Saturday, May 10, 2014

ശ്രീനഗറിലെ മഞ്ഞുപോലെ വെളുത്ത കണ്ണുകള്‍

മലമുകളില്‍ ദഹിപ്പിച്ച
ജഡത്തിനു വിരലുകളില്ലായിരുന്നു.
തോക്കിന്റെ കാഞ്ചിയില്‍ നിരന്തരം
അമര്‍ന്ന വിരലുകളായിരിക്കണമത്...
ആണോ...?

ജഡംതന്നെയായിരുന്നോ
അതോ ജീവനുണ്ടായിരുന്നോ ആര്‍ക്കറിയാം.
കണ്ണുകളില്ലായിരുന്നു എന്നതുറപ്പ്
ഘനശ്യാമിന്റെ ഖുക്രി കണ്ണ് തുരക്കുന്നത് ഞാന്‍ കണ്ടതാണ്.
ശ്രീനഗറിലെ മഞ്ഞുപോലെ വെളുത്ത കണ്ണുകള്‍.
കത്തിക്കാന്‍ പഞ്ചസാര നല്ലതാണെന്ന് പുതിയ അറിവാണ്.
ഒരാള്‍ക്ക് രണ്ടു ചാക്ക് പഞ്ചസാര
മധുരമായി ദഹിപ്പിക്കുക
പ്രണയത്തോടെ കൊല്ലുക
മഞ്ഞില്‍ ചോരവീഴാതെ വെടിയൊച്ചയില്‍
പൈന്‍മരക്കാടുകളെ ഉണര്‍ത്താതെ
മെല്ലെ മെല്ലെ മഞ്ഞിലേക്കുരുക്കിയൊഴിക്കുന്ന ജീവന്‍.
എങ്കിലുമൊരമ്മയുടെ മകനായിരുന്നു
ആട് മേയ്ക്കുമ്പോള്‍ പിടിച്ചുകൊണ്ടുവന്നതായിരുന്നു
കയറിനു പാകമായ കഴുത്തായിരുന്നു
കരയുന്ന കണ്ണുകളുണ്ടായിരുന്നു.
കൊല്ലണമായിരുന്നോ...?
മഞ്ഞില്‍ പഞ്ചാരയില്‍ ജീവനെയലിയിപ്പിക്കുക
താഴ്വരകളിലെ മരണത്തിനു മധുരം നല്‍കുക.
സുന്ദരമായ ക്രൂരതകളിലേക്ക് പ്രകൃതിയെ പകര്‍ത്തുക.
കരയുന്ന കണ്ണുകളുണ്ടായിരുന്നു
കൊല്ലണമായിരുന്നോ...?

*
സുധീര്‍ രാജ് ദേശാഭിമാനി വാരിക

No comments: