Sunday, November 24, 2013

ഇതോ പ്രധാനമന്ത്രി സ്ഥാനാര്‍ഥി?

ഇന്ത്യ ഇന്ത്യയായി നിലനില്‍ക്കണോ എന്ന മൗലികമായ ചോദ്യത്തിനാണ് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഉത്തരംപറയുക. മതാടിസ്ഥാനത്തില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനും ജനങ്ങളെ ധ്രുവീകരിക്കാനുമൊരുമ്പെടുന്ന സംഘപരിവാറാണ് ഒരുവശത്ത്. രാജ്യത്തിന്റെ അമൂല്യവിഭവങ്ങളത്രയും കൊള്ളയടിച്ച് ജനങ്ങളെ തീരാദുരിതത്തിലേക്ക് തള്ളിവിടുന്ന കോണ്‍ഗ്രസ് മറുവശത്തും. ബിജെപിയെ നയിക്കുന്നത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയാണെങ്കില്‍ മറുപക്ഷത്ത് നെഹ്റു കുടുംബത്തില്‍ പിറന്നുപോയതുകൊണ്ടുമാത്രം നേതാവായി ചമയുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അദ്ദേഹത്തിന് ഡല്‍ഹിയില്‍പ്പോലും തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആകര്‍ഷിക്കാനാവുന്നില്ല. ഈ രണ്ടു കൂട്ടരുടെയും കെണിയില്‍വീഴാതെ ഇന്ത്യയുടെ മഹത്തായ പൈതൃകം കാത്തുസൂക്ഷിക്കണമെങ്കില്‍ കര്‍ശനമായ രാഷ്ട്രീയ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ആഘോഷപൂര്‍വമായിരുന്നു ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി നരേന്ദ്രമോഡിയുടെ വരവ്. ജനസംഘം നേതാവായി വളര്‍ന്ന് ബിജെപി സ്ഥാപകരില്‍ ഒരാളായ എല്‍ കെ അദ്വാനി സൃഷ്ടിച്ച എല്ലാ തടസ്സങ്ങളും ആര്‍എസ്എസ് പിന്തുണയോടെ മോഡി മറികടന്നു. ബിജെപിക്കും തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിനും ഇന്ത്യന്‍ സമൂഹത്തില്‍ മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത മുന്‍ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനിക്ക് സ്ഥിരമായി മത്സരിക്കുന്ന ഗുജറാത്തിലെ ഗാന്ധിനഗര്‍ സീറ്റ് കിട്ടില്ലെന്ന് ഉറപ്പ്. വല്ല സീറ്റും കിട്ടുന്നെങ്കില്‍ അത് മോഡിയുടെ ഔദാര്യത്തിലുമാവും. ഗുജറാത്ത് വംശഹത്യയോടെ ആര്‍എസ്എസിന് പ്രിയങ്കരനായ മോഡി ഇന്ത്യയിലെ കോര്‍പറേറ്റുകളുടെ ഇഷ്ടനേതാവാണ്.

നരേന്ദ്രമോഡിയുടെ വരവിനെക്കുറിച്ചുള്ള എല്ലാ ആശങ്കകളും ശരിവച്ചാണ് ഉത്തര്‍പ്രദേശ് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ഗീയതയുടെ തീ ആളിക്കത്തിയത്. മുസഫര്‍നഗറിലും ശംലിയിലും അറുപതോളംപേര്‍ കൊല്ലപ്പെടാനും അരലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാവാനും ഇടയാക്കിയ വര്‍ഗീയ കലാപത്തിന് നേതൃത്വംനല്‍കിയ സംഗീത് സോം, സുരേഷ് റാണ എന്നീ എംഎല്‍എമാരെ പൊതുചടങ്ങില്‍ ആദരിക്കുന്നതുവരെയെത്തി ബിജെപിയുടെ തീക്കളി. ഈ രണ്ടുപേര്‍ക്കും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുനല്‍കാനും നീക്കമുണ്ട്.

വാര്‍ത്തയില്‍ നിറഞ്ഞുനിന്ന് അതിലൂടെ ജനശ്രദ്ധ നേടാനുള്ള നരേന്ദ്രമോഡിയുടെ പരിഹാസ്യമായ ശ്രമങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യം സാക്ഷിയായത്. ഇന്ത്യയുടെ പ്രധാനമന്ത്രിയാവാന്‍ ഒരുങ്ങിപ്പുറപ്പെട്ടയാള്‍ക്ക് ചരിത്രത്തെക്കുറിച്ചും സ്വന്തം പ്രസ്ഥാനത്തെക്കുറിച്ചും ഉള്ള "അപാരജ്ഞാന"മാണ് ഈ പ്രസംഗങ്ങളില്‍ വെളിപ്പെട്ടത്. ഈ പ്രസംഗങ്ങളെ വിടുവായത്തമെന്നോ വഷളത്തമെന്നോ പറഞ്ഞാല്‍ അതിശയമാവില്ല. തന്ത്രപൂര്‍വം ചരിത്രത്തെ വളച്ചൊടിച്ച് തങ്ങളുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് അനുപൂരകമാക്കിത്തീര്‍ക്കാന്‍ ഫാസിസ്റ്റു ഭരണാധികാരികള്‍ എക്കാലവും ശ്രമിച്ചിട്ടുണ്ട്.

ആര്‍എസ്എസ് സൈദ്ധാന്തികന്‍ നാനാജി ദേശ്മുഖ്, ആര്‍എസ്എസ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍നിന്ന് അകന്നുനിന്നതായി തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആന്തമാനിലെ കാലാപാനി എന്നറിയപ്പെടുന്ന സെല്ലുലാര്‍ ജയിലില്‍നിന്ന് രക്ഷപ്പെടാന്‍ ഹിന്ദു മഹാസഭാ നേതാവ് വി ഡി സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്തത് ചരിത്രം. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രത്തിന് വളമേകാന്‍ മുസ്ലിം ലീഗിനെപ്പോലെതന്നെ ഹിന്ദുമഹാസഭ ഒപ്പമുണ്ടായിരുന്നു. മുഹമ്മദാലി ജിന്ന ദ്വിരാഷ്ട്രവാദം എന്ന ആശയം ഉന്നയിക്കുന്നതിന് രണ്ടുവര്‍ഷം മുമ്പ് ഹിന്ദുമഹാസഭാ സമ്മേളനത്തില്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും രണ്ടുരാജ്യം വേണമെന്ന ആവശ്യം ഉന്നയിച്ചതും ഇതേ സവര്‍ക്കര്‍തന്നെ.

ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് ചരിത്രത്തെ ആയുധമാക്കിയ ആര്‍എസ്എസിന്റെ പാതയില്‍തന്നെയാണ് നരേന്ദ്രമോഡിയും. വളച്ചൊടിച്ച ചരിത്രത്തെ ജനങ്ങളെക്കൊണ്ട് വിശ്വസിപ്പിക്കാനുള്ള തിടുക്കത്തിലാണ് മോഡി. ഗാന്ധിവധത്തിനു പിന്നാലെ ആര്‍എസ്എസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട നേതാവാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. ഗുജറാത്തിലെ ഈ നേതാവിന്റെ പിന്മുറക്കാരനാണ് താനെന്നാണ് മോഡിയുടെ അവകാശവാദം. ചരിത്രം തിരുത്താനുള്ള ശ്രമത്തിനിടെ മോഡി അപഹാസ്യനായത് പലവട്ടം. ഇപ്പോള്‍ പാകിസ്ഥാനിലുള്ള തക്ഷശില ബിഹാറിലാണെന്നും അലക്സാണ്ടര്‍ മരിച്ചത് ഗംഗാതീരത്താണെന്നും മോഡി പറഞ്ഞു. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചരിത്രം പറഞ്ഞപ്പോഴും പിഴച്ചു. ഒടുവില്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാഗാന്ധിയെ "മോഹന്‍ലാല്‍" കരംചന്ദ് ഗാന്ധി എന്ന് മാറ്റിപ്പറയുംവരെയെത്തി ഈ പ്രധാനമന്ത്രിസ്ഥാനമോഹി.

ഏറ്റവുമൊടുവില്‍ മോഡിയെക്കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ ബിജെപിയെ പൂര്‍ണമായും പ്രതിരോധത്തില്‍ നിര്‍ത്തുന്നതായി. ഗുജറാത്ത് രഹസ്യപ്പൊലീസിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്ന യുവതി 2006 മാര്‍ച്ചില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ അഹമ്മദാബാദിലെ ഔദ്യോഗിക വസതിയില്‍ രണ്ടുദിവസം താമസിച്ചതായും വെളിപ്പെടുത്തലുണ്ടായി. ബംഗളൂരുവിലെ ആര്‍ക്കിടെക്ടായ യുവതിയെ നിരീക്ഷിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയ സംഭവത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളോട് കുപിതരായാണ് ബിജെപി വക്താക്കള്‍ പ്രതികരിക്കുന്നത്. മോഡിയാവട്ടെ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ പ്രദീപ് ശര്‍മയോടാണ് യുവതി പിന്നീട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ശര്‍മയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുകയുംചെയ്തു. മോഡി പകപോക്കുകയാണെന്നും കേസുകള്‍ സിബിഐക്ക് വിടണമെന്നും അഭ്യര്‍ഥിച്ച് പ്രദീപ് ശര്‍മ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗുജറാത്ത് മുഖ്യമന്ത്രിയും യുവതിയുമായുള്ള ബന്ധം വിശദമായി വിവരിക്കുന്നുണ്ട്.

മോഡിയുടെ കൂട്ടാളിയും ബിജെപി നേതാവുമായ അമിത്ഷായും ഭീകരവിരുദ്ധ സ്ക്വാഡില്‍ സൂപ്രണ്ടായിരുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ടേപ്പ് ഇതിനിടെ പുറത്തുവന്നു. "സാഹിബിന്റെ" ഉത്തരവുപ്രകാരം യുവതിയുടെ നീക്കങ്ങള്‍ പൊലീസ് നിരന്തരം നിരീക്ഷിച്ചുവെന്നാണ് സംഭാഷണങ്ങള്‍ വെളിപ്പെടുത്തുന്നത്. ഗുജറാത്തിലെ പൗരാവകാശലംഘനങ്ങള്‍ സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങളാണ് ഇത് ഉയര്‍ത്തുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: