Sunday, December 22, 2013

തുറന്ന കടലും തുലയുന്ന മത്സ്യമേഖലയും

നോര്‍ഡിക് രാജ്യങ്ങളാണ് യുഡിഎഫിന്റെ വിഷന്‍ 2030ന്റെ ഇഷ്ടദേശം. വടക്കന്‍ അറ്റ്ലാന്റിക് തീരദേശ രാജ്യങ്ങളായ സ്വീഡന്‍, നോര്‍വെ, ഡെന്മാര്‍ക്ക്, ഫിന്‍ലന്റ്, ഐസ്ലാന്റ് തുടങ്ങിയ രാജ്യങ്ങളെ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളെന്നും നോര്‍ഡിക് രാജ്യങ്ങളെന്നും വിളിക്കും. പലകാര്യങ്ങളിലും ഈ രാജ്യങ്ങളുടെ മാതൃക പിന്തുടരണം എന്നാണ് വിഷന്‍ 2030-ല്‍ പറയുന്നത്. ഏതായാലും മത്സ്യമേഖലയുടെ കാര്യത്തില്‍ നോര്‍വെയുമായുളള നമ്മുടെ ബന്ധം പ്രസിദ്ധമാണ്. അറുപതുകളുടെ മധ്യത്തില്‍ നോര്‍വീജിയന്‍ പ്രോജക്ട് നീണ്ടകരയില്‍ ആരംഭിക്കുന്നതുവരെ കേരളത്തിലെ മത്സ്യബന്ധനം പൂര്‍ണമായും പരമ്പരാഗത രീതിയിലുളളതായിരുന്നു. യന്ത്രവത്കൃത ബോട്ടുകളും ആധുനികവലകളും ശീതീകരിച്ച മത്സ്യവുമെല്ലാം ഏതാനും ദശാബ്ദം കൊണ്ട് കേരളത്തിന്റെ മത്സ്യമേഖലയെ മാറ്റിമറിച്ചു.

1950-51ല്‍ കേവലം 0.75 ലക്ഷം ടണ്‍ ആയിരുന്ന മത്സ്യ ഉല്‍പാദനം 6-7 ലക്ഷം ടണ്ണായി എഴുപതുകളുടെ അവസാനമായപ്പോഴേയ്ക്കും ഉയര്‍ന്നു. ഇതുപോലെ ഇനി അത്യാധുനിക സാങ്കേതികവിദ്യകള്‍ കേരളത്തിലെ മത്സ്യമേഖലയിലേക്കു കൊണ്ടുവരണം എന്നുളളതാണ് കാഴ്ചപ്പാട്. പുതിയ വിദ്യകളുടെ നീണ്ട പട്ടികതന്നെയുണ്ട്. മാരി കള്‍ച്ചര്‍, കോള്‍ഡ് വാട്ടര്‍ അക്വാ കള്‍ച്ചര്‍, കടല്‍പ്പായല്‍ കൃഷി, സീ റാഞ്ചിംഗ്, റിക്രിയേഷണല്‍ ഫിഷറി, ക്രിപ്സ് ട്രോള്‍, മത്സ്യമേഖലയില്‍ ഐടി ടെക്നോളജിയുടെ വിവിധ ഉപയോഗങ്ങള്‍ - ഇങ്ങനെ ഏതാണ്ട് മൂന്നു ഡസന്‍ വരും പട്ടിക. ഇവയില്‍ പലതും നമുക്കു സ്വീകാര്യമാണ്. പക്ഷേ കൂടുതല്‍ വിശദമായ പരിശോധന വേണം. നമ്മുടെ പ്രകൃതിക്കും സാമ്പത്തികസ്ഥിതിക്കും കമ്പോളത്തിനും ഇവയോരോന്നും എത്രമാത്രം ഉചിതമാണെന്നു പരിശോധിക്കണം.

സാങ്കേതികവിദ്യ മാത്രം പോര. അതിന്റെ സംഘാടനവും പ്രധാനമാണ്. നോര്‍വീജിയന്‍ അനുഭവം ആധുനികം എന്നപേരില്‍ അന്ധമായി എന്തും സ്വീകരിക്കുന്നത് ശരിയായിരിക്കുകയില്ല. നോര്‍വെയില്‍ നിന്നു നാം കൊണ്ടുവന്ന വലകളും സാങ്കേതികവിദ്യകളും പലതും ഏകമത്സ്യപ്രധാനമായ ടെംപറേറ്റു മേഖലകള്‍ക്ക് ഉപയോഗിക്കുന്നതായിരുന്നു. ജൈവവൈവിദ്ധ്യത്തിന്റെ കലവറയായ നമ്മുടെ ഉഷ്ണമേഖലാ സമുദ്രങ്ങളില്‍ ഇവ അടക്കംകൊല്ലി വലകളായി. അനിയന്ത്രിതമായ യന്ത്രവത്കരണം മത്സ്യത്തൊഴിലാളികളെ പലേടത്തുനിന്നും പുറന്തളളി. പുറത്തുളളവര്‍ യന്ത്രവത്കരണ മേഖലയിലേക്കു തളളിക്കയറി. മത്സ്യ ഉല്‍പാദനം കൂടി. പക്ഷേ, മത്സ്യബന്ധനം നഷ്ടക്കച്ചവടമായി. ഒരുവശത്ത്, പുതിയ സാങ്കേതികവിദ്യകള്‍ പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് വഴി വെയ്ക്കുന്നു. അമിത മത്സ്യബന്ധനം, സംഹാരപരമായ മത്സ്യബന്ധന ഉപകരണങ്ങളുടെ ഉപയോഗം, ഉള്‍ക്കടലില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മത്സ്യബന്ധന ട്രോളറുകളുടെ തീരദേശത്തേയ്ക്കുളള നിയമവിരുദ്ധമായ കടന്നുകയറ്റം, മത്സ്യബന്ധനം തുടങ്ങിയവ മത്സ്യവിഭവ ശോഷണത്തിലേയ്ക്കു നയിച്ചു. എഴുപതുകളുടെ ആദ്യം മുതല്‍ മത്സ്യ ഉല്‍പാദനം കേരളത്തില്‍ ഇടിയാന്‍ തുടങ്ങി. എഴുപതുകളുടെ അവസാനം വരെ ഈ പ്രവണത തുടര്‍ന്നു. പിന്നീട് പ്രജനനകാലമായ മഴക്കാലത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി.

മത്സ്യഉല്‍പാദനത്തിന്റെ ഇടിവ് തടയാന്‍ കഴിഞ്ഞെങ്കിലും മത്സ്യഉല്‍പാദനം ഇപ്പോഴും ആറ് - ഏഴു ടണ്ണില്‍ തളംകെട്ടി നില്‍ക്കുകയാണ്. മറുവശത്ത്, രണ്ടു കാരണങ്ങളാല്‍ മത്സ്യബന്ധനച്ചെലവ് കുതിച്ചുയരുകയാണ്. ആദ്യത്തേത് പരിമിതമായ മത്സ്യവിഭവം സ്വായത്തമാക്കാന്‍ മത്സ്യബന്ധന യൂണിറ്റുകള്‍ തമ്മിലുളള കടുത്ത കിടമത്സരം കൂടുതല്‍ വലിയ ബോട്ടുകള്‍, കൂടുതല്‍ കരുത്തുറ്റ യന്ത്രങ്ങള്‍, വലിയ വലകള്‍ എന്നിങ്ങനെ മത്സ്യബന്ധന സാങ്കേതികവിദ്യ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കാന്‍ അവയെ നിര്‍ബന്ധിതമാക്കുന്നു. ഇത് അമിത മൂലധനവത്കരണത്തിന് മത്സ്യബന്ധന മേഖലയെ വിധേയമാക്കുന്നു. മത്സ്യബന്ധന ബോട്ടുകളുടെ യന്ത്രവത്കരണം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഔട്ട് ബോര്‍ഡ് എന്‍ജിനില്‍ നിന്ന് ഇന്‍ബോര്‍ഡ് എഞ്ചിനിലേക്കുളള മാറ്റത്തിന്റെ പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്. രണ്ടാമത്തേത്, റേഷന്‍ മണ്ണെണ്ണയുടെ വിതരണം കുറയുകയും ഇന്ധനച്ചെലവ് കുത്തനെ കൂടുകയും ചെയ്തതാണ്. മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ മിക്കവാറും എല്ലാ മത്സ്യബന്ധന യൂണിറ്റുകളെയും ദയനീയമായ സാഹചര്യത്തില്‍ എത്തിച്ചിരിക്കുകയാണ്. ഇന്ധനം, കൂലി, മുതല്‍മുടക്കിന്റെ പലിശ എന്നിവയിലുണ്ടാകുന്ന വര്‍ധന മൂലം മൊത്തം മത്സ്യബന്ധന ചെലവ് ഉയരുന്നതിനാല്‍ മത്സ്യബന്ധന മേഖലയില്‍ നിന്നുളള അറ്റാദായം, തേയ്മാനച്ചെലവ് കൂടി കണക്കിലെടുക്കുമ്പോള്‍ ഗണ്യമായി കുറയുകയാണ്. ഇത് മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ കടം പെരുകാന്‍ ഇടയാക്കുന്നു.

പണം പലിശയ്ക്ക് കൊടുക്കുന്ന വ്യാപാരികളുമായുളള ഇടപാടുകളിലൂടെ ഉല്‍പന്ന കമ്പോളവും വായ്പാ കമ്പോളവും തമ്മില്‍ നിലനില്‍ക്കുന്ന പരസ്പരാശ്രിത ബന്ധം മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യക്കമ്പോളത്തിന്റെ ഗുണപരമായ ഉണര്‍വിന്റെ നേട്ടം ലഭ്യമാകുന്നില്ല. മിച്ചമുണ്ടാകുന്ന ആദായത്തിന്റെ ഏറിയപങ്കും കയറ്റുമതിക്കാരും ഇറക്കുമതിക്കാരും ചേര്‍ന്ന് തട്ടിയെടുക്കുകയാണ്. അക്വേറിയം റിഫോംസ് മേല്‍പറഞ്ഞ സ്ഥിതിവിശേഷം നേരിടുന്നതിന് നോര്‍വെയില്‍ നിന്നുതന്നെ ഒരു പാഠം കേരളം പഠിക്കാന്‍ ശ്രമിച്ചു. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ തീരപ്രദേശ കടല്‍ അവിടുത്തെ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്കു വേണ്ടി റിസര്‍വു ചെയ്തിരിക്കുകയാണ്. അവര്‍ക്കേ മത്സ്യ ബന്ധന ഉരുക്കള്‍ക്ക് ഉടമസ്ഥാവകാശമുളളൂ. ഇതുപോലൊരു പരിഷ്കാരം കേരളത്തിലും കൊണ്ടുവരുന്നതിന് എല്ലാ മത്സ്യത്തൊഴിലാളി യൂണിയനുകളുടെയും പ്രതിനിധി സംഘം ഒന്നാം നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. രണ്ടാം നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഒരു കരടു നിയമവും ഉണ്ടാക്കി. ഈ പരിഷ്കാരങ്ങള്‍ക്ക് അക്വേറിയം റിഫോംസ് എന്നു പേരും നല്‍കി. കൃഷി ഭൂമി കൃഷിക്കാരന് എന്നപോലെ കടല്‍ മത്സ്യത്തൊഴിലാളിക്ക് എന്നുളളതാണ് മുദ്രാവാക്യം. മത്സ്യബന്ധന യാനങ്ങളുടെ ഉടമസ്ഥാവകാശം മത്സ്യത്തൊഴിലാളികള്‍ക്കു മാത്രമായിരിക്കും. പരമ്പരാഗത സാമൂഹ്യനിയന്ത്രണ സംവിധാനങ്ങള്‍ നിയമപരമാണ്. കടല്‍ത്തീരത്ത് വെച്ചുളള ആദ്യവില്‍പനയ്ക്കുളള അവകാശം മത്സ്യത്തൊഴിലാളികളില്‍ നിക്ഷിപ്തമാക്കും. നിലവില്‍ മത്സ്യബന്ധന യാനങ്ങളുളളവര്‍ നിശ്ചിതസമയത്തിനുളളില്‍ അവ മത്സ്യത്തൊഴിലാളികള്‍ക്കു കൈമാറുകയോ പിന്‍വാങ്ങുകയോ ചെയ്യണം. ഇതോടെ കടല്‍ ആര്‍ക്കും കൈയേറി എന്തും ചെയ്യാവുന്ന പൊതുസ്ഥലമല്ലാതാകും. പാരിസ്ഥിതിക സംരക്ഷണപ്രവര്‍ത്തനങ്ങളും സാമൂഹ്യനിയന്ത്രണങ്ങളും നടപ്പിലാക്കുന്നതിനു കഴിയും. ഈ അക്വേറിയം റിഫോംസ് നിര്‍ദേശങ്ങളെക്കുറിച്ച് നോര്‍ഡിക് രാജ്യങ്ങളുടെ അപ്പോസ്തലന്മാര്‍ക്കു ഒരു വാചകം പോലും ഉരിയാടാനില്ല. അക്വേറിയം റിഫോംസിനെ യുഡിഎഫിന്റെ വിഷന്‍ 2030 കുഴിച്ചു മൂടിയിരിക്കുന്നു. ആരാണ് ശത്രു?

കേരളത്തിലെ മത്സ്യമേഖലയുടെ ഇന്നത്തെ പ്രധാനവൈരുദ്ധ്യങ്ങള്‍ ഇവയാണ്: ഒന്ന്, വിദേശക്കപ്പലുകളും ട്രോളറുകളും തീരദേശത്തു മത്സ്യബന്ധനം നടത്തുന്നു. വിദേശ ട്രോളറുകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുളളത്. ശക്തമായ പ്രക്ഷോഭത്തിന്റെ ഫലമായി ഇതിനു നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും പിന്‍വാതിലിലൂടെ വിദേശ ട്രോളിംഗ് അനുവദിച്ചിരിക്കുകയാണ്. വിദേശ കപ്പലുകള്‍ ഇന്ത്യയില്‍ ബിനാമിപേരില്‍ രജിസ്റ്റര്‍ ചെയ്ത് തീരദേശത്ത് മത്സ്യബന്ധനം നടത്തുകയാണ്. തീരദേശ വിഭവശോഷണത്തിന്റെ മുഖ്യകാരണം ഇതാണ്. രണ്ട്, കേന്ദ്രസര്‍ക്കാരിന്റെ സബ്സിഡി വെട്ടിക്കുറയ്ക്കല്‍ നയം മത്സ്യമേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. മണ്ണെണ്ണയ്ക്കു കാഷ് ട്രാന്‍സ്ഫറാക്കിയതോടെ മത്സ്യമേഖലയ്ക്കു കിട്ടിയിരുന്ന മണ്ണെണ്ണ റേഷന്‍ ഇല്ലാതായി. ഉയര്‍ന്നവിലയ്ക്കു കമ്പോളത്തില്‍ നിന്നും കരിഞ്ചന്തയില്‍ നിന്നും മണ്ണെണ്ണ വാങ്ങേണ്ടി വരുന്നതു മൂലം മത്സ്യബന്ധനച്ചെലവ് ഉയര്‍ന്നു. മൂന്ന്, മത്സ്യസമ്പത്തിന്റെ നല്ലൊരു പങ്ക് കയറ്റുമതി ചെയ്യപ്പെടുകയാണ്. ഇവര്‍ക്കാണ് ഈ മേഖലയിലെ ലാഭത്തിന്റെ സിംഹപങ്കും ലഭിക്കുന്നത്. പക്ഷേ, മീന്‍പിടിക്കുന്നവരെ പരോക്ഷമായിപ്പോലും അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല. മത്സ്യത്തൊഴിലാളി ക്ഷേമനിധിക്ക് കയറ്റുമതിക്കാരില്‍ നിന്നുളള സെസിനു സുപ്രിംകോടതിയില്‍ കേസിനു പോയി സ്റ്റേ വാങ്ങിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളുമായി ഈ കുത്തകകള്‍ക്കു യാതൊരു ബന്ധവുമില്ല എന്ന വാദത്തിന്റെ നിയമവശം സുപ്രിംകോടതി ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദീര്‍ഘകാല വികസനപരിപ്രേക്ഷ്യത്തില്‍ ഇവയൊക്കെ മുഖ്യപ്രതിപാദന വിഷയങ്ങളാക്കി മാറ്റേണ്ടതുണ്ടോ എന്ന ചോദ്യം അപ്രസക്തമാണെന്നു പറയില്ല. പക്ഷേ, മേല്‍പ്പറഞ്ഞവയെക്കുറിച്ചൊക്കെ നിശ്ശബ്ദത പാലിക്കുന്ന ആസൂത്രണബോര്‍ഡ് മത്സ്യമേഖലയുടെ സുപ്രധാനമായ പ്രശ്നങ്ങളില്‍ ഒന്നായി കണ്ടിരിക്കുന്നത് ട്രേഡ് യൂണിയനുകളെയാണ്. ആ മണിമുത്തുകള്‍ ഉദ്ധരിക്കുന്നത് വിജ്ഞാനപ്രദമായിരിക്കും. ""മത്സ്യമേഖലയില്‍ ശക്തമായ തൊഴിലാളി യൂണിയനുകള്‍ ഉണ്ടായിട്ടുണ്ട്. ലാന്‍ഡിംഗ് കേന്ദ്രങ്ങളില്‍ യൂണിയനുകള്‍ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നുണ്ട്. ഐസ് ഇടുന്നതിനും ട്രക്കുകള്‍ ലോഡു ചെയ്യുന്നതിനും നിശ്ചിതകൂലി അവര്‍ ഈടാക്കുന്നു&വലഹഹശു;. പലപ്പോഴും പലദിനങ്ങള്‍ കടലില്‍ കഴിയേണ്ടി വരുന്ന മത്സ്യത്തൊഴിലാളികളേക്കാള്‍ കൂടുതല്‍ കൂലി ഇവര്‍ വാങ്ങുന്നു. എല്ലാ തൊഴിലാളികളും മത്സ്യത്തൊഴിലാളി സമുദായത്തില്‍നിന്നു തന്നെ ആണെന്നു വന്നാലും ട്രേഡ് യൂണിയനുകള്‍ക്ക് തൊഴില്‍നിയമങ്ങള്‍ക്കു കീഴില്‍ പ്രത്യേക പദവിയുണ്ട്. ആത്യന്തികമായി പാവപ്പെട്ട മത്സ്യത്തൊഴിലാളിയുടെ പോക്കറ്റില്‍ നിന്നാണ് ഈ പണമെടുക്കുന്നത്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്തോറും പുറത്തുനിന്നുളളവര്‍ ഇവിടെ കൂലിക്കു വരുന്ന സ്ഥിതിയാണ് കേരളത്തിലുളളത്"". മുപ്പതുവര്‍ഷത്തെ ഒരു പരിപ്രേക്ഷ്യത്തില്‍ ലാന്‍ഡിംഗ് സെന്ററിലെ യൂണിയന്‍ തര്‍ക്കത്തിന് എന്തു പ്രസക്തി? മത്സ്യക്കയറ്റുമതിക്കാരുടെ കൊളളലാഭത്തിനു നേരെ കണ്ണടയ്ക്കുന്നവര്‍ക്ക് തൊഴിലാളിയുടെ കൂലിയെക്കുറിച്ച് എന്തൊരു വേവലാതി? കയറ്റുമതിക്കാരെക്കുറിച്ചു മാത്രമല്ല, ലേലം നടത്തുന്ന തരകന്മാരെക്കുറിച്ചോ ഹുണ്ടികക്കാരെക്കുറിച്ചോ ഒരു വിമര്‍ശനവും പരിപ്രേക്ഷ്യക്കാര്‍ക്കില്ല. എന്നു മാത്രമല്ല, വിദേശ ട്രോളറിനെക്കുറിച്ചല്ല വിമര്‍ശനം, മറിച്ച് നാടന്‍ യന്ത്രവത്കൃത ബോട്ടുകളും പരമ്പരാഗത മത്സ്യത്തൊഴിലാളികളും തമ്മിലുളള തര്‍ക്കത്തെക്കുറിച്ചാണ് ഒരു ഖണ്ഡിക നീക്കിവെച്ചിട്ടുളളത്. രണ്ടുകിലോമീറ്റര്‍ തീരപ്രദേശം പരമ്പരാഗത വളളങ്ങള്‍ക്കുളളതാണ് തുടങ്ങിയ നിബന്ധനകള്‍ നടപ്പാക്കണമെങ്കില്‍ അക്വേറിയം റിഫോംസ് വേണം എന്നുളളത് സൗകര്യപൂര്‍വം വിട്ടുകളയുന്നു. പിന്നോക്കാവസ്ഥയ്ക്കു പരിഹാരമെന്ത്? മത്സ്യമേഖലയുടെ വികസനം ആസൂത്രണം ചെയ്യുമ്പോള്‍ അവശ്യം വേണ്ടുന്ന ഒരു ബോധമാണ് ഈ മേഖലയുടെ ഇന്നത്തെ പരിതാപകരമായ സ്ഥിതി.

ആദിവാസികോളനികള്‍ കഴിഞ്ഞാല്‍ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളാണ് ഭൂരാഹിത്യത്തിന്റെയും പാര്‍പ്പിടമില്ലായ്മയുടെയും ശുചീകരണവും കക്കൂസുമില്ലായ്മയുടെയും വീടുകള്‍ വൈദ്യുതീകരിക്കാത്തതിന്റെയും കുടിവെളളം കിട്ടാത്തതിന്റെയും പ്രശ്നങ്ങള്‍ ഏറ്റവുമധികം നേരിടുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ശിശുമരണ നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ്. സ്ത്രീപുരുഷാനുപാതം പൊതുസ്ഥിതിയെക്കാള്‍ താഴെയാണ്. ആയുര്‍ദൈര്‍ഘ്യം സംസ്ഥാനത്തെ ഇതരജനവിഭാഗങ്ങളെക്കാള്‍ വളരെ താഴെയാണ്. മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ ദാരിദ്ര്യത്തിന്റെ തുരുത്തുകളും വികസനത്തിനെതിരെയുളള വെല്ലുവിളികളുമായി തുടരുകയാണ്. ഇതൊക്കെയാണ് സ്ഥിതിയെങ്കിലും പരിപ്രേക്ഷ്യം 2030 പ്രതിവര്‍ഷം 0.5 ശതമാനം വെച്ചേ മത്സ്യബന്ധനമേഖലയുടെ വരുമാനം ഉയരുമെന്നു കണക്കാക്കുന്നുളളൂ. വിഭവപരിമിതിയുടെ പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ കുതിച്ചുകയറ്റം സാധ്യമല്ല. പക്ഷേ, കൂടുതല്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിച്ചുകൊണ്ടും മാര്‍ക്കറ്റിംഗ് ശക്തിപ്പെടുത്തിക്കൊണ്ടും ഈ മേഖലയിലെ വരുമാനം കൂടുതല്‍ വേഗത്തില്‍ ഉയരുമെന്ന് ഉറപ്പുവരുത്താനാവും. എങ്കിലും വളരെ ഉയര്‍ന്ന ഒരു വളര്‍ച്ചാനിരക്ക് യാഥാര്‍ത്ഥ്യബോധത്തോടു കൂടിയുളളതല്ല എന്നു സമ്മതിക്കുന്നു. പക്ഷേ, ഇതിന്റെ ഫലമെന്തായിരിക്കും? സംസ്ഥാനവരുമാനത്തില്‍ മത്സ്യബന്ധന മേഖലയുടെ വിഹിതം കുറഞ്ഞുകൊണ്ടേയിരിക്കും. 1970-71ല്‍ മത്സ്യബന്ധന മേഖലയുടെ വിഹിതം 4.7 ശതമാനമായിരുന്നു. 2009-10ല്‍ ഇത് ഒരു ശതമാനമായി കുറഞ്ഞു. അതിവേഗത്തില്‍ മത്സ്യബന്ധന മേഖലയിലെ പുതിയ തലമുറയില്‍ നിന്ന് തൊഴിലെടുക്കാന്‍ വരുന്നവരില്‍ ഗണ്യമായ വിഭാഗത്തെ മറ്റു മേഖലയില്‍ തൊഴില്‍മേഖലയിലേയ്ക്കു നീക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മത്സ്യത്തൊഴിലാളിയുടെ വരുമാനത്തില്‍ ഗണ്യമായ വളര്‍ച്ച ഉറപ്പാക്കാന്‍ കഴിയൂ. 1980-81ല്‍ മത്സ്യബന്ധന മേഖലയിലെ പ്രതിശീര്‍ഷ വരുമാനം സംസ്ഥാന പ്രതിശീര്‍ഷ വരുമാനത്തിന്റെ 66 ശതമാനമായിരുന്നു. ഇത് 2003-04ല്‍ അമ്പതു ശതമാനമായി കുറഞ്ഞു. ഇന്ന് ഏതാണ്ട് 40 ശതമാനമേ വരൂ. മത്സ്യബന്ധന മേഖലയിലെ വരുമാനം മൊത്തത്തില്‍ താഴ്ന്ന തോതിലേ ഉയരുകയുളളൂ എന്ന വാദം അംഗീകരിച്ചാല്‍ പിന്നെ പ്രതിശീര്‍ഷ വരുമാനം ഉയര്‍ത്താനുളള ഏകമാര്‍ഗം മറ്റു തൊഴിലവസരങ്ങള്‍ തീരദേശത്തു തുറക്കുകയാണ്. ഇത്തരമൊരു ദിശാബോധം പരിപ്രേക്ഷ്യം 2030നില്ല.

പുതിയ തൊഴില്‍മേഖലകളില്‍ മത്സ്യമേഖലയിലുളള പുതിയ തലമുറയ്ക്ക് അവസരം ലഭിക്കണമെങ്കില്‍ ഏകപോംവഴി വിദ്യാഭ്യാസമാണ്. സാധാരണഗതിയിലുളള വിദ്യാഭ്യാസ പ്രോത്സാഹന നടപടികള്‍ പോര എന്ന ബോധ്യമുള്ളതുകൊണ്ടാണ് പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കുള്ള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും മത്സ്യത്തൊഴിലാളികള്‍ക്കും നല്‍കുമെന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. സ്വാശ്രയ കോളജുകളിലെ വിദ്യാഭ്യാസത്തിന്റെ ചെലവ് സര്‍ക്കാരാണ് വഹിക്കേണ്ടത്. എന്നാല്‍ ഇന്ന് ഈ തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ മൂല്യവര്‍ധിത വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കേണ്ടതാണ്. ഇതിന് മത്സ്യക്ഷേമ സംഘങ്ങളെ പ്രാപ്തമാക്കണം. ക്ഷേമപ്രവര്‍ത്തനങ്ങള്‍ പരിപ്രേക്ഷ്യം 2030ന്റെ വികസനതന്ത്രത്തിന് മൂന്നു ഭാഗങ്ങളാണുളളത്. അതിലൊന്നാമത്തേത് ഉത്പാദനക്ഷമത ഉയര്‍ത്തുന്നതിനു വേണ്ടിയുളള സാങ്കേതികവിദ്യകളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമാണ്.

രണ്ടാമത്തേത് പരിസ്ഥിതി സംരക്ഷണ നടപടികളാണ്്. ഈ രണ്ടുകാര്യങ്ങളിലും വലിയ തര്‍ക്കമുണ്ടാകേണ്ടതില്ല. എന്നാല്‍ മൂന്നാമത്തെ ഭാഗമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ തികച്ചും അപര്യാപ്തമാണ്. ഒന്നാമതായി മത്സ്യത്തൊഴിലാളികളെ ദാരിദ്ര്യരേഖയ്ക്കു കീഴിലുളളവരും മുകളിലുള്ളവരുമെന്ന് വേര്‍തിരിക്കുന്നതു ശരിയാണോ? എന്തടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ ബിപിഎല്‍ വിഭാഗങ്ങള്‍ക്കു മാത്രമാക്കും? എല്‍ഡിഎഫ് സര്‍ക്കാര്‍ റേഷന്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ്, പഞ്ഞമാസ സമാശ്വാസ പദ്ധതി തുടങ്ങിയവയെല്ലാം എപിഎല്‍ - ബിപിഎല്‍ വ്യത്യാസമില്ലാതെ ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു. രണ്ട്, പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതി്നും ഒരു സമ്പൂര്‍ണ സുരക്ഷിതത്വ വലയം സൃഷ്ടിക്കുന്നതിനും എന്താണ് പരിപാടി? മൂന്ന്, വരുമാന ഉറപ്പുപദ്ധതി മത്സ്യമേഖലയില്‍ നടപ്പാക്കുന്നതെങ്ങനെ? പഞ്ഞമാസ സമാശ്വാസ പദ്ധതിയുടെ ആനുകൂല്യം ഇരട്ടിയായി ഉയര്‍ത്തിക്കൊണ്ട് ഇതു നടപ്പാക്കാമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞത്. ഇത് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. നാല്, കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ഏറ്റവും വിപ്ലവകരമായ പദ്ധതിയായിരുന്നു, കടാശ്വാസ പദ്ധതി. ഈ പദ്ധതി പാതിവഴിവെച്ച് അട്ടിമറിക്കപ്പെട്ടു. ഇതൊക്കെ വിസ്മരിച്ചുകൊണ്ട് ക്ഷേമപദ്ധതികളെക്കുറിച്ചുളള പരിപ്രേക്ഷ്യത്തിന് എങ്ങനെയാണ് രൂപം നല്‍കുക? ഉള്‍ക്കടല്‍ മത്സ്യബന്ധനത്തെക്കുറിച്ച് പരിപ്രേക്ഷ്യത്തില്‍ ചില പരാമര്‍ശങ്ങളേയുളളൂ. തീരദേശ മത്സ്യബന്ധന മേഖല പ്രയോജനപ്പെടുത്തുന്നത് പരമാവധിയിലെത്തി നില്‍ക്കുകയാണെന്ന് നിസ്സംശയം പറയാം. അതുകൊണ്ട് നമുക്കിനി ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഊന്നേണ്ടതുണ്ട്.

ഇന്ന് തീരദേശത്ത് മത്സ്യബന്ധനത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന തീവ്രയന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളില്‍ ഒരു വിഭാഗത്തെ കൂടുതല്‍ ആധുനികവത്കരിച്ച് ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഉപയോഗപ്പെടുത്തേണ്ടതാണ്. മാതൃയാനങ്ങളും മറ്റു സാങ്കേതിക സഹായങ്ങളും ഉറപ്പുവരുത്താന്‍ ഒരു ഉള്‍ക്കടല്‍ മത്സ്യബന്ധന കോര്‍പറേഷന്‍ രൂപീകരിക്കണം. അക്വേറിയം പരിഷ്കാരങ്ങള്‍ നടപ്പാക്കിക്കഴിഞ്ഞാല്‍ ഇപ്പോള്‍ തീരദേശത്ത് മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന കമ്പനികളും മറ്റുവന്‍കിടക്കാരും ആഴക്കടലിലേക്കു നീങ്ങേണ്ടതാണ്. ഉള്‍നാടന്‍ മത്സ്യകൃഷിക്ക് ശരിയായ ഊന്നല്‍ രേഖയിലുണ്ട്. ഇതിനായി ജലമലിനീകരണം തടയാനും നശീകരണപരമായ മത്സ്യബന്ധന രീതികള്‍ തടയുന്നതിനുമുളള കര്‍ശന നിയമനടപടികള്‍ അടിയന്തരമായി ഏര്‍പ്പെടുത്തണം. എണ്ണമറ്റ കുളങ്ങളും തോടുകളും ഫലപ്രദമായി മത്സ്യകൃഷിക്ക് ഉപയോഗപ്പെടുത്തണം. അതോടൊപ്പം തടാകങ്ങളിലും നദികളിലും കായലുകളിലും വലിയതോതില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കണം. മത്സ്യങ്ങളുടെ പ്രജനന ആവാസവ്യവസ്ഥ വലിയതോതില്‍ നശിപ്പിക്കപ്പെടുന്ന കാലത്ത് ഇത് അത്യന്താപേക്ഷിതമാണ്.

കടല്‍ ഭിത്തി സംബന്ധിച്ച് വ്യക്തമായൊരു നയം പരിപ്രേക്ഷ്യത്തിലില്ല. പരമ്പരാഗത കടല്‍ഭിത്തി ഫലപ്രദമല്ല. എങ്കില്‍പ്പിന്നെ എന്ത്? ടെട്രാപോഡ് സാങ്കേതികവിദ്യയെക്കുറിച്ചാണ് രേഖ പറയുന്നത്. എന്നാല്‍ ഇവയുടെ സാങ്കേതികത്തികവു സംബന്ധിച്ച് വ്യക്തതയില്ല. ടൂറിസം വ്യവസായത്തിന്റെ തീരദേശവ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ രേഖ പരിശോധിക്കുന്നില്ല. പുതിയ ഫിഷിംഗ് ഹാര്‍ബറുകള്‍ക്കും വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. ചുരുക്കത്തില്‍ മത്സ്യബന്ധനമേഖലയിലെ പ്രശ്നങ്ങള്‍ക്കും സാങ്കേതികവിദ്യയില്‍ മുഖ്യമായും ഊന്നിക്കൊണ്ടുളള ഒരു പരിഹാരമാണ് യുഡിഎഫിന്റെ രേഖയിലുളളത്. ഘടനാപരമായ പരിഷ്കാരങ്ങള്‍ പൂര്‍ണമായി അവഗണിച്ചിരിക്കുന്നു. സംഘാടനത്തെ പ്രൊഡ്യൂസര്‍ കമ്പനികളില്‍ ഒതുക്കിയിരിക്കുന്നു. ക്ഷേമകാഴ്ചപ്പാടിന് സമഗ്രതയില്ല. പരിസ്ഥിതിസംരക്ഷണം സംബന്ധിച്ച കാഴ്ചപ്പാടില്‍ ജനപങ്കാളിത്തത്തിന് അത്യന്താപേക്ഷിതമായ അക്വേറിയം റിഫോംസ് ഇല്ല.

*
ഡോ. ടി. എം. തോമസ് ഐസക്

No comments: