Monday, November 11, 2013

അന്ധവിശ്വാസം ഉല്‍ഖനനം ചെയ്യുമ്പോള്‍

പ്രകൃതിയില്‍ സ്വപ്നം കാണാന്‍ കഴിയുന്ന ഏകജീവി ഒരുപക്ഷേ മനുഷ്യനായിരിക്കും. അവന്റെ സ്വപ്നങ്ങളില്‍നിന്നും ഭാവനയില്‍നിന്നുമാണ് സുന്ദരമായ കാവ്യങ്ങളും കഥകളും നോവലുകളുമെല്ലാം ഉരവംചെയ്യുന്നത്. സ്വപ്നങ്ങള്‍ വ്യാഖ്യാനിച്ച സുപ്രസിദ്ധ മനഃശാസ്ത്രജ്ഞനാണ് സിഗ്മണ്ട് ഫ്രോയിഡ്. മനുഷ്യബന്ധങ്ങളില്‍ അന്തര്‍ലീനമായ ചോദനകളെക്കുറിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങളും കണ്ടെത്തിയ പരികല്‍പ്പനകളും ലോകം ഇന്നും ചര്‍ച്ച ചെയ്യുന്നു. സ്വപ്നങ്ങളെ ഉല്‍ഗ്രഥിക്കുക എന്നത് മനഃശാസ്ത്രപഠനശാഖയുടെ ഭാഗമാണ്. എന്നാല്‍, സ്വപ്നദര്‍ശനത്തിന്റെ സത്യസ്ഥിതി അറിയാന്‍ ഉല്‍ഖനനം നടത്തുന്നത് അസംബന്ധവും അബദ്ധജടിലവുമാണ്. അതുകൊണ്ടുതന്നെ ഉത്തര്‍പ്രദേശിലെ ഉന്നോവ ജില്ലയിലെ ദൗണ്ഡിഖേഡ ഗ്രാമത്തില്‍ ശോഭന്‍സര്‍ക്കാര്‍ എന്ന സന്യാസി കണ്ട സ്വപ്നത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പുരാവസ്തുപഠനവകുപ്പ് നടത്തിയ ഉല്‍ഖനനം ചോദ്യംചെയ്യപ്പെടേണ്ടതാണ്.

കേന്ദ്രസര്‍ക്കാരിന്റെ സാംസ്കാരികവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പുരാവസ്തു പഠനഗവേഷണകേന്ദ്രം. ബ്രിട്ടീഷുകാരുടെ കാലംമുതല്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവന്ന സ്ഥാപനമാണിത്. കൊളോണിയല്‍ കാലഘട്ടത്തില്‍ അധീശശക്തികള്‍ക്ക് തങ്ങളുടെ അധികാരം സമര്‍ഥമായി പ്രയോഗിക്കുന്നതിന് ഇന്ത്യയുടെ സാംസ്കാരിക വൈജാത്യത്തെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമായിരുന്നു. അങ്ങനെയാണ് സര്‍ വില്യം ജോണ്‍സ് ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ച് ഇന്ത്യയുടെ പൂര്‍വചരിത്രസംബന്ധിയായ കാര്യങ്ങളില്‍ പഠനം തുടങ്ങിയത്. ഒരു നാടിന്റെ പൂര്‍വചരിത്രം പുനര്‍നിര്‍മിക്കുന്നതില്‍ പുരാവസ്തുപഠനത്തിന് ഏറെ പ്രാധാന്യമുണ്ട്. ചരിത്രപ്രധാനമായ സ്ഥലങ്ങളില്‍ ഉല്‍ഖനനം നടത്തി കണ്ടെടുക്കുന്ന അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് ആ കാലഘട്ടത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക അവസ്ഥകള്‍ എന്തായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ക്രിസ്തുവിന് 2000 വര്‍ഷംമുമ്പ് ഇന്ത്യയില്‍ ഒരു നാഗരികത നിലവിലുണ്ടായിരുന്നുവെന്ന് മനസ്സിലായത് സിന്ധുനദീതടത്തില്‍ നടത്തിയ ഉല്‍ഖനനത്തിലൂടെയാണ്. ആധുനികകാലത്ത് പുരാവസ്തുപഠനവകുപ്പിന് വലിയ ഉത്തരവാദിത്തങ്ങളും വിപുലമായ അധികാരവുമുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുമതിയില്ലാതെ രാജ്യത്തൊരിടത്തും ഉല്‍ഖനനം പാടില്ല. ചരിത്രപ്രാധാന്യമുണ്ടെന്ന് തോന്നുന്ന സ്ഥലത്ത് ഉല്‍ഖനനം നടത്താന്‍ സര്‍വകലാശാലകള്‍ക്കോ സംസ്ഥാന പുരാവസ്തുപഠനവകുപ്പിനോ താല്‍പ്പര്യമുണ്ടെങ്കില്‍ വിശദമായ പഠനറിപ്പോര്‍ട്ട് സഹിതം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് അപേക്ഷ സമര്‍പ്പിക്കണം. അവരുടെ കേന്ദ്ര ഉപദേശകസമിതി  ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചശേഷമാണ് ഉല്‍ഖനനത്തിന് അനുമതി നല്‍കുക. എല്ലാവര്‍ഷവും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍, ഇത്തരം കീഴ്വഴക്കങ്ങളും രീതികളുമൊക്കെ മറികടന്നാണ് കേന്ദ്രപുരാവസ്തുപഠനവകുപ്പ് ഉത്തര്‍പ്രദേശിലെ ഉന്നോവയിലെ രാജാറാം ബകേഷ്സിങ് കോട്ടയുടെ അവശിഷ്ടങ്ങളില്‍ ഉല്‍ഖനനം നടത്താന്‍ തീരുമാനിച്ചത്.

ശോഭന്‍സര്‍ക്കാര്‍ എന്ന സന്യാസി ഒരു സ്വപ്നം കാണുന്നു. പുരാതനകൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 1000 ടണ്ണോളം സ്വര്‍ണം കുമിഞ്ഞുകിടക്കുന്നുണ്ടെന്ന്. സന്യാസി ഉടന്‍ വിവരം ജില്ലാഭരണാധികാരികളെ അറിയിക്കുന്നു. തുടര്‍ന്ന് ഉന്നതങ്ങളില്‍നിന്ന് വന്‍ സമ്മര്‍ദമുണ്ടാവുകയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ പ്രസ്തുത പ്രദേശത്ത് നിധിവേട്ടയ്ക്കായി ഖനനം തുടങ്ങുകയും ചെയ്തു. വിവരം പത്ര- ദൃശ്യ മാധ്യമങ്ങള്‍ വന്‍പ്രാധാന്യത്തോടെ റിപ്പോര്‍ട്ടുചെയ്തു. വാര്‍ത്ത കേട്ട പലരും മൂക്കത്ത് വിരല്‍വച്ചു. ചിലര്‍ ഉല്‍ക്കണ്ഠാകുലരായി. മഷിനോട്ടക്കാരുടെയും മന്ത്രതന്ത്രകൂടോത്രക്കാരുടെയും പ്രവചനസിദ്ധന്മാരുടെയും മനംകുളിര്‍ത്തു. പലരും പലരീതിയില്‍ പ്രതികരിച്ചു. ആര്‍ഷഭാരതസംസ്കൃതിയില്‍ ഊറ്റംകൊള്ളുന്ന സാക്ഷാല്‍ നരേന്ദ്രമോഡി പറഞ്ഞു, ഒരു സന്യാസിയുടെ സ്വപ്നത്തിന്മേല്‍ കാട്ടിക്കൂട്ടുന്ന വിഡ്ഢിത്തമെന്ന്. ഉല്‍ഖനനത്തേക്കാള്‍ നല്ലത് വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കലാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ആറുവര്‍ഷം ഭരിച്ചിട്ട് എത്ര കള്ളപ്പണം തിരിച്ചുകൊണ്ടുവന്നുവെന്ന്, സ്വപ്നംകണ്ട സ്വാമി തിരിച്ചടിച്ചപ്പോള്‍ മോഡി മൗനിയായി.

കൊട്ടും കുരവയുമിട്ട് നടത്തിയ ഉല്‍ഖനനം ഒരാഴ്ചയിലേറെ നീണ്ടു. ഒടുവില്‍ ഒരു "മണ്ണാങ്കട്ടയും" കിട്ടാതായപ്പോള്‍ പുരാവസ്തുപഠനക്കാര്‍ പണിനിര്‍ത്തി. നമ്മുടെ പത്ര- ദൃശ്യ മാധ്യമങ്ങള്‍ പലതും കണ്ണുപൊത്തി. വാര്‍ത്ത തമസ്കരിച്ചു. കേന്ദ്ര സാംസ്കാരികവകുപ്പിനുകീഴിലുള്ള ഒരു സ്ഥാപനം ഹിമാലയന്‍ മണ്ടത്തരം ചെയ്തിട്ടും ഉത്തരവാദപ്പെട്ടവരാരും മിണ്ടാതിരിക്കുന്നത് ഭൂഷണമല്ല. പുകള്‍പെറ്റ ഒരു സ്ഥാപനത്തിന് തീരാകളങ്കമുണ്ടാക്കിയ ഈ ഉല്‍ഖനനത്തിനുപിന്നില്‍ കളിച്ച ഉന്നതരെ കണ്ടെത്തണം. പൊതുഫണ്ട് ദുര്‍വ്യയം ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കണം. എന്നാല്‍, വിവാദങ്ങളില്‍നിന്ന് തലയൂരാന്‍ മുടന്തന്‍ന്യായങ്ങളുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉന്നതര്‍ രംഗത്തിറങ്ങി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മണിയുമായി ഹിന്ദു പത്രം നടത്തിയ അഭിമുഖത്തില്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഉല്‍ഖനനം നടത്തിയതെന്ന് പറയുന്നുണ്ട്. എന്നാല്‍, കൊട്ടാരാവശിഷ്ടങ്ങള്‍ക്കിടയില്‍ സ്വര്‍ണനിക്ഷേപമുണ്ടെന്നതരത്തില്‍ ഒരു റിപ്പോര്‍ട്ടും തങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉന്നതര്‍ പറയുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ കീഴിലെ രണ്ട് വകുപ്പുകള്‍ പരസ്പരം പഴിചാരുമ്പോള്‍ ഉയരുന്ന നിരവധി ചോദ്യങ്ങളുണ്ട്. ഏതെങ്കിലുമൊരു സന്യാസിയുടെ സ്വപ്നദര്‍ശനത്തിന്റെ നിജസ്ഥിതി അറിയാന്‍ പൊതുഫണ്ട് വിനിയോഗിക്കുന്നതെങ്ങനെ? കീഴ്വഴക്കങ്ങളും ചട്ടങ്ങളും മറികടന്ന് ഇത്തരമൊരു ഉല്‍ഖനനം നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ പ്രേരിപ്പിച്ചതാര്? ഉല്‍ഖനനം നടത്താന്‍ ആവശ്യമായ അപേക്ഷ സമര്‍പ്പിച്ചതാര്? പ്രസ്തുത അപേക്ഷ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കേന്ദ്ര ഉപദേശകസമിതിയുടെ പരിഗണനയ്ക്ക് വന്നിരുന്നോ? തുടങ്ങിയ കാര്യങ്ങളുടെ വിശദീകരണം ഉത്തരവാദപ്പെട്ടവരില്‍നിന്ന് തേടേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്.

*
പ്രേമന്‍ തറവട്ടത്ത് ദേശാഭിമാനി

No comments: