Wednesday, January 22, 2014

കുബേരന്മാര്‍ 85; കുചേലന്മാര്‍ ശതകോടികള്‍

ലോകത്താകെയുള്ള സമ്പത്തിന്റെ 46 ശതമാനം, അതായത് പകുതിയോളം കൈയടക്കിവച്ചിട്ടുള്ളത് വെറും 85 വ്യക്തികളോ സ്ഥാപനങ്ങളോ ആണെന്ന് ഓക്സ് ഫാം എന്ന സംഘടന പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ചൊവ്വാഴ്ച ആരംഭിച്ച ലോകസാമ്പത്തിക സമ്മേളനത്തിനു തൊട്ടുമുമ്പാണ് ഈ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്.

40 രാഷ്ട്രത്തലവന്മാരും മുതിര്‍ന്ന മന്ത്രിമാരും വ്യവസായപ്രമുഖരും ഉള്‍പ്പെടെ പ്രമുഖരായ വ്യക്തികള്‍ അഞ്ചുദിവസം നടക്കുന്ന ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയില്‍നിന്ന് 125 വ്യക്തികളടങ്ങിയ വലിയ സംഘംതന്നെ ഈ ഉച്ചകോടിക്കെത്തുന്നു. ഇതില്‍ നൂറും വന്‍ കോര്‍പറേറ്റ് തലവന്മാരാണ്. റിലയന്‍സ് ഉടമ മുകേഷ് അംബാനി, ടാറ്റാ ഗ്രൂപ്പ് ചെയര്‍മാര്‍ സൈറസ് മിസ്ട്രി, അസീം പ്രേംജി, ഗൗതം അദാനി, രാഹുല്‍ ബജാജ്, സുനില്‍ മിത്തല്‍, ക്രിസ് ഗോപാലകൃഷ്ണന്‍, പവന്‍ മുഞ്ചല്‍, നൈന ലാല്‍ കിദ്വായ്, നരേഷ് ഗോയല്‍, ഉദയ കോടക് തുടങ്ങി ഇന്ത്യയിലെ കോര്‍പറേറ്റുകളുടെ ഒരുപടതന്നെ ഈ സാമ്പത്തിക സമ്മേളനത്തില്‍ പങ്കെടുക്കുന്നു എന്നത് സമ്മേളനത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതാണ്.

ലോക സാമ്പത്തിക സമ്മേളനം ചര്‍ച്ചചെയ്യുന്ന വിഷയമല്ല നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. സാമ്പത്തിക അസമത്വം വന്‍തോതില്‍ വര്‍ധിച്ചുവരികയാണ്. അതില്‍ കുറവ് വരുത്താനുള്ള ഒരു ശ്രമവും നടക്കുന്നില്ല. ഇന്ത്യയില്‍ ഒന്നാംപഞ്ചവത്സരപദ്ധതി ആരംഭിക്കുമ്പോള്‍ ചൂണ്ടിക്കാണിച്ച ഒരു ലക്ഷ്യമുണ്ട്. പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം പടിപടിയായി കുറച്ചുകൊണ്ടുവരണമെന്നാണ് പദ്ധതിയുടെ ലക്ഷ്യപ്രഖ്യാപനത്തില്‍ പറഞ്ഞത്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ പൊരുത്തം വേണമെന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍പ്പര്യമുള്ള കാര്യമല്ലല്ലോ. മറ്റ് ഒട്ടേറെ വാഗ്ദാനങ്ങളില്‍ ഇതും അവഗണിച്ചെന്നു കരുതാം. സാമ്പത്തിക അകല്‍ച്ചയുടെ കാരണം കണ്ടെത്താന്‍ വിഷമിക്കേണ്ടതില്ല. ഭരണാധികാരിവര്‍ഗത്തിന്റെ നയവും പരിപാടിയുമാണ് മുതലാളിത്തവ്യവസ്ഥ വളര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നത്. ഭരണം കോര്‍പറേറ്റുകള്‍ക്കുവേണ്ടിയുള്ളതാണെന്ന് പലതവണ തെളിയിച്ചുകഴിഞ്ഞു. അവര്‍തന്നെയാണ് ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നതും.

ഇന്ത്യയില്‍ അതിസമ്പന്നരുടെ എണ്ണം കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി പതിന്മടങ്ങ് വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതോടൊപ്പംതന്നെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രജനവിഭാഗങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവഴിക്കുന്ന തുക കുറഞ്ഞുവരികയുമാണ്. അതിസമ്പന്നരില്‍നിന്ന് ആനുകൂല്യം സ്വീകരിക്കുകയും അവര്‍ക്കുവേണ്ടി നികുതിയിളവും മറ്റാനുകൂല്യങ്ങളും തിരിച്ചുനല്‍കുകയുംചെയ്യുന്ന രീതിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. ലോകത്തിലെ ഒരു ശതമാനം കുബേരന്മാരുടെ കൈവശം മൊത്തം സമ്പത്തിന്റെ പകുതിയിലധികം കേന്ദ്രീകരിക്കുന്ന നില അവസാനിപ്പിക്കാനല്ല, വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ഒരു പൊട്ടിത്തെറിയില്‍ എത്തുമെന്നതില്‍ സംശയം വേണ്ട. ഈ പ്രവണത തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണം. ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ബോധപൂര്‍വം ഇത്തരം പ്രവണതകള്‍ മൂടിവച്ച് ജനശ്രദ്ധ മറ്റ് വഴിക്ക് തിരിച്ചുവിടാനാണ് നിരന്തരം ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തിക അസമത്വം ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികള്‍ ബോധപൂര്‍വമായ പ്രചാരണത്തിലൂടെ ഭരണാധികാരിവര്‍ഗത്തിന്റെ യഥാര്‍ഥലക്ഷ്യം ജനങ്ങള്‍ക്കിടയില്‍ തുറന്നുകാട്ടണം. ഈ വഴിക്ക് ചിന്തിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കിയാല്‍ മാത്രമേ വര്‍ധിച്ചുവരുന്ന അസമത്വം ഇല്ലാതാക്കാന്‍ കഴിയൂ. അനുദിനം പാപ്പരായി വരുന്ന ജനത സംഘടിച്ച് പ്രതികരിക്കുക എന്നത് മാത്രമാണ് ഈ നില മാറ്റാനുള്ള പോംവഴി.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: