Tuesday, November 5, 2013

ജനസമ്പര്‍ക്ക പരിപാടിയുടെ കാണാപ്പുറങ്ങള്‍

സര്‍ക്കാര്‍ സേവനം അര്‍ഹതപ്പെട്ടവര്‍ക്ക് യഥാസമയം ലഭിക്കുന്നില്ലെങ്കില്‍, അതുറപ്പുവരുത്തുവാന്‍ ജനകീയ സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. അതുറപ്പുവരുത്താന്‍ പല സര്‍ക്കാരുകളും വ്യത്യസ്തങ്ങളായ മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുന്നത്. അതിനെ കുറ്റപ്പെടുത്താനാകില്ല. 1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെങ്കിലും 1957 മുതലാണ് കേരളത്തിലെ സിവില്‍ സര്‍വീസ് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒന്നായി മാറാന്‍ തുടങ്ങിയത്. മനുഷ്യ സ്‌നേഹവും ജനക്ഷേമവും മുഖ്യ അജണ്ടയാക്കിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് ഇതിന് അടിത്തറപാകിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ധാരാളം വിമര്‍ശനങ്ങള്‍ ഉന്നയിക്കാനാകുമെങ്കിലും, 93 ശതമാനം  കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമി ഉറപ്പുവരുത്തുന്നതിലടക്കം കേരളം കൈവരിച്ച നേട്ടങ്ങളില്‍ സിവില്‍ സര്‍വീസ് വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്.

ഭരണകൂടത്തിന്റെ നയവും ശൈലിയും അനുസരിച്ചാണ് ഒരു പരിധി വരെ സിവില്‍ സര്‍വീസ് ചലിക്കുന്നത്. നിലവിലുളള സംവിധാനങ്ങളെയും ജീവനക്കാരെയും ഉപയോഗിച്ചുതന്നെയാണ് ഇ ചന്ദ്രശേഖരന്‍നായര്‍ എന്ന ഭക്ഷ്യവകുപ്പുമന്ത്രി, ഇന്ത്യക്കാകെ മാതൃകയായ പൊതു വിതരണ രംഗം കേരളത്തില്‍ കെട്ടിപ്പടുത്തത്. വളരെ ശാന്തമായിട്ടായിരുന്നു അതു നടന്നത്. ഈ മന്ത്രിക്ക് വേണമെങ്കില്‍ റേഷന്‍കാര്‍ഡ് വിതരണത്തിനായി മാത്രം നൂറ് കണക്കിന് മേളകള്‍ നടത്തി കേരളത്തിലെ മുഴുവന്‍ കുടുംബങ്ങളെയും മൈതാനങ്ങളില്‍ അണിനിരത്താമായിരുന്നു. അത്തരം കെട്ടുകാഴ്ചകളല്ല ഭരണം എന്ന് തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഇ എം എസ്., സി അച്യുതമേനോന്‍, എ കെ  ആന്റണി, പി കെ വി, ഇ കെ നായനാര്‍, എം എന്‍. ഗോവിന്ദന്‍നായര്‍, റ്റി വി തോമസ്, കെ ആര്‍ ഗൗരിയമ്മ, ബേബി ജോണ്‍, സി എച്ച് മുഹമ്മദ് കോയ, വി വി രാഘവന്‍, കെ പി പ്രഭാകരന്‍, പിണറായി വിജയന്‍, വി എം സുധീരന്‍ തുടങ്ങി കേരളം കണ്ട പ്രഗത്ഭരായ മന്ത്രിമാരൊന്നും ഭരണത്തില്‍ പൈങ്കിളി ശൈലി സ്വീകരിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ മൗലികമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അവര്‍ക്കൊക്കെ കഴിഞ്ഞിരുന്നു.
'ജനസമ്പര്‍ക്ക പരിപാടി' എന്ന് പേരിട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തി വരുന്ന അര്‍ഹത ഇല്ലാത്തവര്‍ക്കു കൂടി ഖജനാവ് ചോര്‍ത്തികൊടുക്കുന്ന മാമാങ്കത്തിന് പിന്നില്‍ നടക്കുന്ന ചില കാര്യങ്ങളെകുറിച്ച് പറയുവാനാണ് ഈ ഒരു മുഖവുര അവതരിപ്പിച്ചത്. ലേഖകന്റെ ഒരു സ്വന്തം അനുഭവം പറഞ്ഞ് കാര്യത്തിലേക്ക് കടക്കാം.

എ കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഏല്‍ക്കുകയും ചെയ്ത്, ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ്  ജനസമ്പര്‍ക്ക പരിപാടി ആദ്യമായി തുടങ്ങുന്നത്. അക്കാലത്ത് തിരുവനന്തപുരം കളക്‌ട്രേറ്റില്‍ ജോലി ചെയ്യുകയായിരുന്നു ഞാന്‍. ജനസമ്പര്‍ക്ക പരിപാടിയില്‍ ധാരാളം അപേക്ഷകര്‍ മുഖ്യമന്ത്രിക്കു മുന്നില്‍ എത്തി. അവരില്‍ ഭൂരിപക്ഷവും പണം മോഹിച്ചുവന്നവരായിരുന്നില്ല. ശരിയായ ആവശ്യങ്ങളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. പട്ടയം, പോക്കുവരവ്, റീ-സര്‍വെ തര്‍ക്കങ്ങള്‍, വീട്, വൈദ്യുതി, ചികിത്സാ ധനസഹായം, സ്ഥലംമാറ്റം, ക്വാര്‍ട്ടേഴ്‌സ്, പൈപ്പ് കണക്ഷന്‍ തുടങ്ങി ധാരാളം കാര്യങ്ങള്‍ക്കുവേണ്ടിയാണ് പാവം മനുഷ്യന്‍ ഒഴുകിയെത്തിയത്. ഇതൊക്കെ സഹിഷ്ണുതയോടെ കേട്ട് അതിന് പരിഹാരം കണ്ടെത്തുക എന്നതായിരുന്നില്ല മുഖ്യമന്ത്രിയുടെ ലക്ഷ്യം. വന്നവര്‍ക്കെല്ലാം സാമ്പത്തിക സഹായം ചെയ്യുകയായിരുന്നു അദ്ദേഹം ചെയ്തത്. വന്നവര്‍ പറഞ്ഞതു കേട്ടില്ല, കൊടുത്ത അപേക്ഷകള്‍ വായിച്ചു നോക്കിയില്ല. ആരെയും അതിനു ചുമതലപ്പെടുത്തിയതുമില്ല. പട്ടയം, പോക്കുവരവ്, സ്ഥലംമാറ്റം, ക്വാര്‍ട്ടേഴ്‌സ്, ചികിത്സാ ധനസഹായം തുടങ്ങി എന്തെല്ലാം കാര്യങ്ങള്‍ക്ക് അപേക്ഷ കിട്ടിയോ, അതിലെല്ലാം 2000 രൂപ വീതം അനുവദിച്ച് മുഖ്യമന്ത്രി തന്നെ ഉത്തരവിട്ടു.

അന്ന് വന്നെത്തിയവരില്‍ പത്തു ശതമാനത്തോളം പേരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായി എന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍ മറ്റുളളവര്‍ക്കെല്ലാം സമ്പത്ത് വിതരണം ചെയ്യുന്ന പ്രവര്‍ത്തനമാണ് അവിടെ അരങ്ങേറിയത്. അവരില്‍ 90% ല്‍ അധികം പേരും അനര്‍ഹരായിരുന്നു എന്നത് വസ്തുതയാണ്. തുടര്‍ന്ന് മറ്റ് ജില്ലകളില്‍ നടന്ന പരിപാടികളും ഇങ്ങനെതന്നെയായിരുന്നു. ഏറ്റവും മോശമായ വിധത്തില്‍ നടന്നത് കോട്ടയത്തായിരുന്നു. കോണ്‍ഗ്രസ് ഭാരവാഹികള്‍ നൂറ് കണക്കിന് അപേക്ഷകള്‍ ശേഖരിച്ചു. ഒരു ഡോക്ടറെ കൊണ്ടു തന്നെ നൂറ് കണക്കിന് സര്‍ട്ടിഫിക്കറ്റുകള്‍ എഴുതിച്ചു. എല്ലാവര്‍ക്കും പണം നല്‍കി. അതില്‍ കമ്മിഷന്‍ കൈപ്പറ്റിയവര്‍ ധാരാളം. ഇടവകകള്‍ മുഖാന്തിരവും ആയിരക്കണക്കിന് അപേക്ഷകള്‍ വാങ്ങി. അവര്‍ക്കും പണം നല്‍കി. എന്‍ എസ് എസ് ന്റെയും എസ് എന്‍ ഡി പി യുടെയും ചില പ്രാദേശിക നേതാക്കള്‍ മുഖാന്തിരവും അപേക്ഷ വാങ്ങി പണം നല്‍കി. സര്‍ക്കാര്‍ പണം വെറുതെ നല്‍കി എല്ലാവരേയും സുഖിപ്പിക്കുകയായിരുന്നു ലക്ഷ്യം. അക്കാലത്ത് കോട്ടയം കളക്‌ട്രേറ്റില്‍ ഇതു വലിയ ചര്‍ച്ചയായെങ്കിലും 'സര്‍ക്കാരിന്റെ പണമല്ലെ, എന്തിനു പ്രതികരിക്കണ' മെന്ന ചിന്തയില്‍ എല്ലാവരും ഒതുങ്ങി.
ഒരു ജനാധിപത്യ ഭരണ സംവിധാനത്തില്‍, അര്‍ഹതയുളളവരെ കണ്ടെത്തി, അവര്‍ക്ക് അര്‍ഹമായ വിധത്തില്‍ സാമ്പത്തികമായും മറ്റുവിധത്തിലുമുളള സഹായമെത്തിക്കുക ഒരു സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ അര്‍ഹതയില്ലാത്തവര്‍ക്ക് വ്യാപകമായ രീതിയില്‍ ഖജനാവിലെ പണം എടുത്തു നല്‍കുക എന്നു പറഞ്ഞാല്‍ അത് അധികാര ദുരുപയോഗവും ക്രമക്കേടും അഴിമതിയുമാണ്. ഇങ്ങനെ സംഭവിക്കുമ്പോള്‍, അര്‍ഹതയുളളവര്‍ക്ക്, അര്‍ഹമായ വിധത്തില്‍ സഹായം ലഭിക്കാതെ വരും എന്നതും വസ്തുതയാണ്. 'സര്‍ക്കാരിന്റെ പണമല്ലെ, ആരെങ്കിലും കൊണ്ടുപോകട്ടെ' എന്ന പൊതുമനോഭാവം നാടിനുതന്നെ ആപത്താണ്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിലാണ് കാര്യങ്ങള്‍ എത്തുക.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ രീതി ശരിയല്ല എന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി വിലയിരുത്തുകയും അതിനെതിരെ പ്രതികരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി എന്ന രീതിയില്‍ ഞാന്‍ പത്രങ്ങള്‍ക്ക് പ്രസ്താവന നല്‍കി. മാത്രവുമല്ല, ഒരു ചാനലിന് അഭിമുഖവും നല്‍കി. ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്‌സ്, സ്ഥലംമാറ്റം, പട്ടയം, പോക്കുവരവ് എന്നീ ആവശ്യങ്ങള്‍ക്കുവേണ്ടി നല്‍കിയ അപേക്ഷകളില്‍ പോലും 2000 രൂപ വീതം മുഖ്യമന്ത്രി അനുവദിച്ചതിന്റെ ഫോട്ടോ കോപ്പികള്‍ അഭിമുഖത്തിനിടയില്‍ കാട്ടുകയും ചെയ്തു. ഇത് വലിയ വിവാദമായി. അടുത്ത ദിവസംതന്നെ ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും അപേക്ഷകളും തിരുവനന്തപുരം എ ഡി എം ന്റെ അലമാരയില്‍ എടുത്തു സൂക്ഷിക്കുവാന്‍ മുഖ്യമന്ത്രിയുടെ ആഫീസ് നിര്‍ദ്ദേശിച്ചു. അന്ന് സി പി ഐ നിയമസഭാ കക്ഷി നേതാവായ കെ പി രാജേന്ദ്രന്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചു. സൗമ്യനായ മുഖ്യമന്ത്രി അന്ന് പൊട്ടിത്തെറിച്ചു.

അക്കാലത്ത് തൊടുപുഴ എം എല്‍ എ ആയിരുന്ന പി റ്റി തോമസ് (ഇപ്പോഴത്തെ ഇടുക്കി എം പി) സ്വന്തം ലറ്റര്‍പാഡില്‍ എനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഞാന്‍ സര്‍ക്കാരിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു എന്നതായിരുന്നു ആക്ഷേപം. മുഖ്യമന്ത്രി അന്നുതന്നെ ഇതിനെ കുറിച്ച് അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കുവാന്‍ ലാന്റ് റവന്യൂ അഡീഷണല്‍ കമ്മിഷണര്‍ സുമന എന്‍. മേനോന്‍ ഐ എ എസ് നെ (ഇപ്പോഴത്തെ പട്ടികജാതി വികസന വകുപ്പു സെക്രട്ടറി) ചുമതലപ്പെടുത്തി. അവര്‍ എന്നെ ഹിയറിംഗിന് വിളിച്ചു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി വളരെ പ്രകോപിതനാണെന്നും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും അതിനാല്‍ തെറ്റുപറ്റിയതായി സമ്മതിച്ച് ഒരു മാപ്പപേക്ഷ എഴുതി നല്‍കുന്നതാണ് നല്ലതെന്നും അവര്‍ ഉപദേശിച്ചു. ആ ഉപദേശം ഞാന്‍ ചെവിക്കൊണ്ടില്ല എന്നു മാത്രമല്ല, മാധ്യമങ്ങളില്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു എന്നും ഇക്കാര്യത്തില്‍ സമഗ്രമായ ഒരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുകയാണെങ്കില്‍ ആക്ഷേപങ്ങള്‍ തെളിയിക്കാന്‍ തയ്യാറാണെന്നും മൊഴി നല്‍കി. അവര്‍ അത് രേഖപ്പെടുത്തി. ഞാന്‍ ഒപ്പിട്ടുകൊടുത്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. ഒരുമാസത്തിലധികം ഫയല്‍ മുഖ്യമന്ത്രിയുടെ ആഫീസില്‍ നടപടിയില്ലാതെ കിടന്നു. അതിനുശേഷം 'ഇക്കാര്യത്തില്‍ തുടര്‍നടപടി ആവശ്യമില്ല'  എന്ന് ഫയലില്‍ മുഖ്യമന്ത്രി തന്നെ കുറിപ്പെഴുതി. ആ അധ്യായം അവിടെ അവസാനിച്ചു.

ഇപ്പോള്‍ വീണ്ടും ജനസമ്പര്‍ക്ക പരിപാടി നടന്നുകൊണ്ടിരിക്കുകയാണ്. പഴയ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും നടക്കുന്നത്. കളക്‌ട്രേറ്റുകളില്‍ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കുന്നു. അതിന്‍മേല്‍ അന്വേഷണം നടത്തുന്നു. ഇങ്ങനെ ആനുകൂല്യം കിട്ടുന്നവരില്‍ ഭൂരിപക്ഷവും അര്‍ഹതയുളളവരായിരിക്കും. എന്നാല്‍ പരിപാടി നടക്കുന്ന ദിവസം നേരിട്ടു വന്ന് അപേക്ഷ നല്‍കി പണം വാങ്ങുന്നവരില്‍ മഹാഭൂരിപക്ഷവും അര്‍ഹതപ്പെട്ടവര്‍ ആയിരിക്കില്ല. ഒക്‌ടോബര്‍ 18 ന് തിരുവനന്തപുരത്ത് തന്നെ ഇത് പ്രകടമായി. അന്ന് ഉച്ചക്ക് ശേഷം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിന് പരിസരത്ത് റോഡില്‍ നിന്നും വാഹനങ്ങളില്‍ ഇരുന്നും നൂറ് കണക്കിന് അപേക്ഷകള്‍ തയ്യാറാക്കുന്നത് ആര്‍ക്കും കാണാവുന്ന കാഴ്ചയായിരുന്നു. അവയില്‍ മിക്കതും സാമ്പത്തിക സഹായത്തിനുളളതായിരുന്നു. അന്ന് മൂന്നരമണിയോടെ നേരത്തെ ലഭിച്ച അപേക്ഷകളിന്‍മേല്‍ തീരുമാനമെടുത്ത് മുഖ്യമന്ത്രിക്ക് മടങ്ങാമായിരുന്നു. അദ്ദേഹമത് ചെയ്തില്ല. പുറത്ത് ഏജന്റുമാര്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ തയ്യാറാക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ അദ്ദഹം അവിടെതന്നെ നിന്നു, അര്‍ദ്ധരാത്രി വരെ. 'ജനസമ്പര്‍ക്ക പരിപാടി അര്‍ദ്ധരാത്രി വരെ നീണ്ടു, ഭക്ഷണം ഉപേക്ഷിച്ച് മുഖ്യമന്ത്രി നിന്നു' എന്ന രീതിയില്‍ പത്രങ്ങളില്‍ തലക്കെട്ടുണ്ടാകാന്‍ മുഖ്യമന്ത്രി വേഷം കെട്ടുകയാണ് എന്ന് പോലീസുകാരടക്കമുളള ഭൂരിപക്ഷം ഉദ്യോഗസ്ഥര്‍ക്കുപോലും തോന്നി. പലരും അങ്ങനെ തന്നെ സ്വകാര്യം പറയുകയും ചെയ്തു. ഒരു മുഖ്യമന്ത്രി ഇത്ര അല്‍പത്വം കാണിക്കാമോ എന്ന് പലരും ചിന്തിച്ചു. തുടര്‍ന്ന് എറണാകുളത്തു നടന്നതും ഈ വേഷം കെട്ടല്‍ തന്നെയായിരുന്നു.

ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം രൂക്ഷമായ വിലക്കയറ്റമാണ്. ഇക്കാര്യത്തില്‍ ചെറുവിരലനക്കാന്‍ ഈ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. ഭൂമിയുടെ സര്‍വെയില്‍ ഉണ്ടായ തെറ്റുകള്‍ തിരുത്തി കിട്ടുന്നതിനാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ റവന്യൂ-സര്‍വെ ആഫീസുകളില്‍ എത്തുന്നത്. അത്തരം ആയിരക്കണക്കിന് അപേക്ഷകള്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ എത്തുന്നുണ്ട്. എന്നാല്‍ അതില്‍ അഞ്ചു ശതമാനം കേസുകള്‍ക്കുപോലും പരിഹാരം ഉണ്ടായിട്ടില്ല. എ പി എല്‍ കാര്‍ഡുകള്‍ ബി പി എല്‍ ആക്കുക, വീടുകള്‍ അനുവദിക്കുക, വായ്പകള്‍ എഴുതി തളളുക, വൈദ്യുതി കണക്ഷന്‍ നല്‍കുക, സര്‍ക്കാര്‍ ആഫീസുകളിലെ അഴിമതി തടയുക, റോഡുകള്‍ ഗതാഗതയോഗ്യമാക്കുക, സ്ഥലംമാറ്റ മാനദണ്ഡം പാലിക്കുക, മരുന്നുകളുടെ വിലനിയന്ത്രിക്കുക, വീടിന് നമ്പരിടുക, സ്‌കൂള്‍ അഡ്മിഷന്‍ അനുവദിക്കുക, മാലിന്യം നീക്കം ചെയ്യുക ഇക്കാര്യങ്ങളിലുളള അപേക്ഷകളും ധാരാളമാണ്. എന്നാല്‍ അവയില്‍ എത്ര എണ്ണത്തില്‍ പരിഹാരമുണ്ടായി എന്ന കണക്ക് പുറത്തുവരുമ്പോള്‍ സത്യം മനസിലാകും. ഫലത്തില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ കാര്യക്ഷമമായി നടക്കുന്ന ഏക കാര്യം ചികിത്സാ ധനസഹായത്തിന്റെ പേരില്‍ അര്‍ഹതയുളളവര്‍ക്കും അര്‍ഹതയില്ലാത്തവര്‍ക്കുമെല്ലാം ഖജനാവില്‍ നിന്നും പണം നല്‍കുക എന്നതാണ്. കഴിഞ്ഞ പ്രാവശ്യം കൊല്ലത്ത് ജനസമ്പര്‍ക്ക പരിപാടി നടന്നപ്പോള്‍, ജില്ലാ ആശുപത്രിയില്‍ കിടന്ന നിരവധി രോഗികളെ ആംബുലന്‍സുകളില്‍ മുഖ്യമന്ത്രിക്ക് മുന്‍പില്‍ എത്തിക്കാന്‍ ഏജന്റുമാര്‍ വലിയ മത്സരമാണ് നടത്തിയത്. അര്‍ഹതയില്ലാത്ത ധാരാളം പേര്‍ അന്ന് വന്‍ തുക ആനുകൂല്യം വാങ്ങി. അതില്‍ ഒരു ഭാഗം ഏജന്റുമാര്‍ക്കു നല്‍കി. അന്നവിടെ പരിപാടിക്കെത്തിയവര്‍ക്ക് മുഴുവന്‍ ഭക്ഷണം നല്‍കിയത് കൊല്ലത്തെ ഒരു വന്‍ വ്യവസായി ആയിരുന്നു. മണല്‍ മാഫിയയില്‍ നിന്നും പാറ മാഫിയയില്‍ നിന്നും പണം പിരിച്ചായിരുന്നു പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി സ്ഥാപിച്ചിരുന്നത്. അഴിമതിക്കാരായ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഒരു വിഭാഗം രാഷ്ട്രീയക്കാര്‍ക്കും ജനസമ്പര്‍ക്ക പരിപാടി ഒരു കൊയ്ത്ത് ഉത്സവമായിരുന്നു.

മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം (സി എം ഡി ആര്‍ എഫ്) വിതരണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഒരനുഭവം കൂടി രേഖപ്പെടുത്താം. കഴിഞ്ഞ എല്‍ ഡി എഫ് ഭരണകാലത്ത്, ഈ ലേഖകന്‍ കൊല്ലം കളക്‌ട്രേറ്റില്‍ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ആയിരുന്നു. അക്കാലത്തും മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായ ഫണ്ടിനു വേണ്ടിയുളള ആയിരക്കണക്കിന് അപേക്ഷകള്‍ കളക്‌ട്രേറ്റില്‍ വരുമായിരുന്നു. അതിന്‍മേല്‍ എല്ലാം അന്വേഷണം നടത്തി അര്‍ഹതയുളളത് സ്വീകരിക്കും. 2000 രൂപ വരെയുളള ധനസഹായം ജില്ലാ കളക്ടര്‍ അനുവദിക്കും. അതില്‍ കൂടുതല്‍ തുകക്കുളളത് മുഖ്യമന്ത്രിയുടെ ആഫീസിലേക്കയക്കും. അവ മുഴുവന്‍ രണ്ടാഴ്ചക്കുളളില്‍ അനുവദിച്ച് ഉത്തരവ് ഉണ്ടാകും. ജില്ലയില്‍ നിന്നയച്ച ഏതെങ്കിലും ഒരു കേസ് നിരസിച്ചതായോ തുകയില്‍ വെട്ടിക്കുറവു വരുത്തിയതായോ അനുവദിക്കുന്നതില്‍ കാലതാമസം ഉണ്ടായതായോ ഓര്‍ക്കുന്നില്ല. പോലീസുകാര്‍ അടക്കമുളള ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ തെരുവിലിറക്കി, കോടികള്‍ ചെലവഴിച്ച് വലിയ ആഘോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച്, ഒരു മുഖ്യമന്ത്രി അര്‍ദ്ധരാത്രിവരെ വേഷം കെട്ടിനിന്ന്‌ചെയ്യുന്ന കാര്യം വളരെ ലളിതമായിട്ടാണ് അക്കാലത്ത് നടന്നിരുന്നത്. അന്നത്തെ മുഖ്യമന്ത്രി ഇത്തരം കാര്യങ്ങള്‍ ആഘോഷമാക്കി മാറ്റിയിരുന്നില്ല. ഒരു കാര്യം ഉറപ്പിച്ചുപറയാനാകും. അന്ന് ചികിത്സാ ധനസഹായം ലഭിച്ചവരില്‍ 80% ല്‍ അധികവും അര്‍ഹതയുളളവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ആനുകൂല്യം കിട്ടുന്നവരില്‍ 80% ല്‍ അധികവും അര്‍ഹതയില്ലാത്തവരാണ്. സത്യസന്ധവും സമഗ്രവുമായ ഒരന്വേഷണം നടന്നാല്‍ ഇക്കാര്യം വെളിപ്പെടും. പൊതുജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് ഇറക്കിയ 45 ഉത്തരവുകളെ കുറിച്ച് സര്‍ക്കാര്‍ പരസ്യത്തില്‍ പറയുന്നുണ്ട്. ഭരണപരമായ കാര്യങ്ങളില്‍ ഓരോ ദിവസവും നൂറ് കണക്കിന് സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറങ്ങുന്ന കേരളത്തില്‍ ഈ 45 ഉത്തരവുകള്‍ക്ക് ഒരു പ്രാധാന്യവുമില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിക്കുന്നവര്‍ മലയാളികളാണ്. ഇച്ഛാ ശക്തിയും മനുഷ്യസ്‌നേഹവും ദീര്‍ഘ വീക്ഷണവുമുളള രാഷ്ട്രീയ നേതൃത്വം, ഭരണതലത്തില്‍ സ്വീകരിച്ച നടപടികളുടെ ഫലമായിട്ടാണ് ഈ മഹത്തായ നേട്ടം കേരളത്തില്‍ ഉണ്ടായത്. ഭരണതലത്തിലുളള കെട്ടുകാഴ്ചകള്‍ കൊണ്ട് ജനങ്ങളുടെ ജീവിതത്തില്‍ മൗലികമായ ഒരു മാറ്റവും ഉണ്ടാകില്ല. ചരിത്രം പകര്‍ന്നു നല്‍കുന്ന പാഠമാണിത്. (സൗജന്യം വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ ആയിരക്കണക്കിന് ജനങ്ങള്‍ വന്നെത്തും. സൗജന്യ സാരിവിതരണം നടന്ന സ്ഥലത്ത് ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് വെടിവെപ്പുണ്ടാകുന്ന രാജ്യമാണിത്.) മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ബാക്കി പത്രം നീതിബോധത്തോടെ വിലയിരുത്തുന്നവര്‍ക്ക് ഇക്കാര്യം ബോധ്യമാകും. ജനങ്ങളുടെ നികുതിയായി ഖജനാവില്‍ വന്നെത്തുന്ന പണം അര്‍ഹതയില്ലാത്തവര്‍ക്ക് ചോര്‍ത്തികൊടുക്കാന്‍ ഒരു മുഖ്യമന്ത്രിക്ക് ആരാണധികാരം നല്‍കിയത്? തീര്‍ച്ചയായും  സി എ ജി യുടെ കണ്ണ് ഇന്നല്ലെങ്കില്‍ നാളെ ഇവിടെ എത്താതിരിക്കില്ല.

*
സി ആര്‍ ജോസ് പ്രകാശ് ജനയുഗം

1 comment:

Jomy said...

ഓരോ ജില്ലക്കും ഓരോ മന്ത്രി നയിക്കുന്ന വിധത്തില്‍ ഒരേ സമയം, ഒരു വര്‍ഷം ചുരുങ്ങിയത് 3 മാസമെങ്കിലും ജനസമ്പര്‍ക്ക പരിപാടി നടത്തേണ്ടതാണ്. കേരള സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളിലേക്കും ഇറങ്ങി ചെല്ലുന്ന, മികച്ച ജനാധിപത്യ സംരക്ഷണ പരീക്ഷണമായ, തികഞ്ഞ സുതാര്യത നിലനിര്‍ത്തുന്ന , ഇടനിലക്കാരില്ലാതെ നേരിട്ട് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാനുള്ള അവസരംഭരണാധികാരിക്ക് കൈവരുന്ന ജനസമ്പര്‍ക്ക പരിപാടി വിജയമാക്കാന്‍ സര്‍ക്കാര്‍ ഒരു പൊതു വെബ് സൈറ്റ് തയ്യാറാക്കുക.പരാതികള്‍ ആദ്യം പഞ്ചായത്തുകള്‍ /ജില്ലകള്‍ തിരിച്ചു അതിലേക്കു സമര്‍പ്പിക്കുക .ഇതിനായി അക്ഷയ കേന്ദ്രങ്ങള്‍ ഉപയോഗപെടുത്തുക .വിഷയങ്ങള്‍ തിരിച്ചു പരാതികള്‍ സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കുക.കമ്പ്യൂട്ടര്‍ സഹായത്തോടെ വളരെ വേഗത്തില്‍ പരാതികള്‍ പരിഹരിക്കാം.സഹായം ലഭിച്ചവരുടെ/പരാതികള്‍ പൂര്‍ണമായും പരിഹരിച്ചവരുടെ വിവരങ്ങള്‍ പ്രത്യേകം നല്‍കുക .http://malayalatthanima.blogspot.in