Saturday, December 14, 2013

ലോകവ്യാപകമായി തൊഴില്‍ സമരങ്ങള്‍ പടരുന്നു

നവലിബറല്‍ നയങ്ങള്‍ക്കെതിരെ ലോകമെമ്പാടും അതിശക്തമായ പോരാട്ടം തുടരുകയാണ്. ഗ്രീസില്‍ സര്‍വകലാശാലാ ജീവനക്കാരുടെ പണിമുടക്കിനെ ഗ്രീക്ക് ജനത ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്നു. ഗ്രീസിലെ എട്ട് സര്‍വകലാശാലകളിലെയും ജീവനക്കാരുടെ പണിമുടക്ക് ഒരു മാസം പിന്നിടുകയാണ്. സര്‍വകലാശാലയിലെ ഒഴിവുകള്‍ നികത്താന്‍ നടപടികള്‍ കൈക്കൊള്ളാത്തതാണ് പണിമുടക്കിനാധാരം. സര്‍ക്കാരിന്റെ ചെലവുചുരുക്കള്‍ നടപടി പൊതുമേഖലാ തൊഴിലാളികളെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. 2014 അവസാനിക്കുമ്പോള്‍ ഒന്നരലക്ഷം പൊതുമേഖലാ ജീവനക്കാര്‍ തെരുവിലാകും.

അര്‍ജന്റീനയിലെ ബാങ്ക് ഓഫ് അര്‍ജന്റീന നേഷനിലെ ജീവനക്കാര്‍ ഒക്‌ടോബര്‍ മൂന്നാം തീയതി മുതല്‍ പണിമുടക്കിലാണ്. 2011 മുതല്‍ ഉന്നയിച്ചുവരുന്ന പ്രശ്‌നങ്ങളില്‍ അധികാരികള്‍ പരിഹാരത്തിന് തയ്യാറാകാത്തതുകൊണ്ടാണ് ജീവനക്കാര്‍ പ്രക്ഷോഭരംഗത്ത് അണിനിരന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തത് നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം എത്രയോ ഇരട്ടിയാക്കി. ശാഖകളില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലും ലഭ്യമല്ലാത്തത് ജീവനക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

അല്‍ബര്‍ടയിലെ 28 വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളിലെ 8500 തൊഴിലാളികള്‍ ഒക്‌ടോബര്‍ ആറാം തീയതി മുതല്‍ പണിമുടക്കി സമരരംഗത്താണ്. കൂലി കുറച്ചതിനു പിന്നാലെ ജോലിസമയവും കുറയ്ക്കാനുള്ള  ഉടമകളുടെ നീക്കത്തിനെതിരെയാണ് തൊഴിലാളികള്‍ പൊരുതുന്നത്.

കരാറുകാര്‍ ഭീഷണിയും തൊഴിലാളി ദ്രോഹനടപടികളും തുടരുമ്പോള്‍ ഒഹിയോയിലെ കരാര്‍ തൊഴിലാളികള്‍ സെപ്തബര്‍ 24 മുതല്‍ പണിമുടക്കിലാണ്. അമിതമായ ജോലിഭാരം അടിച്ചേല്‍പ്പിക്കുകയും കൂലിവര്‍ധന നിക്ഷേധിക്കാനും കരാറുകാര്‍ ശ്രമിക്കുകയാണ്. ആകെ തൊഴിലാളികളില്‍ ഫുള്‍ടൈം തൊഴില്‍ ഉള്ളവര്‍ 15 ശതമാനം മാത്രം.പണിയെടുത്താല്‍ കൃത്യമായി കൂലി ലഭിക്കുന്നില്ല. അങ്ങനെ കുടിശ്ശികയായ കൂലി ലഭിക്കാന്‍ പണിമുടക്കുകയാണ് പോളണ്ടിലെ ഷിപ്‌യാര്‍ഡ് തൊഴിലാളികള്‍. ആഗസ്റ്റ് മാസത്തിലെ കൂലി ഇതുവരെ ലഭിക്കാത്തതുകൊണ്ടാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്.

കഴിഞ്ഞകാല ഒത്തുതീര്‍പ്പുകള്‍ പാലിക്കാത്ത സര്‍ക്കാരിനെതിരെ നൈജീരിയയിലെ സര്‍വകലാശാല ജീവനക്കാര്‍ ജൂലൈ ഒന്ന് മുതല്‍ പ്രക്ഷോഭത്തിലാണ്. അധ്യാപകരും മറ്റ് ജീവനക്കാരും യോജിച്ച് പോരാടുന്നത് സര്‍വകലാശാലയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുകയാണ്.

24 മണിക്കൂറും ജോലി ചെയ്യേണ്ട അവസ്ഥയില്‍ നിന്നും മോചനം ലഭിക്കാന്‍ അയര്‍ലന്റിലെ ഡോക്ടര്‍മാര്‍ പണിമുടക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ പണിമുടക്ക് മൂലം സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുകയാണ്.

നാളിതുവരെ അനുഭവിച്ച ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനെതിരെ സൈപ്രസിലെ നഴ്‌സുമാര്‍ പണിമുടക്കിന് തയ്യാറെടുക്കുകയാണ്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ജോലി ചെയ്താല്‍ ലഭ്യമായിരുന്ന അലവന്‍സുകള്‍ നിര്‍ത്തലാക്കിയതാണ് നഴ്‌സുമാരെ പ്രക്ഷോഭത്തിലേയ്ക്ക് നയിക്കുന്നത്.

പത്ത് ശതമാനം വേതനവര്‍ധന ആവശ്യപ്പെട്ടുകൊണ്ട് സൗത്ത് ആഫ്രിക്കയിലെ പോസ്റ്റല്‍ ജീവനക്കാര്‍ പണിമുടക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലക്കയറ്റം ജീവിത പ്രയാസങ്ങള്‍ വര്‍ധിക്കുമ്പോള്‍ പണിമുടക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലല്ലോ.

വ്യാവസായിക ബന്ധം വഷളാക്കുന്ന ഉടമകള്‍ക്കെതിരെ സ്‌കോട്ട്‌ലന്റിലെ ഓയില്‍ റിഫൈനറിയില്‍ പ്രക്ഷോഭം തുടരുകയാണ്. ലാഭം പെരുപ്പിക്കുകയും മറുഭാഗത്ത് തൊഴിലാളികളെ കൊടിയ ചൂഷണത്തിന് വിധേയരാക്കുകയും ചെയ്യുന്ന നടപടിയാണ് പണിമുടക്കിനാധാരം.

*
കെ ജി സുധാകരന്‍ ജനയുഗം

No comments: