Thursday, November 28, 2013

കൊടിയ മര്‍ദനം ഊര്‍ജമായ മഞ്ഞപ്ര സമരം

വടക്കഞ്ചേരി: കൂലിവര്‍ധനയ്ക്ക് സമരംചെയ്ത കര്‍ഷകത്തൊഴിലാളികളുടെ നേരെ ജന്മികളുടെ ഗുണ്ടകളും പൊലീസും നടത്തിയ കൊടിയ മര്‍ദനം ജില്ലയിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജമാകുമെന്ന് അന്നാരും കരുതിയിട്ടുണ്ടാകില്ല.

മഞ്ഞപ്ര സമരത്തില്‍ പങ്കെടുത്തതിന് ക്രൂരമര്‍ദനത്തിനിരയായ സിദ്ദിഖിന്റെ ശരീരത്തില്‍ മായാത്ത മുദ്രകളായി മര്‍ദനപ്പാടുകള്‍. ആ സമരത്തില്‍ പങ്കെടുത്ത അവശേഷിക്കുന്ന ഏക നേതാവാണ് കണ്ണമ്പ്രയിലെ സിദ്ദിഖ്. സമരത്തിന്റെ നാള്‍വഴികള്‍ വിശദീകരിക്കുമ്പോള്‍ 82 വയസ്സുപിന്നിട്ട അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രസ്ഥാനം ആര്‍ജിച്ച കരുത്തും ആവേശവും ജ്വലിച്ചു. ജില്ലയിലെ കര്‍ഷക-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ മഞ്ഞപ്രയിലെ കൂലിവര്‍ധനയ്ക്കുവേണ്ടിയുള്ള പോരാട്ടം നിര്‍ണായക പങ്കുവഹിച്ചു.

1952-53 കാലഘട്ടത്തില്‍ ജില്ലയെ ഇളക്കിമറിച്ച മഞ്ഞപ്ര സമരം നടക്കുമ്പോള്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ സെക്രട്ടറിയാണ് സിദ്ദിഖ്. നരകതുല്യമായ ജീവിതം നയിക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ കൂലി കൂടുതലിനുവേണ്ടിയാണ് സമരരംഗത്തിറങ്ങിയത്. നെല്ല്കൊയ്താല്‍ കൃഷിയുടമയ്ക്ക് 10 പറ നെല്ല് അളന്നു നല്‍കണം. ഓരോ പത്തുപറ നെല്ല് അളക്കുമ്പോഴും ഒരുപറ നെല്ല് തൊഴിലാളികള്‍ക്ക് കൊടുക്കണമെന്നാണ് തൊഴിലാളികള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യം.

നാമമാത്രമായ കൂലിക്ക് പണി ചെയ്യാന്‍ നിര്‍ബന്ധിതരായ തൊഴിലാളികള്‍ ആലത്തൂര്‍ ആര്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ സംഘടിച്ചാണ് സമരം തുടങ്ങിയത്. പുരുഷന് കൂലി മൂന്നില്‍നിന്ന് നാലിടങ്ങഴി നെല്ല് ആക്കണം, സ്ത്രീകള്‍ക്ക് രണ്ടിടങ്ങഴി എന്നത് മൂന്നും ആക്കണമെന്നുമായിരുന്നു ആവശ്യം. കണ്ണമ്പ്ര, ചൂര്‍ക്കുന്ന്, പുതുക്കോട് എന്നിവിടങ്ങളിലെ ജന്മിമാര്‍ ആവശ്യം അംഗീകരിച്ചില്ല. മാത്രമല്ല, കര്‍ഷകരക്ഷാസമിതി രൂപീകരിച്ച് മഞ്ഞപ്രയില്‍ പ്രകടനം നടത്തുകയും ചെയ്തു.

മഞ്ഞപ്ര ഗോവിന്ദന്‍നായരുടെ പാടത്ത് ലെക്കിടിയില്‍നിന്ന് തൊഴിലാളികളെ കൊണ്ടുവന്ന് കൊയ്യാന്‍ ശ്രമിച്ചു. ഇത് സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ ചേര്‍ന്ന് തടഞ്ഞു. ആര്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടപ്പോള്‍ സമരം തുടര്‍ന്നു. സമരരംഗത്തുള്ള തൊഴിലാളികള്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. തുടര്‍ന്ന് പൊലീസ് സഹായത്തോടെ കൊയ്യാന്‍ നീക്കം തുടങ്ങിയപ്പോള്‍ സിദ്ദിഖ് ഉള്‍പ്പെടെയുള്ള 11പേര്‍ പൊലീസ്വലയം ഭേദിച്ച് വയലിലേക്കു കടന്നു. ഇവരെ പൊലീസ് അതിക്രൂരമായി മര്‍ദിച്ചു. 22-ാംവയസ്സില്‍ പൊലീസ് മര്‍ദനമേറ്റ സിദ്ദിഖിന്റെ മൂട്ടുകാലില്‍ അടിയേറ്റ പാട് ഇപ്പോഴുമുണ്ട്.

മഞ്ഞപ്രയില്‍ സമരം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെങ്കിലും ആ സമരത്തിന്റെ ആവേശം കര്‍ഷകത്തൊഴിലാളി സംഘടനയുടെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും വളര്‍ച്ചക്ക് വേഗം പകര്‍ന്നു. കൃഷിക്കാരുടെ ഐക്യമുണ്ടാക്കാനും അവരെ കമ്യൂണിസ്റ്റ്പാര്‍ടിയോട് അടുപ്പിക്കാനും കഴിഞ്ഞുവെന്നതും മഞ്ഞപ്ര സമരത്തിന്റെ പ്രത്യേകതയാണ്.

*
ശിവദാസ് തച്ചക്കോട്

ഇന്നും ജ്വലിക്കുന്ന വിളയൂരിന്റെ പോരാട്ടവീര്യം

പട്ടാമ്പി: പാലക്കാടിന്റെ ഇടതുപക്ഷ മനസ്സില്‍ ചെഞ്ചോര കൊണ്ട് അടയാളപ്പെടുത്തിയ മണ്ണാണ് വിളയൂര്‍. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ തീര്‍ത്ത് വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ മറുപടി നല്‍കുന്നതാണ് വിളയൂരിലെ കര്‍ഷക സമരങ്ങള്‍.
ഭൂപരിഷ്കരണ നിയമം നിലവില്‍ വന്നിട്ടും കുടിയൊഴിപ്പിക്കല്‍ തുടര്‍ന്ന ജന്മിത്തത്തിന്റെ കൊടും ക്രൂരതക്കെതിരെ ചെറുത്തുനില്‍പ്പിന്റെ ജ്വലിക്കുന്ന അധ്യായം തീര്‍ത്തത് ഓര്‍ക്കുമ്പോള്‍ സമരനായകരിലൊരാളും വിളയൂര്‍ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റുംകൂടിയായ കെ കൃഷ്ണന്‍കുട്ടിക്ക് ഇന്നും ആവേശം. ഹരിജന്‍ കര്‍ഷകനായ ചെള്ളിയുടെ ഭൂമി ഒഴിപ്പിക്കാന്‍ ജന്മിമാര്‍ നടത്തിയ ശ്രമത്തെ കര്‍ഷകസംഘം പ്രവര്‍ത്തകര്‍ തടയാന്‍ തീരുമാനിച്ചു. ചെള്ളിയുടെ കൃഷിയിടത്തില്‍ കൃഷി ചെയ്യാനെത്തിയ ജന്മിഗുണ്ടകളെ ചെറുക്കുന്നതിനിടെ കരിയപ്പിടികൊണ്ട് തലയ്ക്കടിയേറ്റ സെയ്താലിക്കുട്ടി 1970 മെയ് നാലിനാണ് രക്തസാക്ഷിയായത്.

ജന്മിയുടെയും ഗുണ്ടകളുടെയും ആക്രമണത്തില്‍ സെയ്താലിക്കുട്ടി എന്ന കര്‍ഷകന്‍ രക്തസാക്ഷിയായി. വിളയൂരിന്റെ ഈ പോരാട്ടവീര്യം പാലക്കാട്ടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പാര്‍ടി സംസ്ഥാന പ്ലീനം നടക്കുന്ന പാലക്കാട്ടെ നഗരിയിലേക്കുള്ള പതാക രക്തസാക്ഷി സെയ്താലിക്കുട്ടിയുടെ സ്മൃതി മണ്ഡപത്തില്‍നിന്നാണ് കൊണ്ടുപോവുന്നത്. അന്നത്തെ പോരാളികളില്‍ ആറുപേരാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. അന്ന് ജന്മിമാര്‍ക്കൊപ്പംനിന്നിരുന്നവരില്‍ വലിയ പങ്കും ഇന്ന് പാര്‍ടിയോടൊപ്പമായതും ചരിത്രം. അന്ന് പാര്‍ടിയില്‍ അംഗമായിരുന്ന കൃഷ്ണന്‍കുട്ടിക്ക് 24 വയസ്സ്. ഒരുഭാഗത്ത് പട്ടിണിയും ദാരിദ്ര്യവും. മറുഭാഗത്ത് കമ്യൂണിസ്റ്റ്കാര്‍ക്കെതിരെ വന്‍ അക്രമവും നടക്കുന്നകാലം.

1969ലെ ഇഎംഎസ് സര്‍ക്കാര്‍ ഭൂപരിഷ്കരണനിയമം കൊണ്ടുവന്നു. ഈ ഘട്ടത്തിലാണ് ചെള്ളിയുടെ കൃഷിഭൂമി വിട്ടുകൊടുക്കണമെന്ന് ജന്മിമാര്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ കൃഷിയിടത്തില്‍ കമ്യൂണിസ്റ്റുകാര്‍ കൊടിനാട്ടി. രോഷാകുലരായ ജന്മിമാര്‍ മൂന്നുലോറികളിലായി 150 ഓളം ആയുധധാരികളായ ഗുണ്ടകളെ കൃഷിയിടത്തേക്ക് പറഞ്ഞുവിട്ടു. ചെള്ളിയുടെ ഭൂമിയില്‍ പൂട്ടും ആരംഭിച്ചു. ഇതുകണ്ട് ഓടിയെത്തിയ ചെള്ളിയും കുടുംബവും കന്നുകളെ പൂട്ടാന്‍ കെട്ടിയ നുകത്തിന്റെ കെട്ടുവള്ളി അറുത്തുമാറ്റി. ജന്മിമാരുടെ ഗുണ്ടകള്‍ ചെള്ളിയെ ആക്രമിച്ചു. ഓടിയെത്തിയ ജനങ്ങളും ജന്മിഗുണ്ടകളും മണിക്കൂറുകളോളം ഏറ്റുമുട്ടി. ചെറുത്തുനില്‍പ്പില്‍ ജന്മിഗുണ്ടകള്‍ ഓടി. അതിനിടയിലാണ് സെയ്താലിക്കുട്ടിയെ കണ്ടത്തിലേക്ക് ഒരാള്‍ വലിച്ചിട്ട് അടിച്ചത്. കരിയപ്പിടികൊണ്ടുള്ള അടിയേറ്റ് സെയ്താലിക്കുട്ടിയുടെ തല പൊളിഞ്ഞ് രക്തം പുറത്തേക്ക് ചീറ്റി. സെയ്താലിക്കുട്ടിയെ പട്ടാമ്പിയിലും ഒറ്റപ്പാലത്തും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

പിന്നീട് ജന്മിമാരുടെ നിര്‍ദേശപ്രകാരം പൊലീസ് കള്ളക്കേസ് ചമച്ചു. ജന്മിമാരുടെ വീട്ടില്‍ പണിചെയ്തുകൊണ്ടിരുന്ന സെയ്താലിക്കുട്ടിയെ അക്രമിസംഘം കൊലപ്പെടുത്തിയെന്ന് വരുത്താന്‍ ശ്രമം നടന്നു. സംഭവസമയത്ത് ഇല്ലാതിരുന്ന പാര്‍ടി നിയോജകമണ്ഡലം സെക്രട്ടറി സി അച്യുതനുള്‍പ്പെടെ ഏഴുപേരെ കള്ളക്കേസില്‍ കുടുക്കി 15ദിവസം ജയിലിലടച്ചു. എന്നാല്‍ വസ്തുത മനസ്സിലാക്കിയ വിളയൂരിലെ ജനങ്ങള്‍ പാര്‍ടിക്കൊപ്പം നിന്നു.

*
പി കെ സുമേഷ്

അരണ്ടപ്പളം ആറു: തീപാറുന്ന സ്മരണ

പാലക്കാട്: ജാതി-ജന്മിനാടുവാഴിത്തത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കിയ കര്‍ഷക-കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ അനേകം ചുടുയൗവനങ്ങളാണ് വയലുകളില്‍ പിടഞ്ഞുവീണത്. സ്വന്തം നേട്ടത്തിനായിരുന്നില്ല ആ മരണംവരിക്കല്‍.

അടുപ്പില്‍ ഒരുനേരമെങ്കിലും കനലെരിയണമെന്നും പിഞ്ചുമക്കള്‍ക്ക് ഒരുരാത്രിയെങ്കിലും വയറുനിറയെ ഭക്ഷണം കൊടുക്കണമെന്നുമുള്ള തൊഴിലാളികളുടെ വിതുമ്പലുകളാണ് സമരങ്ങള്‍ക്കുപിന്നിലെ ചേതോവികാരം. അതുതന്നെയാണ് കര്‍ഷക-തൊഴിലാളി സമരങ്ങള്‍ക്ക് ഊര്‍ജവും ചെങ്കൊടിപ്രസ്ഥാനത്തിന്റെ അടിത്തറയും. 1942 മുതല്‍ത്തന്നെ പാലക്കാട് ജില്ലയില്‍ തൊഴിലാളിസമരങ്ങളുടെ വിത്തുപാകിയിരുന്നു. കമ്യൂണിസ്റ്റ്പ്രസ്ഥാനം രൂപംകൊണ്ടശേഷം അധ്വാനിക്കുന്നവന്റെ ആശ്രയം അതാണെന്ന് തൊഴിലാളികള്‍ മനസ്സിലുറപ്പിച്ചു. ജന്മിമാര്‍ ഇതിനെതിരെ കോപ്പുകൂട്ടി. അവരുടെ എതിര്‍പ്പ് സമരങ്ങളുടെ ശക്തി വര്‍ധിപ്പിച്ചു. അത്തരം സമരങ്ങള്‍ക്ക് ചരിത്രത്തില്‍ സ്ഥാനംനല്‍കിയതാണ് അരണ്ടപ്പളം ആറുവിന്റെ രക്തസാക്ഷിത്വം.

ജില്ലയിലെ കര്‍ഷകത്തൊഴിലാളികള്‍ക്കിടയിലെ ആദ്യ രക്തസാക്ഷികൂടിയാണ് ചിറ്റൂരിലെ അരണ്ടപ്പളം ആറു. കൂലിക്കൂടുതലിനും പതമ്പിനുംവേണ്ടി നടത്തിയ സമരത്തിലാണ് ജന്മിയുടെ വെടിയേറ്റ് ആറു രക്തസാക്ഷിയായത്. ഇന്നും കര്‍ഷകസമരചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് അത്. ഭൂമി ഒഴിപ്പിക്കലിനെതിരെയും കൂലിക്കൂടുതലിനുമായുള്ള സമരം കൊടുമ്പിരികൊണ്ട 1957 ഒക്ടോബര്‍ ഒന്നിനാണ് ആറു രക്തസാക്ഷിയായത്. അരണ്ടപ്പളത്തെ ദാമോദരന്‍ എന്ന ജന്മി കര്‍ഷകനായ വേലുക്കുട്ടിയെ ഒഴിപ്പിച്ചു. ഇതിനിടയില്‍ പാറക്കാല്‍ പഴണന്‍ എന്ന കമ്യൂണിസ്റ്റ്നേതാവിനെ ജന്മി കെട്ടിയിട്ടുവെന്ന വാര്‍ത്ത പരന്നു. നാടിന്റെ നാനാഭാഗത്തുനിന്നും കര്‍ഷകത്തൊഴിലാളികള്‍ പ്രതിഷേധപ്രകടനവുമായെത്തി. വീട് ആക്രമിക്കാനെത്തുകയാണെന്നു ധരിച്ച ജന്മി രാത്രി ജാഥയ്ക്കുനേരെ വെടിവച്ചു. മായപ്പന്‍ എന്ന കര്‍ഷകത്തൊഴിലാളിയുടെ കാലിന് ആദ്യവെടിയേറ്റു. രണ്ടാമത്തെ വെടി ആറുവിന്റെ ജീവനെടുത്തു. ഒലുവംപൊറ്റ എന്‍ എസ് ഹമീദ് എന്ന സഖാവാണ് രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവല്‍നിന്നത്. കര്‍ഷകസമരചരിത്രത്തില്‍ ദിശമാറ്റിയ സംഭവമായിരുന്നു ഇത്.

കറുപ്പന്റെ കാതില്‍ മുഴങ്ങുന്നു ഇന്നും ആ വെടിയൊച്ച

പാലക്കാട്: മാണിക്യന്‍ എന്ന രക്തസാക്ഷിയുടെ ചുടുരക്തം വീണ കോട്ടമൈതാനത്തെ വാകമരച്ചുവട്ടില്‍ നില്‍ക്കുമ്പോള്‍ കറുപ്പന്റെ കാതില്‍ ആ വെടിയൊച്ചയുടെ ഇരമ്പല്‍ മാത്രം. നാലു സഖാക്കളുടെ ജിവനെടുത്ത പാലക്കാട് വെടിവയ്പില്‍ കൊല്ലപ്പെട്ട മാണിക്യന്റെ കൂടെ കറുപ്പനുമുണ്ടായിരുന്നു.

ഉപരോധസമരത്തിനുനേരെ പൊലീസ് വെടിയുതിര്‍ത്തപ്പോള്‍ എല്ലാവരും നിലത്ത് കമിഴ്ന്നു കിടന്നു. എന്നാല്‍, കേള്‍വിക്കുറവുണ്ടായിരുന്ന മാണിക്യന്‍ വെടിയൊച്ച കേട്ടില്ല. കറുപ്പനും മറ്റ് സഹപ്രവര്‍ത്തകരും മാണിക്യന്റെ കാലില്‍ പിടിച്ചുവലിച്ചെങ്കിലും കുതറിമാറി പൊലീസിനുനേരെ പാഞ്ഞു. പൊലീസ് മാണിക്യന്റെ നെഞ്ചില്‍ വലതുഭാഗത്ത് ബുള്ളറ്റ് പായിച്ചു. അടിതെറ്റിയപോലെ കുഴഞ്ഞ മാണിക്യന്‍ വാകമരച്ചുവട്ടില്‍ പിടഞ്ഞുവീണു. മൂന്നുമാസം കഴിഞ്ഞാല്‍ വിവാഹിതനായി പുതിയ ജീവിതത്തിലേക്കു കടക്കേണ്ട ആ സമരയൗവനം ജ്വലിക്കുന്ന ഓര്‍മയായി. അതോടൊപ്പം മറ്റു മൂന്നു സഖാക്കളും.

1969 ഡിസംബര്‍ ഒന്നിന് പാലക്കാട് കോട്ടമൈതാനത്തെ സമരത്തില്‍ പങ്കെടുത്ത കൊടുമ്പ് ഓലശേരി കറുപ്പന്റെ വാക്കുകളില്‍ കെടുത്താനാവാത്ത ആവേശം. ഒരു പ്രസ്ഥാനം കരുത്താര്‍ജിച്ച ചോരചിന്തിയ സമരവഴികളായിരുന്നു അതില്‍ നിറയെ. 1967ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച് 1969 നവംബറില്‍ ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍വന്നു. കാര്‍ഷിക ഭൂപരിഷ്കരണനിയമം പാസാക്കി കേരളത്തിന്റെ സാമൂഹ്യഘടനയില്‍ മഹത്തായ മാറ്റത്തിനു വഴിയൊരുക്കിയ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തുടക്കംമുതല്‍ ശക്തമായ ഗൂഢാലോചന നടന്നു. അതിനൊടുവിലാണ് 1969ല്‍ ചെറുകക്ഷികളെ കൂട്ടുപിടിച്ച് കുറുമുന്നണിയുണ്ടാക്കിയത്. ഐക്യമുന്നണി സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാനവ്യാപകമായി ജില്ലാ കേന്ദ്രങ്ങള്‍ ഉപരോധിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായാണ് പതിനായിരക്കണക്കിനു സിപിഐ എം പ്രവര്‍ത്തകര്‍ പാലക്കാട് ടിപ്പുവിന്റെ കോട്ട ഉപരോധിച്ചത്.

അന്ന് സര്‍ക്കാര്‍ ഓഫീസുകളെല്ലാം പ്രവര്‍ത്തിച്ചിരുന്നത് കോട്ടയ്ക്കകത്തായിരുന്നു. 1969 ഡിസംബര്‍ ഒന്നിന് രാവിലെ ഉപരോധസമരം തുടങ്ങി. കോട്ടയുടെ പ്രധാന കവാടത്തിനുമുന്നില്‍നിന്നും ഓരോ അമ്പതുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വൈകുന്നേരമായിട്ടും ജനങ്ങളെ അറസ്റ്റ് ചെയ്ത് നീക്കാന്‍ കഴിഞ്ഞില്ലെന്ന് കറുപ്പന്‍ ഓര്‍മിക്കുന്നു. സമരം തീരാന്‍ പത്തുമിനിറ്റ് ശേഷിക്കെ അപ്രതീക്ഷിതമായി വെടിവയ്പുണ്ടായി. കോട്ടയുടെ മുകളില്‍നിന്ന് തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കറുപ്പന്‍ പറഞ്ഞു. അന്ന് കറുപ്പന് വയസ്സ് 22. മറ്റു കേസുകളില്‍പ്പെട്ട നാലു പ്രതികളെ കോടതിയില്‍ ഹാജരാക്കി തിരികെ കോട്ടയ്ക്കുള്ളിലെ സബ് ജയിലിലേക്കു കൊണ്ടുവന്ന എസ്ഐ കുട്ടപ്പനാണ് വെടിവയ്പ്പിനിടയാക്കിയ കുഴപ്പമുണ്ടാക്കിയത്. സമരം തീര്‍ന്നശേഷം ഇവരെ കോട്ടയ്ക്കുള്ളിലേക്കു കയറ്റിവിടാമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന പി പി കൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞെങ്കിലും എസ്ഐ വഴങ്ങിയില്ല. വാക്കുതര്‍ക്കം നടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി വെടിയുതിര്‍ത്തത്. നിമിഷനേരംകൊണ്ട് കോട്ടമെതാനം ചോരക്കളമായി.

കണ്ണാടി പാണ്ടിയോട് രാജന്‍, കൊടുമ്പ് ഓലശേരി മാണിക്യന്‍, കൊടുവായൂര്‍ കണ്ണങ്കോട് സുകുമാരന്‍, പല്ലശന ചെല്ലന്‍ എന്നീ സഖാക്കള്‍ രക്തസാക്ഷികളായി. കര്‍ഷകത്തൊഴിലാളികളും ബീഡിത്തൊഴിലാളികളും ജീവവായുവായിക്കണ്ട കമ്യൂണിസ്റ്റ് പാര്‍ടിയുടെ ധീരസഖാക്കള്‍ പാലക്കാട് കോട്ടയ്ക്കുമുന്നില്‍ വെടിയേറ്റു മരിച്ചെന്ന വാര്‍ത്തകേട്ട് ജില്ല നടുങ്ങി. ഐക്യമുന്നണി സര്‍ക്കാരിനെതിരെ അത് വലിയ കൊടുങ്കാറ്റ് അഴിച്ചുവിട്ടു. സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും പോരാട്ടചരിത്രത്തില്‍ നാഴികക്കല്ലായ പാലക്കാട് വെടിവയ്പ് പാര്‍ടി പ്ലീനം നടക്കുമ്പോള്‍ അതിന്റെ കനല്‍ക്കാറ്റ് നെഞ്ചേറ്റുന്നു.

*
വേണു കെ ആലത്തൂര്‍

ആ വാക്കുകളില്‍ മുഴങ്ങിയത് സ്ത്രീയുടെ അഭിമാനം

കുഴല്‍മന്ദം: വിവാഹം കഴിഞ്ഞ് തോലനൂരിലെത്തി പുത്തന്‍ പ്രതീക്ഷകളോടെ പാടത്ത് പണിക്കിറങ്ങിയ ഒരു യുവതിയുടെ തീക്ഷ്ണമായ വാക്കുകളില്‍നിന്ന് പടര്‍ന്നത് സമരകാഹളത്തിന്റെ അഗ്നിനാളങ്ങള്‍. അത് ഇന്നും ഓര്‍ക്കുന്നു കുത്തനൂരിലെ ഒ എ രാമകൃഷ്ണന്‍.

ജന്മിത്തം കൊടികുത്തി വാഴുന്ന കാലം. വര്‍ഷം 1952. പെരുങ്ങോട്ടുകുറുശിയില്‍നിന്ന് തോലനൂര്‍ കീഴ്പാലയിലേക്ക് വിവാഹം ചെയ്തുകൊണ്ടുവന്ന യുവതി ജന്മിയുടെ പാടത്ത് പണിക്കിറങ്ങി. എന്നാല്‍, അന്നത്തെ പ്രമാണിയായ കീഴ്പാല മൂര്‍ക്കോത്ത്കളം ശിവരാമന്‍നായര്‍ ജാക്കറ്റ് ധരിച്ച് പണിക്കിറങ്ങിയ യുവതിയെ ജോലിയില്‍നിന്ന് വിലക്കി. പ്രമാണിയെ എതിര്‍ത്തുകൊണ്ട് വയലില്‍നിന്നും കയറിയ യവതി ജന്മിക്കെതിരെയും ഇതിനെതിരെ പ്രതികരിക്കാത്ത ആണുങ്ങളെയും നോക്കി പറഞ്ഞു "ഈ ചെറുമനും വേണ്ട, ഈ പട്ടിയും വേണ്ട..." ആത്മാഭിമാനം പണയപ്പെടുത്തി ജന്മിയുടെ വയലില്‍ പണിക്കിറങ്ങില്ലെന്നും അതിനെ എതിര്‍ക്കാത്ത ഭര്‍ത്താവ് വേണ്ടെന്നുമുള്ള ആ യുവതിയുടെ തീക്ഷ്ണമായ വാക്കുകള്‍ രാമകൃഷ്ണന്‍ ഇന്നുമോര്‍ക്കുന്നു.

പട്ടി എന്നത് ജന്മിയുടെ വയലിലെ ജോലിയാണ്. കുത്തനൂരില്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള സമരത്തിന്റെ തുടക്കം അവിടെനിന്നാണ്. ഒരു നാടിന്റെ സംസ്കാരശൂന്യമായ നടപടികളെ തുറന്നുകാണിക്കുന്ന ആ വാക്കുകള്‍ നാടിനെ മാറ്റിമറിച്ച ചരിത്രസമരത്തിന് വഴിതുറന്നു. തുണിയുടുക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത നാട്ടിലേക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാന്‍ പലരും മടിച്ചു.

മദ്രാസ് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സന്ദര്‍ഭംകൂടിയായിരുന്നു അത്. കമ്യൂണിസ്റ്റ്പാര്‍ടിക്കുവേണ്ടി ആലത്തൂര്‍ ആര്‍ കൃഷ്ണനാണ് മത്സരിക്കുന്നത്. എതിര്‍സ്ഥാനാര്‍ഥികള്‍ ടി പി ടി പഴനിമലയും രാമനാഥ അയ്യരും. ആര്‍ കൃഷ്ണന്‍ മദ്രാസ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സമരം ശക്തിപ്പെട്ടു. കറ്റക്കളം വേലായുധന്‍, ഫിലിപ്പച്ചന്‍, ദാമു തുടങ്ങിയവര്‍ സമരത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നു. സമരം വിജയച്ച ദിവസം ജന്മിക്കുകീഴില്‍ പണിയെടുക്കുന്ന മുഴുവന്‍ സ്ത്രീകളും ചുവന്ന ജാക്കറ്റ് ധരിച്ചാണ് വയലില്‍ പണിക്കിറങ്ങിയത്. മാറുമറയ്ക്കല്‍ സമരത്തിന്റെ ജ്വലിക്കുന്ന അധ്യായമാണ് കുത്തനൂരിലേതെന്ന് രാമകൃഷ്ണന്‍ ഓര്‍ക്കുന്നു.

കാലം മായ്ക്കാത്ത "മോസ്കോമൊക്ക്

പാലക്കാട്: പ്രളയത്തിനും കൊടുങ്കാറ്റിനും മായ്ക്കാന്‍ കഴിയാത്ത സ്മാരകത്തിന്റെ പേരാണ് "മോസ്കോമൊക്ക്". നാലുംകൂടിയ ഈ കവലതന്നെയാണ് ഒരു വലിയ പോരാട്ടത്തിന്റെ സ്മാരകമായത്. ഏഴ് പതിറ്റാണ്ടുമുമ്പ് പുതുക്കുളംപറമ്പ് "മോസ്കോമൊക്ക്" എന്ന് അറിയപ്പെട്ട കഥയ്ക്കുപിന്നില്‍ വലിയൊരു സമരചരിത്രമുണ്ട്.

96 പിന്നിട്ട മേത്താംകോട് പി കെ വേലായുധന് കേള്‍വിക്കുറവും സംസാരിക്കാന്‍ ബുദ്ധിമുട്ടുമുണ്ടെങ്കിലും ആ പഴയ സമരയൗവനത്തിലേക്ക് മനസ്സ്പായിച്ചു. വാക്കുകളില്‍ ഇപ്പോഴും ചോരതിളയ്ക്കുന്ന പോരാട്ടവീര്യം. പാര്‍ടി സംസ്ഥാന പ്ലീനം പാലക്കാട്ട് നടക്കുമ്പോള്‍ റാലിയിലെങ്കിലും പങ്കെടുക്കണമെന്ന് അദ്ദേഹത്തിന് അടങ്ങാത്ത മോഹം. മലബാര്‍ സ്പെഷ്യല്‍ പൊലീസ് നടത്തിയ കൊടുംക്രൂരതയുടെ ഓര്‍മ ഇപ്പോഴും വേലായുധന്റെ ഉള്ളില്‍ കനലായെരിയുന്നു. ജന്മിത്തം കൊടികുത്തിവാണ കാലം- 1942-43. കര്‍ഷകരും തൊഴിലാളികളും തീരാദുരിതത്തില്‍നിന്ന് കൊടുംദാരിദ്ര്യത്തിലേക്ക് നീങ്ങുന്നു. എന്തുവന്നാലും ജന്മിത്തത്തിന്റെ പീഡനങ്ങളെക്കുറിച്ച് അധികൃതരെ അറിയിക്കാന്‍ കര്‍ഷകര്‍ തീരുമാനിക്കുന്നു. അപ്പോഴാണ് ബ്രിട്ടീഷ് വൈസ്രോയിയുടെ പ്രതിനിധികള്‍ ആലത്തൂരില്‍ മണ്ണുപരിശോധനയ്ക്ക് വരുന്ന വിവരമറിയുന്നത്. കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ നൂറിലധികം പ്രവര്‍ത്തകര്‍ പട്ടിണിജാഥയായി പോയി ബ്രിട്ടീഷ് ഉദ്യോഗസ്ഥന് നിവേദനം നല്‍കി. അന്ന് പ്രകടനത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യം ഇപ്പോഴും വേലായുധന്റെ നാവിന്‍തുമ്പത്തുണ്ട്. "ഉരിയരിപോലും കിട്ടാനില്ല പൊന്നു കൊടുത്താലും,
ഉദയാസ്തമയം പീടികമുന്നില്‍ നിന്നുകരഞ്ഞാലും".

കെ ടി നാകു, എം സി ചാമിയാര്‍, പി എ ചാമിയാര്‍, സി വി മാധവന്‍, പി കെ വേലായുധന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജാഥ. ഇത് ജന്മിമാരെ വിറളിപിടിപ്പിച്ചു. പട്ടിണിജാഥയില്‍ പങ്കെടുത്തവരെ പാടങ്ങളില്‍ പണിയെടുക്കാന്‍ അനുവദിക്കില്ലെന്ന് ജന്മിമാര്‍ തീരുമാനിച്ചു. ഇതിനെതിരെയും കര്‍ഷകര്‍ ഒന്നിച്ചു. കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സംഘടിതരായി പാടത്ത് പണിക്കിറങ്ങി. ജന്മിമാരുടെ ഗുണ്ടകള്‍ അവരെ ക്രൂരമായി മര്‍ദിച്ചു. സംഭവമറിഞ്ഞ് മലബാര്‍ സ്പെഷ്യല്‍ പൊലീസ്സംഘം സ്ഥലത്തെത്തി. വണ്ടാഴിയിലെ രാഘവമേനോന്റെ കളത്തില്‍ തമ്പടിച്ച പൊലീസുകാര്‍ കര്‍ഷകരേയും കമ്യൂണിസ്റ്റുകാരേയും തെരഞ്ഞുപിടിച്ച് മര്‍ദിച്ചു. കമ്യൂണിസ്റ്റുകാര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് ഉത്തരവിറക്കി. പല നേതാക്കളും ഒളിവില്‍പ്പോയി. അന്ന് വടക്കേപ്പുഴയില്‍ പാലമില്ല. ഓരോ പൊലീസുകാരനേയും കര്‍ഷകര്‍ ചുമന്ന് പുഴയ്ക്കക്കരെ എത്തിക്കണമായിരുന്നു. പുഴ കടക്കുംവരെ മര്‍ദനവും സഹിക്കണം. അക്കരെയെത്തിയാല്‍ തിരിച്ചുവരുംവരെ കാത്തുനില്‍ക്കണമെന്ന കല്‍പ്പനയുണ്ട്. മാസങ്ങള്‍നീണ്ട ഈ കൊടുംപീഡനം കര്‍ഷകരുടെ മനസ്സില്‍ പ്രതിഷേധാഗ്നി പടര്‍ത്തി. പൊലീസുകാരെ പുഴ കടത്തുന്നതിനെതിരെ കര്‍ഷകര്‍ ധീരമായി ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ചു. അടിച്ചമര്‍ത്താനാവില്ലെന്നു വ്യക്തമായപ്പോള്‍ പൊലീസ് സംഘം സ്ഥലംവിട്ടു.

പട്ടിണിജാഥയ്ക്കും തുടര്‍ന്നുണ്ടായ സമരങ്ങള്‍ക്കും ശേഷമാണ് പുതുക്കുളംപറമ്പ് "മോസ്കോമൊക്ക്" എന്നറിയപ്പെടുന്നത്. വണ്ടാഴിയില്‍ കര്‍ഷകരും കമ്യൂണിസ്റ്റ്പാര്‍ടിയും സംഘടിച്ചതോടെയാണ് ജന്മികള്‍ അവര്‍ക്കുനേരെ തിരിഞ്ഞത്. "കുറേ സഖാക്കള്‍ ഇവിടം റഷ്യയാക്കാന്‍ ശ്രമിക്കുകയാണ്, അവരെ തകര്‍ക്കണം" എന്നാണ് ജന്മിമാര്‍ കല്‍പ്പിച്ചത്. അങ്ങനെയാണ് റഷ്യയുടെ തലസ്ഥാനമായ മോസ്കോയുടെ പേര് പുതുക്കുളംപറമ്പിന് വന്നത്. ഈ പേര് ആരും നല്‍കിയതല്ല, സ്വാഭാവികമായ വിളിപ്പേര് കാലത്തിനും മായ്ക്കാനായില്ല.

*
കടപ്പാട്: ദേശാഭിമാനി

No comments: