Wednesday, March 26, 2014

ദുരൂഹതയുടെ കോണ്‍ഗ്രസ് വഴികള്‍

രണ്ടാംലോക മഹായുദ്ധകാലത്ത് റഷ്യയില്‍ യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട നാസി-ഫാസിസ്റ്റ് സൈന്യാംഗം സ്റ്റിഫാനോ മായ്നോയുടെ മകളായ ഇറ്റലിയിലെ ലുസിയാനക്കാരി അന്റോണിയ എന്ന സോണിയയിലേക്ക് ഇന്ത്യയുടെ ഭരണാധികാരത്തിന്റെ കടിഞ്ഞാണ്‍ എത്തിയതിന്റെ വഴികള്‍ വിചിത്രമാണ്; ഒപ്പം ദുരൂഹത നിറഞ്ഞതും.

ഇന്ദിര ഗാന്ധി കുടുംബത്തിന്റെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ അനന്തരാവകാശിയായി പ്രഖ്യാപിക്കപ്പെട്ടിരുന്നയാള്‍ സഞ്ജയ്ഗാന്ധിയായിരുന്നു. 1980 ജനുവരി 23ന് സഞ്ജയ്ഗാന്ധി സ്വയം പറത്തിയ വിമാനംതകര്‍ന്ന് മരിക്കുന്നു. തകര്‍ന്നുവീണാല്‍ ഇന്ധനടാങ്ക് തകര്‍ന്ന് തീപടര്‍ന്ന് വിമാനം കത്തിയെരിയും. ഇവിടെ അതുണ്ടായില്ല. ഇന്ധനടാങ്കില്‍ ഇന്ധനമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് പറന്നുയര്‍ന്ന ഉടന്‍തന്നെ വിമാനം നിലംപൊത്തിയത്. പറക്കാന്‍ സജ്ജമാക്കി നിര്‍ത്തിയ വിമാനത്തിലെ ഇന്ധനം ആര് ചോര്‍ത്തിക്കളഞ്ഞു? അക്കാര്യത്തെക്കുറിച്ച് അന്വേഷണമേ ഉണ്ടായില്ല. പിന്നീട് സഞ്ജയിന്റെ ഭാര്യ മനേകയ്ക്ക് ആ വീട്ടില്‍നിന്ന് കുടിയിറങ്ങേണ്ടിവന്നു. രാഷ്ട്രീയ അനന്തരാവകാശത്തിന്റെ ആ വഴി അങ്ങനെ അടഞ്ഞു.

1984 ഒക്ടോബര്‍ 31ന് ഇന്ദിര ഗാന്ധി വെടിയേറ്റുവീഴുന്നു. സുസജ്ജമായ ആംബുലന്‍സിലല്ല, ഒരു ജീവന്‍രക്ഷാസംവിധാനവുമില്ലാത്ത കാറിലാണ് അവരെ എടുത്തിട്ടത്. ഉന്നതര്‍ക്കായി പ്രോട്ടോകോള്‍ ചികിത്സാസംവിധാനം ഒരുക്കിവച്ച് 24 മണിക്കൂറും കാത്തിരിക്കുന്ന എഐഐഎംഎസ് അടുത്തുണ്ടായിട്ടും അവരെ അവിടേക്കല്ല, മറിച്ച് അത്രയൊന്നും മികവില്ലാത്ത, ചികിത്സാസജ്ജതയൊന്നുമില്ലാത്ത അകലെയുള്ള റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ഇന്ദിര ഗാന്ധിക്ക് ഹൃദയത്തിലോ മസ്തിഷ്കത്തിലോ വെടിയേറ്റിരുന്നില്ല. രക്തം വാര്‍ന്നാണ് അവര്‍ മരിച്ചത്. ആദ്യം റാം മനോഹര്‍ ലോഹ്യയിലേക്ക്; പിന്നീട് അവിടെനിന്ന് എഐഐഎംഎസിലേക്ക്. രക്തം വാര്‍ന്നുതീരാന്‍ വേണ്ടത്ര സമയം!

പിന്നീട് രാജീവ്ഗാന്ധി ശ്രീപെരുംപത്തൂരില്‍ കൊലചെയ്യപ്പെടുന്നു. ഈ കൊലപാതകം സിഖ് തീവ്രവാദികള്‍ നടത്തിയതായേ വരൂ എന്നും ഒരിക്കലും എല്‍ടിടിഇയിലേക്ക് ഇതിന്റെ ഉത്തരവാദിത്തം എത്തുകയില്ല എന്നും ഉറപ്പുനല്‍കപ്പെട്ടതിന്റെ രേഖകള്‍ സിബിഐയിലെ ഡി ആര്‍ കാര്‍ത്തികേയന്റെ നേതൃത്വത്തിലുള്ള സ്പെഷല്‍ ഇന്‍വസ്റ്റിഗേറ്റിങ് ടീം പിടിച്ചെടുത്തിരുന്നു. എന്നാല്‍, പ്രധാനമന്ത്രി നരസിംഹറാവുവിന്റെ പിന്തുണയോടെ നീങ്ങിയ ടീം എല്‍ടിടിഇയെത്തന്നെ ഉത്തരവാദികളായി കണ്ടെത്തി. രാജീവ്ഗാന്ധിയുടെ വസതിയിലെ നിത്യസന്ദര്‍ശകനും ഇറ്റലിയിലെ സ്റ്റാംപ്രൊജറ്റിയുടെ തലവനുമായ ഒക്ടോവിയോ ക്വട്റോച്ചി എന്ന ആയുധദല്ലാള്‍ക്ക് നിരന്തരബന്ധമുണ്ടായിരുന്ന സംഘമാണ് എല്‍ടിടിഇ. ക്വട്റോച്ചി എല്‍ടിടിഇക്ക് ആയുധമെത്തിച്ചുകൊടുക്കുന്നയാളുകൂടിയായിരുന്നു. എല്‍ടിടിഇ ആകട്ടെ, തങ്ങള്‍ക്കുകൂടി താല്‍പ്പര്യമുള്ളതാണെങ്കില്‍ കൂടുതല്‍ വൈദഗ്ധ്യത്തോടെ ഏതു വധവും നടത്തിക്കൊടുക്കുന്ന സംഘവും. ചന്ദ്രശേഖര്‍ സര്‍ക്കാര്‍ അധികാരം വിടുംമുമ്പ് നിയോഗിച്ച ജസ്റ്റിസ് ജെ എസ് വര്‍മ കമീഷന്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് സമയം ആവശ്യപ്പെട്ടു. എന്നാല്‍, കമീഷന് സമയം നിഷേധിക്കപ്പെട്ടു. പകരം ജയിന്‍ കമീഷന്‍ നിയോഗിക്കപ്പെട്ടു. അവര്‍ എല്‍ടിടിഇയെ കുറ്റവിമുക്തമാക്കുന്ന നിലപാടിലെത്തിക്കൊണ്ടിരുന്നപ്പോഴാണ് വിചാരണക്കോടതി എല്‍ടിടിഇക്കാരെ ശിക്ഷിച്ചതും സുപ്രീംകോടതി അത് ശരിവച്ചതും. ഒരു അന്വേഷണവും ബൊഫോഴ്സ് ദല്ലാള്‍കൂടിയായ ക്വട്റോച്ചിയിലേക്ക് നീണ്ടുപോകാതിരിക്കാന്‍ എല്ലാ ഘട്ടത്തിലും തീവ്രശ്രദ്ധയുണ്ടായി ഏതോ ഭാഗത്ത്. ഇന്ദിര ഗാന്ധിയെ വെടിവച്ചുകൊന്ന സത്വന്ത്സിങ്ങിന് വധശിക്ഷയില്‍നിന്ന് ഇളവുകൊടുക്കണമെന്ന് ആവശ്യപ്പടാതിരുന്ന രാജീവ് കുടുംബം രാജീവ്ഗാന്ധിയുടെ കൊലപാതകത്തിന് വധശിക്ഷയ്ക്ക് വിധിയുണ്ടായപ്പോള്‍ വധശിക്ഷ ഒഴിവാക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചത് ദുരൂഹമായിരിക്കുന്നു; രാജീവ്ഗാന്ധിയെ വധിച്ചവരെ പ്രകീര്‍ത്തിക്കുന്നതിലേക്കുവരെ എത്തിയ ദ്രാവിഡ രാഷ്ട്രീയഗ്രൂപ്പിനെ പില്‍ക്കാല സഖ്യത്തിലുള്‍പ്പെടുത്താനും അവരുമായി കൂട്ടുചേര്‍ന്ന് ഭരിക്കാനും തയ്യാറായത് വിചിത്രമായിരിക്കുന്നു.

സോണിയ കേംബ്രിഡ്ജ് ടൗണിലായിരിക്കെ രാജീവ്ഗാന്ധിക്ക് ഒപ്പം അവിടെയുണ്ടായിരുന്നയാളാണ് കോണ്‍ഗ്രസ് നേതാവായ മാധവറാവുസിന്ധ്യ. സിന്ധ്യയും സോണിയയുടെ അടുത്ത സുഹൃത്തായിരുന്നു. ഈ സൗഹൃദം നീണ്ടകാലം പിന്നീട് നിലനിന്നു. 1982ലെ ഒരു പുലര്‍ച്ചയ്ക്ക് രണ്ടിന് ഡല്‍ഹി ഐഐടിക്കടുത്ത് സിന്ധ്യയും സോണിയയും യാത്രചെയ്തിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. സോണിയ ചികിത്സ വേണ്ടെന്നു പറഞ്ഞ് വീട്ടിലേക്കുപോയി. സിന്ധ്യ കാര്യമായ പരിക്കുകളോടെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായി. ഈ സംഭവം അന്ന് പത്രങ്ങളിലൊക്കെ പ്രാധാന്യപൂര്‍വം വന്നിരുന്നു. രാജീവിനോടും ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന മാധവറാവുസിന്ധ്യ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രമുഖ സ്ഥാനത്തേക്കുപോലും യോഗ്യന്‍ എന്ന് പ്രകീര്‍ത്തിക്കപ്പെട്ടയാളാണ്. എന്നാല്‍, ക്വട്റോച്ചിയുടെ ഇടപെടലുകളില്‍ അസ്വസ്ഥനായിരുന്നു ആ ഗ്വാളിയര്‍ രാജാവ്. സോണിയയുമായുള്ള അദ്ദേഹത്തിന്റെ ഗാഢസൗഹൃദം ഇടയ്ക്കെവിടെയോ മുറിഞ്ഞു. ഇരുവരും ശത്രുതയിലായി. ക്വട്റോച്ചി സിന്ധ്യയുടെ പരമശത്രുവുമായി. 2001 ഒക്ടോബര്‍ ഒന്നിന് സിന്ധ്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെയുംകൂട്ടി യാത്രചെയ്യവെ യുപിയിലെ മെയിന്‍പുരിയില്‍ വിമാനം തകര്‍ന്നുവീണു. സിന്ധ്യയെ കൂടാതെ ഏഴുപേര്‍ മരിച്ചു. ഇന്‍ഡിക്കേറ്റര്‍ പ്രകാരം ഫുള്‍ടാങ്ക് ഇന്ധനമുണ്ടായിരുന്നു. എന്നാല്‍, പറന്നുയര്‍ന്നപ്പോള്‍ ഇന്ധനം തീര്‍ന്നതായി വന്നു. സഞ്ജയ്ഗാന്ധിയുടേതിനു സമാനമായ മരണം!

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സോണിയഗാന്ധിക്കെതിരെ മത്സരിക്കാന്‍ ഒരാളേ കോണ്‍ഗ്രസില്‍ ധൈര്യപ്പെട്ടിട്ടുള്ളൂ. ജിതേന്ദ്രപ്രസാദ്. 2000ലെ എഐസിസി സമ്മേളനത്തില്‍. ഏതായാലും ജിതേന്ദ്രപ്രസാദ് അധികകാലം തുടര്‍ന്ന് ജീവിച്ചില്ല. ദുരൂഹസാഹചര്യത്തില്‍ ഭക്ഷ്യവിഷബാധയേറ്റ് ജിതേന്ദ്രപ്രസാദ് മരിച്ചു. ഒരു അന്വേഷണവും ഉണ്ടായില്ല! ി കോണ്‍ഗ്രസില്‍ ഒരു പുലര്‍താരംപോലെ കുതിച്ചുയര്‍ന്നയാളാണ് രാജേഷ് പൈലറ്റ്. രാജേഷ്പൈലറ്റ് കോണ്‍ഗ്രസിന്റെ ഒന്നാംസ്ഥാനത്തേക്കുയരുമെന്നുപോലും പലരും കരുതി. അങ്ങനെയിരിക്കെ, പൈലറ്റിന് ഉടന്‍ ഡല്‍ഹിയിലെത്തണമെന്ന അര്‍ജുന്‍സിങ്ങിന്റെ സന്ദേശം ലഭിക്കുന്നു. സ്വയം കാര്‍ ഡ്രൈവ് ചെയ്ത് ജയ്പുരില്‍നിന്ന് തിരിക്കുന്നു. വഴിയില്‍ വാഹനാപകടത്തില്‍ രാജേഷ് പൈലറ്റ് കൊല്ലപ്പെടുകയുംചെയ്യുന്നു.

2002 ഫെബ്രുവരി അഞ്ചിന് ലോക്സഭാ സ്പീക്കറായിരുന്ന ബാലയോഗിക്ക് ജിതേന്ദ്രകുമാറിന്റെ പരാതി ലഭിക്കുന്നു. സോണിയഗാന്ധി തനിക്കുള്ളതായി സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ള വിദ്യാഭ്യാസയോഗ്യത യഥാര്‍ഥത്തില്‍ അവര്‍ക്കില്ല എന്നും അവര്‍ കോളേജിലേ പഠിച്ചിട്ടില്ലെന്നും വ്യാജസത്യവാങ്മൂലത്തിന് അവരുടെ പേരില്‍ നടപടിയെടുക്കാന്‍ സ്പീക്കര്‍ ബാധ്യസ്ഥനാണെന്നും കാണിച്ചുള്ളതായിരുന്നു പരാതി. സോണിയയോടു താന്‍ വിശദീകരണം ചോദിച്ചെന്ന് സ്പീക്കര്‍ മറുപടി നല്‍കി. രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് സ്പീക്കര്‍ ബാലയോഗി മരിച്ചു- ആ ഹെലികോപ്റ്ററിലും ഇന്ധനമുണ്ടായിരുന്നില്ല!

സോണിയക്കെതിരെ നട്ടെല്ലുനിവര്‍ത്തി നില്‍ക്കാനുള്ള ധൈര്യം കാട്ടണമെന്ന് താന്‍ നരസിംഹറാവുവിനോട് പറഞ്ഞെന്നും "എന്നിട്ട് ഞാന്‍ കൊല്ലപ്പെടണോ?" എന്ന് റാവു തിരിച്ചുചോദിച്ചെന്നും ജിതേന്ദ്രകുമാര്‍ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. 1977ല്‍ ജനതാപാര്‍ടി ഇന്ദിര ഗാന്ധിയെയും കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തിയ വേളയില്‍ സോണിയ ഇറ്റാലിയന്‍ എംബസിയില്‍ അഭയംതേടിയതും "80ല്‍ ഇന്ദിര ഗാന്ധി അധികാരത്തില്‍ തിരിച്ചുവന്നപ്പോള്‍മാത്രമേ അവര്‍ക്ക് ഇന്ത്യയില്‍ ഒരു വോട്ടറാകാന്‍ തോന്നിയുള്ളൂ എന്നതും സത്യം. 1983ലേ ഇന്ത്യന്‍ പൗരത്വം എടുക്കാമെന്നു തോന്നിയുള്ളൂ. പൗരത്വത്തിനുംമുമ്പ് വോട്ടര്‍ഷിപ്!

ക്വട്റോച്ചിയുടെ പ്രതാപകാലത്ത് ഇന്ത്യയിലെ വിഗ്രഹങ്ങളടക്കമുള്ള വിലപ്പെട്ട ഒരുപാട് പുരാവസ്തുക്കള്‍ ഇന്ത്യയില്‍നിന്ന് കടത്തപ്പെട്ടു. ക്വട്റോച്ചിയിലേക്കാണ് സംശയത്തിന്റെ മുന അന്നും നീണ്ടെത്തിയത്. പുരാവസ്തുക്കള്‍ പിന്നീട് ഇറ്റലിയിലെ അലസാന്ദ്ര മായ്നോ വിന്‍സിയുടെ ഷോപ്പില്‍ പ്രദര്‍ശനത്തിനുള്ളതായി കണ്ടെത്തി. ഇറ്റലിക്കാര്‍ക്ക് വിഗ്രഹം കാണാന്‍ എന്ത് കൗതുകം. ലണ്ടനിലെ ലേലത്തിനുള്ളതായിരുന്നു അവ. ആ ലേലത്തിലൂടെ കോടിക്കണക്കിനു ഡോളര്‍ ഒഴുകിയെത്തിയത് കേമാന്‍ ഐലന്റിലെ ബാങ്ക് ഓഫ് അമേരിക്കയിലേക്കാണ്. ഹാര്‍വാര്‍ഡില്‍ പഠിക്കുമ്പോള്‍ രാഹുലിന് പണം എത്തിയിരുന്നത് ഇതേ ബാങ്കില്‍നിന്നാണ് എന്നത് രേഖകള്‍ സഹിതം വെളിപ്പെട്ട കാര്യമാണ്. ഇത്തരം കാര്യങ്ങളൊക്കെ കാണിച്ച് ഡോ. സുബ്രഹ്മണ്യന്‍സ്വാമി ഒരു കേസ് ഒരിക്കല്‍ കൊടുത്തു. ഇതേത്തുടര്‍ന്ന് ബന്ധപ്പെട്ട രേഖകള്‍ ഇന്റര്‍പോള്‍ കണ്ടെത്തി സിബിഐയെ ഏല്‍പ്പിച്ചു. എന്നാല്‍, ഇതേക്കുറിച്ചെല്ലാം കോടതിയില്‍ സിബിഐ കള്ളം പറഞ്ഞു. ആ കള്ളങ്ങള്‍ കോടതി കണ്ടെത്തി. അപ്പോള്‍ അഭിഭാഷകന്‍ കോടതിയില്‍ മാപ്പുപറഞ്ഞു. ആ അഭിഭാഷകന്‍ തുടര്‍ന്ന് ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി മാറി!

ഇനി വിചിത്രമായ മറ്റൊരു കാര്യം. രാജീവ്ഗാന്ധിക്ക് പ്രിയപ്പെട്ടവരായിരുന്നവരൊക്കെ സോണിയഗാന്ധിക്ക് അനഭിമതരായിരിക്കുന്നു; ഒപ്പം രാജീവുമായി ശത്രുതയിലായിരുന്നവരൊക്കെ സോണിയക്ക് അഭിമതരുമായിരിക്കുന്നു. രാജീവിനെ ചോദ്യംചെയ്യുകയും പിന്നീട് കോണ്‍ഗ്രസ് വിടുകയും ചെയ്തയാളാണ് പ്രണബ് മുഖര്‍ജി. ആ പ്രണബ് മുഖര്‍ജിയെ സോണിയയുടെ കോണ്‍ഗ്രസ് രാഷ്ട്രപതിസ്ഥാനത്തേക്കുയര്‍ത്തി. രാജീവിന്റെ നിരന്തര വിമര്‍ശകയായിരുന്നു അംബിക സോണി. ആ അംബിക സോണി സോണിയയുടെ ഏറ്റവും അടുത്ത ഉപദേഷ്ടാവും എഐസിസി സെക്രട്ടറിയുമായി പില്‍ക്കാലത്ത്. രാജീവ്ഗാന്ധിയുടെ അടുപ്പക്കാരുടെ നിലയോ? അമിതാഭ് ബച്ചന്‍, അരുണ്‍നെഹ്റു, അരുണ്‍സിങ്, സതീഷ് ശര്‍മ, എസ് കൃഷ്ണകുമാര്‍, മണിശങ്കര അയ്യര്‍- എല്ലാവരും വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ചിലരൊക്കെ നിശബ്ദരായി കാലത്തിനു കീഴടങ്ങി.

സോണിയയുടെ കൈയിലേക്ക് ഇന്ത്യന്‍ അധികാരത്തിന്റെ കടിഞ്ഞാണ്‍ എത്തിയതുമുതല്‍ ഇന്ത്യയില്‍ എന്തുണ്ടായി എന്നുകൂടി ശ്രദ്ധിക്കുക. എല്ലാ വിദേശക്രിമിനലുകള്‍ക്കും ഇന്ത്യയില്‍നിന്ന് സുരക്ഷിതരായി രക്ഷപ്പെടാമെന്ന നിലവന്നു. ഭോപാല്‍ വാതകദുരന്തക്കേസിലെ പ്രതി വാറന്‍ ആന്‍ഡേഴ്സണ്‍, പുരുളിയയില്‍ ആയുധങ്ങള്‍ വര്‍ഷിച്ച കിം ഡേവി, ബൊഫോഴ്സ് കുംഭകോണത്തിലെ ആയുധദല്ലാള്‍ ഒക്ടോവിയോ ക്വട്റോച്ചി, മുംബൈ ഭീകരാക്രമണ കേസിന്റെ സൂത്രധാരന്‍ ഡേവിഡ് ഹെഡ്ലി, ഇന്ത്യന്‍ കടലില്‍വന്ന് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സാല്‍വത്തോറെ ജിറോണ്‍, മസിമില്ലാനൊ ലാത്തോറെ... അങ്ങനെ എത്രയോ പേര്‍.

അമേരിക്കന്‍ ആണവ റിയാക്ടര്‍ ഇന്ത്യയില്‍ ആണവദുരന്തമുണ്ടാക്കിയാല്‍ നല്‍കേണ്ട നഷ്ടപരിഹാരനബാധ്യതയില്‍നിന്ന് അമേരിക്കയെ വിടുവിച്ചെടുക്കുന്ന ആണവബാധ്യതാനിയമംമുതല്‍ അഗസ്റ്റാവെസ്റ്റ്ലാന്റ് ഇടപാടില്‍ കോടികളുടെ നഷ്ടം ഇന്ത്യക്ക് വരുത്തുന്ന ഇറ്റാലിയന്‍ അധികൃതരുടെ മുമ്പിലെ കീഴടങ്ങല്‍വരെ എത്രയോ നടപടികള്‍... ഭരണം ഇന്ത്യക്കാര്‍ക്കുവേണ്ടിയുള്ളതല്ലായായി; വിദേശത്തിനുവേണ്ടിയുള്ളതായി.

*
പ്രഭാവര്‍മ ദേശാഭിമാനി

No comments: