Monday, December 23, 2013

കാടിന്റെ മക്കളുടെ അരക്ഷിത ജീവിതം

കേരളത്തിലെ ആദിവാസികള്‍ സമസ്ത മേഖലയിലും പിന്നോട്ടടി നേരിടുന്നു. ആദിവാസികളുടെ ജീവിതപുരോഗതിക്ക് അത്യന്താപേക്ഷിതം വിദ്യാഭ്യാസമാണ്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ മൂന്ന് കോടിയിലധികം കുടിശ്ശിക വരുത്തി. കുടിശ്ശികയായ ആനുകൂല്യങ്ങള്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ സമയബന്ധിതമായി കൊടുത്തുതീര്‍ത്തു. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 50 ശതമാനം വര്‍ധന വരുത്തി യഥാസമയം നല്‍കുന്നതിനും നടപടി സ്വീകരിച്ചു. ഇപ്പോള്‍ പ്രീമെട്രിക് തലത്തിലും പോസ്റ്റ് മെട്രിക് തലത്തിലും വിദ്യാര്‍ഥികള്‍ക്ക് അധ്യയനവര്‍ഷം അവസാനിക്കുന്ന ഘട്ടത്തിലും ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല.

2008 ലാണ് ഹോസ്റ്റലില്‍ താമസിക്കുന്ന ആദിവാസിവിദ്യാര്‍ഥികളുടെ മെസ്സ് അലവന്‍സും മറ്റും അവസാനമായി വര്‍ധിപ്പിച്ചത്. അതിനുശേഷം ഒരു വര്‍ധനയും ഉണ്ടായിട്ടില്ല. ഹോസ്റ്റലുകളാകട്ടെ ഇന്ന് അഴിമതികേന്ദ്രങ്ങളായി മാറുകയുംചെയ്തു. തൊഴില്‍ മേഖലയിലും ആദിവാസികള്‍ പിന്തള്ളപ്പെട്ടു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന നിയമന നിരോധനത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും തിക്തഫലങ്ങള്‍ അനുഭവിക്കുന്നത് അഭ്യസ്തവിദ്യരായ തൊഴില്‍ തേടുന്ന ആദിവാസി യുവതീ-യുവാക്കളാണ്. തങ്ങള്‍ക്ക് സംവരണതത്വം അനുസരിച്ചുള്ള തൊഴിലവസരങ്ങള്‍മാത്രമാണ് ലഭിക്കുന്നത്. നിയമന നിരോധനത്തിന്റെയും തസ്തിക വെട്ടിക്കുറച്ചതിന്റെയും ഫലമായി സംവരണവും അട്ടിമറിക്കപ്പെട്ടു.

അഭ്യസ്തവിദ്യരായ ആദിവാസി യുവാക്കളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. ആദിവാസികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന തൊഴിലവസരം നിലനിര്‍ത്തുന്നതിന് സമസ്ത മേഖലയിലും പുതിയ സംവരണ മാനദണ്ഡം കൊണ്ടുവരണം. അതോടൊപ്പം എയ്ഡഡ് മേഖലയിലും സ്വകാര്യവല്‍ക്കരണം നടപ്പാക്കിയ മേഖലയിലും സംവരണം ബാധകമാക്കുന്ന നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. ആരോഗ്യമേഖലയിലും ആദിവാസികള്‍ പിന്തള്ളപ്പെടുന്നതിന്റെ തെളിവാണ് അട്ടപ്പാടിയിലും സംസ്ഥാനത്തിന്റെ ഇതരഭഭാഗങ്ങളിലും നടക്കുന്ന നവജാത ശിശുക്കളുടെയും ആദിവാസികളുടെയും മരണം.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ സമ്പൂര്‍ണ ചികിത്സാ പദ്ധതി ഇന്ന് അട്ടിമറിക്കപ്പെട്ടു. ആദിവാസികളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കാന്‍ എല്ലാ ആദിവാസി മേഖലയിലെ ആശുപത്രികളിലും ഡോക്ടര്‍മാരുടെ സേവനവും ജീവന്‍ രക്ഷാമരുന്നുകളും യഥാസമയം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആദിവാസികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ അവര്‍ക്ക് മതിയായ അളവില്‍ പോഷകാഹാരങ്ങള്‍ എല്ലാ കുടുംബങ്ങള്‍ക്കും ലഭ്യമാക്കണം. അവിവാഹിതരായ ആദിവാസിഅമ്മമാരുടെ എണ്ണം വര്‍ധിക്കുന്നു. ഇതു തടയാന്‍ കര്‍ശനമായ നിയമനിര്‍മാണം കൊണ്ടുവരണം. ഇത്തരം അമ്മമാര്‍ക്ക് വീടും ഭൂമിയും പെന്‍ഷനും നല്‍കി അവരെ പുനരധിവസിപ്പിക്കാനും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായും സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കണം. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിച്ചു നല്‍കുന്നതിന് രാഷ്ട്രപതി ഒപ്പുവച്ച നിയമം 1975 ല്‍ നിലവില്‍ വന്നെങ്കിലും ആ നിയമം അനുസരിച്ച് ഇന്ത്യയില്‍ ഒരിടത്തും ഭൂമി തിരിച്ചു പിടിച്ചു നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

കേരളത്തില്‍ 1999 ല്‍ അന്യാധീനപ്പെട്ട ഭൂമിക്ക് പകരം ഭൂമി നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന നിയമവും അന്ത്യവിശ്രമം കൊള്ളുന്നു. ഈ സാഹചര്യത്തിലാണ് 2002 മാര്‍ച്ച് മുതല്‍ ആദിവാസി ക്ഷേമസമിതി ഭൂരഹിതരായ ആദിവാസികളെ അണിനിരത്തി സംസ്ഥാനത്ത് വയനാട് ജില്ലയിലും മറ്റു ജില്ലകളിലും ഭൂസമരം ആരംഭിച്ചത്. ഭൂസമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ എല്ലാ മാര്‍ഗവും നടത്തി. ജയിലിലടച്ചു. പക്ഷേ, അടിയുറച്ച ആദിവാസി പോരാളികളുടെ മുന്നില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു. അവരെ ജയിലില്‍നിന്ന് നിരുപാധികമായി വിട്ടയച്ചു. ജയിലില്‍നിന്ന് വിട്ടയച്ച ആദിവാസികള്‍ മറ്റൊന്നും ചിന്തിക്കാതെ അവര്‍ അവകാശം സ്ഥാപിച്ച മണ്ണിലേക്കുതന്നെ മടങ്ങി. ഭൂമിയില്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് സമരപാതയില്‍ ഉറച്ചു നിന്ന വയനാട് ജില്ലയിലെ അയ്യായിരത്തിലധികം ആദിവാസി കുടുംബങ്ങള്‍ക്ക് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അവര്‍ അവകാശം സ്ഥാപിച്ചിരുന്ന ഭൂമിക്ക് രേഖ നല്‍കി ഭൂമിയുടെ ഉടമകളാക്കി.

വീടും വൈദ്യുതിയും കുടിവെള്ളവും നല്‍കി. വയനാട് ജില്ലയില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണംചെയ്യാന്‍ സര്‍ക്കാര്‍ ഭൂമി ലഭ്യമല്ല എന്ന വാദം ഉയര്‍ന്നപ്പോള്‍ ഭൂമി വിലയ്ക്കു വാങ്ങി നല്‍കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ 50 കോടി രൂപ ട്രൈബല്‍ ഡിപ്പാര്‍ട്മെന്റിനു കൈമാറി. പക്ഷേ, ആ തുക ഉപയോഗിച്ച് ഭൂമി വാങ്ങി നല്‍കുന്നതിന് ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. വയനാട്ടില്‍ ആറായിരത്തോളം കുടുംബങ്ങളും തിരുവനന്തപുരം ചെറ്റച്ചലില്‍ 97 കുടുംബവും ഇടുക്കിയില്‍ 142 കുടുംബവും ഭൂമിക്കായി സമരം തുടരുന്നു. കേരളത്തില്‍ വനാവകാശനിയമം നടപ്പാക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും 24426 കുടുംബത്തിന് വനാവകാശനിയമമനുസരിച്ച് രേഖ നല്‍കുകയും ചെയ്തിരുന്നു. അവശേഷിക്കുന്ന കുടുംബങ്ങളുടെ കാര്യത്തില്‍ ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ അവരുടെ ഭൂമിക്ക് രേഖ നല്‍കുന്നതിനോ, കൈവശഭൂമി സര്‍വേ ചെയ്യുന്നതിനോ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

വനാവകാശനിയമമനുസരിച്ച് നല്‍കിയ രേഖകളിലെ തെറ്റുകള്‍ പരിഹരിക്കുന്നതിന് എഫ്ആര്‍സി കമ്മിറ്റിയോ സബ്ഡിവിഷണല്‍ കമ്മിറ്റിയോ, സ്റ്റേറ്റ് ലെവല്‍ കമ്മിറ്റിയോ വിളിച്ചു ചേര്‍ക്കുന്നില്ല. രേഖ ലഭിച്ച കുടുംബങ്ങള്‍ക്ക് തങ്ങളുടെ ഭൂമിയില്‍ ഇപ്പോഴും ഒരുവിധ സ്വാതന്ത്ര്യവും വനംവകുപ്പ് അനുവദിക്കുന്നില്ല. ഇത് ആദിവാസികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് മുതലെടുക്കാന്‍ മാവോയിസ്റ്റുകളും ഡിഎച്ച്ആര്‍എംപോലുള്ള സംഘടനകളും&ാറമവെ; ആദിവാസിമേഖലയില്‍ നടത്തുന്ന ശ്രമംഭഭരണാധികാരി വര്‍ഗം തിരിച്ചറിയണം. വനഭൂമി അന്യാധീനപ്പെട്ടതിന്റെ പാപഭാരം തലമുറകളായി വനത്തില്‍ അധിവസിക്കുന്ന ആദിവാസികളുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം അംഗീകരിക്കാന്‍ പറ്റില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 45000 ഏക്കര്‍ വനഭൂമി നഷ്ടമായതായി സര്‍ക്കാര്‍ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് ആദിവാസികളുടെ കൈകളിലില്ല. സംസ്ഥാനത്തെ 24426 ആദിവാസി കുടുംബങ്ങള്‍ക്ക് കൈവശമുള്ള ഭൂമി 32958 ഏക്കറാണ്.

ശരാശരി ഒന്നരയേക്കറിന് താഴെമാത്രമാണ് ഓരോ കുടുംബത്തിന്റെയും കൈവശമുള്ളത്. വനഭൂമിയെല്ലാം സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവരുടെ കൈകളിലാണ്. ഭൂമി തിരിച്ചുപിടിച്ച്&ാറമവെ;ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കണം. ആദിവാസി കുടുംബങ്ങളെ തങ്ങളുടെ ആവാസകേന്ദ്രങ്ങളില്‍ മനുഷ്യരായി ജീവിക്കാന്‍ അനുവദിക്കണം. ആദിവാസികള്‍ ഇന്ന് അഭിമുഖീകരിക്കുന്ന മറ്റൊരു വിപത്ത് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടാണ്. സംസ്ഥാനത്ത് നല്ലൊരു ശതമാനം ആദിവാസി കുടുംബങ്ങള്‍ പരമ്പരാഗതമായി പശ്ചിമഘട്ട വനമേഖലയില്‍ അധിവസിച്ചു വരുന്നവരാണ്. ഈ സാഹചര്യത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പായാല്‍ ആദിവാസികളുടെ ജീവിതംതന്നെ പ്രതിസന്ധിയിലാകും.

ഈ റിപ്പോര്‍ട്ട് വനംവകുപ്പുകാര്‍ക്ക് ആദിവാസികളുടെമേല്‍ കടന്നാക്രമണം ശക്തിപ്പെടുത്താനുള്ള പഴുതായി മാറും. ആദിവാസികളുടെ ക്ഷേമത്തിനു വേണ്ടി ടിഎസ്പി ഫണ്ട് വകയിരുത്തുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡം പാലിക്കുന്നില്ല. ഓരോ സാമ്പത്തിക വര്‍ഷവും കേന്ദ്ര ബജറ്റില്‍ ആദിവാസി ജനവിഭാഗത്തിന് ലഭിക്കേണ്ട പദ്ധതിവിഹിതത്തിലും ശരാശരി 22000 കോടി രൂപയുടെ കുറവുണ്ട്. വകയിരുത്തുന്ന പദ്ധതിവിഹിതം വകമാറ്റി ചെലവഴിക്കുന്നുമുണ്ട്. ആദിവാസി ക്ഷേമപ്രവര്‍ത്തനം ഇത്രയും കുത്തഴിഞ്ഞ കാലഘട്ടം വേറെയില്ല. കേരളത്തിലെ ആദിവാസി വനിതാമന്ത്രി ആദിവാസി സമൂഹത്തിന് അപമാനകരമായ നിലയിലാണ്ഭഭരണം കൈയാളുന്നത്. സംസ്ഥാനത്തെ ട്രൈബല്‍ ഡിപ്പാര്‍ട്മെന്റ് ഒരു നാഥനില്ലാക്കളരിയാണ്. ഇതിന്റെ ഫലമായി ആദിവാസി ക്ഷേമപ്രവര്‍ത്തനം അവതാളത്തിലാണ്. ഭൂരഹിതര്‍ക്കും നാമമാത്രഭഭൂമിയുള്ള ആദിവാസി കുടുംബങ്ങള്‍ക്കും ഭൂമി നല്‍കാന്‍ ഒരു നടപടിയും ഇല്ല.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമി വാങ്ങി നല്‍കാന്‍ ട്രൈബല്‍ വകുപ്പിന് കൈമാറിയ 50 കോടി രൂപ കെട്ടിക്കിടക്കുന്നു. ആരോഗ്യപരിപാലനം നടക്കുന്നില്ല. ശിശുമരണം തുടര്‍ക്കഥയായി. വിദ്യാഭ്യാസരംഗം തകര്‍ച്ചയുടെ പാതയില്‍. വനാവകാശ നിയമം നടപ്പാക്കാന്‍ തുടര്‍നടപടികളില്ല. കുടിവെള്ളം കിട്ടാക്കനിയായി. വൈദ്യുതിയും ഗതാഗത സൗകര്യവും ലഭ്യമാക്കാന്‍ നടപടിയില്ല. ഇങ്ങനെ നീളുന്നു ആദിവാസികളോടുള്ള അവഗണന. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരികതന്നെ വേണം.

*
ബി വിദ്യാധരന്‍ കാണി (എകെഎസ് സംസ്ഥാനസെക്രട്ടറിയാണ് ലേഖകന്‍) deshabhimani

No comments: