Tuesday, November 12, 2013

"റൂസ"യും യുജിസിയും

സര്‍വകലാശാലാ ധനസഹായ കമീഷന്‍ (യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്‍ - യുജിസി) മുഖാന്തിരം കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നല്‍കിപ്പോന്നിരുന്ന സാമ്പത്തിക സഹായങ്ങള്‍ ഇനി മുതല്‍ "റൂസ" മുഖാന്തിരമായിരിക്കും വിതരണം ചെയ്യപ്പെടുക എന്ന് കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. എന്താണീ "റൂസ" എന്ന് ആദ്യം വ്യക്തമാക്കാം. ""രാഷ്ട്രീയ ഉദ്ധഞ്ജര്‍ ശിക്ഷക് അഭിയാന്‍"" എന്ന പേരിലുള്ള ഉന്നത വിദ്യാഭ്യാസ പദ്ധതിയാണത് - അതിന്റെ ചുരുക്കപ്പേര്‍ "റൂസ" - സര്‍വശിക്ഷാ അഭിയാന്റെ ഒരു വലിയ പതിപ്പെന്നു പറയാം. യുജിസിക്ക് സാമ്പത്തികസഹായ വിതരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നതുമൂലം ഉന്നതവിദ്യാഭ്യാസ മേഖലയിലെ നയസമീപനങ്ങളിലും ആസൂത്രണങ്ങളിലും പദ്ധതി നടത്തിപ്പുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തതിനാലാണിങ്ങനെയൊരു മാറ്റം നിര്‍ദേശിക്കപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തെ നയരൂപീകരണങ്ങള്‍ക്കായി യുജിസി, മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍, മാനേജ്മെന്റ്-സാങ്കേതിക വിദ്യാഭ്യാസങ്ങള്‍ക്ക് എഐസിടിഇ, പെഡഗോഗിക്കല്‍ വിഷയങ്ങള്‍ക്ക് എന്‍സിടിഇ എന്നൊക്കെ സമിതികള്‍ രൂപീകരിച്ചത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് ഒരേസമയം രണ്ട് അധികാരകേന്ദ്രങ്ങള്‍ രൂപം കൊണ്ടുവരുന്നു - യുജിസിയും റൂസയും.

യുജിസിയുടെ ധനസഹായങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡം യുജിസി ആക്ടിന്റെ 2എ, 12യ തുടങ്ങിയ അനുച്ഛേദങ്ങള്‍ അനുസരിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമേ ധനസഹായം ലഭിക്കൂ എന്നതായിരുന്നു. സമീപകാലത്തായി നാഷണല്‍ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്ക്) നല്ല നിലയില്‍ അംഗീകരിക്കണമെന്ന നിബന്ധന കൂടിവന്നു. നിലനില്‍പ്പിനായി ഇപ്പോള്‍ സര്‍വകലാശാലകളും കോളേജുകളും ഏറെയും ആശ്രയിക്കുന്നത് യുജിസി അടക്കമുള്ള ഫണ്ടിങ് ഏജന്‍സികള്‍ നല്‍കുന്ന ധനസഹായങ്ങളെയാണ്. യുജിസിക്കും "നാക്കി"നും വലിയ അളവില്‍ അക്കാദമിക് ഔന്നത്യമുള്ളതിനാല്‍ ധനസഹായങ്ങള്‍ ന്യായമായ രീതിയില്‍ വിതരണം ചെയ്യപ്പെടുന്നുമുണ്ട്. റെക്കറിങ്-നോണ്‍ റെക്കറിങ് വിഭാഗങ്ങളില്‍പ്പെടുന്ന ധനസഹായങ്ങള്‍ ഉപയോഗിച്ചുതീര്‍ന്നതിന്റെ സാക്ഷ്യപത്രങ്ങള്‍ (യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ്) നല്‍കുന്ന മുറയ്ക്ക് ഗഡുക്കളായി നല്‍കപ്പെടുന്ന രീതിയാണ് പൊതുവെ. അതാണിപ്പോള്‍ റൂസയ്ക്ക് കൈമാറുന്നത്. കൈമാറുമ്പോള്‍ മാനദണ്ഡങ്ങള്‍ എങ്ങനെ മാറും എന്നൊന്നും വ്യക്തമാക്കപ്പെട്ടിട്ടില്ല. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുകള്‍ മുഖാന്തിരമാണ് റൂസ ധനസഹായം വിതരണം ചെയ്യുക എന്നു വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതിനായി എല്ലാ സംസ്ഥാനങ്ങളും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുകള്‍ രൂപീകരിക്കണമെന്നു പറയുന്നു. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉണ്ട്. പക്ഷേ സര്‍വകലാശാലകള്‍ അതിന്റെ നിയന്ത്രണ പരിധിയിലല്ല. അതിനാല്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യേണ്ടി വരും. അക്രഡിറ്റേഷന് "നാക്കി"നെ മാത്രം ആശ്രയിക്കാതെ സംസ്ഥാനതലത്തില്‍ അക്രഡിറ്റേഷന്‍ അതോറിറ്റികള്‍ രൂപീകരിക്കരണമെന്നും നിര്‍ദേശിക്കപ്പെടുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് രണ്ട് അധികാരകേന്ദ്രങ്ങള്‍ ഒരേസമയം നിലനില്‍ക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പടലപ്പിണക്കങ്ങള്‍ പ്രശ്നങ്ങള്‍ ഭാവിയില്‍ സൃഷ്ടിച്ചേക്കാം. ഇപ്പോള്‍ അംഗീകൃത സര്‍ക്കാര്‍-എയ്ഡഡ് മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രം കിട്ടുന്ന ധനസഹായങ്ങള്‍ (വണ്‍ ടൈം ഗ്രാന്റുകള്‍ ഒഴികെ) സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുകൂടി ഒഴുകുന്ന പ്രവണത ഉണ്ടായേക്കാം. നല്‍കപ്പെടുന്ന ധനസഹായങ്ങള്‍ ചെലവഴിക്കപ്പെടാതെ ലാപ്സാകാനും കൂടുതല്‍ സാധ്യതയുണ്ട്. എല്ലാറ്റിനുമുപരി പരിഗണനാ ക്രമങ്ങളില്‍ അവശ്യമേഖലകള്‍ പിന്തള്ളപ്പെടുകയും ആഡംബര മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കപ്പെടുകയും ചെയ്യാനുമിടയുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും നല്‍കുന്ന ധനസഹായം അത്രമേല്‍ പരിമിതമായതിനാല്‍ ഇന്ന് ഏറെയും ആശ്രയിക്കപ്പെടുന്ന ഫണ്ടിങ് ഏജന്‍സികളില്‍നിന്നുള്ള -പ്രധാനമായും യുജിസി - ധനസഹായം പുല്ലില്‍ തൂത്ത തവിടുപോലെ ആര്‍ക്കും പ്രയോജനപ്പെടാതെ പോകരുതെന്നു മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്.

*
കെ പി മോഹനന്‍ ദേശാഭിമാനി വാരിക

No comments: