Thursday, January 16, 2014

വിലക്കയറ്റം എന്തുകൊണ്ട്?

2013 നവംബറില്‍, അതിനുമുമ്പത്തെ ഒരു വര്‍ഷത്തേതിനെ അപേക്ഷിച്ച് വിലക്കയറ്റം 7.52 ശതമാനമായിരുന്നു. അതില്‍ത്തന്നെ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം 19.93 ശതമാനമായിരുന്നു; വൈദ്യുതിയുടെയും എണ്ണയുടെയും വിലക്കയറ്റം 11.08 ശതമാനവും. ഇത്തരമൊരു പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ നാല് അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടതില്‍ അല്‍ഭുതത്തിന്നവകാശമില്ലല്ലോ. ബിജെപിയ്ക്ക് ഭൂരിപക്ഷം ലഭിയ്ക്കുന്നതിനെ തടഞ്ഞുകൊണ്ടും കോണ്‍ഗ്രസ്സിനെ തറപറ്റിച്ചുകൊണ്ടും ആം ആദ്മി പാര്‍ടി ഡെല്‍ഹിയില്‍ ഉയര്‍ന്നുവന്നത്, കൊള്ളലാഭക്കാരെ അനുകൂലിക്കുന്ന കോണ്‍ഗ്രസ്സിെന്‍റയും ബിജെപിയുടെയും നയങ്ങളോട് ജനങ്ങള്‍ക്കുള്ള അമര്‍ഷത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

2004നും 2013നും ഇടയില്‍ ഭക്ഷ്യസാധനങ്ങളുടെ വില 157 ശതമാനം കണ്ടാണ് വര്‍ധിച്ചത്. പാവങ്ങളുടെ ഭക്ഷണമായ ഭക്ഷ്യധാന്യങ്ങളുടെ വില 137 ശതമാനം കണ്ട് വര്‍ധിച്ചു; ഗോതമ്പിന്റെ വില 117 ശതമാനം വര്‍ധിച്ചു. പയര്‍വര്‍ഗങ്ങളുടെ വില 123 ശതമാനം കണ്ട് വര്‍ധിച്ചു; ഉരുളക്കിഴങ്ങിെന്‍റ വില 185 ശതമാനം കണ്ടാണ് വര്‍ധിച്ചത്. പച്ചക്കറികളുടെ വില 350 ശതമാനം കണ്ടും ഉള്ളിയുടെ വില 521 ശതമാനം കണ്ടും വര്‍ധിച്ചതോടെ, അവയൊക്കെ പാവപ്പെട്ടവരുടെ ഭക്ഷണസാധനങ്ങളല്ലാതായിത്തീര്‍ന്നു. ഇതൊക്കെ സംഭവിച്ചത്, തങ്ങള്‍ വില കുറയ്ക്കും എന്ന് കേന്ദ്ര ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നതിന്നിടയിലാണുതാനും. വെറും വാചകമടിയല്ലാതെ അവര്‍ യാതൊന്നും ചെയ്യുകയുണ്ടായില്ല. പൂഴ്ത്തിവെപ്പുകാര്‍ക്ക്, എതിരായി ഗവണ്‍മെന്‍റ് നടപടിയെടുക്കുമെന്ന് കരുതി ജനങ്ങള്‍ കാത്തിരുന്നു. എന്നാല്‍, രാജ്യത്തെ ഏറ്റവും വലിയ പൂഴ്ത്തിവെപ്പുകാരന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയായതുകൊണ്ട് കേന്ദ്ര ഗവണ്‍മെന്‍റ് ഒന്നും തന്നെ ചെയ്തില്ല. 2013 ഒക്ടോബര്‍ ഒന്നിലെ കണക്കനുസരിച്ച്, എഫ്സിഐയുടെ കയ്യില്‍ ആവശ്യത്തിലധികമായി 240 ലക്ഷം ടണ്‍ ഗോതമ്പ് സ്റ്റോക്കുണ്ടായിരുന്നു. എന്നാല്‍ അവര്‍ ആ സ്റ്റോക്ക് എപിഎല്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുന്നതിനായി വിട്ടുകൊടുത്തില്ല; അഥവാ വില കുറയ്ക്കുന്നതിനുവേണ്ടി വിപണിയില്‍ ഇറക്കിയതുമില്ല. എന്താണ് അവര്‍ കണ്ടിരിക്കുന്നത് എന്ന് ആരും അല്‍ഭുതപ്പെട്ടുപോകും. എഫ്സിഐ ഗോഡൗണുകളില്‍ക്കിടന്ന് നശിച്ചു പോകുന്ന ഭക്ഷ്യധാന്യങ്ങള്‍ എടുത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സുപ്രീംകോടതി ഒരിയ്ക്കല്‍ നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍ അങ്ങനെ ചെയ്യാന്‍ ഭരണഘടനാപരമായ വകുപ്പില്ല എന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഖ്യാപിച്ചത്! ജനങ്ങള്‍ പട്ടിണികിടക്കുന്നതിനും അവര്‍ പട്ടിണികിടക്കുന്ന അവസരത്തില്‍ത്തന്നെ പൂഴ്ത്തിവെച്ച് വിലക്കയറ്റം സൃഷ്ടിക്കുന്നതിന് പൂഴ്ത്തിവെപ്പുകാരെ അനുവദിക്കുന്നതിനും ഭരണഘടനാപരമായ വകുപ്പു വല്ലതുമുണ്ടോ? രാജ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ ഏറ്റവും വലിയ പൂഴ്ത്തിവെപ്പുകാരന്‍ എഫ്സിഐ ആയതുകൊണ്ട് ചെറുകിട പൂഴ്ത്തിവെപ്പുകാരെ ഗവണ്‍മെന്‍റ് ഫലപ്രദമായി നിയന്ത്രിക്കും എന്ന് കരുതുന്നത് ബുദ്ധിശൂന്യതയാണ്. കൃഷിക്കാരുടെ ഉല്‍പന്നങ്ങളുടെ വില നിശ്ചയിക്കുന്നതും ഈ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ കുത്തക നേടിക്കൊണ്ട് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വിലക്കയറ്റം ഉണ്ടാക്കുന്നതും വന്‍കിട കച്ചവടക്കാരാണ്. അത്തരം മൊത്തക്കച്ചവടക്കാര്‍ക്ക് അനുകൂലമായിട്ടാണ്, കാര്‍ഷികോല്‍പന്ന വിപണനക്കമ്മിറ്റിനിയമം നിലക്കൊള്ളുന്നത്. ഗവണ്‍മെന്റിന്റെ മിനിമം താങ്ങുവില സംവിധാനം (വിലക്കയറ്റത്തിന് കാരണം അതാണ് എന്നാണ് പലരും ആക്ഷേപിക്കുന്നത്) അനുസരിച്ച് ഗോതമ്പിന്റെ താങ്ങുവില ക്വിന്‍റലിന് 1350 രൂപയാക്കി നിശ്ചയിച്ചിരിക്കുന്നു. (പിന്നീടത് 1400 രൂപയാക്കി പുതുക്കി നിശ്ചയിക്കുകയുണ്ടായി).

മാര്‍ക്കറ്റില്‍ ഗോതമ്പിന് ക്വിന്‍റലിന് 1800 രൂപ വില ലഭിച്ചുകൊണ്ടിരുന്നപ്പോഴാണിത്. അതായത് ഗവണ്‍മെന്‍റ് പ്രഖ്യാപിച്ച താങ്ങുവില വിപണിയിലെ വിലയേക്കാള്‍ ഏറെ കുറവാണ്. 2011-12 വര്‍ഷത്തില്‍ അരിയ്ക്ക് ക്വിന്‍റലിന് ന്യായവിലയായി ഡോക്ടര്‍ എം എസ് സ്വാമിനാഥന്‍ കണക്കാക്കിയത് 1331.73 രൂപയാണ്. 2012-13 വര്‍ഷത്തില്‍ ഗവണ്‍മെന്‍റ് നല്‍കിയ മിനിമം താങ്ങുവിലയേക്കാള്‍ (1260 രൂപ) കൂടുതലാണത്. കൃഷിക്കാരന് ന്യായമായി ലഭിയ്ക്കേണ്ടിയിരുന്ന വിഹിതം അവനില്‍നിന്ന് കവര്‍ന്നെടുക്കപ്പെടുന്നു എന്ന് ഇതില്‍നിന്ന് വ്യക്തമാണ്; അതോടൊപ്പം കുത്തകകള്‍ക്കും പൂഴ്ത്തിവെപ്പുകാര്‍ക്കും വമ്പിച്ച ലാഭമുണ്ടാക്കാന്‍ സഹായിയ്ക്കുകയും ചെയ്യുന്നു. അതേ അവസരത്തില്‍ വിലക്കയറ്റത്തിന് കൃഷിക്കാരനെ കുറ്റം പറയുകയും ചെയ്യുന്നു! അതുകൊണ്ടാണ് ഭക്ഷ്യവിലക്കയറ്റം 10 ശതമാനത്തില്‍ നില്‍ക്കുമ്പോഴും ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം 15 - 17 ശതമാനമായി ഉയര്‍ന്നുനില്‍ക്കുന്നത്. ഈ നിലയില്‍ മാറ്റം വരുത്തുന്നതിന് കേന്ദ്ര ഗവണ്‍മെന്‍റും മിക്ക സംസ്ഥാന ഗവണ്‍മെന്‍റുകളും കാര്യമായി ഒന്നും തന്നെ ചെയ്യുന്നില്ല. വില നിലവാരം പിടിച്ചു നിര്‍ത്തുന്നതില്‍ ഗവണ്‍മെന്റിന്റെ നയത്തിനുള്ള പ്രാധാന്യം എത്രത്തോളമുണ്ട് എന്നാണ് ഇത് കാണിക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം തടയുന്നതില്‍ ഗവണ്‍മെന്‍റ് പരാജയപ്പെട്ടുവെന്ന് മാത്രമല്ല, പൊതുവിതരണ വ്യവസ്ഥയിലൂടെ വിതരണം ചെയ്യപ്പെടുന്ന ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ട് അവര്‍ വിലക്കയറ്റത്തിന് ആക്കം കൂട്ടുകയും ചെയ്തു; എന്‍ഡിഎ ഗവണ്‍മെന്‍റും യുപിഎ ഗവണ്‍മെന്‍റും ചെയ്തത് അതുതന്നെയാണ്. അതേ അവസരത്തില്‍ത്തന്നെ, പെട്രോളിന്റെയും ഡീസലിന്റെയും വില അടിയ്ക്കടി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്, ഒരു വശത്ത് ചരക്കു കടത്തിനുള്ള കൂലി വര്‍ധിപ്പിയ്ക്കുന്നു; മറുവശത്താകട്ടെ, പമ്പു സെറ്റുകളുടെയും മറ്റും പ്രവര്‍ത്തനച്ചെലവ് വര്‍ധിപ്പിച്ചുകൊണ്ട് ഉല്‍പാദനച്ചെലവ് കൂട്ടുകയും ചെയ്യുന്നു.

ബിപിഎല്‍ കാര്‍ഡുടമകള്‍ക്കുള്ള അരിയുടെ വില 1997-98ല്‍ ക്വിന്‍റലിന് 350 രൂപയായിരുന്നത് 2007-08 ആയപ്പോഴേക്ക് 415 രൂപയാക്കി വര്‍ധിപ്പിച്ചു. ഇതേ കാലഘട്ടത്തില്‍ എപിഎല്‍ കാര്‍ഡുടമകള്‍ക്കുള്ള അരിയുടെ വില ക്വിന്‍റലിന് 550 രൂപയില്‍നിന്ന് 755 രൂപയായും വര്‍ധിപ്പിച്ചു. ഗോതമ്പിന്റെ വില ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് ക്വിന്‍റലിന് 250 രൂപയായിരുന്നത് 415 രൂപയാക്കി വര്‍ധിപ്പിച്ചു. എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഗോതമ്പിന്റെ വില 450 രൂപയില്‍നിന്ന് 610 രൂപയായും വര്‍ധിപ്പിച്ചു. ഇത്രയും വര്‍ധന വരുത്തിയത് പത്തുകൊല്ലത്തിനുള്ളിലാണ്. ഭക്ഷ്യധാന്യങ്ങളുടെ സബ്സിഡിത്തുക പണമായി നല്‍കുന്ന പരിപാടി നടപ്പിലാകുന്നതോടെ റേഷന്‍ സാധനങ്ങളുടെ വിലയും വിലക്കയറ്റത്തിന് കാരണമായിത്തീരും. കാരണം അത്രയും പണവും വിപണിയിലേക്ക് നേരിട്ട് കടന്നുവരികയാണല്ലോ ചെയ്യുക. എന്നുതന്നെയല്ല, വില വര്‍ധിയ്ക്കുമ്പോള്‍, ഒരു കുടുംബത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവും കുറയും. അതിനാല്‍ പൂഴ്ത്തിവെപ്പുകാരേയും കൊള്ളലാഭക്കാരേയും ആശ്രയിച്ചായിരിക്കും ഉപഭോഗം. (പൂഴ്ത്തിവെപ്പുകാരുടെ ആശാനാണല്ലോ നമ്മുടെ ഗവണ്‍മെന്‍റ്). ഭക്ഷ്യധാന്യങ്ങളുടെ അവധിവ്യാപാരം നിയമാനുസൃതമാക്കുന്നതുകൊണ്ട് പൂഴ്ത്തിവെപ്പുകാര്‍ കൊള്ളലാഭമുണ്ടാക്കും. ആഗോളതലത്തിലും ഇന്ത്യയിലും വിലക്കയറ്റത്തിന് ഒരു പ്രധാന കാരണം അതാണല്ലോ. എന്നു തന്നെയല്ല, ഗവണ്‍മെന്റിന്റെ നയങ്ങള്‍ കാരണം ഉല്‍പാദനച്ചെലവും വലിയ അളവില്‍ വര്‍ധിച്ചിട്ടുണ്ട്. യൂറിയ ഉല്‍പന്നങ്ങളല്ലാത്ത രാസവളങ്ങളുടെ വില ഇരട്ടിയില്‍ അധികമായിട്ടാണ് വര്‍ധിച്ചത്. നൈട്രേറ്റുകളുടെയും പൊട്ടാസിയം അധിഷ്ഠിത രാസവളങ്ങളുടെയും വിലനിയന്ത്രണം നീക്കം ചെയ്യപ്പെട്ടതോടെ പൂഴ്ത്തിവെപ്പുകാര്‍ക്ക് കൊള്ളലാഭത്തിനുള്ള കളമൊരുങ്ങി. ഡീസലിന്റെയും മറ്റ് പെട്രോളിയം ഉല്‍പന്നങ്ങളുടെയും വിലക്കയറ്റവും റെയില്‍വെ കടത്തുകൂലി വര്‍ധനയും ഇതിന്നുപുറമെയാണ്. ഗവണ്‍മെന്‍റില്‍നിന്ന് അതിനുള്ള അനുമതി ലഭിച്ചതോടെ, പൂഴ്ത്തിവെപ്പുകാരും കുത്തകക്കാരുമായ മൊത്തക്കച്ചവടക്കാര്‍ കൊള്ളലാഭം കൊയ്തു തുടങ്ങി. പട്ടിണിയും പരിവട്ടവുമായി കഴിയുന്നവരുടെ പോലും ലാഭം ഞെക്കിപ്പിഴിയാന്‍ പ്രതിജ്ഞാബദ്ധമായ ഗവണ്‍മെന്‍റ് ആണ്, ഇത്തരം കരിഞ്ചന്തക്കാര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിന് ഒത്താശ ചെയ്തു കൊടുക്കുന്നത്.

ഈ സംഭവവികാസത്തിന് ഒരു നല്ല ഉദാഹരണമാണ് ഉള്ളിയുടെ വിലക്കയറ്റം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിയ്ക്കപ്പെടുന്ന പച്ചക്കറികളില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഉള്ളിയുടെ വ്യാപാരത്തില്‍ 70 - 80 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടകം എന്നീ രണ്ട് സംസ്ഥാനങ്ങളിലാണ് നടക്കുന്നത്. ഏറ്റവും അധികം ഉള്ളി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം മഹാരാഷ്ട്ര തന്നെ. ഈ രണ്ടു സംസ്ഥാനങ്ങളിലും വിളവെടുപ്പ് നടക്കുന്നത് ശൈത്യകാലത്താണ്. എന്നാല്‍ വിപണികളിലെ കുത്തകവല്‍ക്കരണം കാരണം; ചെറുകിട ഉല്‍പാദകരായ സംസ്ഥാനങ്ങള്‍, ഇവയുടെ മുന്നില്‍ ഒന്നുമല്ല. എന്നുതന്നെയല്ല, വ്യാപാരികള്‍ കൃഷിക്കാര്‍ക്ക് വായ്പ നല്‍കി അവരെ ചൂഷണം ചെയ്യുകയുമാണ്. ഈ വ്യാപാരികള്‍ ഒരേ സമയം കമ്മീഷന്‍ ഏജന്‍റുമാരും മൊത്തക്കച്ചവടക്കാരുമാണ്; സംഭരണശാലകളുടെ ഉടമസ്ഥരുമാണ്; ഓര്‍ഡര്‍ എടുക്കുന്നതും കൊടുക്കുന്നതും ചരക്കു കടത്തുന്നതും അവര്‍ തന്നെ. കൃഷിക്കാരേയും ഉപഭോക്താക്കളെയും ഒരേ സമയം വട്ടം കറക്കുന്നതിന് അവര്‍ക്ക് കഴിവുണ്ട്; അതിന്നവരെ വലിയ അളവില്‍ ഗവണ്‍മെന്‍റ് സഹായിക്കുകയും ചെയ്യുന്നു. നാസിക്കുകാരായ ഏതാനും വ്യാപാരികള്‍ക്കാണ് ഉള്ളി വിപണിയുടെ കുത്തക എന്നു തന്നെ പറയാം. മഹാരാഷ്ട്രയിലെ ഒരൊറ്റ വ്യാപാരിയാണത്രേ, ആകെ ഉള്ളി വ്യാപാരത്തിന്റെ 20.4 ശതമാനവും കയ്യടക്കിവെച്ചിരിക്കുന്നത്. അതിന്റെ വില കൊടുക്കേണ്ടിവരുന്നത് രാജ്യത്തെ ജനങ്ങളാണ്. ഓണം, ദുര്‍ഗാപൂജ, ദീപാവലി, ഈദ്, ക്രിസ്തുമസ്സ് തുടങ്ങിയ വിശേഷ ദിവസങ്ങളെല്ലാം വരുന്ന ശൈത്യകാലത്ത് ഈ പൂഴ്ത്തിവെപ്പുകാര്‍ ഉള്ളി വില കൂട്ടിവില്‍ക്കുന്നു. പിന്നെ ശൈത്യകാല വിള മുഴുവനും വാങ്ങിക്കൂട്ടി പൂഴ്ത്തിവെയ്ക്കുന്നു. വില്‍ക്കാന്‍ വിസമ്മതിക്കുന്നു. 2010-11 വര്‍ഷത്തില്‍ ഉണ്ടായത് അതാണ്. പച്ചക്കറി വ്യാപാരം മുഴുവനും ഗവണ്‍മെന്‍റ്, സ്വകാര്യ വ്യാപാരികള്‍ക്ക് വിട്ടുകൊടുത്തതു കാരണം, പൂഴ്ത്തിവെപ്പുകാരുടെയും കൊള്ളലാഭക്കാരുടെയും കുത്തകകളുടെയും ദയാദാക്ഷിണ്യങ്ങള്‍ക്ക് മുന്നിലേക്ക് കൃഷിക്കാരും ഉപഭോക്താക്കളും വലിച്ചെറിയപ്പെടുന്നു. ഗവണ്‍മെന്റിന്റെ കാര്‍ഷികോല്‍പന്ന വിപണന നിയമം വന്‍കിട കുത്തകകളുടെ വളര്‍ച്ചയെയാണ് സഹായിക്കുന്നത്; മല്‍സരത്തെയല്ല.

ഇതിന്നൊക്കെ പുറമെ, ഇക്കാര്യങ്ങളെല്ലാം അവഗണിക്കുന്ന ഗവണ്‍മെന്‍റ്, മിച്ചമുള്ള ഉല്‍പന്നം ആഭ്യന്തര വിപണിയില്‍ ഇറക്കുന്നതിനുപകരം കയറ്റിയയയ്ക്കാന്‍ കച്ചവടക്കാര്‍ക്ക് അനുവാദം നല്‍കുകയും ചെയ്യുന്നു; അങ്ങിനെ വിലക്കയറ്റത്തിന് വീണ്ടും വഴിവെയ്ക്കുന്നു. 2010ല്‍ അകാലത്തിലുണ്ടായ മഴ കാരണം ഉള്ളിക്കൃഷി നശിച്ചപ്പോഴും 1,33,000 ടണ്‍ ഉള്ളി കയറ്റുമതി ചെയ്യാന്‍ ഗവണ്‍മെന്‍റ് വ്യാപാരികള്‍ക്ക് അനുവാദം നല്‍കുകയാണുണ്ടായത്. അതോടെ വിലക്കയറ്റമുണ്ടായി. ഇക്കൊല്ലവും സ്ഥിതി വ്യത്യസ്തമല്ല. 2012ല്‍ ഏപ്രില്‍ മാസത്തിനും ഡിസംബറിനുമിടയില്‍ 3,00,000 ടണ്‍ ഉള്ളിയാണ് കയറ്റുമതി ചെയ്തത്. കാലാവസ്ഥ പിഴച്ചിട്ടും അതാണ് സര്‍ക്കാര്‍ ചെയ്തത്. എന്നു തന്നെയല്ല, 2013 ജനുവരി തൊട്ട് മെയ് വരെ വീണ്ടും കയറ്റുമതി നടത്താന്‍ അനുവദിച്ചു. അതിന്റെ ഫലമായി കഴിഞ്ഞവര്‍ഷം 244.6 ശതമാനമാണ് വില വര്‍ധിച്ചത്. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിലും ഗവണ്‍മെന്‍റ് അനുവര്‍ത്തിക്കുന്നത് അതേനയം തന്നെയാണ്. ഭക്ഷ്യധാന്യങ്ങളുടെ വില കുതിച്ചുയരാന്‍ തുടങ്ങിയപ്പോള്‍, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭക്ഷ്യധാന്യക്കയറ്റുമതിക്കാണ്, 2012-13ല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് അനുമതി നല്‍കിയത്! 101 ലക്ഷം ടണ്‍ അരിയും 65 ലക്ഷം ടണ്‍ ഗോതമ്പും 48 ലക്ഷം ടണ്‍ ചോളവും ആണ് ആ വര്‍ഷം കയറ്റുമതി ചെയ്തത്. അതോടെ ഭക്ഷ്യധാന്യങ്ങളുടെ വില കുതിച്ചുയര്‍ന്നു. എഫ്സിഐ ഗോഡൗണുകളില്‍നിന്ന് ഇത്രയും വമ്പിച്ച അളവിലുള്ള ഭക്ഷ്യധാന്യശേഖരം ആഭ്യന്തര വിപണിയില്‍ ഇറക്കിയിരുന്നുവെങ്കില്‍ അത്രയും വലിയ വിലക്കയറ്റം ഉണ്ടാകുമായിരുന്നില്ല. വ്യാപാരികള്‍ ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെട്ടു കഴിഞ്ഞിരുന്നു, അത് മാനിയ്ക്കാതെ തരമില്ലല്ലോ എന്ന് പറഞ്ഞ ഗവണ്‍മെന്‍റ്, വ്യാപാരികളുടെ കാര്യത്തില്‍ മാത്രമാണ് ശ്രദ്ധിച്ചത്! അതുമൂലം ജനങ്ങള്‍ പട്ടിണികിടന്നാല്‍, ഗവണ്‍മെന്‍റിനെന്തു നഷ്ടം! സാര്‍വത്രികമായ പൊതുവിതരണം ഉറപ്പുവരുത്തിക്കൊണ്ട് പൊതുവിതരണശൃംഖല ശക്തിപ്പെടുത്തിയിരുന്നുവെങ്കില്‍ സ്ഥിതി മെച്ചപ്പെടുമായിരുന്നു. അത്തരം ഒരു നീക്കം നടത്തിയിരുന്നുവെങ്കില്‍, എണ്ണയും പഞ്ചസാരയും ഉപ്പുമടക്കം പതിനാല് അവശ്യസാധനങ്ങള്‍കൂടി പൊതുവിതരണശൃംഖലയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍, ഭക്ഷ്യധാന്യങ്ങളുടെ മാത്രമല്ല, പൊതുവില്‍ ഭക്ഷ്യസാധനങ്ങളുടെയാകെ വില കുറയുമായിരുന്നു; ആഭ്യന്തരമായ പൂഴ്ത്തിവെപ്പ് അവസാനിക്കുമായിരുന്നു; ഗവണ്‍മെന്റിന്റെ ഗോഡൗണുകളില്‍കിടന്ന് ഭക്ഷ്യധാന്യങ്ങള്‍ നശിക്കുകയില്ലായിരുന്നു. എന്നാല്‍ ഇതിനൊക്കെ വിപരീതമായിട്ടാണ് കാര്യങ്ങള്‍ നടന്നത്.

ഭക്ഷ്യവസ്തുക്കളുടെ വില ഇങ്ങനെ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്, കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി കേന്ദ്ര ഗവണ്‍മെന്‍റും വിവിധ സംസ്ഥാന ഗവണ്‍മെന്‍റുകളും അവലംബിച്ചുവരുന്ന നയങ്ങളാണ്. എന്നാല്‍ കഴിഞ്ഞ അഞ്ചുകൊല്ലക്കാലമായി നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന അഭൂതപൂര്‍വമായ വിലക്കയറ്റത്തിന് മറ്റൊരു കാരണം കൂടിയുണ്ട്: ചില്ലറ വ്യാപാരത്തില്‍ വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ അത്യാര്‍ത്തിയാണത്. നമ്മുടെ ചില്ലറ വ്യാപാരം വിദേശ നിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കുന്നതിനുള്ള അവരുടെ ഭ്രാന്തന്‍ നീക്കങ്ങള്‍ ഇത്ര നാളും പരാജയപ്പെടുകയാണുണ്ടായത്. അതിനാല്‍ വിദേശ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, നമ്മുടെ ചില്ലറ വ്യാപാരം ലാഭക്ഷമമാണെന്ന് മനസ്സിലാക്കിയ്ക്കുന്നതിനായി വിലകള്‍ കണ്ടമാനം ഉയരുന്നതിന് - ഗവണ്‍മെന്‍റ് അനുവദിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ ചില്ലറ വ്യാപാരികള്‍ക്ക് ഇത്രനാളും ലഭിച്ചുവന്നിരുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്‍റില്‍നിന്ന് നേടിയെടുക്കുന്നതിനുവേണ്ടി വാള്‍മാര്‍ട്ടിനെപോലെയുള്ള വിപണന ഏജന്‍സികള്‍ അമേരിക്കന്‍ ഗവണ്‍മെന്‍റില്‍ സമ്മര്‍ദം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്കുവേണ്ടി കങ്കാണിപ്പണി ചെയ്യാന്‍ തയ്യാറുള്ള വലിയ രാഷ്ട്രീയക്കാര്‍ക്കും ബ്യൂറോക്രാറ്റുകള്‍ക്കും കൈക്കൂലി നല്‍കുകയാണ് അത് നടന്നു കിട്ടുന്നതിനുള്ള ഒരു പോംവഴി. ഇന്ത്യന്‍ ജനതയിലെ മഹാഭൂരിപക്ഷത്തിന്റെയും ജീവനും ജീവനോപാധികളും തകര്‍ത്തുകൊണ്ടുപോലും, ഈ നീക്കം പ്രാബല്യത്തില്‍ വരുത്തേണ്ടത് പരമപ്രധാനമാണെന്ന് അവര്‍ കരുതുന്നത് എന്തുകൊണ്ടാണ് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അതിനുള്ള ഉത്തരം വ്യക്തമാണ്. ക്ലാസിക്കല്‍ വികസനത്തെ സംബന്ധിച്ച മുതലാളിത്തത്തിന്റെ ചില നിയമങ്ങള്‍ പുരോഗതിയുടെ മാര്‍ഗത്തിലൂടെയുള്ള ചലനത്തിന് അനിവാര്യമാണെന്നുള്ള കാലഹരണപ്പെട്ട ധാരണകളോട് പ്രതിജ്ഞാബദ്ധതയുള്ള, അന്ധമായും സാമ്പത്തിക മൗലികവാദികളായ ഒരു ഗൂഢസംഘത്തിന്റെ (അവരുടെ നേതൃത്വം പ്രധാനമന്ത്രിയ്ക്കാണ്) നിയന്ത്രണത്തിലുള്ളതാണ് കേന്ദ്ര ഗവണ്‍മെന്‍റ്.

എന്തൊക്കെയാണ് ആ തത്വങ്ങള്‍? മുതലാളിത്ത ഉല്‍പാദനത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ചക്രവാളത്തിന്, സ്വത്തില്ലാത്ത കൂലിവേലക്കാരായ ജനങ്ങളുടെ നിലനില്‍പ് അനിവാര്യമാണ് എന്നതാണ് ഒന്നാമത്തെ കാര്യം. എന്നാല്‍ ഈ കൂലിവേലക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ വേണ്ടിയല്ല അവരെ നിലനിര്‍ത്തിയിരിക്കുന്നത്, മറിച്ച് തൊഴിലാളിവര്‍ഗത്തോട് കൂടുതല്‍ ശക്തമായി വില പേശുന്നതിന് മുതലാളിവര്‍ഗത്തിന് കഴിയുന്നതിനായി അവരെ കരുതല്‍ തൊഴില്‍സേനയായി ഉപയോഗപ്പെടുത്തുകയാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്നാല്‍ കൂടുതല്‍ കൂടുതല്‍ ലാഭം കൊയ്തെടുക്കുന്നതിനുവേണ്ടി നിലവിലുള്ള തൊഴിലാളികളുടെ ജോലി ഭാരം വര്‍ധിപ്പിക്കുകയും യന്ത്രവല്‍ക്കരണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിന്റെ ഫലമായി ഇത്തരം കരുതല്‍ തൊഴില്‍സേന ആവശ്യത്തിലധികമായിത്തീരുന്ന അവസ്ഥയുണ്ടാവുകയാണെങ്കില്‍, അവര്‍ കുറ്റവാളികളുടെയും ഗുണ്ടകളുടെയും മാഫിയകളുടെയും കൂട്ടത്തില്‍ ചെന്ന് ചേരുകയാണെങ്കില്‍, ഈ മുതലാളിത്ത വികസനം, സമൂഹത്തെ സംബന്ധിച്ചിടത്തോളം വിനാശകരമായിത്തീരുന്നു. അപ്പോള്‍ ആ വ്യവസ്ഥയേയും അതിനെ നിയന്ത്രിക്കുന്ന സാമ്പത്തിക ആശയങ്ങളെയും തൂത്തെറിയേണ്ടത് ആവശ്യമായിത്തീരുന്നു; അഥവാ അതു പരാജയപ്പെടുകയാണെങ്കില്‍ ആ സമൂഹത്തിന്റെ തന്നെ ശിഥിലീകരണം നടക്കുന്നു. ഇങ്ങനെയുള്ള പരാജയത്തിന്റെ ഫലമായി, തൊഴിലാളിവര്‍ഗം സമരങ്ങളിലൂടെ നേടിയെടുത്ത ജനാധിപത്യ അവകാശങ്ങള്‍ അട്ടിമറിയ്ക്കപ്പെടുകയും അരാജകത്വം പൊട്ടിപ്പുറപ്പെടുകയും യുദ്ധങ്ങള്‍ തന്നെ ഉണ്ടാവുകയും ചെയ്യാം. സാമ്പത്തിക മൗലികവാദികള്‍ ചിന്തിയ്ക്കുന്നതായി തോന്നുന്നപോലെ, ഇക്കാര്യത്തില്‍ നമുക്ക് ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാനുള്ള സാഹചര്യമുണ്ടാവുകയില്ല എന്ന് വ്യക്തമാണ്.

ഒരു പിടി ആളുകളുടെ കൈകളിലേക്ക് മൂലധനം കേന്ദ്രീകരിക്കുക എന്നതാണ് മറ്റൊരു തത്വം. ഇന്ത്യയില്‍ അതിന്നര്‍ഥം കര്‍ഷക ജനസാമാന്യത്തിന്റെ ഭൂമി അവരില്‍നിന്ന് തട്ടിപ്പറിച്ചെടുത്ത് മാഫിയകളും കാര്‍ഷിക വ്യവസായവും തോട്ടമുടമകളും റിയല്‍ എസ്റ്റേറ്റുകാരും കയ്യടക്കുക എന്നതാണ്. തൊഴില്‍വിപണിയിലെ ആളുകളുടെ സംഖ്യ അതുമൂലം വര്‍ധിക്കും എന്നു മാത്രമല്ല, ചെറുകിട കൃഷിയ്ക്കും സഹകരണ കൃഷിയ്ക്കും ലഭ്യമായ ഭൂമിയുടെ അളവ് കുറയ്ക്കുകയും ചെയ്യും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ സംഖ്യ വലിയ അളവില്‍ വര്‍ധിച്ചതും ഗ്രാമങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ ആത്മഹത്യ ചെയ്യുന്നതും കാണിക്കുന്നത് ഇതും പ്രവര്‍ത്തനക്ഷമമല്ലെന്നാണ്. കൂട്ടക്കുഴപ്പവും മനുഷ്യവിഭവശേഷിയുടെ വമ്പിച്ച നഷ്ടവുമാണ് അതിന്റെ ഫലം. ഒരുപിടി ആളുകള്‍ക്കുണ്ടാകുന്ന ലാഭത്തെ വളര്‍ച്ചയായി ചിത്രീകരിക്കുകയും 84 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ കഴിയുന്നതിനെ അവഗണിയ്ക്കുകയും ചെയ്യുന്ന സാമ്പത്തിക മൗലികവാദികള്‍ യഥാര്‍ത്ഥത്തില്‍ ഉല്‍പാദനപരമായ കഴിവിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. ഈ സ്ഥിതിയ്ക്ക് ഒരൊറ്റ പരിഹാരമേയുള്ളൂ; സമ്പാദിയ്ക്കപ്പെടുന്ന സ്വത്ത് സ്വകാര്യ കുത്തകകളുടെ കൈകളില്‍ എത്തിച്ചേരാത്തവിധത്തില്‍ വിഭവങ്ങള്‍ വഴി തിരിച്ചുവിടുന്ന ഒരു വ്യവസ്ഥ കണ്ടെത്തുക. കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനും സ്വത്ത് കൂടുതല്‍ വിശാലമായി വിതരണം ചെയ്യുന്നതിനും ഉപകരിക്കുന്ന ആസൂത്രണത്തില്‍ അധിഷ്ഠിതമായിരിക്കണം ആ വ്യവസ്ഥ. വികസന മൂലധനത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് വിഭവശേഷിയെ വികസിപ്പിയ്ക്കാന്‍ ആ വ്യവസ്ഥയില്‍ ആഭ്യന്തര വിപണിയ്ക്ക് കഴിയും. ഏറ്റവും താഴെ തട്ടുതൊട്ട് മുകളറ്റം വരെ ജനാധിപത്യ സ്ഥാപനങ്ങളുടെ ശക്തമായ ഉപകരണങ്ങള്‍ ഉണ്ടാവേണ്ടത് ഇതിന്നാവശ്യമാണ്. മേല്‍പ്പറഞ്ഞ വിനാശകരമായ പ്രവണതകളെ ചെറുക്കുന്നതിന് ഒരു തരത്തിലുള്ള സോഷ്യലിസ്റ്റ് പരിഹാരങ്ങള്‍ തന്നെയാണ് ആവശ്യം. കോര്‍പറേറ്റ്വല്‍ക്കരണത്തിന്റെയും വിപണികുത്തകകളുടെയും ധനമൂലധനത്തിന്റെ ഊഹാധിഷ്ഠിതമായ പകല്‍കൊള്ളയുടെയും പ്രവണതയ്ക്കെതിരെ കടുത്ത ആക്രമണം നടത്തേണ്ടത് ഇതിന്നാവശ്യമാണ്. സാമൂഹ്യ ഉടമസ്ഥത ശക്തിപ്പെടുത്തുന്നതിനും സഹകരണവല്‍ക്കരണത്തിനും ലഭ്യമായ വിഭവങ്ങള്‍വെച്ചുകൊണ്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മുന്‍ഗണന നല്‍കുന്നതിനും ഉള്ള ശ്രമങ്ങള്‍ ഇതിനാവശ്യമാണ്.

ഗ്രാമങ്ങളില്‍ താമസിക്കുന്ന വലിയ സംഖ്യ വരുന്ന തൊഴിലാളികളാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട വിഭവം. ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (എംഎന്‍ആര്‍ഇജിഎ) നിയമവും ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളുംപോലുള്ള നിയമങ്ങള്‍ വഴി നാം അവരെ ശാക്തീകരിയ്ക്കേണ്ടതുണ്ട്. വിതരണം ചെയ്യുന്നതിന് യഥേഷ്ടം ഭൂമി ഇവിടെയുണ്ട്; അതില്‍ കൃഷി ചെയ്യുന്നതിന് തൊഴിലാളികളുമുണ്ട്. ഇതായിരിക്കണം ഗവണ്‍മെന്റിന്റെ മുന്‍ഗണനയില്‍ വരേണ്ടത്. ഗ്രാമീണ തൊഴിലുറപ്പ് നിയമം നടപ്പാക്കുന്നതിന് ശക്തമായ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരുന്നതിലൂടെ വിലക്കയറ്റത്തിനുനേരെ ശക്തമായ ആക്രമണം നടത്തണം; വന്‍കിട കച്ചവടക്കാരും സര്‍ക്കാരും നടത്തുന്ന പൂഴ്ത്തിവെപ്പ് തടയുന്നതിന് ശക്തമായ പൊതുവിതരണ സംവിധാനം വളര്‍ത്തിക്കൊണ്ടുവരണം; ഗവണ്‍മെന്‍റ് പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഉള്ള അഴിമതികള്‍ തടയുന്നതിന് കര്‍ശനമായ നിയമങ്ങള്‍ നിര്‍മിയ്ക്കണം; ജനങ്ങളുടെ സമ്പത്ത് കൊള്ളയടിച്ച് അവരെ ദുരിതത്തിലേക്ക് തള്ളിവിടുന്ന നിക്ഷിപ്ത താല്‍പര്യക്കാരുടെമേല്‍ ഫലപ്രദമായ പൊതുനിയന്ത്രണം കൊണ്ടുവരണം. തൊഴിലാളികളുടെയും കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംഘടിതമായ സമരങ്ങള്‍ കെട്ടഴിച്ചുവിട്ടുകൊണ്ടേ ഇതെല്ലാം സാധിക്കൂ. ആ സമരങ്ങള്‍ക്ക് നാം നേതൃത്വം നല്‍കണം.

*
സുനീത് ചോപ്ര ചിന്ത വാരിക

No comments: