Saturday, April 5, 2014

വിദ്യാഭ്യാസവായ്പ അഥവാ കോര്‍പറേറ്റ് കൊള്ള

നവ ഉദാരനയങ്ങളിലേക്കുള്ള ചുവടുമാറ്റത്തോടെ മുതലാളിത്തത്തിന് മൂലധനസഞ്ചയത്തിനുള്ള മുഖ്യ ഉപാധിയായി രാജ്യത്തെ വിദ്യാഭ്യാസമേഖല. സ്വകാര്യമേഖലയ്ക്ക് ലാഭക്കച്ചവടത്തിനുതകുംവിധം വ്യവസ്ഥകള്‍ രൂപംകൊണ്ടു. അപേക്ഷിക്കുന്നവര്‍ക്ക് ഉദാരമായി കോളേജുകളും സര്‍വകലാശാലകളുമടക്കം ആരംഭിക്കാന്‍ അനുമതി നല്‍കി. സ്ഥാപനത്തിന് മൂലധനം സ്വരൂപിക്കാന്‍ കോര്‍പറേറ്റുകളും ധനമൂലധനവും ചേര്‍ന്ന് പദ്ധതിയുണ്ടാക്കി. ഭരണകൂടം അതിനുള്ള സംവിധാനം ഒരുക്കി. ഉന്നത വിദ്യാഭ്യാസത്തിനുവേണ്ട തലവരിയും ഫീസും ബാങ്ക് വായ്പ നല്‍കും. എല്ലാം കമ്പോളത്തിന്റെ കൈയില്‍. വിദ്യാഭ്യാസം മടിയിലെ കനത്തിനുസരിച്ചാവാം. ഗതിയില്ലാത്തവന് വായ്പ ലഭ്യമാക്കും.

ഇതോടെ ഇന്ത്യയിലങ്ങോളമിങ്ങോളം എന്‍ജിനിയറിങ്, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുതലാളിമാരായി. വായ്പാ വാഗ്ദാനവുമായി ബാങ്കുകളും. ഭൂമി കണ്ടെത്തി മിനിമം പണം മുടക്കി കോളേജ് ആരംഭിച്ചാല്‍ ബാക്കി മൂലധനം വിദ്യാഭ്യാസവായ്പയായി വിദ്യാര്‍ഥികളുടെ, രക്ഷാകര്‍ത്താക്കളുടെ ചെലവില്‍ മുതലാളിമാരുടെ കൈയിലെത്തി. നവലിബറല്‍ നയങ്ങള്‍ വാഗ്ദാനംചെയ്യുന്ന ശോഭനമായ ഭാവിയിലുള്ള- വിദ്യാഭ്യാസം കഴിഞ്ഞാലുടന്‍ ഉയര്‍ന്ന ജോലി, ഉയര്‍ന്ന ശമ്പളം, ഉന്നത ജീവിത നിലവാരം- പ്രതീക്ഷയില്‍ അത്തരം പ്രശ്നങ്ങള്‍ അവഗണിക്കപ്പെട്ടു.

2004നുശേഷം പതിനായിരക്കണക്കിനു നേഴ്സുമാരും സാങ്കേതിക ബിരുദധാരികളും എംബിഎക്കാരും പുറത്തുവന്നു. കോളേജില്‍ യഥേഷ്ടം സീറ്റും ഫീസ് നല്‍കാന്‍ വായ്പയും ലഭ്യമായതുകൊണ്ട് മാതാപിതാക്കളുടെ ഡോക്ടര്‍, എന്‍ജിനിയര്‍ മോഹത്തിനു വഴങ്ങി പ്രവേശനം നേടി എങ്ങുമെത്താതെ പുറത്താകേണ്ടിവന്ന ഒട്ടേറെ നിര്‍ഭാഗ്യരും ഇക്കൂട്ടത്തിലുണ്ട്. കോഴ്സ് കഴിഞ്ഞ് ജോലി കിട്ടിയാലുടന്‍, അല്ലെങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞ് വായ്പ തിരിച്ചടവ് തുടങ്ങണം.

നാലുവര്‍ഷ നേഴ്സിങ് പഠനത്തിന് 4,00,000 രൂപ വായ്പ കണക്കാക്കുക. (നാലുലക്ഷം രൂപവരെ ഈട് വാങ്ങാതെ വിദ്യാഭ്യാസവായ്പ നല്‍കണമെന്നാണ് വ്യവസ്ഥ. ഇതോടെ സ്വാശ്രയകോഴ്സ് നടത്തിപ്പുകാര്‍ മിനിമം ഫീസ് നാലു ലക്ഷമാക്കി) അഞ്ചുവര്‍ഷം കഴിഞ്ഞ് തിരിച്ചടവു തുടങ്ങുന്ന വേളയില്‍ 11.7 ശതമാനം സാധാരണ പലിശ കൂട്ടി 5,63,800 രൂപയാണ് തിരിച്ചടയ്ക്കേണ്ടത്. തുടര്‍ന്ന് 84 മാസം കൂട്ടുപലിശ നല്‍കണം. അതായത് തുടര്‍ന്ന് ഏഴുവര്‍ഷം മാസം 9900 രൂപ തിരിച്ചടച്ചെങ്കിലേ വായ്പ തീരുകയുള്ളൂ.

സ്വകാര്യ ആശുപത്രിയിലെ നേഴ്സോ ഡോക്ടറോ എന്‍ജിനിയറോ ആയ ഉദ്യോഗാര്‍ഥിക്ക് സാമാന്യനിലയില്‍ പ്രതിമാസ വേതനത്തില്‍നിന്ന് ചെലവ് കഴിഞ്ഞ് തുക അടയ്ക്കാനാകില്ല. സാധാരണഗതിയില്‍ പെണ്‍കുട്ടി വിവാഹിതയായാല്‍ വായ്പാതിരിച്ചടവ് മാതാപിതാക്കളുടെ തലയിലാകും.

കര്‍ഷക ആത്മഹത്യക്കൊപ്പം വിദ്യാഭ്യാസവായ്പാ കെണിയില്‍പെട്ടവരുടെയും മാതാപിതാക്കളുടെയും ആത്മഹത്യ ഗൗരവമേറിയ പ്രശ്നമായിട്ടുണ്ട്. പാര്‍ലമെന്റിലും പുറത്തും പ്രശ്നം ശക്തിയായി ഉന്നയിക്കപ്പെട്ടു. അതേത്തുടര്‍ന്ന് രണ്ടാം യുപിഎ സര്‍ക്കാര്‍ 2009-10ലെ ഒന്നാം ബജറ്റില്‍ വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്ക് ഇളവനുവദിച്ച് സബ്സിഡി സ്കീം പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകളും പലിശ ബാധ്യത ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നു. 2009-10ല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിപ്രകാരം വായ്പ അനുവദിച്ച പഠനകാലാവധിയും പഠനം പൂര്‍ത്തിയായി ഒരു വര്‍ഷം അല്ലെങ്കില്‍ ജോലി കിട്ടി ആറുമാസം ഏതാണോ ആദ്യം അതുവരെയുള്ള പലിശബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും. (രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം നാലര ലക്ഷം രൂപയില്‍ കവിഞ്ഞവര്‍ക്ക് ഇതിന് അര്‍ഹതയുണ്ടാകില്ല.) വായ്പയുടെ മുതലും അതിനുശേഷമുള്ള പലിശയും അടച്ചാല്‍ മതി. വിദ്യാഭ്യാസവായ്പയുടെ തിരിച്ചടവു കാലത്തെ പലിശബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്താല്‍ നാലുലക്ഷത്തിന്റെ വായ്പയ്ക്ക് അഞ്ചുവര്‍ഷം കഴിഞ്ഞ് തിരിച്ചടവുവേളയില്‍ 4,00,000 രൂപയായിരിക്കും മുതല്‍. തുടര്‍ന്ന് 84 മാസം 11.7 ശതമാനം പലിശ ക്രമത്തില്‍ മാസം 7000 രൂപ തിരിച്ചടയ്ക്കണം. പലിശ ബാധ്യത ഏറ്റെടുത്തില്ലെങ്കില്‍ അടയ്ക്കേണ്ട സംഖ്യയേക്കാള്‍ 2900 രൂപ കുറവ്. ഉദ്യോഗാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ആശ്വാസമായിരുന്നു ഈ പദ്ധതി. ഇതുപ്രകാരം ലോണ്‍ ഇന്‍സ്റ്റാള്‍മെന്റ് കുറെയൊക്കെ അടച്ച് അത് പലിശക്കണക്കില്‍ വരവുവച്ചു. ബാങ്കുകള്‍ പലിശ പൂര്‍ണമായി ഒഴിവാക്കി മുതലില്‍ കുറവുവരുത്തി.

താല്‍ക്കാലികമായി പ്രശ്നത്തിന് പരിഹാരമായെങ്കിലും പുതിയ വായ്പ വര്‍ധിക്കയും, പുതിയതും പഴയതുമായ അക്കൗണ്ടുകളില്‍ തിരിച്ചടവ് നിലയ്ക്കുകയും ചെയ്തതോടെ ബാങ്കിന്റെ കിട്ടാക്കടം വര്‍ധിച്ചു. ബാങ്ക് നടപടി സ്വീകരിച്ചുതുടങ്ങിയപ്പോള്‍ പിന്നെയും പ്രശ്നമായി. തെരഞ്ഞെടുപ്പു വര്‍ഷത്തില്‍ അതു സൃഷ്ടിക്കുന്ന പ്രത്യാഘാതം മറികടക്കാന്‍ ധനമന്ത്രി ഉപായം കണ്ടെത്തി. ചിദംബരത്തിന്റെ 2014-15ന്റെ ഇടക്കാല ബജറ്റ് യുപിഎ ഒന്ന്, രണ്ട് സര്‍ക്കാരുകളുടെ ഭരണനേട്ടം നിരത്തിവച്ചുള്ള തെരഞ്ഞെടുപ്പ് പ്രസംഗമായിരുന്നു. ബജറ്റ് പ്രഖ്യാപനത്തില്‍ വിദ്യാഭ്യാസവായ്പ പലിയ്ശക്ക് ഇളവനുവദിക്കുമെന്ന ഒരു പ്രഖ്യാപനം ചിദംബരം വീണ്ടും നടത്തി.

*
എ സിയാവുദ്ദീന്‍ deshabhimani

No comments: