Saturday, April 19, 2014

നൂറ്റാണ്ടിന്റെ സ്മൃതിനാശം

ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിെന്‍റ രചനകളിലൂടെയാണ് മാജിക്കല്‍ റിയലിസം സാഹിത്യ ചര്‍ച്ചകളില്‍ സജീവമായത്. യഥാര്‍ഥ ജീവിതത്തില്‍ ഒളിഞ്ഞ, വിശദീകരണത്തിനു വഴങ്ങാത്ത അനുഭവങ്ങളുടെ ആവിഷ്കാരം എന്ന നിലയിലാണ് ആ ശൈലി അറിയപ്പെടുന്നതും. 1920കളില്‍ ചിത്രകലയെക്കുറിച്ചുള്ള പഠനത്തില്‍ ഫ്രാന്‍സ് റൂഹ് അത് ആദ്യമായി പരിചയപ്പെടുത്തി. എന്നാല്‍ ഈ ശൈലി സര്‍വ സൗന്ദര്യത്തോടെയും വികസിച്ചത് 1980കള്‍ക്കു ശേഷം.

ശാസ്ത്രവാദത്തിലും കൊളോണിയല്‍ യുക്തിയിലും നഷ്ടപ്പെട്ട മനുഷ്യജീവിതമാണ് അതു വീണ്ടെടുക്കാന്‍ ശ്രമിച്ചത്. മാര്‍ക്വേസിനെ കൂടാതെ, ലൂസിയ വെര്‍ഗോസ് ലോസ, ജൂലിയോ കോര്‍ട്ടാസ എന്നിവരുടെ രചനകള്‍ ഈ ശൈലിക്കു പ്രചാരം നല്‍കി. സല്‍മാന്‍ റുഷ്ദിയുടെ മിഡ്നൈറ്റ് ചില്‍ഡ്രന്‍ ഇതിനെ പിന്തുടര്‍ന്ന ഇന്തോ-ആംഗ്ലിയന്‍ നോവലാണ്. മലയാളത്തിലും മാജിക്കല്‍ റിയലിസം എന്നു വിളിക്കാവുന്ന കൃതികള്‍ ഉണ്ടായി . വൈക്കം മുഹമ്മദ് ബഷീറിെന്‍റ വിശ്വവിഖ്യാതമായ മൂക്ക്, നീലവെളിച്ചം എന്നിവ പൂര്‍ണ അര്‍ഥത്തിലല്ലെങ്കിലും അതിെന്‍റ ഘടകങ്ങള്‍ ഉള്‍കൊണ്ടു. ഒ വി വിജയന്റെ പല കൃതികളും അതോട് സാമ്യമുള്ള ശൈലിയായിരുന്നു. മാര്‍ക്വേസിന്റെ "ഏകാന്തതയുടെ നൂറു വര്‍ഷങ്ങ"ളുടെ വിവര്‍ത്തനത്തോടെയാണ് മലയാളികള്‍ മാജിക്കല്‍ റിയലിസത്തെ തൊട്ടറിഞ്ഞത്. ലാറ്റിനമേരിക്കന്‍ ജീവിതം വിശ്വാസയോഗ്യമായി അവതരിപ്പിക്കാന്‍ അസാധാരണ ആഖ്യാന രീതി ആവശ്യമായിരുന്നു എന്നാണ് മാര്‍ക്വേസ് പറഞ്ഞത്. മക്കണ്ടോ ഗ്രാമത്തിെന്‍റയും ബുവേണ്ടിയ എന്ന കുടുംബത്തിെന്‍റയും കഥയാണ് ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍.

മുഖ്യധാരാ എഴുത്തിന് യോഗ്യമല്ല എന്നു തോന്നിച്ച, സാധാരണ കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും കഥ. വെളുവെളുത്ത കോഴിമുട്ട പോലുള്ള കല്ലിന്‍ മുകളിലൂടെ വെള്ളമൊഴുകിയിരുന്ന മക്കണ്ടോയിലെ നദി, വിവിധ ചരിത്ര ഘട്ടങ്ങളില്‍ മലിനമാക്കപ്പെടുന്ന രൂപകവുമായാണ് നോവല്‍ ആരംഭിക്കുന്നത്. കഥാവസാനം മക്കണ്ടോ കാറ്റില്‍ മാഞ്ഞുപോകുന്നു. കൊളോണിയല്‍ അധിനിവേശത്തില്‍നിന്ന് സ്വാതന്ത്ര്യം നേടുന്ന മക്കണ്ടോ ജനത താമസിയാതെ വീണ്ടും വൈദേശിക ആധിപത്യത്തിനു കീഴിലാകുന്നു. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ സ്ഥാപിക്കുന്ന വാഴപ്പഴ കമ്പനിയുടെ, കര്‍ഷകരംഗത്തെയും തൊഴിലാളികള്‍ക്കിടയിലെയും മോശം ചെയ്തികള്‍ക്കെതിരെ സമരം ചെയ്യുന്ന ജനങ്ങളെ, ലഹളക്കാര്‍ എന്നാക്ഷേപിച്ച് അടിച്ചമര്‍ത്തി. അതിന് പ്രാദേശിക സര്‍ക്കാരിെന്‍റ പിന്തുണ തേടി.

എല്ലാ കാലത്തെയും ദേശത്തെയും സാമ്രാജ്യത്വ ഇടപെടലിന്റെ സ്വഭാവത്തെയാണ് മാര്‍ക്വേസ് ചിത്രീകരിച്ചത്. സമരം ചെയ്യുന്ന ജനങ്ങളെ കൂട്ടക്കൊല ചെയ്ത് അധിനിവേശ ശക്തികള്‍ വീണ്ടും അധികാരത്തിലേറുന്നു. തൊട്ടടുത്ത ദിവസം ആ ഓര്‍മ മക്കണ്ടോവാസികളില്‍നിന്ന് ഒഴിഞ്ഞുപോകുന്നു. അത്തരമൊരു സംഭവമേ നടന്നിട്ടില്ല എന്ന പ്രാദേശിക സര്‍ക്കാരിന്റെ വിശദീകരണത്തില്‍ തൃപ്തരായി. നിലനില്‍പ് സംബന്ധിച്ച ഭയം, മാധ്യമങ്ങളുടെ പ്രചാരം, ചരിത്ര പുസ്തകങ്ങളുടെ തിരുത്തല്‍ എന്നിവ വഴി സാധ്യമാക്കിയ സമരഭൂതങ്ങളുടെ മറവിയെയാണ്, മാര്‍ക്വേസ് സവിശേഷത ശൈലികൊണ്ട് പുനര്‍നിര്‍മ്മിച്ചത്.

മാജിക്കല്‍ റിയലിസം ചരിത്രത്തെ വീണ്ടെടുക്കുന്ന രാഷ്ട്രീയ ഉപകരണമാണ് അദ്ദേഹത്തിന്റെ എഴുത്തില്‍. "ബനാന മസാക്കര്‍" എന്ന ഭാഗത്ത് , സ്വാതന്ത്ര്യാനന്തര ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സാമ്രാജ്യത്വം എങ്ങിനെ ഇടപെടുന്നുവെന്നും ഭൂതകാലം മറക്കുംവിധം ഭരണകൂടം ഓര്‍മകളുടെ നിരാസം സാധിച്ചെടുക്കുന്നത് എങ്ങനെയെന്നും മാര്‍ക്വേസ് കാണിച്ചുതന്നു. മക്കണ്ടോയില്‍ ആകസ്മികമായി വന്ന ജിപ്സികള്‍, അവര്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങള്‍, നാലു കൊല്ലം നീളുന്ന പേമാരി എന്നിവ വിവരിക്കുമ്പോള്‍, മാജിക്കല്‍ റിയലിസം പൂര്‍ണാര്‍ഥത്തില്‍ അനുഭവവേദ്യമാകുന്നു.

*
മിര്‍സാ ഗാലിബ്

No comments: