Monday, November 4, 2013

വൈദ്യുതിബോര്‍ഡ് വിഭജിച്ച് തകര്‍ക്കരുത്

വൈദ്യുതിബോര്‍ഡിനെ മൂന്ന് കമ്പനികളാക്കി വിഭജിക്കാനുള്ള മന്ത്രിസഭാതീരുമാനം സ്ഥാപനത്തിന്റെ പൊതുമേഖലാ സ്വഭാവത്തെ തകര്‍ക്കുന്നതും സംസ്ഥാനത്തിന്റെ വൈദ്യുതിമേഖലയ്ക്ക് ഹാനികരവുമാണ്. ഡല്‍ഹിയില്‍ ചേര്‍ന്ന വൈദ്യുതിമന്ത്രിമാരുടെ സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദത്തെതുടര്‍ന്നാണ് വൈദ്യുതിബോര്‍ഡിനെ വിഭജിക്കാമെന്ന് കേരളവും സമ്മതിച്ചത്. കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമാണ് ഈ നീക്കം. ഇലക്ട്രിസിറ്റി ആക്ട് 2003ന്റെ പരിധിക്കുള്ളില്‍ തന്നെ ഒറ്റസ്ഥാപനമായി വൈദ്യുതിബോര്‍ഡിനെ പൊതുമേഖലയില്‍ സംരക്ഷിക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്ന ബദല്‍നയമാണ് എല്‍ഡിഎഫ് ഭരണകാലത്ത് കേരളം മുന്നോട്ടുവച്ചത്. ആ നയത്തില്‍നിന്നുള്ള പിന്മാറ്റമാണ് പുതിയ മന്ത്രിസഭാ തീരുമാനം. രണ്ട് കമ്പനികളെങ്കിലും ആക്കാതെ ബോര്‍ഡിന് നിലനില്‍ക്കാന്‍ കഴിയില്ലെന്നാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ബോര്‍ഡ് വിഭജനത്തിനായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിക്കാന്‍ അന്ന് തീരുമാനിക്കുകയുംചെയ്തു. ജീവനക്കാരുടെയും ബഹുജനങ്ങളുടെയും കടുത്ത എതിര്‍പ്പുയര്‍ന്നതിനാലാണ് അന്ന് ആ നടപടി നിര്‍ത്തിവച്ചത്.

വൈദ്യുതിമേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള ആസൂത്രിത നടപടിയാണ് ബോര്‍ഡ് വിഭജനം. ഉല്‍പ്പാദന പ്രസരണ വിതരണമേഖലകള്‍ വ്യത്യസ്ത കമ്പനികളാക്കുന്നത് വൈദ്യുതിനിരക്കില്‍ കടുത്ത വര്‍ധനയ്ക്ക് കാരണമാകും. ഈ മേഖലകളിലെ യോജിച്ച ആസൂത്രണം തകിടംമറിയാനും കാരണമാകാം. വൈദ്യുതിബോര്‍ഡ് വിഭജിച്ച് കമ്പനികളാക്കാനുള്ള നിര്‍ബന്ധത്തിന് വഴങ്ങിയ ഇന്ത്യയിലെ വൈദ്യുതിവിതരണ യൂട്ടിലിറ്റികളാകെ കടുത്ത നഷ്ടത്തിലും കടക്കെണിയിലുമാണ്. വന്‍ താരിഫ് വര്‍ധനയാണ് അവിടങ്ങളിലൊക്കെ ഉണ്ടായത്. ആ അനുഭവങ്ങളില്‍നിന്ന് പാഠംപഠിക്കാതെയാണ് ബോര്‍ഡ് വിഭജനത്തിനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്.

ഉപയോക്താക്കള്‍ക്ക് ഇന്ന് കിട്ടുന്ന പരിമിതമായ ആനുകൂല്യങ്ങള്‍പോലും അടഞ്ഞ അധ്യായമാകും. വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനം താറുമാറാക്കി സ്വകാര്യവല്‍ക്കരണം ആവശ്യമാണ് എന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കാനുള്ള ശ്രമം യുഡിഎഫ് സര്‍ക്കാര്‍ നേരത്തെ തുടങ്ങിയതാണ്. എല്‍ഡിഎഫ് ഭരണകാലത്തെ മുന്‍കൈകളും മുന്‍ഗണനകളും അട്ടിമറിച്ചു. സമ്പൂര്‍ണ വൈദ്യുതീകരണലക്ഷ്യത്തില്‍നിന്ന് പിന്മാറി. സൗജന്യകണക്ഷനുകള്‍ നിര്‍ത്തലാക്കി. എല്‍ഡിഎഫ് ഭരണകാലത്ത് 85 മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടന്നുവെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഒരിടത്തുമാത്രമാണ് ലക്ഷ്യം കൈവരിച്ചത്. വൈദ്യുതി ഉല്‍പ്പാദനരംഗത്തും സ്ഥിതി ഇതുതന്നെ. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍, ചാത്തങ്കോട്ടുനട, വിലങ്ങാട് എന്നിങ്ങനെ ഒട്ടുമിക്ക വൈദ്യുതി ഉല്‍പ്പാദന പദ്ധതികളുടെയും പണി നീങ്ങുന്നില്ല. പുതിയ പദ്ധതികള്‍ കണ്ടെത്താന്‍ ശ്രമങ്ങളില്ല. ബൈതരണി കല്‍ക്കരിപ്പാടം പദ്ധതി ഖനന നടപടികളില്‍ പുരോഗതിയില്ല എന്നപേരില്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുത്തു. സംസ്ഥാനം അനങ്ങുന്നില്ല. ചീമേനി താപനിലയം എമര്‍ജിങ് കേരളയില്‍ വില്‍പ്പനയ്ക്കുവച്ച് 1621 ഏക്കര്‍ സ്ഥലം വിറ്റുകാശാക്കാന്‍ നോക്കിയതാണ്, ഈ രംഗത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ഏക "ഇടപെടല്‍". മുന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ വൈദ്യുതിവാങ്ങല്‍ കരാറുകള്‍ റദ്ദാക്കി. ഊര്‍ജ മാനേജ്മെന്റ് പിഴച്ചു. ഇതുമൂലമാണ് കടുത്ത വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് കേരളം വീണത്.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കമ്പോളത്തിലേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയിട്ടും ജലസംഭരണികള്‍ നിറഞ്ഞുകവിഞ്ഞിട്ടും പ്രതിസന്ധി മാറുന്നില്ല. പ്രസരണരംഗത്ത്, വര്‍ഷം ശരാശരി 20 സബ്സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കിയതായിരുന്നു എല്‍ഡിഎഫ് ഭരണകാലം. കഴിഞ്ഞ രണ്ടരവര്‍ഷത്തില്‍ ഇരുപതു സബ്സ്റ്റേഷനുകള്‍പോലും പൂര്‍ത്തിയായിട്ടില്ല. കൂടംകുളത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് നിര്‍മാണം തുടങ്ങിയ തിരുനെല്‍വേലി- കൊച്ചി 400 കെവി ലൈന്‍, 400 കെവി പവര്‍ ഹൈവേ എന്നതൊന്നും ഇപ്പോള്‍ കേള്‍ക്കുന്നില്ല. ഇത്തരത്തില്‍, സര്‍ക്കാരിന്റെ നയവൈകല്യവും കെടുകാര്യസ്ഥതയുംമൂലം വൈദ്യുതിമേഖല തകര്‍ന്നുനില്‍ക്കുമ്പോഴാണ് കമ്പനിവല്‍ക്കരണം എന്ന വിപത്തുകൂടി എടുത്ത് തലയില്‍വയ്ക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ രംഗത്ത് കൃത്യമായ നയം മുന്നോട്ടുവച്ചാണ് പ്രവര്‍ത്തിച്ചത്. നാടിനും ജനങ്ങള്‍ക്കും പൊതുമേഖലയ്ക്കും അനുഗുണമായ ആ നയമാണ്, കേന്ദ്രത്തിന്റെ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ സഹായകമായത്. യുഡിഎഫിന് നയമുണ്ട്- അതുപക്ഷേ ജനവിരുദ്ധമാണ്. അതുകൊണ്ടുതന്നെ കെഎസ്ഇബിയെ കമ്പനികളാക്കി, വൈദ്യുതിരംഗത്തെ സ്വകാര്യലാഭത്തിന്റെയും വിപണിയിലെ കളികളുടെയും തല്‍ഫലമായ ചാര്‍ജ് വര്‍ധനയുടെയും അരാജകത്വത്തിലേക്ക് ആനയിക്കുന്ന തീരുമാനത്തില്‍ അത്ഭുതമില്ല. വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് ഇത് നേരത്തെ പലവട്ടം സൂചിപ്പിച്ചതുമാണ്. ഈ നയത്തിനെതിരായ പോരാട്ടം ശക്തമാക്കാനും കമ്പനിവല്‍ക്കരണ തീരുമാനത്തില്‍നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാനുമുള്ള ശക്തമായ സമ്മര്‍ദം ജീവനക്കാരില്‍നിന്നും ബഹുജനങ്ങളില്‍നിന്നും ഉയരണം.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: