Saturday, December 28, 2013

മോഡിയുടെ മുതലക്കണ്ണീര്‍

ഒടുവില്‍ നരേന്ദ്രമോഡി മുതലക്കണ്ണീര്‍ പൊഴിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ചെയ്തുകൂട്ടിയ പാതകങ്ങളെല്ലാം ഒരു ഖേദപ്രകടനത്തില്‍ മൂടിവയ്ക്കാമെന്ന വ്യാമോഹത്തോടെ അന്വേഷണ റിപ്പോര്‍ട്ട് പടച്ചുണ്ടാക്കി അതിന്മേല്‍ കോടതിവിധി വാങ്ങി താന്‍ നിരപരാധിയാണെന്നു വിളിച്ചുകൂവി ഒരപഹാസ്യ നാടകം. വര്‍ഗീയതയുടെ ഭീകരസ്വരൂപത്തെ കെട്ടഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാമെന്ന വ്യാമോഹം ഫലിക്കില്ല എന്ന തിരിച്ചറിവില്‍നിന്നാണ് മോഡിയുടെ പുതിയ നാടകങ്ങള്‍.

ഗുജറാത്ത് വംശഹത്യയില്‍ മോഡിയുടെ പങ്ക് വെളിപ്പെടുത്തുന്ന ധാരാളം തെളിവുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്; ഉപജാപങ്ങളിലൂടെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം നിരന്തരം ശ്രമിക്കുകയാണെങ്കിലും. മോഡിമന്ത്രിസഭയില്‍ അംഗമായിരുന്ന മായാ കോട്നാനി വംശഹത്യയുമായി ബന്ധപ്പെട്ട കൂട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. അക്കാലത്ത് പൊലീസ് സേനയില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ച പല ഉദ്യോഗസ്ഥരും മോഡിക്കെതിരെ തെളിവുകള്‍ നിരത്തിയിട്ടുണ്ട്.

എന്നാല്‍, അന്ന് കേന്ദ്രം ഭരിച്ച എന്‍ഡിഎ സര്‍ക്കാരും തുടര്‍ന്നുവന്ന യുപിഎ സര്‍ക്കാരുകളും ഗുജറാത്ത് വംശഹത്യയുടെ കാര്യത്തില്‍ നിസ്സംഗമായ സമീപനമാണ് സ്വീകരിച്ചത്. ക്രമസമാധാനം സംസ്ഥാനവിഷയമാണെങ്കിലും, ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭരണസംവിധാനത്തിന്റെ ഒത്താശയോടെ ആസൂത്രിതമായി നടന്ന വേട്ട തടയാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും കേന്ദ്രസര്‍ക്കാരുകള്‍ക്ക് ക്രിയാത്മകമായി ഇടപെടാന്‍ കഴിയുമായിരുന്നു. അതൊന്നും ഉണ്ടായില്ലെന്നുമാത്രമല്ല, തെളിവുകള്‍ പലതും നശിപ്പിക്കാന്‍ മോഡിസര്‍ക്കാരിന് സൗകര്യവും സമയവും നല്‍കുകയുംചെയ്തു.

ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ 69 മുസ്ലിങ്ങളെ കൊലപ്പെടുത്തിയ കേസില്‍ മോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) കണ്ടെത്തല്‍ അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി ശരിവച്ചിരിക്കുകയാണ്. എസ്ഐടിയുടെ നിഗമനത്തിനെതിരെ, കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ വിധവ സാകിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് കോടതി വിധി പ്രസ്താവിച്ചത്. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സാകിയയും മകന്‍ തന്‍വീര്‍ ജാഫ്രിയും അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഭരണത്തെ ദുരുപയോഗിച്ച് ഉണ്ടാക്കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിവന്ന കോടതിയുടെ വിധി മോഡിയുടെ വന്‍ വിജയമായാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. നീതിക്കുവേണ്ടി സാകിയ ഉള്‍പ്പെടെയുള്ള ഇരകളുടെ നിയമപോരാട്ടത്തിന് വഴികള്‍ ഇനിയും തുറന്നുകിടക്കുകയാണെങ്കിലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഉണ്ടായ അന്തിമ വിധിയെഴുത്തായി കോടതി ഉത്തരവിനെ ഇക്കൂട്ടര്‍ ദുര്‍വ്യാഖ്യാനിക്കുന്നു.

ഇപ്പോള്‍ മോഡിക്കുണ്ടായ ആനുകൂല്യത്തെ, യഥാര്‍ഥത്തില്‍ ഭരണയന്ത്രത്തിന്റെ ദുരുപയോഗത്തിലൂടെ ഉമ്മന്‍ചാണ്ടി ഒപ്പിച്ചെടുക്കുന്ന ആശ്വാസങ്ങളോടാണ് ഉപമിക്കേണ്ടത്. പകല്‍പോലെ തെളിഞ്ഞ വസ്തുതകള്‍ ഉപജാപങ്ങളുടെയും പണമൊഴുക്കലിന്റെയും ബലത്തില്‍ മറച്ചുപിടിച്ചാണ് കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. ഇതിന്റെ വലിയൊരു രൂപമാണ് മോഡിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്നത്. നിയമപാലന സംവിധാനത്തെ അട്ടിമറിക്കുന്നതിലും കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണ് എന്നതിന് ഒരു തെളിവുകൂടിയാണിത്.

അതേസമയം, ഭാവി പ്രധാനമന്ത്രിയായി സംഘപരിവാര്‍ ഉയര്‍ത്തിക്കാട്ടുന്ന മോഡിയുടെ സദാചാരനിഷ്ഠതന്നെ ചോദ്യംചെയ്യപ്പെടുന്ന മറ്റൊരു കേസ് ഉയര്‍ന്നുവന്നത് കാണാതിരുന്നുകൂടാ. ബംഗളൂരുവില്‍ ആര്‍ക്കിടെക്ടായ യുവതിയെയും ബന്ധുക്കളെയും മോഡിക്കുവേണ്ടി നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണ കമീഷനെ നിയോഗിക്കാന്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. ഇവരെ നിയമവിരുദ്ധമായി നിരീക്ഷിച്ച സംഭവത്തില്‍ മോഡിയും മോഡിയുടെ വിശ്വസ്തനായ മുന്‍ ആഭ്യന്തരമന്ത്രി അമിത്ഷായും പ്രതിക്കൂട്ടിലാണ്. ഗുജറാത്തില്‍ മാത്രമല്ല, ബിജെപി ഭരിച്ചിരുന്ന കര്‍ണാടകത്തിലെ ഭരണസംവിധാനംപോലും ദുരുപയോഗപ്പെടുത്തിയാണ് പെണ്‍കുട്ടിയെ നിരീക്ഷിച്ചത്.

ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത് നരേന്ദ്രമോഡി പരിഷ്കൃത സമൂഹത്തിന് അനുയോജ്യനായ ഭരണാധികാരി അല്ല എന്നാണ്. വംശഹത്യയില്‍ വിഷമമുണ്ടെന്നു പറഞ്ഞതുകൊണ്ട് അതിലെ അദ്ദേഹത്തിന്റെ പങ്കാളിത്തമോ നേതൃത്വമോ ഇല്ലാതാകുന്നില്ല. നിയമം അതിന്റെ വഴിക്കുപോയാല്‍ എന്നേ ഇരുമ്പഴിക്കുള്ളിലാകേണ്ട ഒരാളാണ് മോഡി എന്ന് ഇതുവരെ പുറത്തുവന്ന തെളിവുകള്‍ സംശയലേശമെന്യേ ഓര്‍മപ്പെടുത്തുന്നു. മോഡി ഇപ്പോഴും പ്രസരിപ്പിക്കുന്നത് വിദ്വേഷത്തിന്റെയും ഹിംസയുടെയും പ്രത്യയശാസ്ത്രമാണ്. ഇന്ത്യയിലെ പ്രധാന മതന്യൂനപക്ഷങ്ങളായ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും മതനിരപേക്ഷതയിലും മാനവികതയിലും അടിയുറച്ചു വിശ്വസിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഒന്നും രണ്ടും മൂന്നും ആഭ്യന്തര ഭീഷണികളായി പ്രഖ്യാപിക്കുന്നതാണ് ആ പ്രത്യയശാസ്ത്രം. ഭൂരിപക്ഷ വര്‍ഗീയതയുടെ കൈയൂക്കില്‍ എല്ലാം പിടിച്ചടക്കാമെന്ന പ്രാകൃത ചിന്തയാണതിനെ നയിക്കുന്നത്. എത്രതന്നെ സുഗന്ധലേപനം കോരിയൊഴിച്ചാലും ഇല്ലാതാകുന്നതല്ല ആ ദുര്‍ഗന്ധം. അതുകൊണ്ടുതന്നെ മോഡിയുടെ വീണ്‍വാക്കുകള്‍ മതനിരപേക്ഷ സമൂഹം ചെവിക്കൊള്ളാന്‍ പോകുന്നില്ല.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: