Tuesday, May 13, 2014

വിപ്ലവപാതയിലെ രക്തനക്ഷത്രം

ആധുനിക കേരള ചരിത്രത്തില്‍ ആത്മത്യാഗത്തിന്റെ ഇതിഹാസം സൃഷ്ടിച്ച സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റ് വിപ്ലവകാരിയുമായ സ. മൊയാരത്ത് ശങ്കരന്റെ 66-ാം രക്തസാക്ഷിത്വദിനമാണ് ഇന്ന്. 1948 മെയ് പതിമൂന്നിനാണ് കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ അതികായനായ ഈ വിപ്ലവകാരി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതിനിഷ്ഠുരമായി കൊലചെയ്യപ്പെടുന്നത്. ഗൂഢാലോചനയും കള്ളക്കേസും കെട്ടിച്ചമച്ച് കമ്യൂണിസ്റ്റുകാരെ വേട്ടയാടിയ കാലമായിരുന്നു അത്. നുണപ്രചാരണങ്ങള്‍ വഴി ആശയക്കുഴപ്പത്തിന്റെ പുകപടലം സൃഷ്ടിച്ചാണ് കോണ്‍ഗ്രസ് ഭരണകൂടം കമ്യൂണിസ്റ്റ്വേട്ട നടത്തിയത്. മെയ് 11ന് കൊയ്യോട്ടിലുള്ള ഭാര്യവീട്ടില്‍ പോകാന്‍ എടക്കാട് റെയില്‍വേസ്റ്റേഷനില്‍ തീവണ്ടിയിറങ്ങിയ മൊയാരത്തിനെ കോണ്‍ഗ്രസിന്റെ "ദേശരക്ഷാസംഘം" പ്രവര്‍ത്തകര്‍ കാത്തിരുന്ന് പിടികൂടുകയായിരുന്നു. കമ്യൂണിസ്റ്റുകാരെ കൈകാര്യംചെയ്യാന്‍ കോണ്‍ഗ്രസുകാര്‍ രൂപീകരിച്ച ഗുണ്ടാസംഘമായിരുന്നു ദേശരക്ഷാസംഘം.

ഇരയെക്കണ്ട വേട്ടപ്പട്ടികളെപ്പോലെ മൊയാരത്തിന്റെമേല്‍ ചാടിവീണ അസഹിഷ്ണുതയുടെ ഖദറണിഞ്ഞ ചെന്നായ്ക്കള്‍ അദ്ദേഹത്തെ ജീവച്ഛവമാക്കി. ഒപ്പം കമ്യൂണിസ്റ്റ് വേട്ടയ്ക്കായി പ്രത്യേകം പരിശീലനം സിദ്ധിച്ച കോഴിപ്പുറത്തെ മാധവമേനോന്റെ പൊലീസുകാരും ഉണ്ടായിരുന്നു. കുറുവടി സംഘത്തിന്റെയും പൊലീസിന്റെയും മര്‍ദനമേറ്റ് ചോരചിന്തി പിടഞ്ഞ മൊയാരത്തിനെ പൊലീസുകാര്‍ ഇടിവണ്ടിയിലേക്ക് വലിച്ചെറിഞ്ഞു. കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് മുറിയില്‍ കൊണ്ടുപോയി ഭീകരമായ മര്‍ദനം തുടര്‍ന്നു. മൃതപ്രായനായ ആ സ്വാതന്ത്ര്യസമരസേനാനിയെ മെയ് 12ന് കോടതിയില്‍ ഹാജരാക്കി ജയിലിലടച്ചു. മെയ് 13ന് മൊയാരത്ത് ജയിലഴിക്കുള്ളില്‍ അന്ത്യശ്വാസം വലിച്ചു. അധികൃതര്‍ ജയില്‍വളപ്പില്‍തന്നെ മൃതശരീരം കുഴിച്ചുമൂടി. ഒഞ്ചിയത്തിന്റെ ചോരച്ചാലുകള്‍ ഉണങ്ങിത്തീരുംമുമ്പ് മറ്റൊരു നരഹത്യ. കമ്യൂണിസ്റ്റുകാരെ അക്രമികളും കൊലയാളികളുമായി ചിത്രീകരിക്കുന്ന വലതുപക്ഷശക്തികളും മാധ്യമങ്ങളും ചരിത്രത്തിലെ ഈ രക്തപങ്കിലമായ പാതകങ്ങളെ എന്നും മറച്ചുപിടിക്കുകയാണല്ലോ.

വിദ്യാര്‍ഥി ജീവിതകാലംമുതല്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ച മൊയാരത്തിന്റെ ജീവിതം സ്വാതന്ത്ര്യവും സമത്വവും പുലരുന്ന ഒരുകാലത്തിനു വേണ്ടി സമര്‍പ്പിച്ചതായിരുന്നു. തുടര്‍ച്ചയായ മര്‍ദനവും ജയില്‍വാസവും ഇടകലര്‍ന്നു ജീവിച്ച മൊയാരത്ത് കേരളംകണ്ട ഏറ്റവും ത്യാഗിവര്യനായ നേതാവായിരുന്നു. സാമൂഹ്യമാറ്റത്തിനായുള്ള രാഷ്ട്രീയപ്രവര്‍ത്തനത്തിന് സോഷ്യലിസവും കമ്യൂണിസവുമാണ് ആശയപരമായി വഴികാണിക്കുകയെന്ന് സ. കൃഷ്ണപിള്ളയില്‍നിന്നു പഠിച്ച മൊയാരത്ത് ജീവിതാവസാനംവരെ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു. കര്‍മനിരതവും സമരതീക്ഷ്ണവുമായിരുന്നു ആ ജീവിതം. ശത്രുവര്‍ഗങ്ങളുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് വിധേയനായി. ദേശീയപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് വിപ്ലവപ്രസ്ഥാനത്തിന്റെയും അഗ്നിവീഥികളിലൂടെ നടന്ന് ആത്മത്യാഗത്തിന്റെ ഇതിഹാസമായി മാറിയ മൊയാരത്തിനെ പല എഴുത്തുകാരും കേരളത്തിന്റെ ജൂലിയസ് ഫ്യൂച്ചിക് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

നിസ്സഹകരണപ്രസ്ഥാനത്തിന്റെ ആഹ്വാനംകേട്ട് കല്‍ക്കത്തയിലെ വൈദ്യശാസ്ത്രപഠനം ഉപേക്ഷിച്ച് കോഴിക്കോട്ടേക്ക് വണ്ടികയറുകയായിരുന്നു മൊയാരത്ത്. പിന്നീട് കോഴിക്കോട് കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. അന്യരെ ശുശ്രൂഷിക്കാന്‍ വൈദ്യശാസ്ത്രം പഠിക്കാന്‍ പോയ അദ്ദേഹം മാതൃഭൂമിയെ അടിമത്തത്തില്‍നിന്ന് രക്ഷിക്കാനുള്ള കര്‍മമാണ് പ്രധാനമെന്ന് തിരിച്ചറിയുകയായിരുന്നു.

ഉത്തരമലബാറില്‍ കോണ്‍ഗ്രസ് സംഘടനയ്ക്ക് വിത്തുപാകിയത് മൊയാരത്തായിരുന്നു. കോഴിക്കോടു മുതല്‍ വടക്കോട്ടുള്ള പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് കെട്ടിപ്പടുത്തു. രാഷ്ട്രീയത്തിലെന്നപോലെ സംസ്കാരത്തിന്റെയും എഴുത്തിന്റെയും മണ്ഡലങ്ങളില്‍ വ്യാപരിച്ച അദ്ദേഹത്തിന്റെ വ്യക്തിത്വം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. പഴയതലമുറയിലെ ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളും മൊയാരത്തിന്റെ സ്വാധീനംവഴി രാഷ്ട്രീയത്തിലേക്ക് കടന്നുവന്നവരാണ്. രാഷ്ട്രീയത്തിലെ ഞങ്ങളുടെ ജ്യേഷ്ഠസഹോദരനാണ് മൊയാരത്തെന്നാണ് ഇ എം എസ് എഴുതിയത്. പത്രപ്രവര്‍ത്തനവും കോണ്‍ഗ്രസ് പ്രവര്‍ത്തനവുമായിരുന്നു അദ്ദേഹത്തിന്റെ കര്‍മമണ്ഡലം. വടകര കേന്ദ്രമാക്കിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. 1921ല്‍ കുറുമ്പ്രനാട് താലൂക്കില്‍ കര്‍ഷകസമരങ്ങള്‍ക്ക് സംഘടിത രൂപം നല്‍കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്‍കൈയെടുത്തു. മൊയാരത്തിനായിരുന്നു ചുമതല. പുതുപ്പണത്ത് കുടിയാന്‍സമ്മേളനം സംഘടിപ്പിച്ചതും അതിന്റെ തീരുമാനമനുസരിച്ച് 100 കര്‍ഷക പ്രതിനിധികള്‍ മദിരാശിയില്‍ ചെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചതും മൊയാരത്തിന്റെ ഉപദേശനിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു. 80 വയസ്സുള്ള മൂലയില്‍ കൊറുമ്പന്‍ എന്ന കര്‍ഷകകാരണവരാണ് മദിരാശിയിലേക്ക് കുടിയാന്‍സംഘത്തെ നയിച്ചത്.

വടകരയില്‍ അദ്ദേഹം സ്ഥാപിച്ച പ്രസും കേരള കേസരി പത്രവും കെപിസിസിയുടെ തന്നെ ആസ്ഥാനമായി പലപ്പോഴും മാറി. മൊയാരത്ത് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രഥമ ചരിത്രകാരന്‍കൂടിയാണല്ലോ. മലബാര്‍ കലാപവും അത് സൃഷ്ടിച്ച വര്‍ഗീയ ചേരിതിരിവുകളും വടകരയിലും കൊയിലാണ്ടിയിലുമെല്ലാം ഹിന്ദു-മുസ്ലിം ഐക്യത്തില്‍ വിള്ളലുണ്ടാക്കിയപ്പോള്‍ അതിന് പരിഹാരമുണ്ടാക്കാന്‍ മൊയാരത്ത് അക്ഷീണം പ്രവര്‍ത്തിച്ചു. എന്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങിപ്പോകുമായിരുന്ന കേളപ്പജിയെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചത് മൊയാരത്തായിരുന്നു. കേരളത്തില്‍ ഉപ്പുസത്യഗ്രഹം ആരംഭിക്കാന്‍ തീരുമാനിക്കുന്ന കെപിസിസി യോഗം ചേര്‍ന്നത് വടകരയിലെ കേരള കേസരി ഓഫീസിലായിരുന്നു. കോഴിക്കോട് കടപ്പുറത്ത് നിയമം ലംഘിച്ച് ഉപ്പുകുറുക്കുന്നതിന് നേതൃത്വംകൊടുത്തവരില്‍ മുന്‍നിരയില്‍ മൊയാരത്തുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ അനുരഞ്ജനയങ്ങളെ അദ്ദേഹം നിരന്തരം എതിര്‍ത്തു. കൃഷ്ണപിള്ളയുടെ സ്വാധീനംമൂലം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായ അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ സാമ്പത്തിക പരിപ്രേക്ഷ്യം സോഷ്യലിസം മാത്രമാണെന്ന് ജനങ്ങളെ പഠിപ്പിച്ചു.

1939ല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണസമ്മേളനത്തിന് അദ്ദേഹം നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ ത്യാഗപൂര്‍ണമായ ജീവിതവും അചഞ്ചലമായ പ്രത്യയശാസ്ത്രബോധവും എന്നും കമ്യൂണിസ്റ്റുകാര്‍ക്ക് വഴികാട്ടും. അഴിമതിയും വര്‍ഗീയതയും സാമ്രാജ്യത്വചൂഷണവും ജനജീവിതത്തെ ആകെ വേട്ടയാടുന്ന വര്‍ത്തമാനകാലത്ത് ഇതിനെതിരായ പോരാട്ടങ്ങള്‍ക്ക് മൊയാരത്തിന്റെ സ്മരണകള്‍ നമുക്ക് പ്രചോദനവും കരുത്തും നല്‍കും.

*
ടി പി രാമകൃഷ്ണന്‍ ദേശാഭിമാനി

No comments: