Friday, May 23, 2014

തകര്‍ക്കരുത് ക്ഷേമനിധിബോര്‍ഡിനെ

ജനജീവിതം ദുസ്സഹമായ അവസ്ഥയിലേക്ക് കേരളത്തെ തള്ളിയിട്ടതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒഴിയാന്‍ സാധിക്കില്ല. സാധാരണക്കാരുടെ ജീവിതങ്ങളെ തകര്‍ത്തെറിഞ്ഞ മുഖ്യമന്ത്രി എന്നാവും ഉമ്മന്‍ചാണ്ടിയെ ചരിത്രം രേഖപ്പെടുത്തുക. കേരളത്തില്‍ ജീവിക്കണമെങ്കില്‍ അതിസമ്പന്നനാകണം എന്നുള്ള നിലയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. അടുത്ത പതിറ്റാണ്ടില്‍ ജനിക്കുന്ന മലയാളിക്കുഞ്ഞുങ്ങള്‍പോലും കടക്കാരായി മാറുന്ന വിധത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ്. സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കടമെടുത്തത് 1000 കോടി രൂപയാണ്. അതിന്റെ കടപത്രമിറക്കിയതോ 9.62 ശതമാനം പലിശയിലും. ഇപ്പോള്‍ വീണ്ടുമൊരു 1000 കോടി രൂപകൂടി കടമെടുക്കാനായി പോകുന്നു. പക്ഷേ, ഈ പണം എവിടെയാണ് ചെലവഴിക്കപ്പെടുന്നത് എന്ന ചോദ്യത്തിനു മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന് ഉത്തരമില്ല. നാടിനെ കടക്കെണിയില്‍ ആഴ്ത്തുന്ന വിധത്തില്‍ കടമെടുക്കുമ്പോഴും ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ക്ഷേമ പെന്‍ഷനുകള്‍പോലും ലഭിക്കുന്നില്ല എന്നതാണ് വസ്തുത.

നികുതികള്‍ പിരിച്ചെടുക്കുന്നതിലുള്ള അനാസ്ഥയും കേന്ദ്രത്തില്‍നിന്ന് ന്യായമായ വിഹിതങ്ങള്‍ വാങ്ങിയെടുക്കാന്‍ സാധിക്കാത്തതും അധിക വിഭവ സമാഹരണം ഇല്ലാതിരുന്നതും ഭരണധൂര്‍ത്തും അഴിമതിയും ചേര്‍ന്നുണ്ടായതാണ് ഈ പ്രതിസന്ധി. ഇതിന് ജനങ്ങള്‍ ഉത്തരവാദികളല്ല. എങ്ങനെയാണ് എല്‍ഡിഎഫ് അധികാരത്തില്‍ ഇരുന്നതിനേക്കാള്‍ മൂന്നിരട്ടി റവന്യൂകമ്മി വര്‍ധിച്ചത്? ഇത്തരം പ്രതിസന്ധി മറികടക്കാന്‍ ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. അവര്‍ക്കതിനൊന്നും സാധിക്കുന്നില്ല. കര്‍ഷകത്തൊഴിലാളികളുടെയും ആദിവാസി- ദളിത് വിഭാഗമടങ്ങുന്ന ദുര്‍ബല ജനവിഭാഗങ്ങളുടെയും പിച്ചച്ചട്ടിയില്‍നിന്ന് കൈയിട്ടുവാരുകയാണ് ഈ സര്‍ക്കാര്‍. അത് അനുവദിച്ചുകൊടുക്കാന്‍ കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന് സാധിക്കില്ല.

കര്‍ഷകത്തൊഴിലാളി പെന്‍ഷനും ക്ഷേമനിധിയുമൊക്കെ കര്‍ഷകത്തൊഴിലാളികളുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. എന്നാലിന്ന് കര്‍ഷകത്തൊഴിലാളികളുടെ അവകാശങ്ങളെ കണ്ടില്ലെന്നു നടിച്ച് തീര്‍ത്തും പ്രകോപനപരമായ രീതിയിലാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കര്‍ഷകത്തൊഴിലാളി പെന്‍ഷനും ക്ഷേമനിധിയുമൊക്കെ തകിടംമറിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍മുതല്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് നേരെ പകയോടുകൂടിയാണ് സമീപിക്കുന്നത്. തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ എന്ന കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ ക്ഷേമനിധിബോര്‍ഡാക്കി മാറ്റി. ക്ഷേമനിധി ആനുകൂല്യങ്ങള്‍ ബാങ്ക് വഴിയേ വിതരണം ചെയ്യൂ എന്ന് ശഠിച്ചു. അക്കൗണ്ടെടുക്കാനെത്തുന്ന കര്‍ഷകത്തൊഴിലാളിയുടെ പോക്കറ്റടിക്കുന്നതിന് തൊഴില്‍മന്ത്രി കൂട്ടുനിന്നു.

ആധാര്‍കാര്‍ഡിന്റെ പേരു പറഞ്ഞ് ക്ഷേമനിധി പെന്‍ഷന്‍ കുടിശ്ശിക കൊടുത്തില്ല. സുപ്രീംകോടതി ഇടപെട്ടതോടെ ആധാര്‍കാര്‍ഡ് ആവശ്യമില്ലെന്നു പറയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നിട്ടും സംസ്ഥാനസര്‍ക്കാരും തൊഴില്‍വകുപ്പും ആധാര്‍കാര്‍ഡിന്റെ കാര്യത്തില്‍ പിന്നോക്കം പോകാന്‍ തയ്യാറാകുന്നില്ല. ആധാറിന്റെ പേരു പറഞ്ഞ് ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള കുടിലബുദ്ധിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. ആധാര്‍, ക്ഷേമനിധി വിതരണത്തിനായി ബാങ്ക് അക്കൗണ്ട് തുടങ്ങിയുള്ള പരിഷ്കാരങ്ങള്‍കൊണ്ട് കര്‍ഷകത്തൊഴിലാളിക്ക് ഒരു നേട്ടവുമില്ല. എന്നാല്‍, ഇവിടെ നിലവിലുള്ള സംവിധാനത്തെയും അത് നിര്‍വഹിച്ചിരുന്ന കടമകളെയും പൊളിച്ചടുക്കാനാണ് ഷിബു ബേബിജോണിന്റെ നേതൃത്വത്തില്‍ തൊഴില്‍വകുപ്പ് പരിശ്രമിക്കുന്നത്. കുത്തക കമ്പനികളില്‍നിന്നും ന്യൂജനറേഷന്‍ ധനസ്ഥാപനങ്ങളില്‍നിന്നും ഭരണവിലാസക്കാര്‍ക്ക് കമീഷന്‍ വാങ്ങുന്നതിനുവേണ്ടി നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ കോര്‍പറേറ്റ് താല്‍പ്പര്യങ്ങളില്‍നിന്നുണ്ടാകുന്നതാണ്. കര്‍ഷകത്തൊഴിലാളികളുടെ കഞ്ഞിയില്‍ പാറ്റയിടാന്‍ ശ്രമിക്കുന്ന പരിപാടികളുമായാണ് തൊഴില്‍മന്ത്രി ഷിബു ബേബിജോണും യുഡിഎഫ് സര്‍ക്കാരും മുന്നോട്ടുപോകുന്നത്. തകര്‍ന്നുകൊണ്ടിരിക്കുന്ന അക്ഷയകേന്ദ്രങ്ങള്‍വഴി കര്‍ഷകത്തൊഴിലാളി ക്ഷേമനിധി രജിസ്ട്രേഷന്‍ നടപ്പാക്കുന്നത് സകലതും നശിക്കണം എന്നുള്ള മനോഭാവം സംസ്ഥാന സര്‍ക്കാരിനുള്ളതുകൊണ്ടാണ്. ക്ഷേമനിധിബോര്‍ഡിലെ അംഗത്വം സംബന്ധിച്ച വിവരങ്ങള്‍ പുതിയ സംവിധാനത്തിലേക്ക് മാറ്റാനെന്ന പേരിലാണ് അക്ഷയകേന്ദ്രംവഴിയുള്ള രജിസ്ട്രേഷന്‍. അവിടെ ഫീസായി ഈടാക്കുന്നത് 40 രൂപ. ഇതില്‍ 15 രൂപ അക്ഷയകേന്ദ്രത്തിനും 25 രൂപ സര്‍ക്കാരിനുമാണ്. തകരാന്‍ പോകുന്ന അക്ഷയകേന്ദ്രത്തെ ജീവിപ്പിക്കാന്‍ പാവപ്പെട്ട കര്‍ഷകത്തൊഴിലാളിയില്‍നിന്ന് ഊറ്റിയെടുക്കുന്ന ഹൃദയരാഹിത്യം തൊഴില്‍മന്ത്രി പുലര്‍ത്തുമ്പോള്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് നഷ്ടപ്പെടുന്നത് പ്രതീക്ഷയാണ്.

കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോര്‍ഡിനെ തകര്‍ക്കാനായി അധികാരത്തില്‍ വരുന്ന സമയത്തെല്ലാം പരിശ്രമിച്ചവരാണ് യുഡിഎഫുകാര്‍. തൊഴില്‍മന്ത്രിയും യുഡിഎഫ് സര്‍ക്കാരും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെ മാതൃകയാക്കുകയാണുവേണ്ടത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യമെടുത്ത തീരുമാനം അതിനുമുമ്പ് കേരളം ഭരിച്ച യുഡിഎഫ് സര്‍ക്കാര്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷനില്‍ വരുത്തിയ 27 മാസത്തെ കുടിശ്ശിക തീര്‍ത്ത് നല്‍കാനായിരുന്നു. ഇടതുസര്‍ക്കാര്‍ ഓണനാളില്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ അഡ്വാന്‍സായി നല്‍കി. പാവപ്പെട്ടവരുടെ ദൈന്യത മനസ്സിലാക്കി എല്‍ഡിഎഫ്് സര്‍ക്കാര്‍ ക്ഷേമനിധിബോര്‍ഡിന്റെ അതിവര്‍ഷാനുകൂല്യം വിതരണം ചെയ്യാന്‍ 114.9കോടി രൂപ അനുവദിച്ചു. ഇതെല്ലാം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ഷിബു ബേബിജോണ്‍ തയ്യാറാകണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ധനമന്ത്രിയുടെയും ശ്രദ്ധയിലേക്ക് ഈ കാര്യങ്ങളൊക്കെ എത്തിക്കാനുള്ള ബാധ്യത തൊഴില്‍മന്ത്രിക്കാണുള്ളത്.

കോടികള്‍ ചെലവിട്ട് നടത്തുന്ന വിദേശയാത്രകള്‍മാത്രമായിപ്പോവുകയാണ് ഷിബുബേബിജോണ്‍ എന്ന മന്ത്രിയുടെ പ്രവര്‍ത്തനം. തൊഴില്‍മന്ത്രിയുടെ വിമാനയാത്രാക്കൂലി കര്‍ഷകത്തൊഴിലാളികളുടെ ക്ഷേമത്തിനായി വകമാറ്റിയാല്‍ അത് വലിയൊരാശ്വാസമായി മാറും. പാവപ്പെട്ട ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനായി കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വര്‍ധിപ്പിച്ചു എന്നൊക്കെ പത്രസമ്മേളനങ്ങളില്‍ പറയുന്നതല്ലാതെ ആ തുക കാര്യക്ഷമമായി തൊഴിലാളികള്‍ക്ക് ലഭിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ഒന്നുംചെയ്തിട്ടില്ല.

മന്ത്രി ഷിബു ബേബിജോണ്‍ പറയുന്നത് കര്‍ഷകത്തൊഴിലാളി ക്ഷേമനിധിപോലുള്ള എല്ലാ ബോര്‍ഡുകളും കൂട്ടിയോജിപ്പിക്കണം എന്നാണ്. ഒരൊറ്റ ബോര്‍ഡുമതി എന്ന യുഡിഎഫിന്റെ കണക്കുകൂട്ടല്‍ എല്ലാ ക്ഷേമപദ്ധതികളും ഇല്ലാതാക്കണം എന്ന കോര്‍പറേറ്റ് മനോഭാവത്തില്‍നിന്ന് ഉണ്ടാകുന്നതാണ്. ഇത് ഒരിക്കലും കേരളത്തില്‍ നടപ്പാക്കാന്‍ സാധിക്കില്ല. ക്ഷേമപദ്ധതികളെ തകര്‍ത്തെറിഞ്ഞ് കുത്തകകള്‍ക്ക് സന്തോഷം പകരാമെന്ന വ്യാമോഹം നടക്കില്ല.

കര്‍ഷകത്തൊഴിലാളികളെ യുഡിഎഫ് സര്‍ക്കാരും അതിന് നേതൃത്വം കൊടുക്കുന്ന പാര്‍ടികളും കാണുന്ന രീതിതന്നെ മാറണം. കര്‍ഷകത്തൊഴിലാളികള്‍ക്ക് ജീവിതസാഹചര്യത്തില്‍ മാറ്റംവരുത്താനുതകുന്ന പരിഷ്കരണപരിപാടികളിലൂടെ അവര്‍ നേടിയ ഇടത്തില്‍ സാമൂഹ്യ അംഗീകാരത്തോടെ നിലനിര്‍ത്താന്‍ സാധിക്കണം. ആ തലത്തിലേക്ക് സമൂഹത്തിന്റെ ബോധത്തിലും മനോഭാവത്തിലും മാറ്റം വരുത്തുകയാണ് വേണ്ടത്. ആ ബോധ്യം ആദ്യമുണ്ടാകേണ്ടത് വലതുപക്ഷത്തിന് നേതൃത്വം കൊടുക്കുന്ന പാര്‍ടികള്‍ക്കാണ്. അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ആലോചിക്കാതെ നിലവിലുള്ള കര്‍ഷകത്തൊഴിലാളികളെക്കൂടി ഇല്ലാതാക്കാനുള്ള പരിശ്രമമാണ് തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. കോര്‍പറേറ്റ് ദാസ്യവേല മാറ്റിവച്ച് മണ്ണും മനുഷ്യനും നിലനില്‍ക്കണം എന്ന ആശയത്തെ പ്രകാശിപ്പിക്കുന്നതിനുള്ള പരിപാടി നടപ്പാക്കാന്‍, ഇടപെടലുകള്‍ നടത്താന്‍ യുഡിഎഫ് സര്‍ക്കാരും തൊഴില്‍മന്ത്രിയും തയ്യാറാകണം.

*
എം വി ഗോവിന്ദന്‍

No comments: