Monday, February 3, 2014

വേട്ടയാടപ്പെടുന്നവരുടെ ചരിത്രം

ഷണ്‍മുഖന്‍ ആണ്ടലാട്ട് എന്ന എസ് ആണ്ടലാട്ടിനെ പുരോഗമന രാഷ്ട്രീയരംഗത്തെ പുതുതലമുറയില്‍ എത്രപേര്‍ക്കറിയാം എന്നാലോചിക്കുമ്പോള്‍ ഒരല്‍പ്പം ആശങ്കതന്നെ എനിക്കുണ്ടാകുന്നുണ്ട്. 1970-കള്‍ മുതല്‍ ചിന്ത പബ്ലിഷേഴ്സിന്റെ എഡിറ്റോറിയല്‍ വിഭാഗത്തിലും 1982 മുതല്‍ എ കെ ജി പഠനഗവേഷണ കേന്ദ്രത്തിന്റെ ലൈബ്രറിയിലും പ്രവര്‍ത്തിച്ച ആണ്ടലാട്ട് നിശ്ശബ്ദനായിരുന്നുകൊണ്ട് ഒട്ടനവധി ചരിത്രപഠനവും ഗവേഷണവും നിര്‍വഹിച്ച വ്യക്തിയായിരുന്നു. ഒരുപക്ഷേ വരുംകാലം കമ്യൂണിസ്റ്റ് പാര്‍ടിയെയും പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങളെയും സംബന്ധിച്ച് വസ്തുതാപരമായ അറിവുകള്‍ക്ക് നമുക്ക് ഈ കഴിഞ്ഞ ജനുവരി 18ന് (2014) അന്തരിച്ച ഈ നിശ്ശബ്ദനായ ഗവേഷകനിലേക്ക് നിരന്തരം തിരിച്ചുപോകേണ്ടിവരും.

ചരിത്രം നിര്‍മിക്കുന്നതാരാണെന്ന സത്യം തിരിച്ചറിഞ്ഞുകൊണ്ട് ചരിത്ര ഗവേഷണരംഗത്ത് പ്രവര്‍ത്തിച്ച ആണ്ടലാട്ട് വേട്ടയാടപ്പെടുന്നവരുടെ ചരിത്രമാണ് തികഞ്ഞ പക്ഷപാതത്തോടെ രേഖപ്പെടുത്തിവച്ചത്. ചരിത്രത്തിലെ എഴുത്തുകളെല്ലാം "പേച്ചെഴുത്തു"കളാണെന്നും നവയുഗം സൃഷ്ടിക്കുന്ന തൊഴിലാളി വര്‍ഗമാണ് അതെല്ലാം "മായ്ച്ചെഴുതു"ന്നതെന്നുമുള്ള ചരിത്രബോധ്യം ആണ്ടലാട്ടിനുണ്ടായിരുന്നു. (""പേച്ചെഴുതിയതൊക്കെയും മണ്ണില്‍/മായ്ച്ചെഴുതിയ നവയുഗഹസ്തം"" എന്ന് വൈലോപ്പിള്ളി). വാങ്മയ ചരിത്രം (ഛൃമഹ ഒശെേീൃ്യ) എന്ന് ഇപ്പോള്‍ ഒരുവിധം അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ചരിത്രരചനാ രീതിശാസ്ത്രത്തിന്റെ കരുത്തുറ്റ ഉപാസകനായിരുന്നു ആണ്ടലാട്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ചരിത്രത്തില്‍നിന്ന് അപ്രത്യക്ഷമായിപ്പോയേക്കും എന്ന് താന്‍ ഭയപ്പെട്ട ഒട്ടനവധി വസ്തുതകള്‍ തേടിപ്പിടിച്ച് പകര്‍ത്തിയെഴുതി വരുംതലമുറയ്ക്കുവേണ്ടി സൂക്ഷിച്ചതിന് കമ്യൂണിസ്റ്റ് പ്രസ്ഥാനം ആണ്ടലാട്ടിനോട് അത്രമേല്‍ കടപ്പെട്ടിരിക്കുന്നു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരു ചരിത്രരേഖാകേന്ദ്രം (ആര്‍ക്കൈവ്സ്) ഉണ്ടാകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ആണ്ടലാട്ട് ഏറെ ഉത്കണ്ഠപ്പെട്ടിരുന്നു. ഒരു ബ്രാഞ്ച് കമ്മിറ്റിയുടെ അപ്രധാനമെന്നു പ്രത്യക്ഷത്തില്‍ തോന്നാവുന്ന മിനുട്സ് പോലും ഒരു വലിയ ചരിത്രരേഖയായി നാളെ മാറിയേക്കാം എന്ന തിരിച്ചറിവ് ആണ്ടലാട്ടിനുണ്ടായിരുന്നു. ഒരു പഴയ പാവം പാര്‍ടിപ്രവര്‍ത്തകന്റെ അനുഭവാവിഷ്ക്കാരത്തിന് ഭാവിയില്‍ വലിയ ചരിത്രപ്രാധാന്യം ഉണ്ടാകാം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അത്തരം അമൂല്യരേഖാ സഞ്ചയങ്ങള്‍ എ കെ ജി പഠനകേന്ദ്രത്തില്‍ സമാഹരിക്കാന്‍ ആണ്ടലാട്ട് വ്യഗ്രത പ്രകടിപ്പിച്ചത് അക്കാരണത്താലാണ്. ഇത് വെള്ളിവെളിച്ചത്തില്‍ നിന്നുകൊണ്ടുള്ള ജനശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു പ്രവര്‍ത്തനമല്ല - കാണാമറയത്തുള്ള പ്രവൃത്തികള്‍ക്കും പാര്‍ടിക്ക് ആള്‍ വേണമെന്ന ബോധ്യം ആണ്ടലാട്ടിനെ മുന്നോട്ടു നയിച്ചു. ""രേഖയില്ലാത്ത ചരിത്ര""ത്തിന്റെ ക്രോഡീകരണം എന്ന നിരാകര്‍ഷകവും എന്നാല്‍ സുപ്രധാനവുമായ പ്രവൃത്തിയാണ് ദീര്‍ഘകാലം ആണ്ടലാട്ട് കൈകാര്യം ചെയ്തത്. ആണ്ടിറങ്ങിച്ചെല്ലുന്ന വേരിറങ്ങിച്ചെന്ന് കണ്ടെത്തുന്ന ജൈവസ ത്യങ്ങളാണ് മരങ്ങളില്‍ പൂക്കളും തളിരുകളുമായി പ്രത്യക്ഷപ്പെടുന്നത്. ആ വേരുകളാണ് മരത്തെ ഭൂമിയില്‍ ഉറപ്പിച്ചുനിര്‍ത്തുന്നത്.

ആണ്ടിറങ്ങിപ്പോകുന്ന വേരുകളുടെ വേവലാതിയിലാണ് ആണ്ടലാട്ട് ജീവിച്ചത്. അക്കാദമിക ഗവേഷണത്തിന്റെ യാന്ത്രികവും ഫലേച്ഛയോടുകൂടിയതുമായ രീതിശാസ്ത്രത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു ആണ്ടലാട്ടിന്റെ ഗവേഷണശൈലി. പക്ഷേ അക്കാദമികമല്ലാതിരുന്ന ആണ്ടലാട്ടിന്റെ ചരിത്രരീതിശാസ്ത്രത്തെ അക്കാദമിക ഗവേഷണങ്ങള്‍ക്ക് നിരന്തരം ആശ്രയിക്കേണ്ടിവരും എന്നാണ് അനുഭവം തെളിയിക്കുന്നത്. അതുകൊണ്ട് പ്രായോഗിക രാഷ്ട്രീയരംഗത്തെ ഒരു മുന്നണിപ്പോരാളിയുടെ മൂലധനമൂല്യം തന്നെ ഈ ചരിത്ര ഗവേഷകന് ഉണ്ട്. ആണ്ടലാട്ട് രൂപപ്പെടുത്തിയ ചരിത്ര ഗവേഷണ ശൈലികളുടെ പിന്തുടര്‍ച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കൂടുതല്‍ ആവശ്യമായിത്തീരുന്ന ഒരു കാലമാണിത്. ചരിത്രത്തിന്റെ അന്ത്യം എന്ന കാഴ്ചപ്പാടില്‍നിന്ന് ചരിത്രമാണ് എല്ലാം എന്ന കാഴ്ചപ്പാടിലേക്ക് ഒരു ജനതയെ നയിക്കേണ്ട ബാധ്യതയാണ് പുതിയ പുരോഗമന പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നത്. അവിടെ എപ്പോഴും ഊര്‍ജദായകമായ ഒരു സ്മരണയായി ആണ്ടലാട്ട് ഉണ്ടാകും. ആണ്ടലാട്ടിന്റെ സ്മരണയ്ക്ക് വാരികയുടെ അഭിവാദ്യങ്ങള്‍.

*
കെ പി മോഹനന്‍ ( പത്രാധിപര്‍ ദേശാഭിമാനി വാരിക)

No comments: