Wednesday, April 9, 2014

ഇടതുപക്ഷം വിശ്വാസികളുടെ ശത്രുപക്ഷമല്ല

എന്റെ മുമ്പിലുള്ളത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്തോലിക ആഹ്വാനമാണ്. "സുവിശേഷത്തിന്റെ ആനന്ദം" എന്ന പേരിലുള്ള പ്രസ്തുത ആഹ്വാനം മതവിശ്വാസികള്‍ക്കിടയിലും അല്ലാത്തവരിലും ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. 2013 നവംബര്‍ 24 ന് റോമിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍വച്ച് നല്‍കപ്പെട്ട പ്രബോധനമാണത്.

ഫ്രാന്‍സിസ് മാര്‍പാപ്പ സുവിശേഷത്തിന്റെ ആനന്ദത്തിലെ അമ്പത്തി മൂന്നാം ഖണ്ഡികയില്‍ ഇങ്ങനെ ചോദിക്കുന്നു "...... ഇന്ന് ഒഴിവാക്കലിന്റെയും അസമത്വത്തിന്റെയും ഒരു സമ്പദ്വ്യവസ്ഥയോട് നമുക്ക് "അരുത്" എന്ന് പറയേണ്ടിയിരിക്കുന്നു. അത്തരം ഒരു സമ്പദ് വ്യവസ്ഥ മാരകമാണ്. പാര്‍പ്പിടമില്ലാത്ത പ്രായാധിക്യമുള്ള ഒരാള്‍ അനാവൃതനായതുകൊണ്ട് മരിക്കുമ്പോള്‍ വാര്‍ത്തയാകാതിരിക്കുകയും സ്റ്റോക്ക് മാര്‍ക്കറ്റില്‍ രണ്ടു പോയിന്റ് നഷ്ടപ്പെടുമ്പോള്‍ വാര്‍ത്തയാകുകയും ചെയ്യുന്നത് എങ്ങനെയാണ്? കമ്പോള ചങ്ങാത്ത വ്യവസ്ഥയോടും അതിന്റെ നവലിബറല്‍ നയങ്ങളോടുമുള്ള സഭയുടെ മാനുഷികവും അസന്ദിഗ്ദവുമായ വിമര്‍ശമാണിതെന്ന് ഇടതുപക്ഷം വിശ്വസിക്കുന്നു. ഇതേ അപ്പസ്തോലിക ആഹ്വാനത്തില്‍, ഇന്ന് ലോകത്ത് നടക്കുന്നത് കമ്പോള തേര്‍വാഴ്ചയാണെന്ന ഭാഗം നിങ്ങള്‍ക്ക് വായിക്കാം. ധനത്തോടുള്ള പുതിയ വിഗ്രഹാരാധന വേണ്ടെന്ന് നിര്‍വിശങ്കം പറയുന്ന ധീരമായ ശബ്ദം ലോകം കേള്‍ക്കുകയാണ്. ഒരു മാര്‍പാപ്പയില്‍നിന്നാണ് അത് ഉണ്ടാകുന്നത് എന്നത് ആ ശബ്ദത്തെ വ്യത്യസ്തവും മുഴക്കമുള്ളതുമാക്കുന്നു. സംഘര്‍ഷഭരിതമായ ഇന്നത്തെ കാലഘട്ടത്തില്‍ ഇടതുപക്ഷവും വിശ്വാസികളും തമ്മിലുള്ള സംവാദത്തിന്റെ സര്‍ഗാത്മകമായ അടിത്തറയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളില്‍ എന്ന് ഇടതുപക്ഷം കാണുന്നു.

മാനവരാശിയുടെ പ്രകാശമാനമായ ഭാവിയില്‍ തല്‍പ്പരരായ എല്ലാവരും ഫ്രാന്‍സിസ് മാര്‍പാപ്പ മുന്‍വയ്ക്കുന്ന ആശയങ്ങളില്‍ പലതും പങ്കുവയ്ക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ "സുവിശേഷത്തിന്റെ ആനന്ദം" ആദരണീയനായ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവ്വത്തില്‍ വായിച്ചിരിക്കും എന്ന് എനിക്ക് ഉറപ്പാണ്. എന്നിട്ടും പണ്ടുകാലത്ത് പറഞ്ഞുപോന്ന കാര്യംമാത്രമേ പറയൂ എന്ന് അദ്ദേഹം ശാഠ്യം പിടിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. സിപിഐ എമ്മിന്റെ പ്രകടനപത്രികയെ വിലയിരുത്തുന്നു എന്ന ഭാവത്തില്‍ അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും മാറുന്ന കാലഘട്ടത്തില്‍ സഭയുടെയും ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെയും ഉത്തമ താല്‍പ്പര്യങ്ങള്‍ പ്രതിഫലിക്കുന്നതാണോ എന്നത് ചര്‍ച്ച ചെയ്യപ്പെടണം. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നതില്‍ പക്ഷാന്തരമില്ല. മതേതര ജനാധിപത്യ വ്യവസ്ഥയുടെ അവിഭാജ്യ ഭാഗമായാണ് ഇടതുപക്ഷം ന്യൂനപക്ഷ അവകാശങ്ങളെ കാണുന്നത്. ആ ജനവിഭാഗങ്ങളുടെ വിശ്വാസപരവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ അവകാശങ്ങള്‍ക്കൊപ്പം എന്നും നിലകൊണ്ട ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. പരസ്പര വിശ്വാസത്തിന്റെയും ആദരവിന്റെയും അടിസ്ഥാനത്തില്‍ ഇടതുപക്ഷവും ന്യൂനപക്ഷ വിഭാഗവും തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഢമാവേണ്ടിയിരിക്കുന്നു. അതിന് കളമൊരുക്കുന്ന ഘടകങ്ങള്‍ അടുത്തും അകലെയും ധാരാളമാണ്. ആ ഘടകങ്ങള്‍ ശക്തിപ്പെടണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്.

രാഷ്ട്രത്തിന്റെ മതം എന്ന ഒന്നുണ്ടെന്ന് ചിന്തിക്കുന്നവര്‍ ഇന്ത്യയുടെ വിശ്വാസ വൈവിധ്യങ്ങളുടെ ശത്രുക്കളാണ്. അവര്‍ മതനിരപേക്ഷതയെ കപടം എന്ന് മുദ്രകുത്തുന്നു. അവരുടെ "വിചാരധാര" മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളെന്നാണ് വിശേഷിപ്പിക്കുന്നത്. അതെ, ഗോള്‍വര്‍ക്കറുടെ വിചാരധാരയില്‍ പ്രത്യേക തലക്കെട്ടിന് താഴെ അങ്ങനെതന്നെയാണ് എഴുതിവച്ചിട്ടുള്ളത്. അതില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് ആ ആശയത്തിന്റെ അനുയായികള്‍ ബാബറി മസ്ജിദ് പൊളിച്ചത്. ഗുജറാത്തില്‍ വംശഹത്യയ്ക്ക് വഴിതെളിച്ച ആശയമാണിത്. ഇന്ത്യയുടെ പല ഭാഗത്തും ക്രിസ്തീയ ദേവാലയങ്ങളെയും ശ്മശാനങ്ങളെയും അക്രമിച്ചവര്‍ "രാഷ്ട്രത്തിന്റെ മതം" എന്ന അബദ്ധവിശ്വാസത്തെ താലോലിച്ചവരാണ്. അതിന്റെ പ്രേരണയാലാണ് അവര്‍ ക്രിസ്തീയ പുരോഹിതന്‍മാരെയും കന്യാസ്ത്രീകളെയും നാടുനീളെ കടന്നാക്രമിച്ചത്. ഇന്ന് വന്‍കിട മൂലധന ശക്തികളുടെ പിന്തുണയോടെ അധികാരം പിടിക്കാനുള്ള നെട്ടോട്ടത്തിലാണവര്‍. ഭൂരിപക്ഷ വര്‍ഗീയതയുടെ ഇത്തരം അക്രമാസക്തിക്ക് മുമ്പില്‍ കോണ്‍ഗ്രസ് നേതൃത്വം ചാഞ്ചാടിക്കളിച്ചതിന്റെ അനുഭവങ്ങള്‍ നാടിന് വേണ്ടുവോളമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കൊപ്പം അടിപതറാതെ നിന്നവര്‍ ഇടതുപക്ഷംമാത്രമാണ്.

ഈ സത്യങ്ങള്‍ക്കുനേരെ പൗവ്വത്തില്‍ പിതാവിനെപ്പോലെ ഒരാള്‍ കണ്ണുപൂട്ടി നില്‍ക്കുന്നത് ദുഃഖകരമാണ്. ഇടതുപക്ഷ വിരോധത്തിന്റെ കണ്ണാടിയില്‍ക്കൂടിമാത്രമേ ലോകത്തെ കാണൂ എന്ന നിലപാട് ശരിയാണോ? ഇവിടെ ഇടതുപക്ഷവുമായി കലഹത്തിനുള്ള കാരണങ്ങള്‍മാത്രമേ പരതൂ എന്ന സമീപനം വിശ്വാസികളായ ഭൂരിപക്ഷം മനുഷ്യരുടെയും താല്‍പ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നതാണോ? പൗവ്വത്തില്‍ പിതാവിനെപ്പോലെയുള്ള ചിന്താശേഷിയുള്ള സഭാവക്താക്കള്‍ ഇക്കാര്യങ്ങള്‍ ഗൗരവപൂര്‍വം പരിശോധിക്കണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ഥന. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ്, പ്രവേശനം, പാഠ്യപദ്ധതി, വിദ്യാര്‍ഥി യൂണിയന്‍ എന്നിവയെച്ചൊല്ലിയാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍കൂടിയായ ആര്‍ച്ച് ബിഷപ് പൗവ്വത്തില്‍ ഇടതുപക്ഷത്തിനെതിരായി വില്ലുകുലയ്ക്കുന്നത്. സിപിഐ എം പ്രകടനപത്രികയില്‍ ഇവയെപ്പറ്റിയുള്ള പരാമര്‍ശങ്ങളോട് അദ്ദേഹത്തിന് വിയോജിക്കാന്‍ അവകാശമുണ്ട്. മേല്‍ച്ചൊന്ന വിഷയങ്ങളിലെല്ലാം സാമൂഹ്യനീതിയും ജനാധിപത്യവും മതനിരപേക്ഷ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കണമെന്നതാണ് ഇടതുപക്ഷത്തിന്റെ പൊതുനിലപാട്. അതിനോട് വിശ്വാസികള്‍ കലഹിക്കേണ്ട കാര്യമില്ല.

അന്തരിച്ച ആര്‍ച്ച് ബിഷപ് വര്‍ക്കി വിതയത്തില്‍ പിതാവിന്റെ ആത്മകഥയായ "സ്ട്രെയിറ്റ് ഫ്രം ഹാര്‍ട്ട്" (ഹൃദയത്തില്‍നിന്ന് നേരിട്ട്) എന്ന പുസ്തകം ഓര്‍മയില്‍വരുന്നു. സഭയുടെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് ആ പുസ്തകം ചര്‍ച്ചചെയ്യുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളെപ്പറ്റി ആ പുസ്തകത്തില്‍ വര്‍ക്കി വിതയത്തില്‍ പിതാവ് നടത്തുന്ന നിരീക്ഷണങ്ങള്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന് ആരും പറയാനിടയില്ല. ഇടതുപക്ഷം വിശ്വാസികളുടെ എതിരാളിയല്ല. പണത്തെ ദൈവമായി വാഴ്ത്തുന്ന കമ്പോള തേര്‍വാഴ്ചയാണ് പൊതുശത്രുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ഘോഷിക്കുന്നു. യാഥാര്‍ഥ്യബോധമുള്ള ആ വാക്കുകളെ മുന്‍നിര്‍ത്തി ഇടതുപക്ഷവുമായി കൈകോര്‍ത്ത് പിടിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയേണ്ടതല്ലേ...
*
ബിനോയ് വിശ്വം ദേശാഭിമാനി

No comments: