Saturday, May 17, 2014

കോണ്‍ഗ്രസ് വരുത്തിവച്ച നാശം

വണ്ട് വിളക്കില്‍വീണ് സ്വയം തുലയുക മാത്രമല്ല, വിളക്കിലെ നാളം കെടുത്തുകകൂടി ചെയ്യുന്നുവെന്ന് ഒരു ചൊല്ലുണ്ട്. പൊതുതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനം ഈ ചൊല്ല് ഓര്‍മിപ്പിക്കുന്ന വിധത്തിലായി. ദുഷ്ചെയ്തികളിലൂടെ ആ പാര്‍ടി അതിന്റെ ചരിത്രത്തിലില്ലാത്തവിധം തകര്‍ന്നു. ഒപ്പം, രാജ്യത്തിന്റെ ഭരണം മതനിരപേക്ഷഘടനയെത്തന്നെ അപകടപ്പെടുത്താന്‍ വ്യഗ്രതപൂണ്ടുനില്‍ക്കുന്ന വര്‍ഗീയശക്തി ഏറ്റെടുക്കുന്ന സ്ഥിതി സൃഷ്ടിക്കുകയുംചെയ്തു.

അതിഭീകരമായ മാനങ്ങളിലേക്ക് വളര്‍ന്ന അഴിമതി, തുടര്‍ച്ചയായ ജനദ്രോഹ-രാജ്യദ്രോഹനടപടികള്‍, കോര്‍പറേറ്റ് പ്രീണനം, സാമ്രാജ്യത്വവിധേയത്വം, ജനങ്ങളെ പാപ്പരീകരിക്കുന്നതും രാജ്യത്തിന്റെ സാമ്പത്തിക പരാമാധികാരം അപകടപ്പെടുത്തുന്നതുമായ നയനിലപാടുകള്‍ തുടങ്ങിയവയിലൂടെ കോണ്‍ഗ്രസ് സ്വയം വരുത്തിവച്ചതാണ് ഈ നാശം. 1984ല്‍ ആകെയുള്ള 543ല്‍ 404ഉം നേടിയ ആ പാര്‍ടി മൂന്നുപതിറ്റാണ്ടുകൊണ്ട് വെറും അമ്പത് സീറ്റു കടക്കാനാകാതെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. അടിയന്തരാവസ്ഥയെത്തുടര്‍ന്നുവന്ന 1977ലെ തെരഞ്ഞെടുപ്പില്‍പോലും 154 സീറ്റ് നിലനിര്‍ത്താന്‍കഴിഞ്ഞ ആ പാര്‍ടിക്ക് ഇന്ന് അതില്‍നിന്ന് നൂറിലധികം സീറ്റ് കുറഞ്ഞ അവസ്ഥയില്‍ വന്നുനില്‍ക്കേണ്ടിവന്നിരിക്കുന്നു. ഹിന്ദി ഹൃദയഭൂമിയായിരുന്നു എന്നും കോണ്‍ഗ്രസിന്റെ കോട്ട. അതില്‍പെട്ട ഉത്തര്‍പ്രദേശിലും ബിഹാറിലും ഹരിയാനയിലും മധ്യപ്രദേശിലും ഗുജറാത്തിലുമൊക്കെ രണ്ടക്കസംഖ്യയിലേക്കുപോലും കടക്കാനാകാതെവന്നിരിക്കുന്നു. പലയിടത്തും പൂജ്യം; ചിലയിടത്ത് രണ്ടോ നാലോ. ഈ നിലയിലേക്ക് കോണ്‍ഗ്രസ് തകര്‍ന്നുവീണിരിക്കുന്നു. ഏതാണ്ട് പൂര്‍ണമായിക്കഴിഞ്ഞ തകര്‍ച്ച.

ഇങ്ങനെ ദുഷ്ചെയ്തികളിലൂടെ സ്വയം തകര്‍ന്നുകൊണ്ടും ജനാധിപത്യവിരുദ്ധനടപടികളിലൂടെ ഇതര മതനിരപേക്ഷ പാര്‍ടികളെ ദുര്‍ബലപ്പെടുത്തിക്കൊണ്ടുമാണ് കോണ്‍ഗ്രസ് ബിജെപിക്ക് അധികാരത്തിലേക്കുള്ള പാത ക്ലേശരഹിതമാക്കിക്കൊടുത്തത്. ആ പാതയിലൂടെ സഞ്ചരിച്ചാണ് ബിജെപി തനിച്ചുതന്നെ ഭൂരിപക്ഷത്തിനുവേണ്ടതിലപ്പുറം സീറ്റുകള്‍ നേടിയെടുത്തത്; എന്‍ഡിഎയെ മുന്നൂറ്റിമുപ്പതിനുമപ്പുറത്തേക്ക് നയിച്ചത്. ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിനുകഴിയില്ല എന്ന സത്യം ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. മൃദുഹിന്ദുത്വനയവുമായി ബിജെപിയോടു മത്സരിക്കാന്‍ നോക്കുന്ന കോണ്‍ഗ്രസിന് കടുത്ത ഹിന്ദുത്വത്തിന്റെ ശക്തികള്‍ക്കുമുമ്പില്‍ പട്ടുപരവതാനി വിരിക്കാനല്ലാതെ മറ്റൊന്നിനും കഴിയില്ല. അതാണ് ഇപ്പോള്‍ കണ്ടത്. ഇന്ത്യയിലെ മതനിരപേക്ഷവോട്ടുകള്‍ ശിഥിലീകരിച്ചുപോകുന്ന അവസ്ഥ ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ബിജെപിയുടെ അധികാരപ്രാപ്തി ഒഴിവാകുമായിരുന്നു. ജനങ്ങളില്‍ വിശ്വാസംപകരുന്ന വിധത്തില്‍ ഒരു മതനിരപേക്ഷ ബദല്‍ ഉയര്‍ത്തിക്കാട്ടാനുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്ക് ശക്തിപകരുന്ന നിലപാട് പല മതനിരപേക്ഷകക്ഷികളും കൈക്കൊണ്ടില്ല. അതുകൊണ്ടുണ്ടായ ദുരന്തം അവര്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടാകണം. ഇപ്പോഴുണ്ടായ അപകടത്തില്‍നിന്ന് പാഠം പഠിക്കുന്നുമുണ്ടാകണം.

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസും ബിജെപിയും തൃണമൂലും എല്ലാം പരസ്പരം വേറിട്ടുനിന്നപ്പോഴും ഒരു കാര്യത്തില്‍ ഒരുമിച്ചു. ആക്രമണത്തിന്റെ കുന്തമുന ഇടതുപക്ഷത്തിനുനേര്‍ക്ക് തിരിക്കുന്നതില്‍. ഇടതുപക്ഷത്തെക്കുറിച്ച് ജനങ്ങളില്‍ വലിയതോതില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നതില്‍ പരസ്പരം ചേരാതിരിക്കുമ്പോഴും ഈ കക്ഷികള്‍ വിജയിച്ചു. അത് അവിടെനിന്നുള്ള ഫലത്തില്‍ പ്രകടമാണ്. ത്രിപുരയിലാകട്ടെ, ഇടതുപക്ഷം സുശക്തമായ കോട്ടയായി നിലകൊണ്ടു. അതിന്റെ ഫലം അവിടെനിന്നുള്ള വിജയത്തില്‍ പ്രതിഫലിക്കുന്നുണ്ടുതാനും. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ യഥാര്‍ഥ ശക്തിയ്ക്കൊത്തുള്ള സ്വാധീനം തെരഞ്ഞെടുപ്പുഫലത്തില്‍ പ്രതിഫലിച്ചു എന്നു പറയാനാകില്ല. ജാതീയത, വര്‍ഗീയത, പണസ്വാധീനം കള്ളപ്രചാരണങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ മുതല്‍ ബിജെപിയുമായുള്ള വോട്ടുകൈമാറ്റംവരെയുള്ള കാര്യങ്ങള്‍ അണിയറയില്‍ നീക്കിക്കൊണ്ടാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിട്ടും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലുണ്ടായതിന്റെ നേരെ ഇരട്ടിവിജയം ഉറപ്പിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കഴിഞ്ഞു.

കഴിഞ്ഞതവണ മിക്ക യുഡിഎഫ് സ്ഥാനാര്‍ഥികളും നേടിയ ഭൂരിപക്ഷം കനത്തതോതില്‍ കുറയ്ക്കാനും ഇവിടെ എല്‍ഡിഎഫിന് സാധിച്ചു. കഴിഞ്ഞതവണ 43,151 വോട്ടിന്റെ ഭൂരിപക്ഷംനേടിയ കെ സുധാകരനെയും 25,151 വോട്ടിന്റെ ഭൂരിപക്ഷം നേടിയ പി സി ചാക്കോയെയും 71,679 വോട്ടിന്റെ ഭൂരിപക്ഷംനേടിയ കെ പി ധനപാലനെയും ഒക്കെ ഒരുവശത്ത് തോല്‍പ്പിച്ചപ്പോള്‍ മറുവശത്ത് 99,998 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന ശശി തരൂര്‍, 56,186 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍, 1,53,439 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന എം ഐ ഷാനവാസ് എന്നിവരുടെ ഭൂരിപക്ഷത്തില്‍ വമ്പിച്ച ഇടിവുവരുത്തി ഇക്കുറി എല്‍ഡിഎഫ്. ഇഞ്ചോടിഞ്ചുപൊരുതി വോട്ടെണ്ണല്‍ പ്രക്രിയയിലുടനീളം വയനാട്, വടകര, മാവേലിക്കര എന്നീ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളെ ഉല്‍ക്കണ്ഠയുടെ മുള്‍മുനയില്‍ത്തന്നെ നിര്‍ത്താനും എല്‍ഡിഎഫിനു സാധിച്ചു.

യുഡിഎഫിന് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കിട്ടിയ ഭൂരിപക്ഷത്തില്‍നിന്ന് ഇത്തവണ കിട്ടിയ ഭൂരിപക്ഷം കുറച്ചാല്‍ കിട്ടുന്നത് യുഡിഎഫില്‍നിന്ന് ഇക്കാലത്ത് ചോര്‍ന്നുപോയ ജനപിന്തുണയുടെ ആകെത്തുകയാകും. അംബാനി ഗ്രൂപ്പ് മുതല്‍ അദാനി ഗ്രൂപ്പ് വരെയുള്ള കോര്‍പറേറ്റ് വമ്പന്മാരുടെ ചെലവിലുണ്ടായ വിജയമാണ് മോഡിയുടേത്. വര്‍ഗീയതയുടെ പുലിപ്പുറത്തുകയറിയുള്ള വരവാണ് മോഡിയുടേത്. തനിച്ചുതന്നെ കേവലഭൂരിപക്ഷം കിട്ടിയെങ്കിലും ഭരണസ്ഥിരത പ്രദാനംചെയ്യാന്‍ ഇവര്‍ക്കുകഴിയുമെന്ന് പറയാനാകില്ല. അഥവാ ഭരണസ്ഥിരതയുണ്ടായാല്‍ത്തന്നെ അത് രക്തരൂക്ഷിതമായ കലാപങ്ങളുടെ സ്ഥിരതയാകും എന്നതില്‍ സംശയവുമില്ല.

രാമക്ഷേത്രനിര്‍മാണം, പൊതുസിവില്‍ നിയമം, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി തുടങ്ങിയ കാര്യങ്ങളില്‍ ഇവര്‍ എങ്ങനെയൊക്കെ നീങ്ങുമെന്നത് രാജ്യം ഉറ്റുനോക്കുകയാണ്. വര്‍ഗീയകലാപങ്ങളുടെ കാര്യത്തില്‍ എന്തു നിലപാട് കൈക്കൊള്ളുമെന്നതും രാജ്യം ശ്രദ്ധിക്കുന്നുണ്ട്. സാമ്പത്തിക ഉദാരവല്‍ക്കരണനയം, സാമ്രാജ്യത്വാനുകൂല വിദേശനയം തുടങ്ങിയ കാര്യങ്ങളില്‍ ഒരുവിധത്തിലും കോണ്‍ഗ്രസില്‍നിന്ന് വ്യത്യസ്തമല്ലാത്ത ബിജെപിയെ ആ നയങ്ങള്‍ കോണ്‍ഗ്രസിന് വരുത്തിവച്ച ദുരന്തങ്ങള്‍തന്നെയാകും ഭാവിയില്‍ കാത്തിരിക്കുന്നുണ്ടാകുക.

ബിജെപിയില്‍ ആഭ്യന്തരകലാപം ഇതിനകംതന്നെ തുടങ്ങിക്കഴിഞ്ഞു. മോഡിക്ക് വിജയത്തിന്റെ ക്രെഡിറ്റ് നല്‍കാന്‍ വിസമ്മതിക്കുന്ന എല്‍ കെ അദ്വാനി, അദ്വാനിയെ സ്പീക്കര്‍പദവിയിലൊതുക്കാന്‍ശ്രമിക്കുന്ന മോഡി, മോഡിമന്ത്രിസഭയിലേക്കില്ലെന്നു പറയുന്ന സുഷമ സ്വരാജ്- ഇവരൊക്കെ ആഭ്യന്തരകലാപത്തിന്റെ പ്രതീകങ്ങളാണ്.

വര്‍ഗീതയെ ചെറുക്കാനും മതനിരപേക്ഷതയെ ശക്തിപ്പെടുത്താനും സാമ്പത്തിക സ്വാശ്രയത്വത്തെ രക്ഷിക്കാനും രാഷ്ട്ര പരമാധികാരത്തിന് കാവലാകാനും ഇടതുപക്ഷവും അതിന്റെ മുന്‍കൈയിലുണ്ടാകുന്ന ജനാധിപത്യ മതനിരപേക്ഷസംവിധാനങ്ങളുമേയുള്ളൂ എന്നത് രാജ്യം തിരിച്ചറിയാന്‍പോകുന്ന നാളുകളാണിനി വരാനിരിക്കുന്നത്. അതുകൊണ്ടുതന്നെ ജയിച്ച സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ പരിമിതപ്പെട്ടുനില്‍ക്കുന്നതാകില്ല പുതിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് വഹിക്കാനുള്ള വര്‍ധിച്ച പങ്ക്. ആ പങ്ക് ഏറ്റെടുക്കാന്‍ ഇടതുപക്ഷമല്ലാതെ മറ്റാരുമില്ല എന്നിടത്താണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയപ്രസക്തി.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: