Friday, April 11, 2014

തിരിച്ചുവരവിനൊരുങ്ങി ബംഗാള്‍

ബംഗാളില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ഇടതുമുന്നണി. മമത അധികാരത്തില്‍ വന്നശേഷം ഇടതുപക്ഷത്തെ ഉന്മൂലനംചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് അഴിച്ചുവിട്ട ഭീകരമായ ആക്രമണം നേരിട്ടാണ് ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പുഗോദയില്‍ പോരാടേണ്ടത്. രണ്ടരവര്‍ഷത്തിനുള്ളില്‍ സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും നിരവധി പ്രവര്‍ത്തകരെ തൃണമൂലുകാര്‍ കൊന്നൊടുക്കി. ആയിരക്കണക്കിനാളുകളെ സ്വന്തം നാട്ടില്‍നിന്ന് ആട്ടിയോടിച്ചു. പാര്‍ടി ഓഫീസുകള്‍ പിടിച്ചെടുക്കുകയും നശിപ്പിക്കുകയുംചെയ്തു. അക്രമവും ഭീഷണിയും ചെറുത്താണ് ഇക്കുറി ഇടതുമുന്നണി തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. നിരവധി സ്ഥലങ്ങളില്‍ ജനം സ്വയം സംഘടിതരായി ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി രംഗത്തിറങ്ങുന്നു. ഇടതുമുന്നണിയില്‍നിന്ന് അകന്നുനിന്ന ജനങ്ങളില്‍ വലിയൊരു വിഭാഗം വീണ്ടും തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലൂടെ തിരിച്ചുവരികയാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസംതന്നെ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചാണ് ഇടതുമുന്നണി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 42 സീറ്റിലും സ്ഥാനാര്‍ഥികളെ ആദ്യവട്ടംതന്നെ പ്രഖ്യാപിച്ചു. സിപിഐ എം- 32, സിപിഐ- 3, ഫോര്‍വേഡ് ബ്ലോക്ക് -3, ആര്‍എസ്പി -4 എന്നിങ്ങനെയാണ് ഇടതുമുന്നണി സീറ്റ് പങ്കിട്ടത്. 26 പേര്‍ പുതുമുഖങ്ങളാണ്. ആറു വനിതകള്‍ സിപിഐ എം സ്ഥാനാര്‍ഥിപ്പട്ടികയിലുണ്ട്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സുഭാഷിണി അലി, ലോക്സഭയിലെ സിപിഐ എം ഗ്രൂപ്പ് നേതാവ് ബസുദേവ് ആചര്യ, പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് സലിം, ഇടതുമുന്നണി മന്ത്രിസഭയില്‍ ദീര്‍ഘകാലം ധനമന്ത്രിയായിരുന്ന അഷിം ദാസ്ഗുപ്ത, ഡിവൈഎഫ്ഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി തപസ് സിന്‍ഹ തുടങ്ങിയവരാണ് പ്രമുഖ സ്ഥാനാര്‍ഥികള്‍. കൊല്‍ക്കത്ത നഗരത്തിലെ രണ്ടു മണ്ഡലത്തിലും സിപിഐ എം വനിതാ സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.

കോണ്‍ഗ്രസിന്റെ അഴിമതി, ജനദ്രോഹനയങ്ങള്‍, ബിജെപിയുടെ വര്‍ഗീയനയങ്ങള്‍ എന്നിവയ്ക്കൊപ്പം മമതസര്‍ക്കാരിന്റെ പിന്തുണയോടെ തൃണമൂല്‍ അഴിച്ചുവിട്ട അക്രമ- കൊലപാതക രാഷ്ട്രീയം, സ്ത്രീപീഡനം, ജനാധിപത്യ- മനുഷ്യാവകാശ ലംഘനങ്ങള്‍, അഴിമതി, പട്ടിണിമരണം, തൊഴിലില്ലായ്മ, കാര്‍ഷികത്തകര്‍ച്ച എന്നിവയെല്ലാം ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണമാണ് ഇടതുമുന്നണിയുടേത്. 27 ഇന പരിപാടികളടങ്ങുന്ന പ്രകടനപത്രികയും നാലിന ആവശ്യങ്ങളടങ്ങുന്ന അഭ്യര്‍ഥനയും പ്രസിദ്ധീകരിച്ചു. കോണ്‍ഗ്രസിനെ ഭരണത്തില്‍നിന്ന് താഴെ ഇറക്കുക, ബിജെപി അധികാരത്തില്‍ എത്തുന്നത് തടയുക, കോണ്‍ഗ്രസ്- ബിജെപി ഇതര ജനാധിപത്യ മതേതര സര്‍ക്കാരുണ്ടാക്കാന്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക, സംസ്ഥാനത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നിവയാണ് നാലിന അഭ്യര്‍ഥന.

മാ- മാട്ടി- മാനുഷ് (അമ്മ- മണ്ണ്- മനുഷ്യര്‍) മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലേറിയ മമതയുടെ സ്ഥാനാര്‍ഥികളില്‍ ഭൂരിപക്ഷവും മനുഷ്യനും മണ്ണുമായും ഒരു ബന്ധവുമില്ലാത്തവരാണ്. രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത സിനിമാതാരങ്ങളും പാട്ടുകാരും നാടകക്കാരും കളിക്കാരുമാണ് സ്ഥാനാര്‍ഥികളില്‍ നല്ലൊരു പങ്കും. തൃണമൂലിന്റെ 42 സ്ഥാനാര്‍ഥികളില്‍ കഴിഞ്ഞതവണ ജയിച്ച 18 പേരില്‍ 14 പേര്‍ക്കാണ് വീണ്ടും സീറ്റ് നല്‍കിയത്. ബാക്കി 28ല്‍ 16 പേരും സിനിമാതാരങ്ങളും പാട്ടുകാരും കളിക്കാരും നാടകക്കാരുമാണ്. സ്ഥാനാര്‍ഥിപ്പട്ടികയില്‍ സിനിമാതാരങ്ങളെയും മറ്റും കുത്തിനിറച്ചതിനെതിരെ പല ജില്ലകളിലും നേതാക്കള്‍ അതൃപ്തി രേഖപ്പെടുത്തുകമാത്രമല്ല, മമത പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്കെതിരെ പരസ്യമായി രംഗത്തുവരികയുംചെയ്തു. സംഘടനാ ചുമതല വഹിക്കുന്ന തൃണമൂല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും മമതയുടെ വലംകൈയുമായ മുകുള്‍ റോയ് തന്നെ സീറ്റു നല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നവരാണ് ഇപ്പോള്‍ പടിക്കുപുറത്തായത്. ബാങ്കുറ, ബര്‍ദ്വമാന്‍, പശ്ചിമ മിഡ്നാപുര്‍ എന്നീ ജില്ലകളിലായി ആകെ എട്ട് ലോക്സഭാ സീറ്റാണുള്ളത്. എന്നാല്‍, അതില്‍ ഒരിടത്തും ആ ജില്ലകളില്‍പ്പെട്ട ഒരാള്‍ക്കും സീറ്റ് ലഭിച്ചില്ല.

ഡാര്‍ജിലിങ്ങില്‍ മുന്‍ ഫുട്ബോള്‍താരം ബയ്ചുങ് ബൂട്ടിയയാണ് തൃണമൂല്‍ സ്ഥാനാര്‍ഥി. സിക്കിംകാരനായ ബൂട്ടിയയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ ജില്ലയിലെ തൃണമൂല്‍ നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി പ്രതിഷേധിച്ചു. ഉത്തര ബംഗാളിന്റെ ചുമതലയുള്ള മന്ത്രി ഗൗതം ദേബിനൊപ്പം ബൂട്ടിയ പങ്കെടുത്ത പ്രഥമയോഗംതന്നെ വിമത തൃണമൂലുകാര്‍ അലങ്കോലപ്പെടുത്തി. യോഗം നടത്താന്‍ കഴിയാതെ ബൂട്ടിയക്കും മന്ത്രിക്കും തിരിച്ചുപോകേണ്ടി വന്നു. ആദ്യം തൃണമൂലിനെ പിന്തുണയ്ക്കുമെന്നു പറഞ്ഞ ഡാര്‍ജിലിങ് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച ബൂട്ടിയ സ്ഥാനാര്‍ഥിയായതോടെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. സീറ്റും മറ്റും വാഗ്ദാനംചെയ്ത് കോണ്‍ഗ്രസില്‍നിന്ന് കൂറുമാറ്റിച്ച പലരെയും മമത തഴഞ്ഞു. മൂര്‍ഷിദാബാദ് ജില്ലയില്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന ഹുമയൂണ്‍ കബീറിനെ കലുമാറ്റിച്ച് മന്ത്രിയാക്കിയെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം തോറ്റു. തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട കബീറിന് ലോക്സഭാ സീറ്റ് ഉറപ്പ് നല്‍കിയെങ്കിലും ലിസ്റ്റ് വന്നപ്പോള്‍ പേരുണ്ടായില്ല. തന്നെ മമത ചതിച്ചെന്ന് കബീര്‍ പരസ്യമായി പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ നിലയാണ് ഏറെ പരിതാപകരം. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ ആദ്യം ആരും തയ്യാറായില്ല. മുതിര്‍ന്ന നേതാക്കള്‍ പലരും ഒഴിഞ്ഞുമാറി. ഇതര രംഗങ്ങളിലെ പ്രമുഖരായ പലരെയും മത്സരിക്കണമെന്ന അഭ്യര്‍ഥനയുമായി കോണ്‍ഗ്രസ് നേതാക്കള്‍ സമീപിച്ചെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ ബാരസാത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമം വിജയിച്ചില്ല. തോല്‍ക്കുമെന്ന് ഉറപ്പായ ബംഗാളില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒടുവില്‍ ഹൈക്കമാന്‍ഡിന്റെ ആജ്ഞ അനുസരിച്ചാണ്് മുതിര്‍ന്ന&ീമരൗലേ;നേതാക്കളില്‍ പലരും തീരുമാനം മാറ്റി രംഗത്തെത്തിയത്. 42 സീറ്റിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും പ്രചാരണം തുടങ്ങിയശേഷം ഒരാള്‍ പിന്മാറിയത് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയായി. 2009ല്‍&ലവേ;തൃണമൂലുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് 16 സീറ്റിലാണ്് മത്സരിച്ചത്. ആറിടത്ത് ജയിച്ചു. കോണ്‍ഗ്രസിന് സംസ്ഥാനത്ത് താരതമ്യേന ശക്തിയുള്ള ജില്ലകളായ മൂര്‍ഷിദാബാദ്, മാള്‍ദ എന്നിവിടങ്ങളിലാണ് കഴിഞ്ഞതവണ അഞ്ച് സീറ്റും നേടിയത്. തൃണമൂലുമായി തെറ്റിപ്പിരിഞ്ഞതിനെത്തുടര്‍ന്ന് അവിടെയും സ്ഥിതി മോശമായി. നിലവിലുള്ള ആറ് എംപിമാരും വീണ്ടും മത്സരിക്കുന്നു. തൃണമൂലില്‍നിന്ന് കൂറുമാറിയെത്തിയ മുന്‍ പിസിസി പ്രസിഡന്റുകൂടിയായ സൊമന്‍ മിത്രയാണ് മത്സരരംഗത്തുള്ള പ്രമുഖന്‍.

2009ല്‍ ജാംഗിപുരില്‍ ജയിച്ച പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായതിനെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മകന്‍ അഭിജിത് മുഖര്‍ജി കഷ്ടിച്ചാണ് വിജയിച്ചത്. സിപിഐ എം ആയിരുന്നു മുഖ്യ എതിരാളി. തൃണമൂല്‍ അന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. എന്നാല്‍, ഇത്തവണ പ്രണബിന്റെ മകനെതിരെ തൃണമൂല്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി. മുതിര്‍ന്ന നേതാവ് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെ ഭാര്യ ദീപ ദാസ് മുമ്പ് ജയിച്ച റായ്ഗഞ്ചില്‍ ഇത്തവണ വീണ്ടും മത്സരിക്കുമ്പോള്‍ നില പരുങ്ങലിലാണ്. സംസ്ഥാനത്ത് അസ്തിത്വം നഷ്ടപ്പെടാതിരിക്കാന്‍ തൃണമൂലുമായി വീണ്ടും കൂടാന്‍ ഹൈക്കമാന്‍ഡിന്റെ ആശീര്‍വാദത്തോടെ ചില നേതാക്കള്‍ ശ്രമം നടത്തിയെങ്കിലും മമത ആട്ടിപ്പായിച്ചു.

കാര്യമായ സ്വാധീനം സംസ്ഥാനത്ത് ഇല്ലെങ്കിലും എല്ലാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ആദ്യമായാണ് എല്ലാ സീറ്റിലും അവര്‍ മത്സരിക്കുന്നത്. പ്രമുഖ സിനിമാ താരങ്ങളെയും പാട്ടുകാരെയും ഇന്ദ്രജാലക്കാരെയും മറ്റും അണിനിരത്തിയാണ് ബിജെപിയുടെ പോരാട്ടം. പ്രസിദ്ധ ഗായകന്‍ ബാപ്പി ലാഹിരി, ഇന്ദ്രജാല വിദഗ്ധന്‍ പി സി സര്‍ക്കാര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിപ്പട്ടികയിലുണ്ട്. തൃണമൂലുമായി സഖ്യമുണ്ടാക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും മുസ്ലിംവോട്ടില്‍ കണ്ണുനട്ട മമത പരസ്യമായി വഴങ്ങിയില്ല. ഡാര്‍ജിലിങ്ങില്‍ ഗൂര്‍ഖാ ലിബറേഷന്‍ ഫ്രണ്ടിനെ സഹായത്തിന് ലഭിച്ചതുമാത്രമാണ് ബിജെപിയുടെ ഏക പ്രതീക്ഷ. കഴിഞ്ഞതവണ ഗൂര്‍ഖാ പാര്‍ടിയുടെ സഹായത്തോടെയാണ് ഡാര്‍ജിലിങ്് സീറ്റ് നേടിയത്. തെരഞ്ഞെടുപ്പിനുശേഷം മമത തങ്ങളോടൊപ്പം വരുമെന്ന ധാരണയില്‍ മുന്‍കാലങ്ങളെപ്പോലെ അന്തിമഘട്ടത്തില്‍ തൃണമൂലിനായി വോട്ട് മറിക്കുന്ന കള്ളക്കളിതന്നെയാകും ബിജെപിയില്‍നിന്ന് ഇത്തവണയും പ്രതീക്ഷിക്കേണ്ടത്.

അഞ്ചു ഘട്ടങ്ങളിലായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ്. ഏപ്രില്‍ 17, 24, 30, മെയ് 7, 12 തീയതികളില്‍. നീണ്ട കാലയളവിനുശേഷം എല്ലാ മണ്ഡലങ്ങളിലും പ്രധാന കക്ഷികളെല്ലാം അണിനിരന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. കഴിഞ്ഞ നാലു തെരഞ്ഞെടുപ്പിലും തൃണമൂല്‍കോണ്‍ഗ്രസ് ബിജെപിയും കോണ്‍ഗ്രസുമായി മാറിമാറി സംഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. ഇത്തവണ പരസ്യമായ ഒരു സഖ്യവും മുഖ്യപാര്‍ടികള്‍ തമ്മിലില്ലെന്ന പ്രത്യേകതയുണ്ട്. ഇടതുമുന്നണിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് മിക്ക മണ്ഡലങ്ങളിലും പ്രധാന മത്സരം. 2009ല്‍ ഇടതുമുന്നണിക്ക് 16 സീറ്റാണ് ലഭിച്ചത്. തൃണമൂലും കോണ്‍ഗ്രസും സഖ്യത്തിലായിരുന്നു. തൃണമൂലിന് 19ഉം കോണ്‍ഗ്രസിന് ആറും സീറ്റ് ലഭിച്ചു. എന്തായാലും കോണ്‍ഗ്രസിന് ഇത്തവണ സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്നകാര്യത്തില്‍ സംശയമില്ല. നീതിപൂര്‍വകമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുമുന്നണി ശക്തമായ തിരിച്ചുവരവ് നടത്തുമെന്നുറപ്പാണ്.

*
ഗോപി കൊല്‍ക്കത്ത

No comments: