Monday, January 20, 2014

അന്ധകാരയുഗം തിരിച്ചെത്തുമ്പോള്‍

2014 ഫെബ്രുവരി മാസം കോഴിക്കോട്, പാലക്കാട് ജില്ലകള്‍ യാഗത്തിന്റെയും മഹായാഗത്തിന്റെയും വേദികളാക്കി മാറ്റാന്‍ ഒരുകൂട്ടര്‍ തീരുമാനിച്ചിരിക്കുന്നു. കോഴിക്കോട് ജില്ല ഇതാദ്യമായിട്ടാണ് യജ്ഞവേദിയാകുന്നത്. പാലക്കാട് ജില്ല ദശാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ യജ്ഞവേദി ആയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം 1975ല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ. സ്റ്റാളിന്റെയും ഹെല്‍സിങ്കി സര്‍വകലാശാലയിലെ പ്രൊഫ. പര്‍പോളയുടെയും നേതൃത്വത്തില്‍ പാഞ്ഞാളില്‍ നടന്ന അതിരാത്രയജ്ഞമാണ്. കോഴിക്കോട്ട് ഫെബ്രുവരി 13 മുതല്‍ 19 വരെ സോമയാഗവും പാലക്കാട്ട് ഫെബ്രുവരി 6 മുതല്‍ 12 വരെ ധര്‍മസൂയ മഹായാഗവും നടക്കുന്നു. രണ്ട് യാഗവും ഏഴുദിവസം നീണ്ടുനില്‍ക്കുന്ന സപ്താഹയജ്ഞങ്ങളാണ്. രണ്ടുകൂട്ടരും പ്രചരിപ്പിക്കുന്നത് ലോകസമാധാനത്തിനും പ്രപഞ്ച ഊര്‍ജത്തെ  ആവാഹിച്ച് ശരീര പുഷ്ടി വര്‍ധിപ്പിക്കാനും അന്തരീക്ഷം സംശുദ്ധമാക്കാനും, രോഗാണുക്കളെ ഇല്ലാതാക്കാനും മണ്ണിന്റെ വളക്കൂറ് വര്‍ധിപ്പിക്കാനും മഴ പെയ്യിക്കാനും യജ്ഞശിഷ്ടം കഴിക്കുന്നവര്‍ക്ക് സന്താനലാഭം കിട്ടാനും മറ്റും ഈ യജ്ഞം ഉപകരിക്കും എന്നാണ്. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് നമ്മുടെ നാട്ടില്‍ നടമാടിയിരുന്നു എന്നു പറയപ്പെടുന്ന ഈ യജ്ഞസംസ്കാരത്തെ അക്കാലത്തു തന്നെ ശ്രമണന്മാരുടെയും മറ്റും നേതൃത്വത്തില്‍ ഉന്മൂലനം ചെയ്യപ്പെടുകയുണ്ടായി.

ആഴ്ചകളും മാസങ്ങളും നീണ്ടുനിന്ന യജ്ഞങ്ങള്‍ നടത്തി നാട്ടിലെ മൃഗങ്ങളെയെല്ലാം കൊന്നൊടുക്കിയതിന്റെ ഫലമായി നാട്ടില്‍ കൃഷി ആവശ്യത്തിനുപോലും കന്നുകാലികളെ കിട്ടാതെ വന്നപ്പോള്‍, അക്കാലത്തെ ജനങ്ങള്‍ ഹിംസയ്ക്കെതിരെ അഹിംസാ മുദ്രാവാക്യമുയര്‍ത്തി നടത്തിയ ചെറുത്തുനില്‍പ്പിന്റെയും പോരാട്ടങ്ങളുടെയും ഫലമായിട്ടുകൂടിയാണ് കാലാന്തരത്തില്‍ ബുദ്ധന്റെയും ജൈനന്റെയും മറ്റും നേതൃത്വത്തില്‍ രൂപംകൊണ്ട മതങ്ങള്‍ എന്ന് കാണാന്‍ കഴിയും. അന്തരീക്ഷത്തില്‍ രോഗാണുക്കള്‍ ഉണ്ടാകുന്നത് മാലിന്യങ്ങളില്‍ നിന്നാണ്. അതുകൊണ്ടുതന്നെ മാലിന്യങ്ങളുടെ ഉറവിടം കണ്ടെത്തി അതിനെ ഉന്മൂലനം ചെയ്താല്‍ മാത്രമേ മാലിന്യജന്യമായ രോഗങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. കേരളത്തെക്കാള്‍ എത്രയോ ഇരട്ടി അന്തരീക്ഷമാലിന്യം മറ്റു സംസ്ഥാനങ്ങളിലുണ്ട്. കേരളത്തോട് മാത്രം അതിലും വിശേഷിച്ച് കോഴിക്കോട്, പാലക്കാട് ജില്ലകളോട് എന്തേ ഇത്ര സ്നേഹം. ഉത്തരം ലളിതമാണ്. ഈ രണ്ട് ജില്ലകളിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് താരതമ്യേന കൂടുതല്‍ വേരോട്ടമുള്ളത്; വിശ്വാസികളായ കമ്യൂണിസ്റ്റുകാരെയെങ്കിലും അടര്‍ത്തിമാറ്റാന്‍ കഴിഞ്ഞാല്‍ അത്രയുമായി. ഇവരുടെ പൂര്‍വികര്‍ 1992ല്‍ കുട്ടികളില്ലാത്ത ദമ്പതിമാരെ പങ്കെടുപ്പിച്ച് എറണാകുളത്ത് നടത്തിയ പുത്രകാമേഷ്ടിയുടെ ഫലം ഇപ്പോഴും "അപൂര്‍വസിദ്ധി"യില്‍ കുടികൊള്ളുകയാണ്.

ലോകസമാധാനത്തിനായി 1975ല്‍ പാഞ്ഞാളില്‍ നടത്തിയ അതിരാത്രത്തിനു ശേഷമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ അശാന്തി ഉണ്ടായത് എന്നു കാണാന്‍ കഴിയും. അടിയന്തരാവസ്ഥയും ഇറാക്ക് യുദ്ധവും ഗുജറാത്ത്-മാറാട്-മുസാഫര്‍പൂര്‍ കലാപങ്ങളുമെല്ലാം അതിനു ശേഷമാണ് ഉണ്ടായത്. വിശ്വാസികളല്ലാത്തവരെപ്പോലും വിശ്വാസികളാക്കാന്‍ പറ്റുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് സംഘാടകര്‍ നടത്തുന്നത്. ഇവര്‍ക്കൊഴുകിയെത്തുന്ന സാമ്പത്തിക സ്രോതസ് അന്വേഷിച്ചു കണ്ടെത്താന്‍ ബാധ്യതപ്പെട്ടവര്‍പോലും ഇവരുടെ മുന്നില്‍ കയ്യുംകെട്ടി നില്‍ക്കുന്നു. മലയാളികളുടെ, പ്രത്യേകിച്ച് അഭ്യസ്തവിദ്യരുടെ ശാസ്ത്ര ബോധവും യുക്തിചിന്തയും കൈമോശം വന്നുകൊണ്ടിരിക്കുന്നു. പാവപ്പെട്ട വിശ്വാസികളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഇത്തരം ആസുരശക്തികളുടെ പ്രവര്‍ത്തനം കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കി മാറ്റും.

ശാസ്ത്രം വളരുന്നതനുസരിച്ച് നമ്മുടെ ശാസ്ത്രജ്ഞര്‍ വളരുന്നുണ്ടോ എന്ന ചോദ്യം ഏറെ നാളുകളായി ഉത്തരം കിട്ടാതെ ഉഴലുകയായിരുന്നു. എന്നാലിപ്പോള്‍ ശാസ്ത്രം വളരുന്നതനുസരിച്ച് ശാസ്ത്രജ്ഞര്‍ പോലും വളരുന്നില്ല എന്ന് ഖണ്ഡിതമായി ഉത്തരം പറയാന്‍ ഒരു ശാസ്ത്രജ്ഞനെങ്കിലും മുന്നോട്ടു വന്നിരിക്കുന്നു. മറ്റാരുമല്ല, ഈ വര്‍ഷത്തെ ഭാരതരത്ന പുരസ്കാര ജേതാവായ പ്രൊഫ. സി എന്‍ ആര്‍ റാവു. ബഹിരാകാശ ദൗത്യങ്ങളുടെ വിജയത്തിന് തിരുപ്പതി ക്ഷേത്രത്തില്‍നിന്ന് അനുഗ്രഹം തേടുന്ന നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞന്മാരെ ഉദ്ദേശിച്ചാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ബഹിരാകാശ ദൗത്യങ്ങള്‍ക്കു മുമ്പ് ഉപഗ്രഹങ്ങളുടെ ചെറുമാതൃക തിരുപ്പതി ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ദൈവാനുഗ്രഹം വാങ്ങുന്ന നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ ജനങ്ങളുടെ ഇടയില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു ശാസ്ത്രജ്ഞനായ തനിക്ക് ജ്യോതിഷത്തിലോ മറ്റന്ധവിശ്വാസങ്ങളിലോ വിശ്വാസമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച പ്രൊഫ. റാവു, അന്ധവിശ്വാസങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുക മാത്രമല്ല മറിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുക കൂടിയാണ് ചെയ്തത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51A യിലെ മൗലിക കര്‍ത്തവ്യങ്ങള്‍ എന്ന വകുപ്പില്‍ (h) ഉപവകുപ്പ് പറയുന്നു... "ജനങ്ങളില്‍ ശാസ്ത്രീയ കാഴ്ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കണം". ഭരണഘടനയെപ്പോലും വെല്ലുവിളിച്ചുകൊണ്ടാണ് നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ പ്രവര്‍ത്തനം എന്നര്‍ത്ഥം. കേരളത്തില്‍ത്തന്നെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണന്‍ ശബരിമല സന്നിധാനത്തിലെത്തി സ്വാമി അയ്യപ്പന്റെ അനുഗ്രഹം തേടുന്നു; മുന്‍ ചെയര്‍മാന്‍ ഡോ. മാധവന്‍ നായര്‍ക്ക് ഗുരുവായൂരപ്പനോടായിരുന്നു കൂടുതല്‍ ഇഷ്ടം. ഭരണാധികാരികള്‍ വല്ലപ്പോഴെങ്കിലും നമ്മുടെ ഭരണഘടന വായിച്ചു നോക്കുന്നത് നന്നായിരിക്കും. ഇതുപറയാന്‍ കാരണം സമീപകാലത്ത് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ശോഭന്‍ സര്‍ക്കാര്‍ എന്ന ഒരു സന്യാസി സ്വപ്നം കണ്ടെന്ന് കേട്ട മാത്രയില്‍, പത്തൊന്‍പതാം നൂറ്റാണ്ടിലെ രാജാവ്, രാജ റാവൂ റാംബക്സ് സിംഗിന്റെ കോട്ടയില്‍ ദേശീയ പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ജനറല്‍ പ്രവീണ്‍ ശ്രീവാസ്തവയും കൂട്ടരും സ്വര്‍ണം കുഴിച്ചെടുക്കാന്‍ കാട്ടിയ പരാക്രമം ഭാരതത്തിനും ഭാരതീയര്‍ക്കുമാകെ അപമാനം വരുത്തിവയ്ക്കുകയുണ്ടായി. ആഴ്ചകളോളം കോട്ടയും പരിസരവും ഉഴുതുമറിച്ചിട്ടും സ്വര്‍ണത്തിന്റെ തരിപോലും കിട്ടിയില്ല. ഇന്ദിരാഗാന്ധിയുടെ കാലത്തും ഇത്തരത്തില്‍ ഒരു "സ്വര്‍ണഖനനം" നടത്തിയിരുന്നതായും അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഭൂട്ടോ, തങ്ങളുടെ വിഹിതം ആവശ്യപ്പെട്ട് കത്തെഴുതിയതായും സ്വര്‍ണം ലഭിച്ചില്ല എന്നുപറഞ്ഞ് ഇന്ദിരാഗാന്ധി ഭൂട്ടോയ്ക്ക് മറുപടി അയച്ചിരുന്നതായും വാര്‍ത്തയുണ്ടായിരുന്നു. ഇന്ദിരയുടെ പിതാവ് നെഹ്റു ആയിരുന്നു ഇപ്പോഴത്തെ പ്രധാനമന്ത്രിയെങ്കില്‍ പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജനറല്‍ പ്രവീണ്‍ ശ്രീവാസ്തവ ആ കസേരയില്‍ പിന്നെ ഉണ്ടാകുമായിരുന്നില്ല.

"തമസോ മാ ജ്യോതിര്‍ഗമയ" - അന്ധകാരത്തില്‍നിന്ന് എന്നെ വെളിച്ചത്തിലേക്ക് നയിക്കേണമേ എന്നുദ്ഘോഷിച്ച ഭാരതീയ ഋഷിവര്യന്മാരുടെ നാട് ഇന്നെവിടെയെത്തി നില്‍ക്കുന്നു. വിദ്യാഭ്യാസരംഗത്ത് അസൂയാര്‍ഹമായ നേട്ടം കൈവരിച്ച കേരളം സാമൂഹികാപചയങ്ങളുടെ വിളനിലമായി മാറിക്കൊണ്ടിരിക്കുന്നു. ഒരുകാലത്ത് നമ്മുടെ നാട്ടില്‍ നടമാടിയിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കണ്ട്സഹിക്കവയ്യാതെ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച വിവേകാനന്ദന്‍ ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ കണ്ടിരുന്നെങ്കില്‍ ഈ മതഭ്രാന്തന്മാരെ നോക്കി "മാ നിഷാദ" എന്നുപറയുമായിരുന്നു.

1823ല്‍ ബ്രിട്ടീഷുകാര്‍ കല്‍ക്കട്ടയില്‍ ആദ്യമായി ഒരു സംസ്കൃത കോളേജ് സ്ഥാപിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ ഭാരതീയ നവോത്ഥാന നായകനായ രാജാറാം മോഹന്‍ റായ് അതിനെ അതിശക്തമായി എതിര്‍ക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു... ""ഈ രാജ്യത്തെ ഇരുട്ടില്‍ തുടര്‍ന്നു വച്ചേക്കുകയാണ് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഉദ്ദേശമെങ്കില്‍ അതിന് ഏറ്റവും പറ്റിയത് സംസ്കൃത സമ്പ്രദായത്തിലുള്ള വിദ്യാഭ്യാസം തന്നെയാണ്. തുടര്‍ന്ന് പറഞ്ഞു... ഭാരതീയരുടെ അഭിവൃദ്ധിയാണ് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ലക്ഷ്യമെങ്കില്‍ ഗണിതശാസ്ത്രം, പ്രകൃതിശാസ്ത്രം, രസതന്ത്രം, ശരീരശാസ്ത്രം മുതലായ ഉപയോഗപ്രദങ്ങളായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പുരോഗമനോന്മുഖവും ഉദ്ബുദ്ധവുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യയില്‍ നടപ്പില്‍ വരുത്തുകയാണ് വേണ്ടത്. രാജാറാം മോഹന്‍ റായിയുടെ വാദം അംഗീകരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്നീട് നിര്‍ബന്ധിതരായി. (ശ്രീനാരായണ യുഗപ്രഭാവം. പേജ്.312).

ഇതിവിടെ സൂചിപ്പിക്കാന്‍ കാരണം, കാവ്യ-ശാസ്ത്രാദി സമ്പ ത്തുക്കളാല്‍ സമ്പന്നമായ സംസ്കൃതഭാഷയോടുള്ള എതിര്‍പ്പ് കൊണ്ടല്ല സംസ്കൃതഭാഷാവിശാരദന്‍ കൂടിയായിരുന്ന റായ്, സംസ്കൃതകോളേജ് തുടങ്ങുന്നതിനെ എതിര്‍ത്തത്. ബ്രഹ്മസമാജ സ്ഥാപകന്‍ കൂടിയായിരുന്ന റായിയുടെ നേതൃത്വത്തില്‍ അക്കാലത്ത് നടന്ന നവോത്ഥാനപ്പോരാട്ടങ്ങള്‍ക്ക് സംസ്കൃതഭാഷയുടെ അധീശത്വവും പേറി ബ്രാഹ്മണമേധാവിത്തം സൃഷ്ടിച്ച പ്രതിബന്ധങ്ങള്‍ ചില്ലറയൊന്നുമായിരുന്നില്ല. അവരാദ്യം സംസ്കൃതഭാഷയ്ക്ക് ദൈവികപരിവേഷം ചാര്‍ത്തി ദേവഭാഷയാക്കി അവതരിപ്പിച്ചു. ഭൂമിയിലെ ദേവന്മാരായ തങ്ങള്‍ക്കുമാത്രമേ ദേവഭാഷ പഠിക്കാന്‍ അധികാരമുള്ളൂ എന്ന് രാജാക്കന്മാരെക്കൊണ്ട് അംഗീകരിപ്പിക്കുകയും അത് ലംഘിക്കുന്നവരുടെ ചെവിയില്‍ ഇയ്യം ഉരുക്കി ഒഴിക്കുമെന്ന നിയമം സ്ഥാപിച്ചെടുക്കുകയും ചെയ്തു. അഥവാ ഏതെങ്കിലുമൊരവര്‍ണന്‍ നാല ക്ഷരം പഠിച്ചുപോയാല്‍ അവനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും നിയമമുണ്ടാക്കി ""ശൂദ്രം അക്ഷരസംയുക്തം ദൂരതഃ പരിവര്‍ജയേത്"". അക്ഷരം പഠിച്ച ശൂദ്രനെ വളരെ ദൂരെ കൊണ്ടുപോയി ഉപേക്ഷിക്കണം. അന്നൊക്കെ സംസ്കൃതശ്ലോകങ്ങളാണ് പ്രമാണമായി സ്വീകരിച്ചുപോന്നത്.

ബ്രാഹ്മണമേധാവിത്തം ആദ്യം വേദത്തിന് "അപൗരുഷേയത്വം" (അപൗരുഷേയം വാക്യം വേദഃ) കല്‍പ്പിക്കുകയും അതിനെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്ത ഒന്നാക്കി മാറ്റുകയും ചെയ്തു. ഇന്ന് കാണപ്പെടുന്ന മിക്കവാറും എല്ലാ സംസ്കൃത ഗ്രന്ഥങ്ങളും അതിന്റെ ആദിരൂപത്തില്‍നിന്നും എത്രയോ രൂപഭേദത്തിനു വിധേയമായതാണ്. നൂറ്റാണ്ടുകളോളം വേദാദിഗ്രന്ഥങ്ങള്‍ ചെവിക്കുചെവി കൈമാറി മനുഷ്യമനസ്സില്‍ മാത്രം കൂടിക്കൊണ്ടിരുന്നു എന്നത് എല്ലാവരും സമ്മതിക്കും. അതുകൊണ്ടു കൂടിയാണല്ലോ വേദത്തിനു "ശ്രുതി" എന്ന പേര് സിദ്ധിച്ചത്. എന്തിനേറെപ്പറയുന്നു രാമായണ-മഹാഭാരതാദി കാവ്യങ്ങള്‍ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍നിന്നും എത്രയോ മാറ്റങ്ങള്‍ക്കു വിധേയമായിരിക്കുന്നു. അതൊക്കെത്തന്നെ കാലാകാലങ്ങളില്‍ തല്‍പ്പര കക്ഷികള്‍ അവരവരുടെ താല്‍പ്പര്യപ്രകാരം എഴുതിച്ചേര്‍ത്തതോ വെട്ടിമാറ്റിയതോ ആണെന്ന് ലോകം അംഗീകരിച്ചുകഴിഞ്ഞു. കാല്‍ലക്ഷത്തോളം മാത്രം പദ്യങ്ങളുണ്ടായിരുന്ന "ജയം" (victory) കാലാന്തരത്തില്‍ "ഭാരതം" ആയതും തുടര്‍ന്ന് ഒരുലക്ഷത്തോളം പദ്യമുള്‍ക്കൊണ്ട "മഹാഭാരതം" ആയതും ലോകം അംഗീകിച്ചുകഴിഞ്ഞ സത്യമാണ്.

നമ്മുടെ ഗോത്രസംസ്കാരത്തിന്റെ കാലഘട്ടത്തില്‍ സാമൂഹിക ജീവിതത്തില്‍ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന "സംഘര്‍ ഷങ്ങള്‍ക്ക് " കാവ്യരൂപം നല്‍കാന്‍ അക്കാലത്ത് ഋഷിവര്യന്മാരായ കവികള്‍ അഥവാ ദാര്‍ശനികന്മാര്‍ (ഋഷിഃകവിഃ, ഋഷിഃകില ദര്‍ശനാത്) ധാരാളമുണ്ടായിരുന്നു. വിശ്വാമിത്രനായാലും വ്യാസനായാലും വസിഷ്ഠനായാലും കാളിദാസനായാലും ഭാസനായാലും അവരാരും തന്നെ സവര്‍ണവര്‍ഗ പ്രതിനിധികളായി അറിയപ്പെട്ടവരല്ല. എല്ലാവരും പ്രതിഭാശാലികളായ കവീശ്വരന്മാര്‍ ആയിരുന്നു. രാമായണം എഴുതിയ വാല്മീകിതന്നെ, ഇതൊരു കഥയാണെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്.

""യാവത് സ്ഥാസ്യന്തി ഗിരയഃ കരിതശ്ച മഹീതലേ താവത് രാമായണകഥാ ലോകേ ഷു പ്രചരിഷ്യതി""

ഭൂമിയില്‍ പര്‍വതങ്ങളും നദികളും ഉള്ളിടത്തോളം കാലം രാമായണകഥ ലോകത്ത് പ്രചരിക്കും. മനുഷ്യരുള്ള കാലത്തോളം രാമായണകഥ അവരുടെ ഹൃദയങ്ങളില്‍ കുടികൊള്ളുമെന്ന് സാരം. അത് വാല്മീകിരാമായണത്തിന്റെ കാര്യം; കമ്പരാമായണം, തുളസീദാസരാമായണം തുടങ്ങി വേറെയും രാമായണങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. മഹാത്മാഗാന്ധി "രാമരാജ്യത്തെ" ഉയര്‍ത്തിക്കാട്ടിയപ്പോള്‍ അതിനേക്കാള്‍ എല്ലാ അര്‍ത്ഥത്തിലും സമ്പന്നമായ ലങ്കാരാജ്യം നമ്മുടെ തൊട്ടടുത്ത് പ്രശോഭിച്ചിരുന്നു. നാം നമ്മുടെ മക്കളെ നോക്കി മര്യാദാപുരുഷോത്തമനായ രാമനെപ്പോലെയാവണം, ദുഷ്ടരാവണനെപ്പോലെയാകരുത് എന്നുപദേശിക്കുമ്പോള്‍ നമ്മുടെ അയല്‍ക്കാരായ ശ്രീലങ്കന്‍ രക്ഷിതാക്കള്‍ അവരുടെ മക്കള്‍ രാവണനെപ്പോലെയാകാന്‍ പ്രാര്‍ഥിക്കുന്നു. അതിനവര്‍ക്ക് അവരുടെതായ ന്യായീകരണങ്ങളുണ്ട്. സ്വന്തം സഹോദരി ഒരു പ്രേമാഭ്യര്‍ത്ഥന നടത്തിയതിന്റെ പേരില്‍ അവളുടെ സൗന്ദര്യധാമങ്ങളായ മൂക്കും മുലകളും അരിഞ്ഞുകളഞ്ഞ ശ്രീരാമന്റെ "സീതയെ" എത്ര മാന്യമായും സുരക്ഷിതമായുമാണ് ഞങ്ങള്‍ രാവണന്‍ സംരക്ഷിച്ചത് എന്ന ശ്രീലങ്കക്കാരുടെ ചോദ്യത്തിനു മുന്നില്‍ നാം ഉത്തരം കിട്ടാതെ ഇപ്പോഴും പകച്ചുനില്‍ക്കുന്നു.

ആര്യഭടനെപ്പോലുള്ള, മാധവനെപ്പോലുള്ള എത്രയെത്ര ശാസ്ത്രജ്ഞന്മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് നമ്മുടെ നാട്. മറ്റേതൊരു ഭാഷയേയും പോലെ ഒരുപക്ഷേ അതിനേക്കാളുപരി വിഭവസമൃദ്ധമായ ഭാഷയാണ് സംസ്കൃതഭാഷ. അതിന്റെ മഹത്വത്തെ മലീമ സപ്പെടുത്തുന്ന രീതിയില്‍ ഏതോ ഒരുകാലത്ത് ഒരു വിഭാഗം ബ്രാഹ്മണരുടെ ഇടയില്‍ നിലനിന്നിരുന്നതും നമ്മുടെ പൂര്‍വികന്മാരായ നവോത്ഥാന നായകന്മാരും പുരോഗമന പ്രസ്ഥാനക്കാരും അതിശക്തമായ പോരാട്ടം നടത്തി അറബിക്കടലിലെറിഞ്ഞതുമായ ആ "യജ്ഞസംസ്കാരം", അതിന്റെ എല്ലാവിധമായ ബീഭത്സവും ക്രൂരവും പൈശാചികവുമായ മുഖത്തോടെ നമ്മുടെ നാട്ടില്‍ തിരിച്ചുകൊണ്ടുവരാന്‍ ചില ആസുരശക്തികള്‍ ശ്രമിക്കുന്നു. വിവേകാനന്ദ സ്വാമികള്‍ മുതല്‍ ചട്ടമ്പിസ്വാമികള്‍ വരെ എത്രയെത്ര മഹാരഥന്മാര്‍ ഈ യജ്ഞസംസ്കാരത്തെ കാടത്ത മെന്നു വിശേഷിപ്പിച്ചു. കേരളത്തില്‍ മുമ്പും ഇത്തരം യജ്ഞസംസ്കാരങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ തായാട്ട് ശങ്കരന്‍, സുകുമാര്‍ അഴീക്കോട്, ഡോ. രാജന്‍ ഗുരുക്കള്‍ തുടങ്ങി എത്രയോ പേര്‍ ശക്തമായി പ്രതികരിക്കുകയുണ്ടായി. നമ്മുടെ കലാ-സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ബോധപൂര്‍വം മൗനം പാലിക്കുന്നു. പ്രബുദ്ധകേരളം എന്ന വിശേഷണം തന്നെ നമുക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് വൈവിധ്യമാര്‍ന്ന ആശയങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വച്ചുപുലര്‍ത്താനും പ്രചരിപ്പിക്കാനും ഏതൊരു പൗരനും അവകാശമുണ്ട്. എന്നാല്‍ അത് ശതാബ്ദങ്ങള്‍ക്കു മുമ്പ് കടപുഴക്കി എറിഞ്ഞ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നമ്മുടെ നാട്ടില്‍ തിരിച്ചുകൊണ്ടുവരികയും അതുവഴി പരശുരാമന്‍ മഴു എറിഞ്ഞു നേടിയതെന്ന് പറഞ്ഞുകൊണ്ട് കേരളത്തെ പുനരവതരിപ്പിക്കാനുള്ള ചിലരുടെ നീക്കം അത്യന്തം അപലപനീയമാണ്. ഈ നീക്കത്തെ പ്രബുദ്ധകേരളം ശക്തമായി ചെറുത്തു തോല്‍പ്പിക്കും. ഗോക്കളുടെ ജാതിയായ ഗോത്വത്തെപ്പോലെ മനുഷ്യന്റെ ജാതി മനുഷ്യത്വം ആണെന്ന് പ്രോദ്ഘോഷിച്ച ശ്രീനാരായണഗുരുവിന്റെയും ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്നാഹ്വാനം ചെയ്ത സഹോദരന്‍ അയ്യപ്പന്റെയും നാട്ടില്‍ ജാതിയുടെയും മതത്തിന്റെയും വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും മറവില്‍ പഴയ ഇരുണ്ടയുഗം തിരിച്ചുകൊണ്ടുവരാനുള്ള യജ്ഞകര്‍ത്താക്കളുടെ പുറപ്പാട് കേരളത്തെ ലോകജനതയുടെ മുന്നില്‍ വീണ്ടും അപമാനിതരാക്കും.

നാലു വേദങ്ങളുടെയും ഭാഷ്യം രചിച്ച സായണാചാര്യന്‍ പറഞ്ഞത്, ഇഷ്ടപ്രാപ്തിക്കും അനിഷ്ടപരിഹാരത്തിനുമുള്ള അലൗകിക ഉപായമാണ് വേദം എന്നാണ്. പുത്രകാമേഷ്ടി ഉള്‍പ്പെടെ കേരളത്തിനകത്തും പുറത്തും നടത്തിയിട്ടുള്ള ഒരു യാഗത്തിലും ഉദ്ദിഷ്ട യാഗഫലം ലഭ്യമായിട്ടില്ല. എറണാകുളത്ത് പുത്രലബ്ധിക്കായി നടത്തിയ പുത്രകാമേഷ്ടിയില്‍ പങ്കെടുത്ത പതിനായിരങ്ങളില്‍ ഒരാള്‍ക്കുപോലും നാളിതുവരെ പുത്രലബ്ധി ഉണ്ടായില്ല. ചൊവ്വയിലേക്ക് മംഗള്‍യാന്‍ റോക്കറ്റും അയച്ച്കാത്തിരിക്കുന്ന ഇന്ത്യന്‍ ജനതയുടെ ശാസ്ത്രബോധത്തിനു മുകളില്‍ കരിനിഴല്‍ വീഴ്ത്താന്‍ സാമ്രാജ്യത്വം കിണഞ്ഞു ശ്രമിക്കാതിരിക്കില്ല. നമ്മുടെ ചാനലുകളൊക്കെത്തന്നെയും രാമായ ണ-മഹാഭാരത-ഭാഗവതാദി സീരിയലുകള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്. അതില്‍ ദേവന്മാരായും ദേവതമാരായും അഭിനയിക്കുന്ന നടന്മാരെയും നടികളെയും സാക്ഷാല്‍ ഈശ്വരന്മാരായി കരുതി ആരാധിക്കുന്ന പ്രവണതയും നമ്മുടെ നാട്ടില്‍ വര്‍ധിച്ചുവരുന്നു. പണ്ട് വിറകടുപ്പ് കത്തിച്ചിരുന്ന കാലത്ത് വീട്ടില്‍ ആഹാരം പാകം ചെയ്യുമ്പോള്‍ ദേവേന്ദ്രന്റെ നാക്കായി കണക്കാക്കപ്പെടുന്ന അഗ്നിജ്വാലയില്‍ അല്‍പം കയില്‍ കൊണ്ടൊഴിച്ചു "അഗ്നയേ ഇദം, ന മമ" ഇതഗ്നിക്കുള്ളതാണ്, എന്റെതല്ല" എന്നുപറഞ്ഞുകൊണ്ട് നമ്മുടെ അമ്മമാര്‍ സായൂജ്യമടഞ്ഞിരുന്നു. ഇന്നിപ്പോള്‍ ഗ്യാസടുപ്പില്‍ ആ സാഹസത്തിനു മുതിര്‍ന്നാല്‍ ഗ്യാസിന്റെ ബര്‍ണര്‍ അടഞ്ഞു തീ കെട്ടുപോകും എന്നു മനസ്സിലാക്കിയ അമ്മമാര്‍ ആ പണി സ്വയം വേണ്ടെന്നു വച്ചു. വീണ്ടും അത്തരം ആചാരങ്ങള്‍ക്ക് പുതിയ രൂപവും മാനവും നല്‍കുന്നത് പ്രബുദ്ധ കേരളത്തിന് അപമാനമാണ്.

തൃണാരണിമണികളെക്കൊണ്ട് ആദികാലത്ത് തീ കടഞ്ഞെടുത്തിരുന്നു എങ്കില്‍ ഇന്നതിന്റെ ആവശ്യമില്ല. "യത്ര യത്ര ധൂമഃ തത്ര തത്ര വഹ്നി" എവിടെ എവിടെ പുകയുണ്ടോ അവിടെ അവിടെ തീയുണ്ട് എന്ന് തര്‍ക്കശാസ്ത്രം വിധിക്കുന്നു. വിധി കാലഘട്ടത്തില്‍ അത് ശരിയായിരുന്നു. പിന്നീട് ശാസ്ത്രം വളര്‍ന്നു. ഇപ്പോള്‍ പുകയുള്ളിടത്തെല്ലാം തീയുണ്ടെന്നു പറഞ്ഞാല്‍ അത് പൂര്‍ണമായും വസ്തുതാപരമാകില്ല. വിവേകാനന്ദസ്വാമികള്‍ ഒരിക്കല്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തെ നിത്യഭ്രാന്താലയമാക്കി നിലനിര്‍ത്താനുള്ള അജണ്ട സാമ്രാജ്യത്ത്വത്തിന്റെതാണ്. അതിനു വിളനിലമായി നമ്മുടെ ആരാധനാലയങ്ങള്‍ മാറാന്‍ പാടില്ല. അവിടെ വരുന്ന വിശ്വാസികളുടെ മനസ്സിനെ അന്ധകാരത്തില്‍നിന്നും പ്രകാശത്തിലേക്ക് നയിക്കുന്നതിനുള്ള ദൗത്യമാണ് നാം ഏറ്റെടുക്കേണ്ടത്.

വി ടി ഭട്ടതിരിപ്പാട് ഒരിക്കല്‍ പറഞ്ഞു: ഹരിജനങ്ങളെ നാം മൃഗങ്ങളാണെന്നു വിചാരിക്കുന്നു. ഒരു കരിങ്കല്ലിനെ നാം ദേവനാണെന്നു കരുതുന്നു. ഈ വ്യസനകരമായ വിശ്വാസത്തെ - മതഭ്രാന്തിനെ- കൈവെടിഞ്ഞേ കഴിയൂ. എന്റെ സഹോദരീസഹോദരന്മാരെ, നമുക്ക് കരിങ്കല്ലിനെ കരിങ്കല്ലായിത്തന്നെ കരുതുക. മനുഷ്യനെ മനുഷ്യനായും. (വി ടി ജന്മശതാബ്ദിപ്പതിപ്പ്-പുറം. 104). പുത്രകാമേഷ്ടിക്കെതിരെ പ്രതികരിച്ചുകൊണ്ട് ഇഎംഎസ് എഴുതി. "രണ്ടുമൂന്ന് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് രൂപപ്പെട്ട യജ്ഞസംസ്കാരം പുന രുദ്ധരിക്കാനുള്ള എല്ലാ ശ്രമങ്ങളേയും നിരുത്സാഹപ്പെടുത്താന്‍ മതനിരപേക്ഷ ജനാധിപത്യശക്തികള്‍ മുന്നോട്ടുവരണം". സ്വാമി വിവേകാനന്ദന്റെ ആഹ്വാനം ആവര്‍ത്തിക്കട്ടെ.... ഉത്തിഷ്ഠത! ജാഗ്രത!

*
ജെ പ്രസാദ് ദേശാഭിമാനി വാരിക

No comments: