Thursday, January 2, 2014

എഎപി: ബദല്‍ സങ്കല്‍പ്പവും യാഥാര്‍ഥ്യങ്ങളും

ഡല്‍ഹിയില്‍ ഒരു വര്‍ഷം മുമ്പ് രൂപംകൊണ്ട ആം ആദ്മി പാര്‍ടി (എഎപി), എഴുപതംഗ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടി സര്‍ക്കാര്‍ രൂപീകരിച്ചു. തലസ്ഥാന നഗരിയില്‍ പുതിയ പാര്‍ടിയുടെ ഈ ദ്രുതഗതിയിലുള്ള വളര്‍ച്ച വലിയ ചര്‍ച്ചയ്ക്ക് വിഷയമായി. രാജ്യത്തെ ജനാധിപത്യ- മതനിരപേക്ഷ ക്യാമ്പുകളില്‍ പുതിയ പാര്‍ടിയുടെ വളര്‍ച്ച സ്വാഗതം ചെയ്യപ്പെട്ടു.

ഒരു പുതിയ പാര്‍ടി ജനകീയപിന്തുണയോടെ പെട്ടെന്ന് അധികാരശ്രേണിയില്‍ എത്തുന്നത് ഇതാദ്യമല്ല. ആന്ധ്രപ്രദേശില്‍ എന്‍ ടി രാമറാവു സ്ഥാപിച്ച തെലുങ്ക് ദേശം പാര്‍ടി 1982ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണഞ്ചിക്കുന്ന വിജയം നേടി. 1980കളിലുണ്ടായ അസം സ്റ്റുഡന്റ്സ് യൂണിയന്‍ (എഎഎസ്യു) പ്രസ്ഥാനത്തിലൂടെ അസം ഗണ പരിക്ഷത്തും അധികാരമേറി. ചില തിരിച്ചടികള്‍ നേരിട്ടെങ്കിലും ഈ രാഷ്ട്രീയകക്ഷികള്‍ ഇന്നും നിലനില്‍ക്കുന്നു.

എഎപിയുടെ വളര്‍ച്ച ശ്രദ്ധേയമാണ്. വ്യക്തമായ ശൃംഖല തീര്‍ത്ത് മധ്യവര്‍ഗത്തില്‍നിന്ന് പിന്തുണ നേടിയ എഎപി പിന്നീട് നഗരത്തിലെ പാവപ്പെട്ട വിഭാഗങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിച്ചു. അഞ്ച് ദശാബ്ദമായി കോണ്‍ഗ്രസും ബിജെപിയുമായുള്ള ഇരുകക്ഷി രാഷ്ട്രീയം തുടരുന്ന ഡല്‍ഹിയിലാണ് ഇവരുടെ വിജയം. 2011ലെ അഴിമതിവിരുദ്ധ സമരത്തില്‍നിന്നാണ് എഎപിയുടെ ജനനം. ആ സമയത്ത് അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ ജനലോക്പാല്‍ബില്ലിനു വേണ്ടിയുള്ള പ്രസ്ഥാനത്തിന് മധ്യവര്‍ഗത്തിന്റെ മഹാഭൂരിപക്ഷത്തിന്റെയും പിന്തുണ ലഭിച്ചു. പ്രത്യേകിച്ചും ഡല്‍ഹിയിലെ യുവാക്കളില്‍നിന്ന്. അഴിമതിവിരുദ്ധതയില്‍ മാത്രം ഊന്നിയുള്ള ഈ പ്രസ്ഥാനത്തിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം നിലനില്‍ക്കുക അസാധ്യമാണ്. എന്നാല്‍, അരവിന്ദ് കെജ്രിവാളും മറ്റും രാഷ്ട്രീയ പാര്‍ടി രൂപീകരിച്ച് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തി മുന്നോട്ടുപോയി. സ്വാഭാവികമായും വളന്റിയര്‍മാരെ ആകര്‍ഷിക്കാനും ജനങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാനും എഎപിക്ക് കഴിഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെയുള്ള എഎപിയുടെ വിജയം ഗുണപരമാണ്. സാധാരണ നിലയില്‍ അരാഷ്ട്രീയമായ മധ്യവര്‍ഗത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി യുവാക്കളെ രാഷ്ട്രീയത്തിലേക്കും ആദര്‍ശവാദത്തിലേക്കും ആകര്‍ഷിക്കാന്‍ കഴിഞ്ഞത് നേട്ടം തന്നെ. എഎപി സര്‍ക്കാരില്‍നിന്ന് വന്‍ പ്രതീക്ഷകളാണ് ജനങ്ങള്‍ക്കുള്ളത്. ഡല്‍ഹിക്കാകട്ടെ സമ്പൂര്‍ണ സംസ്ഥാനപദവി ലഭിച്ചിട്ടുമില്ല.

അതേസമയം കോണ്‍ഗ്രസും ബിജെപിയും സാധാരണ രാഷ്ട്രീയ ചട്ടക്കൂടിന് പുറത്തുള്ള രാഷ്ട്രീയവെല്ലുവിളിയാണ് ഇപ്പോള്‍ നേരിടുന്നത്. എഎപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ജനങ്ങളുടെ ചില പ്രധാന പ്രശ്നങ്ങളും വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. വൈദ്യുതിവില 50 ശതമാനം വെട്ടിക്കുറയ്ക്കും, 700 ലിറ്റര്‍ വെള്ളം ദിനംപ്രതി ഒരു വീടിന് സൗജന്യമായി നല്‍കും, വികേന്ദ്രീകരണത്തിലൂടെ മൊഹല്ലസഭകള്‍ വഴി തീരുമാനങ്ങള്‍ കൈക്കൊള്ളും, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തും തുടങ്ങിയവയാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന അഴിമതി പോലുള്ള സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും എഎപി പറയുന്നു. എന്നാല്‍, ഈ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാമ്പത്തികനയങ്ങളെക്കുറിച്ച് എഎപി ഇതുവരെയും മിണ്ടിയിട്ടില്ല. ഉദാഹരണത്തിന് നഗരത്തില്‍ വൈദ്യുതിവില തുടര്‍ച്ചയായി വര്‍ധിക്കുന്നത് വിതരണസംവിധാനം സ്വകാര്യവല്‍ക്കരിച്ചതുകൊണ്ടാണ്. ഉന്നത തലത്തിലുള്ള സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതി നവ ഉദാരനയത്തിന്റെ ഫലമാണ്. കരാര്‍ തൊഴിലും ഇതിന്റെ ഫലം തന്നെ. എന്നാല്‍, സമഗ്രമായ നയപരമായ വേദിയെന്തെന്ന് എഎപി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നവ ഉദാരനയത്തിനെതിരെ ബദല്‍നയങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ അവര്‍ തയ്യാറാകുമോ? എന്നാല്‍, ഈ വിഷയങ്ങളെല്ലാം മൂടിവയ്ക്കാനുള്ള ശ്രമമാണ് ഉണ്ടാകുന്നത്. ഈ രാഷ്ട്രീയ പാര്‍ടിക്ക് ചുറ്റുമുള്ള സാമൂഹ്യ അടിത്തറയിലുണ്ടായ വൈരുധ്യം കൊണ്ടായിരിക്കാം ഇത്. "ഇടത്- വലത് തലമെന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരിക്കലും ബുദ്ധിപരമല്ലെന്ന്” എഎപി നേതാവ് തന്നെ പറയുന്നിടംവരെ കാര്യങ്ങളെത്തി. മെച്ചപ്പെട്ട മാതൃക ലാറ്റിനമേരിക്കയില്‍നിന്ന് ഉയര്‍ന്നുവരികയാണെന്നും ഈ നേതാവ് പറഞ്ഞു. എന്നാല്‍, ലാറ്റിനമേരിക്കന്‍ മാതൃക പ്രത്യക്ഷത്തില്‍ത്തന്നെ നവ ഉദാരനയത്തെയും സാമ്രാജ്യത്വത്തെയും എതിര്‍ത്തിരുന്നുവെന്ന കാര്യം ഈ നേതാവ് ഓര്‍മിക്കണം.

എഎപി ബിജെപിയുടെ മുന്നേറ്റത്തെ ഫലപ്രദമായി തടയുകയും കോണ്‍ഗ്രസിനെ എന്ന പോലെ ബിജെപിയുടെയും അഴിമതിയും തെറ്റായ നയങ്ങളും പുറത്തുകൊണ്ട്വരികയും ചെയ്തു. മധ്യവര്‍ഗത്തോടും യുവാക്കളോടും നരേന്ദ്രമോഡി നടത്തിയ അഭ്യര്‍ഥനയുടെ മൂര്‍ച്ച കുറയ്ക്കാന്‍ ഡല്‍ഹിയിലെ എഎപി പ്രചാരണം സഹായിച്ചു. എന്നിരുന്നാലും വര്‍ഗീയതയ്ക്കെതിരായ നിലപാടും ഹിന്ദുത്വവര്‍ഗീയ അജന്‍ഡയോടുള്ള എതിര്‍പ്പും എഎപിക്കുണ്ടായിരുന്നില്ല. വര്‍ഗീയതയ്ക്കെതിരെ വ്യക്തമായ നിലപാട് എടുക്കാതെ നിലവില്‍ എഎപിക്ക് ബദല്‍ശക്തിയായി തീരാന്‍ കഴിയുമോ? ഇപ്പോള്‍ എഎപി ദേശീയ പാര്‍ടിയാകാനും മറ്റ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും തയ്യാറെടുക്കുകയാണ്. അതുകൊണ്ടുതന്നെ അടിസ്ഥാന നയങ്ങളും പദ്ധതികളും അവര്‍ വ്യക്തമാക്കണം. എങ്കില്‍ മാത്രമേ പാര്‍ടിയുടെ സ്വഭാവവും ഏത് ദിശയിലേക്കാണ് പാര്‍ടി പോകുക എന്നതും മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് കഴിയൂ. നിലവില്‍ എഎപി ഭരണവിരുദ്ധ മുഖത്തോടെയാണ് മുന്നോട്ടുപോകുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ടികളെയും ഇടതുപക്ഷ പാര്‍ടികളെ ഉള്‍പ്പെടെ ഒരേ ബ്രഷ്കൊണ്ട് താറടിക്കുന്നു. എഎപി അവര്‍ക്കുണ്ടെന്ന് അവകാശപ്പെടുന്ന നന്മ, കളങ്കമില്ലാത്ത പ്രതിഛായയും അഴിമതിരാഹിത്യവും അധികാരത്തിന്റെ സൗജന്യങ്ങള്‍ സ്വീകരിക്കാത്തതും ജനങ്ങളില്‍നിന്ന് സംഭാവന വഴിയുള്ള ധനസമാഹരണവുമാണ്. ഇതെല്ലാം തുടക്കംമുതല്‍ കമ്യൂണിസ്്റ്റ് പാര്‍ടിയുടെ ഒഴിച്ചുകൂടാനാകാത്ത രീതികളാണ്. ഉദാഹരണത്തിന് പാര്‍ടിയുടെ ധനസമാഹരണംതന്നെ. ജനങ്ങളില്‍നിന്ന് സ്വീകരിക്കുന്ന ചെറിയ സംഭാവനകളും പാര്‍ടി അംഗങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന ലെവി (വരുമാനത്തിന്റെ നിശ്ചിത ശതമാനം തുക)യുമാണ് പാര്‍ടിയുടെ വരുമാനസ്രോതസ്സ്. കേരളത്തിലെ സിപിഐ എം പ്രവര്‍ത്തകര്‍ നടത്തുന്ന ബക്കറ്റ് പിരിവ് വീക്ഷിച്ച ആര്‍ക്കും ഇക്കാര്യം അറിയാം. കേരളത്തിലുടനീളം സെപ്തംബറില്‍ രണ്ട് ദിവസമായി പാര്‍ടി ഫണ്ടിന് നടത്തിയ പിരിവില്‍ 5.43 കോടി രൂപയാണ് സമാഹരിച്ചത്. ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളും മന്ത്രിമാരും ഔദ്യോഗിക വസതികള്‍ സ്വീകരിക്കാതെ സാധാരണ വീടുകളില്‍ താമസിക്കുന്നതിനെ ഡല്‍ഹിയിലെ പൗരന്മാര്‍ സ്വാഗതം ചെയ്യുകയുണ്ടായി.

പൊതു പദവികള്‍ വഹിച്ച കമ്യൂണിസ്റ്റ് നേതാക്കളാണ് ഈ രീതിക്കും തുടക്കമിട്ടത്. കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരായ ഇ എം എസ് നമ്പൂതിരിപ്പാട്, ജ്യോതിബസു, നൃപന്‍ ചക്രവര്‍ത്തി എന്നിവര്‍ ഇക്കാര്യത്തില്‍ മാതൃക കാട്ടി. പശ്ചിമ ബംഗാളിലെ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ മന്ത്രിയായ വേളയിലും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും രണ്ട് കിടക്കമുറികളുള്ള ഫ്ളാറ്റിലായിരുന്നു താമസം. അഴിമതിക്കറ പുരളാത്ത നേതാവാണെന്ന പ്രതിഛായയാണ് കേരളത്തിലെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുള്ളത്. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അറിയപ്പെടുന്നതുതന്നെ രാജ്യത്തെ "ഏറ്റവും പാവപ്പെട്ട മുഖ്യമന്ത്രിയായാണ"്. സ്വത്തിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണിത്. ഡല്‍ഹിയില്‍ ലളിതജീവിതത്തിന്റെയും പുത്തന്‍ പൊതുസേവനത്തിന്റെയും മാതൃക സഷ്ടിക്കാന്‍ എഎപി സര്‍ക്കാര്‍ നടത്തുന്ന ശ്രമം നല്ലത് തന്നെ. എന്നാല്‍, ഇടതുപക്ഷ സര്‍ക്കാരുകള്‍ എല്ലായ്പോഴും ഈ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചവരാണെന്ന കാര്യം മറക്കരുത്. സര്‍ക്കാരുകള്‍ മാത്രമല്ല ഇടതുപക്ഷത്തിന്റെ എംപിമാരും നിയമസാമാജികരും ലളിതജീവിതം നയിക്കുന്നവരും ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സമീപിക്കാന്‍ കഴിയുന്നവരുമാണ്.

എഎപിയുടെ രാഷ്ട്രീയേതരവും രാഷ്ട്രീയവിരുദ്ധവുമായ ഉദ്ഭവവും മധ്യവര്‍ഗ- എന്‍ജിഒ ബന്ധവുമാണ് ഭരണവര്‍ഗ രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാര്‍ക്കുമെതിരെ നില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയാകട്ടെ എന്നും തൊഴിലാളിവര്‍ഗത്തെ പിന്തുണച്ചും അവരുടെ ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നത്. അധ്വാനിക്കുന്ന വര്‍ഗത്തിനും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും അനുകൂലമായ നയങ്ങള്‍ക്കൊപ്പം നില്‍ക്കുകയെന്നതാണ് ഇടതുപക്ഷ അജന്‍ഡ. അതോടൊപ്പം സാമൂഹ്യനീതിക്കും ജനാധിപത്യവല്‍ക്കരണത്തിനും അധികാരവികേന്ദ്രീകരണത്തിനും അനുകൂലമാണ് കമ്യൂണിസ്റ്റ് പാര്‍ടി. 1957ല്‍ കേരളത്തില്‍നിന്നാണ് ഇടതുപക്ഷ സര്‍ക്കാരുകളുടെ ആരംഭം. കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലും അധികാരത്തില്‍വന്ന സര്‍ക്കാരുകള്‍ ഭൂപരിഷ്കരണം നടപ്പാക്കുകയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്തുകയും അധികാരവികേന്ദ്രീകരണത്തിലൂടെ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുകയും അഴിമതിയില്ലാത്ത മന്ത്രാലയങ്ങള്‍ക്ക് മാതൃകയാകുകയും ചെയ്തു.

ഇന്ന് രാജ്യത്ത് ഭരണവര്‍ഗത്തിന്റെ രണ്ട് കക്ഷികള്‍- കോണ്‍ഗ്രസും ബിജെപിയും- അന്തരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെയും വന്‍കിട ഇന്ത്യന്‍ ബിസിനസുകാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നയങ്ങള്‍ പിന്തുടര്‍ന്ന് ജനങ്ങള്‍ക്ക് അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ്. ചൂഷണം ശക്തമാക്കുകയും ചെയ്യുന്നു. ഇവരുയര്‍ത്തിപ്പിടിക്കുന്ന നവ ഉദാരനയമാണ് ഉന്നതങ്ങളിലെ അഴിമതിയുടെ പ്രഭവകേന്ദ്രം. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ രണ്ട് പാര്‍ടികളില്‍നിന്ന് വ്യത്യസ്തമായി ഇടതുപക്ഷത്തെ ഒഴിച്ച് നിര്‍ത്തിയാല്‍ ചുരുക്കം പാര്‍ടികള്‍ക്ക് മാത്രമേ വ്യക്തമായ നയങ്ങളുള്ളൂ. അതുകൊണ്ട് തന്നെ എഎപി ഡല്‍ഹി തെരഞ്ഞെടുപ്പ് ജയം ഒരു വഴിത്തിരിവാണ്. ബദല്‍ നയങ്ങള്‍ വ്യക്തമാക്കി രാജ്യത്തെ സാധാരണ ജനങ്ങളെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും പ്രതിനിധാനംചെയ്യുന്ന ഒരു പാര്‍ടി കെട്ടിപ്പടുക്കാന്‍ ഇവര്‍ക്ക് കഴിയുമോ? ഇതനുസരിച്ചായിരിക്കും ഈ പുതിയ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ വഴിത്താര നിശ്ചയിക്കപ്പെടുക.

*
പ്രകാശ് കാരാട്ട്

No comments: