Saturday, November 9, 2013

ഭിന്നിപ്പിക്കാനല്ല, യോജിപ്പിക്കാനാണ് ശ്രമം

കണ്ണൂരിലും കോഴിക്കോട്ടും ചേര്‍ന്ന ന്യൂനപക്ഷ കണ്‍വന്‍ഷന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരെ കുറച്ചൊന്നുമല്ല പരിഭ്രാന്തിയിലകപ്പെടുത്തിയിരിക്കുന്നത്. കണ്‍വന്‍ഷന്‍ ചേര്‍ന്നാല്‍ വോട്ട് കിട്ടില്ല എന്നാണ് ചിലരുടെ പ്രതികരണം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ഒരു നേതാവ് പറയുന്നത് ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കാക്കാനുള്ള സിപിഐ എം തന്ത്രമാണ് കണ്‍വന്‍ഷന്‍ എന്നാണ്. ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ വേവലാതിപ്പെടുന്നു. ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കാക്കുന്നു എന്ന ആക്ഷേപത്തിന്റെ തൊപ്പി മുസ്ലിംലീഗിന്റെ തലയ്ക്കുതന്നെയാണ് യോജിക്കുക. അതവിടെത്തന്നെ സൂക്ഷിച്ചാല്‍ മതി. വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും എതിരെ യഥാര്‍ഥ മതനിരപേക്ഷ ശക്തികളെ യോജിപ്പിക്കാനാണ് സിപിഐ എം ശ്രമിക്കുന്നത്. അക്കാര്യത്തില്‍ നല്ല വിജയം കൈവരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം തന്നെയാണ് പാര്‍ടിക്കുള്ളത്.

ഒക്ടോബര്‍ 30ന് ഡല്‍ഹിയില്‍ ചേര്‍ന്ന വര്‍ഗീയവിരുദ്ധ കണ്‍വന്‍ഷനില്‍ 14 പാര്‍ടികള്‍ പങ്കെടുത്തത് ചിലര്‍ക്കൊക്കെ ഞെട്ടലുണ്ടാക്കിയതില്‍ അത്ഭുതപ്പെടാനില്ല. അത് സ്വാഭാവികം മാത്രം. അത്തരം ഒരു ഐക്യം ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണ്. ഇന്ത്യയുടെ ഭരണഘടനയില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തിയ മതനിരപേക്ഷത ഭരണഘടനയുടെ താളുകളില്‍ മാത്രം ഒതുക്കിനിര്‍ത്താനുള്ളതല്ല. പ്രയോഗത്തില്‍ വരുത്താനുള്ളതാണ്. ഇന്ത്യ ഇന്ന് നേരിടുന്ന മുഖ്യ വെല്ലുവിളി മതനിരപേക്ഷതയുടെ നേര്‍ക്കുള്ള ഭീഷണിയാണെന്ന് സിപിഐ എം തിരിച്ചറിയുന്നു. മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ അണിനിരക്കുകയെന്നതാണ് എല്ലാ രാജ്യസ്നേഹികളുടെയും കടമ. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടണമെങ്കില്‍ ന്യൂനപക്ഷങ്ങളും പിന്നോക്ക വിഭാഗക്കാരും ദളിതരും ഉള്‍പ്പെടെയുള്ള അവശതയനുഭവിക്കുന്ന എല്ലാവരും സംരക്ഷിക്കപ്പെടണം.

യഥാര്‍ഥ വസ്തുത അറിയണമെങ്കില്‍ കണ്ണൂരും കോഴിക്കോട്ടും നടത്തിയ ചര്‍ച്ചകളും പ്രസംഗങ്ങളും വായിച്ചും കേട്ടും മനസ്സിലാക്കണം. രാവിലെ മുതല്‍ വൈകിട്ടുവരെ രണ്ടിടത്തും പതിനായിരക്കണക്കിനാളുകള്‍ പങ്കെടുത്തു. വര്‍ഗീയതയ്ക്കും മതതീവ്രവാദത്തിനും ജനങ്ങളനുഭവിക്കുന്ന വിലക്കയറ്റം ഉള്‍പ്പെടെയുള്ള ദുരിതങ്ങള്‍ക്കും എതിരെയാണ് പ്രാസംഗികര്‍ വിരല്‍ചൂണ്ടിയത്. മുസഫര്‍നഗറിലെ കലാപത്തില്‍ 63 മുസ്ലിം സഹോദരങ്ങളാണ് കൊല്ലപ്പെട്ടത്. 40,000 മുസ്ലിങ്ങള്‍ക്ക് സ്വന്തം ഗ്രാമംവിട്ട് ക്യാമ്പുകളില്‍ അഭയം പ്രാപിക്കേണ്ടിവന്നു. യുപിയിലെ മറ്റ് പ്രദേശങ്ങളിലും രാജസ്ഥാനിലും ബിഹാറിലും കലാപം സൃഷ്ടിക്കാനും ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനും സംഘപരിവാര്‍ ശ്രമിക്കുന്നു. 2002-ല്‍ ഗുജറാത്തില്‍ വംശഹത്യ നടപ്പാക്കിയ നരേന്ദ്രമോഡി 2014ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഭൂരിപക്ഷം കൈക്കലാക്കി പ്രധാനമന്ത്രി പദത്തിലെത്തുമെന്ന് സങ്കല്‍പ്പിച്ച് പ്രചാരവേല സംഘടിപ്പിക്കുന്നു. നരേന്ദ്രമോഡിയെ ചൂണ്ടിക്കാണിച്ച് ന്യൂനപക്ഷവോട്ടുകള്‍ മൊത്തമായി തട്ടിയെടുക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നടപടികള്‍ക്കും അഴിമതിക്കും മുസ്ലിംലീഗ് നിരുപാധികം പിന്തുണ നല്‍കുന്നു. ഏഴ് വര്‍ഷം കഴിഞ്ഞിട്ടും ഏറെ പ്രതീക്ഷയോടെ കാത്തുനിന്ന സച്ചാര്‍കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദികളായി ചിത്രീകരിച്ച് അന്യായമായി അറസ്റ്റ് ചെയ്ത് അനിശ്ചിതകാലത്തേക്ക് ജയിലിലടയ്ക്കുന്നു. കസ്റ്റഡിയിലെടുത്ത മുസ്ലിം ചെറുപ്പക്കാര്‍ നിരപരാധികളാണെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും അവരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇത്തരം വിഷയങ്ങളാണ് കണ്‍വന്‍ഷന്‍ ചര്‍ച്ച ചെയ്തത്. ചെയ്യുന്നതും പറയുന്നതുമെല്ലാം വോട്ടിനുവേണ്ടിയാണെന്ന് കരുതുന്നവര്‍ക്ക് അത്തരം തോന്നലുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍, സിപിഐ എമ്മിനെ അതേ അളവുകോലുകൊണ്ടളക്കരുത്. ന്യൂനപക്ഷ സംരക്ഷണം പാര്‍ടിയുടെ ദീര്‍ഘകാല പരിപാടിയില്‍ ഉള്‍പ്പെട്ടതാണെന്ന് വിമര്‍ശകര്‍ മനസ്സിലാക്കണം. ഇതുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി സിപിഐ എം പാര്‍ടി പരിപാടി ഉദ്ധരിക്കുന്നത് ഉചിതമാകും.

പാര്‍ടി പരിപാടിയുടെ അഞ്ചാം അധ്യായത്തിലെ ഏഴ്, എട്ട്, ഒമ്പത് ഖണ്ഡികകള്‍ മതനിരപേക്ഷത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഊന്നിപ്പറയുന്നത്. അതില്‍ പറയുന്നു: ""അതിനാല്‍ മതനിരപേക്ഷതയുടെ തത്വങ്ങള്‍ അചഞ്ചലമായി നടപ്പാക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത സമരം നടത്താന്‍ നമ്മുടെ പാര്‍ടി പ്രതിജ്ഞാബദ്ധമാണ്"". ഒമ്പതാം ഖണ്ഡികയില്‍ പറയുന്നു: ""ഭരണഘടനയുടെ വ്യവസ്ഥകള്‍ പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പുനല്‍കിയ അവകാശങ്ങള്‍ മുതലാളിത്ത ചൂഷണത്തിന്റെ സാഹചര്യത്തില്‍ സാക്ഷാത്കരിക്കപ്പെടുന്നില്ല. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് സാമ്പത്തികവും സാമൂഹികവുമായ അവസരസമത്വം ലഭിക്കാതെ പോകുകയും അവര്‍ വിവേചനത്തിനിരയാകുകയും ചെയ്യുന്നു. മുസ്ലിങ്ങള്‍ക്കെതിരെ വര്‍ഗീയലഹളകളും ഹിംസാത്മക ആക്രമണങ്ങളും സ്ഥിരമായിരിക്കുകയാണ്. ആര്‍എസ്എസും അതിന്റെ പരിവാരങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം കുത്തിയിളക്കുകയും ക്രൈസ്തവ സമുദായത്തെക്കൂടി ശരവ്യമാക്കുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇത് അന്യതാബോധവും അരക്ഷിതത്വവും വളര്‍ത്തുന്നു. ഇത് മത മൗലികവാസനകള്‍ വളര്‍ത്തുകയും മതനിരപേക്ഷതയുടെ അടിത്തറ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ന്യൂനപക്ഷ വര്‍ഗീയത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പൊതുപ്രസ്ഥാനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള സമരത്തിന്റെ മര്‍മപ്രധാനമായ വശമാണ് ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ."" ഇതാണ് പാര്‍ടിയുടെ അടിസ്ഥാന ധാരണ. ഈ ധാരണ വോട്ടുബാങ്കിന്റെതല്ല. ക്ഷണികമായ ധാരണയുമല്ല. സ്ഥായിയായ കാഴ്ചപ്പാടാണ്.

നരേന്ദ്രമോഡിയും സംഘവും ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും ഹിന്ദുക്കളുടേത് മാത്രമാണെന്നും കരുതുന്നു. സംഘപരിവാറിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു. അതുകൊണ്ടുതന്നെ സംഘപരിവാര്‍ അധികാരത്തില്‍ വരുന്നത് തടയണം. ദുര്‍ഭരണവും അഴിമതിയുംമൂലം കോണ്‍ഗ്രസ് ജനങ്ങളില്‍നിന്നൊറ്റപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ മോഡി അധികാരത്തില്‍വരുന്നത് തടയാന്‍ ന്യൂനപക്ഷ മതവിഭാഗങ്ങളുള്‍പ്പെടെ എല്ലാ മതനിരപേക്ഷ ജനവിഭാഗങ്ങളും ഒന്നിച്ചുനില്‍ക്കണമെന്നാണ് പറയുന്നത്. ഈ യോജിപ്പിന് തടസ്സമാണ് ഇന്ത്യ ഇസ്ലാമികരാഷ്ട്രമാകണമെന്ന ജമാഅത്തെ ഇസ്ലാമിയുടെ ധാരണയും ആര്‍എസ്എസിന് പകരംവയ്ക്കാന്‍ മുസ്ലിങ്ങള്‍ തീവ്രവാദം സ്വീകരിക്കണമെന്ന സമീപനവും. ഇതെല്ലാം തുറന്നുകാട്ടി വര്‍ഗീയതയ്ക്കെതിരായി യോജിക്കണമെന്നതാണ് ഇന്നത്തെ ആവശ്യം.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: