Sunday, January 19, 2014

പിശാചുവേട്ട

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടിലെ ലാങ്കഷയറില്‍ നടന്ന പിശാചുവേട്ട ഒരുപക്ഷേ ഏറ്റവും ആധുനികവും പ്രബുദ്ധവും എന്ന് സ്വന്തം സംസ്കാരത്തെക്കുറിച്ച് വീമ്പിളക്കിയ ബ്രിട്ടീഷ് ജനതയ്ക്ക് ചരിത്രത്തില്‍ മുഖം കുനിക്കേണ്ടിവന്ന ഒരേടാണ് എന്നുപറയാം. 1612ലെ ഈ പിശാച് വിചാരണയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഇത്തരം വേട്ടകളില്‍ ആദ്യത്തേത്. ആഭിചാരിണികള്‍ എന്ന് മുദ്രകുത്തി കൊന്നൊടുക്കിയ അനേകം സ്ത്രീകള്‍ ലോകചരിത്രത്തിലുണ്ട്. പലപ്പോഴും മതവിരുദ്ധതയോ മതനിന്ദയോ രാജ്യദ്രോഹമോ ആരോപിച്ച് ഇവരെ അതിക്രൂരമായി നിയമത്തിന്റെ സഹായത്തോടെതന്നെ പീഡിപ്പിക്കുമ്പോഴും അതിന്റെ അടിസ്ഥാനം ക്രൂരതയില്‍ ആനന്ദം അനുഭവിക്കുന്ന ഒരുതരം മനോവൈകൃതമായിരുന്നു എന്നുള്ളതില്‍ സംശയമില്ല.

പുരുഷാധിപത്യത്തിനും പ്രബലമായ മത സാമൂഹികശക്തികള്‍ക്കും വഴങ്ങാത്ത സ്ത്രീകളെ ഒതുക്കാനും മെരുക്കാനും അല്ലെങ്കില്‍ ഇല്ലാതാക്കാനുമുള്ള അടവുനയങ്ങളില്‍ ഒന്നായിരുന്നു പിശാചുവേട്ട. 1605ല്‍ പ്രോട്ടസ്റ്റന്റ് മതവിശ്വാസിയും രാജാവുമായ ജെയിംസ് ഒന്നാമനെ വധിക്കാന്‍ രൂപംകൊണ്ട വെടിമരുന്ന് ഗൂഢാലോചനയ്ക്കു പിറകില്‍ പ്രവര്‍ത്തിച്ച പല കത്തോലിക്കാ വിശ്വാസികളും അന്ന് രക്ഷപ്പെട്ടത് ആരണ്യഭൂവായ ലാങ്കഷയറിലേക്കായിരുന്നു. അതുകൊണ്ടുതന്നെ പ്രൊട്ടസ്റ്റന്റ് പ്രഭുക്കന്മാരുടെ കണ്ണിലെ കരടായി മാറി ഈ കത്തോലിക്കാപ്രവിശ്യ എന്നുവേണം കരുതാന്‍. അതോടെ ജെയിംസ് ഒന്നാമന് ഒരു ബാധ പിടികൂടിയതുപോലെയായി. തന്റെ രാജ്യത്തെ പോപ്പില്‍നിന്നും പിശാചുക്കളില്‍നിന്നും രക്ഷിക്കുക എന്ന ഉച്ചാടനമന്ത്രവും ഉരുവിട്ട് നടപ്പായി അദ്ദേഹം. ഈ ചരിത്രസന്ദര്‍ഭമാണ് ജെനെറ്റ് വിന്റെര്‍സ എന്ന പ്രസിദ്ധ എഴുത്തുകാരി തന്റെ ഏറ്റവും പുതിയ നോവലായ ദി ഡേ ലൈറ്റ് ഗേറ്റിന്റെ ഇതിവൃത്തമാക്കിയിരിക്കുന്നത്.

കത്തോലിക്കര്‍ നടത്തുന്ന വിശുദ്ധ കുര്‍ബാനപോലും ഒരു പ്രൊട്ടസ്റ്റന്റ് രാജഭരണകാലത്ത് ദുര്‍മന്ത്രവാദത്തിന്റെ അനുഷ്ഠാനരൂപമായി ചിത്രീകരിക്കപ്പെടുതെങ്ങനെ എന്ന് കാട്ടിത്തരുന്നു ഈ കൃതി. ദുര്‍മന്ത്രവാദിനികള്‍ എന്ന് മുദ്രകുത്തി കല്‍ത്തുറുങ്കുകളില്‍ അടച്ചിടുന്ന ഒരുപറ്റം പാവം കര്‍ഷകത്തൊഴിലാളി സ്ത്രീകള്‍. അവര്‍ അവരുടെതന്നെ വിസര്‍ജ്യത്തില്‍ കിടന്നുറങ്ങുന്നു. ചെറുപ്പക്കാരികളെ നിത്യവും ബലാത്സംഗംചെയ്യുന്ന പാറാവുകാരന്‍. അങ്ങനെ ഭീതിജനകമായ ഒരു കാലത്തിന്റെ കറപുരണ്ടതും ഇരുള്‍മൂടിയതുമായ ചില ഏടുകളിലേക്ക് എത്തിനോക്കുന്ന ഈ കൃതി യുദ്ധവും പ്ലേഗും ഉറഞ്ഞാടിയ മണ്ണില്‍ അവശേഷിക്കുന്ന മനുഷ്യരുടെ വിലാപമാണ് ആലേഖനംചെയ്യാന്‍ ശ്രമിക്കുന്നത്. പഴയകാല ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ അധികാരകേന്ദ്രങ്ങള്‍ നിസ്സാരവും നികൃഷ്ടവുമാക്കിയ സാമാന്യ മനുഷ്യജീവിതങ്ങളില്‍നിന്ന് മാനവീയമായ എല്ലാ ചേതനയും നഷ്ടപ്പെടുന്നതും അവര്‍ തീര്‍ത്തും മനുഷ്യത്വരഹിതമായ പെരുമാറ്റം കാഴ്ചവയ്ക്കുന്ന മൃഗങ്ങളായി മാറുന്ന സ്ഥിതിവിശേഷവും അതിസൂക്ഷ്മമായി വരച്ചുകാട്ടുന്നു ഈ കൃതി. വരേണ്യവര്‍ഗം എങ്ങനെ പ്രതികരണശേഷി നഷ്ടപ്പെട്ട കോമരങ്ങളെ സൃഷ്ടിക്കുന്നു എന്നും അവരിലൂടെ അധികാരം നിലനിര്‍ത്തുന്നു എന്നും അനേകം ചെറു കഥാപാത്രങ്ങളിലൂടെ നാം കാണുന്നു.

ഒരു യക്ഷിക്കഥയുടെ എല്ലാ ആഖ്യാനതന്ത്രങ്ങളും തെല്ലും കൂസലില്ലാതെ എടുക്കുകയും അതിമനോഹരമായി ആ സങ്കേതങ്ങളുടെ സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ കഴിയുകയും ചെയ്തു എന്നുള്ളതാണ് ഈ നോവലിന്റെ സവിശേഷത. സമകാലീന രാഷ്ട്രീയ സാംസ്കാരിക ഇടങ്ങളിലും പൊതുമണ്ഡലങ്ങളിലും, എന്തിന് ഇന്ന് നമ്മുടെ പല സ്ഥാപനങ്ങളില്‍പ്പോലും ഏറിവരുന്ന പിശാചുവേട്ടകളുടെ പശ്ചാത്തലത്തില്‍ ഇതിന് ഏറെ പ്രസക്തിയുണ്ട്. തനിക്ക് അനഭിമതമെന്നു തോന്നുന്ന എന്തിനും ഭ്രഷ്ടുകല്‍പ്പിക്കുകയും ഉച്ചാടനംചെയ്യാന്‍ ശ്രമിക്കുകയുംചെയ്യുന്ന ഒരു പുത്തന്‍ ബൂര്‍ഷ്വാ നീതിശാസ്ത്രത്തിന്റെയും ധര്‍മബോധത്തിന്റെയും പഴകിയ വേരുകള്‍ അനാവരണംചെയ്യുന്നു ഈ കൃതി. ഇന്ന് ഇംഗ്ലീഷ് ഗദ്യത്തില്‍ വിന്റെര്‍സന്റെ എഴുത്തിലൂടെ മുദ്രണംചെയ്യപ്പെട്ട ഒരു കാവ്യാത്മകശൈലിയും ഒരു മുത്തശ്ശിക്കഥയുടെ ഉദ്വേഗപൂര്‍ണമായ വിവരണവും മനംകവരുന്ന ദൃശ്യാത്മകതയും എല്ലാം ഈ നോവലിന്റെ മുതല്‍ക്കൂട്ടുകളാണ്. ആരോ ബുക്സാണ് പ്രസാധകര്‍.

*
ഡോ. മീന ടി പിള്ള

No comments: