Sunday, January 12, 2014

ബംഗാളില്‍നിന്നുള്ള അപകടസൂചന

കൊല്‍ക്കത്തയില്‍ ഇടതുമുന്നണിയുടെ റാലിക്കുനേരെ ഡിസംബര്‍ 23നുണ്ടായ കടന്നാക്രമണത്തിനെതിരെ പശ്ചിമബംഗാളില്‍ പ്രതിഷേധം അലയടിക്കുകയാണ്. ഇടതുമുന്നണി ചെയര്‍മാനും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായ ബിമന്‍ ബസുവിന്റെ നേതൃത്വത്തില്‍ നടന്ന റാലി തടയാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് സായുധസംഘം ശ്രമിച്ചത്. ഇരുമ്പുദണ്ഡുകളും വടികളും ഇഷ്ടികകളുമായെത്തിയ ഗുണ്ടാസംഘം പ്രകടനക്കാരെ ആക്രമിച്ചു; മൈക്ക് ഘടിപ്പിച്ച് മുന്നില്‍പ്പോയ ഓട്ടോറിക്ഷ അടിച്ചുതകര്‍ത്തു. പ്രകടനത്തെ പിന്തിരിപ്പിക്കാന്‍ ഈ ആക്രമണത്തിനായില്ല. പ്രകടനം കൊല്‍ക്കത്ത നഗരത്തിലെ സിന്തി പ്രദേശത്തെ തെരുവുകളിലൂടെ മുന്നോട്ടുതന്നെ നീങ്ങി. ആക്രമിക്കപ്പെട്ടവരില്‍ ബിമന്‍ ബസുവിനു പുറമെ സംസ്ഥാനത്തെ മുന്‍ മന്ത്രിമാരുമുണ്ടായിരുന്നു; ലോക്സഭയിലും രാജ്യസഭയിലും അംഗമായിരുന്ന മുഹമ്മദ് സലിം, മനാബ് മുഖര്‍ജി, മുന്‍ എംഎല്‍എ രാജ്ദേവ്ഗ്വാല, രാജ്യസഭയിലെ സിപിഐ എം ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ഉപനേതാവ് പ്രശാന്താ ചാറ്റര്‍ജി തുടങ്ങിയ പലരും ആക്രമണലക്ഷ്യമായിരുന്നു. ആക്രമണത്തില്‍ ചില വനിതാപ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിലുള്ള സംസ്ഥാന പൊലീസ് സംഘം അക്രമപ്പേക്കൂത്ത് കൈയുംകെട്ടി നോക്കിനിന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്യാനോ അക്രമികളില്‍ ഒരാളെയെങ്കിലും അറസ്റ്റുചെയ്യാനോ തയ്യാറായില്ല. ഭീകരതയുടെയും ഭഭീഷണിയുടെയും ശൈലി പ്രയോഗിച്ച്, കൈക്കരുത്തിലൂടെ, എല്ലാ എതിര്‍ശബ്ദങ്ങളെയും തല്ലിയൊതുക്കുക, തൃണമൂല്‍ കോണ്‍ഗ്രസ് നടപ്പാക്കുന്ന പൊതുതന്ത്രത്തിന്റെ ഭാഗമാണ്. പശ്ചിമബംഗാളിലെ ജനങ്ങള്‍ക്ക് പരിചിതമല്ലാത്ത ഭീകരതയുടേതായ രൂപമാണിത്. ഇപ്പോള്‍ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ 1970കളിലെ അര്‍ധ-ഫാസിസ്റ്റ് ഭീകരതയെ അനുസ്മരിപ്പിക്കുന്നു. അന്നെന്നപോലെ ഇന്നും ലക്ഷ്യം രാഷ്ട്രീയമായ അധീശത്വം സ്ഥാപിക്കലാണ്. ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും നഗ്നമായി ലംഘിച്ചാണ് ഇത് നടപ്പാക്കുന്നത്. ഭഭരണഘടനയുടെ 21-ാം വകുപ്പ് ഉറപ്പുനല്‍കുന്ന, ജീവിക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുമുള്ള മൗലികാവകാശം ഈ പ്രക്രിയക്കിടയില്‍ നിര്‍ദയം നിഷേധിക്കപ്പെടുന്നു. ജനാധിപത്യത്തിനുമേലുള്ള ഈ കിരാതമായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പശ്ചിമബംഗാളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാംഗങ്ങളും തദ്ദേശ ഭരണസമിതി അംഗങ്ങളും 2013 ഡിസംബര്‍ 18ന് പാര്‍ലമെന്റ് സ്ട്രീറ്റില്‍ ധര്‍ണ നടത്തി. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇടതുപക്ഷ അംഗങ്ങള്‍ പ്രശ്നം ഉന്നയിച്ചു. പ്രതിഷേധ മാര്‍ച്ച് ചെയ്ത്, പശ്ചിമബംഗാളില്‍ ജനാധിപത്യത്തിനുനേരെ നടക്കുന്ന നഗ്നമായ കടന്നാക്രമണങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്ന നിവേദനം രാഷ്ട്രപതിക്ക് നല്‍കി. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന് പറ്റിയ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനായി മുഖ്യതെരഞ്ഞെടുപ്പു കമീഷണറെ പ്രതിനിധിസംഘം സന്ദര്‍ശിച്ചു. ഈയിടെ നടന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുശേഷം, പ്രതിപക്ഷ അംഗങ്ങളെ രാജിവയ്പിക്കുന്നതിനും ഭരണകക്ഷിക്കനുകൂലമായി കൂറുമാറ്റിക്കുന്നതിനും എല്ലാത്തരം ബലപ്രയോഗവും അക്രമങ്ങളും ഭീഷണിയും പ്രയോഗിക്കുകയെന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പൊതുശൈലിയായി. പ്രതിപക്ഷ പാര്‍ടി സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരുടെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ അംഗങ്ങളുടെയും ഉറ്റബന്ധുക്കളെ ഭരണകക്ഷിയുടെ ഗുണ്ടകള്‍ സന്ദര്‍ശിക്കാറുണ്ട്. വെള്ള സാരി (ഭര്‍ത്താവ് മരണപ്പെടുമ്പോള്‍ സ്ത്രീകള്‍ വെള്ളസാരി ഉടുക്കുന്ന പതിവുണ്ട്) സമ്മാനമായി നല്‍കാറുമുണ്ട്. ഭര്‍ത്താവ് മത്സരത്തില്‍നിന്ന് പിന്മാറുകയോ ഭരണകക്ഷിയില്‍ ചേരുകയോ ചെയ്തില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും എന്ന് ഭീഷണിപ്പെടുത്തുകയാണ്. പശ്ചിമബംഗാളില്‍ ബലാത്സംഗങ്ങളുടെ എണ്ണം വലിയതോതില്‍ വര്‍ധിച്ചു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി തികച്ചും വ്യത്യസ്തവും മികച്ചതുമായ സാമൂഹികാന്തരീക്ഷം നിലനിന്ന പശ്ചിമബംഗാളിലെ ജനങ്ങള്‍ ഇന്നത്തെ അവസ്ഥയില്‍ ഉല്‍ക്കണ്ഠാകുലരാണ്; ശക്തമായ പ്രതിഷേധം വളര്‍ന്നുവരുന്നുണ്ട്. ബലപ്രയോഗങ്ങളും ശാരീരികാക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും നിത്യസംഭവമായി. ഇന്ത്യന്‍ രാഷ്ട്രീയം വലതുപക്ഷത്തേക്കു നീങ്ങുകയാണെന്ന പ്രതീതി നിലനില്‍ക്കുന്ന ഒരുകാലത്ത് പശ്ചിമബംഗാളില്‍ ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കുംമേല്‍ ഇത്തരം കടന്നാക്രമണങ്ങള്‍ ഉണ്ടാകുന്നത് തീര്‍ച്ചയായും അപകട സൂചനതന്നെയാണ്. ആര്‍എസ്എസ്, ബിജെപി സംഘവുമായി കൂട്ടുചേരുന്ന കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സങ്കോചവും ഉണ്ടാവില്ല എന്ന കാര്യം സംശയാതീതമാണ്. വാജ്പേയി മന്ത്രിസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി റെയില്‍വേ മന്ത്രിയായിരുന്നുവെന്ന കാര്യം ഓര്‍ക്കുക. എന്തോ ചില കാരണങ്ങള്‍ പറഞ്ഞ് അന്നത്തെ ഭരണകക്ഷിയായ എന്‍ഡിഎയില്‍നിന്ന് വിട്ടുപോന്ന അവര്‍ക്ക് ഗുജറാത്തില്‍ 2002ലെ വംശഹത്യ നടന്ന ഉടന്‍ വീണ്ടും കേന്ദ്രമന്ത്രിസഭയില്‍ ചേരാന്‍ ഒരു മടിയുമുണ്ടായില്ല. ഗുജറാത്തിലെ വംശഹത്യയെ പ്രത്യക്ഷത്തില്‍തന്നെ അനുകൂലിച്ച് കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരിക്കുന്നതില്‍ അവര്‍ക്ക് ഒരു മനഃസാക്ഷിക്കുത്തും തോന്നിയില്ല. വസ്തുത ഇതായിരിക്കെ, ഇന്ന് പശ്ചിമബംഗാളിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ ക്ഷേമകാര്യത്തില്‍ അവര്‍ പ്രകടിപ്പിക്കുന്ന ഉല്‍ക്കണ്ഠ ആത്മാര്‍ഥതയില്ലായ്മയുടെ പ്രകടനമാണ്; മുതലക്കണ്ണീരൊഴുക്കലാണ്. ആയതിനാല്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയില്‍നിന്ന് ആര്‍എസ്എസ്/ബിജെപി കൂട്ടരുടെ നിര്‍ദിഷ്ട പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്കനുകൂലമായ പ്രതികരണം ഉണ്ടാവുകയാണെങ്കില്‍ അത്ഭുതപ്പെടേണ്ടതില്ല. പ്രധാനമന്ത്രിയാവുകയാണെങ്കില്‍ ആ നിലയില്‍ ഇന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും പശ്ചിമബംഗാളിലെ മുഖ്യമന്ത്രിയും മാരകമായ ചേരുവയായിരിക്കും. ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ സംവിധാനത്തിന്റെ ഭാവിക്ക് അത് കടുത്ത ഭീഷണിയുമായിരിക്കും. 2009ലെ പൊതു തെരഞ്ഞെടുപ്പിലും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുകയും ഡോ. മന്‍മോഹന്‍സിങ്ങിന്റെ മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായിരിക്കുകയുംചെയ്ത തൃണമൂല്‍ മേധാവി രാഷ്ട്രീയമായി ഏതു വേഷംകെട്ടാനും ഒരു മടിയുമില്ലാത്തയാളാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. അധികാരം നുണയുന്നതിനായി ബിജെപിയുമായോ കോണ്‍ഗ്രസുമായോ സൗകര്യംപോലെ കൂട്ടുകൂടാനും തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു വൈമനസ്യവും ഉണ്ടാവില്ല. രാഷ്ട്രീയ അവസരവാദത്തിലൂടെ അധികാരാസക്തി സാക്ഷാല്‍ക്കരിക്കാന്‍ യത്നിക്കുന്ന അവരെ ജനാധിപത്യത്തിന്റെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും അടിത്തറ തകര്‍ക്കാന്‍ അനുവദിച്ചുകൂടാ. അത് ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളെയും പൗര സ്വാതന്ത്ര്യങ്ങളെയും ഹനിക്കുന്നതിനിടയാക്കും. മുന്‍കാലങ്ങളില്‍ പശ്ചിമബംഗാളില്‍ സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും ആയിരക്കണക്കായ അംഗങ്ങളുടെയും അനുഭാവികളുടെയും ജീവന്‍ ബലിയര്‍പ്പിച്ചാണ് ജനാധിപത്യം പുനഃസ്ഥാപിച്ചിത്. സിപിഐ എമ്മിനെതിരെ ആക്രമണം കേന്ദ്രീകരിച്ചിരുന്ന 1970കളിലെ അഞ്ചുവര്‍ഷത്തിലേറെക്കാലം പല മതനിരപേക്ഷ ജനാധിപത്യ പ്രതിപക്ഷ പാര്‍ടികളും കരുതിയത് അത് സിപിഐ എമ്മിനും ഇടതുപക്ഷത്തിനുംനേരെ മാത്രമുള്ള ആക്രമണമാണെന്നാണ്.

1975ല്‍ ആഭ്യന്തര അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോള്‍ മാത്രമാണ് ജനാധിപത്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായാല്‍ അത് ഏതെങ്കിലും ഒരു പാര്‍ടിക്കുനേരെയോ ഇന്ത്യയുടെ ഏതെങ്കിലും ഒരു ഭാഗത്തുമാത്രമായോ ഒതുങ്ങി നില്‍ക്കില്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടത്. അത്തരം ആക്രമണങ്ങള്‍ സ്വാഭാവികമായും സാര്‍വത്രികമായി വ്യാപിക്കും എന്നുറപ്പാണ്. 1975-77 കാലത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യന്‍ജനത നടത്തിയ പോരാട്ടത്തിന്റെ അനുഭവം വീണ്ടും ഓര്‍മിക്കേണ്ടതുണ്ട്. ചരിത്രം ഒരിക്കലും ഒരു ദുരന്തം എന്ന നിലയില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുന്നതിന് ഒരു ചരിത്രാനുഭവമായി അത് മാറേണ്ടതുണ്ട്. കഴിഞ്ഞകാലത്തെന്നപോലെ പതറാതെ, ദൃഢചിത്തരായി, രാജ്യത്തെ ജനാധിപത്യത്തെയും ജനാധിപത്യാവകാശങ്ങളെയും ശക്തിപ്പെടുത്തുന്നതിനും ആഴമേറിയതാക്കുന്നതിനും സിപിഐ എം സ്വന്തം നിലയിലും ഇടതുമുന്നണിയിലെ സഖ്യകക്ഷികളുമായി ചേര്‍ന്നും വിട്ടുവീഴ്ചകൂടാതെ ഇത്തരം ആക്രമണങ്ങളെ പൊരുതി പരാജയപ്പെടുത്തുമെന്നും ഇതിനെയെല്ലാം അതിജീവിക്കുമെന്നും ഉറപ്പാണ്.

*
സീതാറാം യെച്ചൂരി ദേശാഭിമാനി

No comments: