Monday, November 25, 2013

1962ല്‍ ഇഎംഎസ് പറഞ്ഞത് ഇന്ന് പ്രധാനമന്ത്രി ശരിവെക്കുന്നു

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ചൈനീസ് പ്രധാനമന്ത്രി ലീ ക്വ ക്വിയാങ്ങും ഇന്ത്യാ - ചൈന അതിര്‍ത്തി സംബന്ധമായി ഒരു സുപ്രധാന കരാറില്‍ ഒപ്പു വച്ചിരിക്കുന്നു. കരാറിലെ വ്യവസ്ഥകള്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഇങ്ങനെ:

പരസ്പരം ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യില്ല. ി

ഇരു രാജ്യങ്ങളിലേക്കും സൈനിക സ്ഥാപനങ്ങള്‍ ഹോട്ട്ലൈന്‍ സ്ഥാപിക്കും. ി

നദീസംരക്ഷണ കരാറിലും ഒപ്പുവെച്ചു.

ഫ്ളാഗ് മീറ്റിങ്ങുകളും സൈനികാഭ്യാസങ്ങളും പരസ്പരം അറിയിക്കും.

പരസ്പരം ബന്ധപ്പെടാനുള്ള സജ്ജീകരണങ്ങളും ഉണ്ടായിരിക്കും.

നിയന്ത്രണമേഖലയില്‍ ഇരു വിഭാഗങ്ങളും പൂര്‍ണമായി സഹകരിക്കുക. നിയന്ത്രണമേഖല എന്ന് വിവക്ഷിക്കുന്നത് 1962ല്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളിലെ സൈന്യങ്ങള്‍ ക്യാമ്പ് ചെയ്തിരുന്നിടം എന്നാണ്. അതായത് ചൈനീസ് സൈന്യം ക്യാമ്പു ചെയ്യുന്നിടം ചൈനയുടെയും ഇന്ത്യന്‍സേന ക്യാമ്പ് ചെയ്യുന്നിടം ഇന്ത്യയുടെയും എന്നര്‍ത്ഥം.

1962ല്‍ ചൈനീസ് സൈന്യം നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയ്ക്കുള്ളിലേക്ക് കടന്നുകയറി ആക്രമിച്ചുവെന്ന് ഒരു ആക്ഷേപം ഉയര്‍ന്നു. ഇന്ത്യാ - ചൈനാ അതിര്‍ത്തിയ്ക്ക് നാലായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. അതില്‍ സിംഹഭാഗവും ഹിമാലയന്‍ മലനിരകളിലൂടെയാണ്. ഇരു രാജ്യങ്ങളിലെയും ഒരു ഭരണാധികാരിയും ഈ നാലായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തി അളന്നു തിരിച്ച് മതില്‍ കെട്ടിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയിലോ വേര്‍പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യവും ചൈനയില്‍ സാമ്രാജ്യത്വാനുകൂല കുമിന്താങ് വാഴ്ചയോ ചക്രവര്‍ത്തി ഭരണമോ നിലനിന്നിരുന്ന നാളുകളില്‍ അതിര്‍ത്തി പ്രശ്നം ഉയര്‍ന്നുവന്നു. ബ്രിട്ടീഷുകാരനായ മക്മഹോന്‍ സര്‍വെ നടത്തി ഇന്ത്യയ്ക്കും ചൈനയ്ക്കും മദ്ധ്യേ ഒരു രേഖ അടയാളപ്പെടുത്തിക്കൊണ്ട് ഇതാണ് ഇന്ത്യാ - ചൈനാ അതിര്‍ത്തി എന്ന് വിധിച്ചു. മക്മഹോന്‍ രേഖ എന്നറിയപ്പെട്ടിരുന്ന ഈ രേഖ ഇന്ത്യാ - ചൈനാ അതിര്‍ത്തിയായി സങ്കല്‍പിച്ചുപോന്നു. ഭൂപടത്തില്‍ വരച്ച രേഖ യഥാര്‍ത്ഥ മണ്ണില്‍ ആവുമ്പോള്‍ ഉണ്ടാകുന്ന അവ്യക്തതയും സൂക്ഷ്മരാഹിത്യവും സ്വാഭാവികമാണല്ലോ. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷം രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ വിമോചിതയായ ജനകീയ ചൈനയുടെ വളര്‍ച്ച അവിശ്വസനീയമാംവിധം ദ്രുതഗതിയിലായിരുന്നു. ഇന്ത്യന്‍ വ്യാപാരികളുടെയും മറ്റും വിഹാര കേന്ദ്രമായിരുന്ന ടിബറ്റ് വിമോചിതയായി. നമ്മുടെ വടക്കു കിഴക്കന്‍ അതിര്‍ത്തിക്കപ്പുറവും ചൈനയുടെ വികസനം കുതിച്ചു പായുകയും അവര്‍ അവരുടെ പ്രദേശത്തിന്റെ അതിര്‍ത്തി സുരക്ഷിതമാക്കുകയും ചെയ്യുന്നതിനിടയില്‍ ചൈനീസ് സൈന്യം അതിര്‍ത്തി കടന്ന് ഇന്ത്യന്‍ പ്രദേശത്ത് ആക്രമിച്ചു കടന്നു എന്ന ആരോപണം ഉണ്ടായി. സമാധാനപരമായ സഹവര്‍ത്തിത്വവും ""ഇന്ത്യ - ചീന ഭായി - ഭായി"" തുടങ്ങിയ മുദ്രാവാക്യങ്ങളും തല്‍ക്കാലം വിസ്മരിച്ച് ചൈനീസ് സൈന്യത്തെ തിരിച്ചടിക്കാന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഉത്തരവു കൊടുത്തു. പ്രതിരോധ മന്ത്രി വി കെ കൃഷ്ണമേനോന്‍ അന്തിച്ചുപോയി. സൈന്യാധിപന്മാരും കണ്ണുമിഴിച്ചുപോയി. ഇന്ത്യാ - ചൈനാ അതിര്‍ത്തി യുദ്ധം പൊട്ടിപ്പുറപ്പെട്ടു.

ക്രാന്തദര്‍ശിയും സൂക്ഷ്മഗ്രാഹിയുമായ ഇ എം എസ് പറഞ്ഞു: ചൈനക്കാര്‍ അവരുടേതെന്നും നാം നമ്മുടേതെന്നും അവകാശപ്പെടുന്ന ഭൂമിയുടെ പേരില്‍ യുദ്ധം അരുത്. അതിര്‍ത്തി തര്‍ക്കം സമാധാനപരമായി സംഭാഷണത്തിലെ പരിഹരിക്കണം. 1945ല്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് എറിഞ്ഞപ്പോള്‍ ലോകമെമ്പാടും ഉണ്ടായ പ്രകമ്പനത്തേക്കാള്‍ അധികം പ്രകമ്പനം ഇന്ത്യയ്ക്കകത്ത് ഉളവാക്കാന്‍ പണ്ഡിറ്റ് നെഹ്റും ഇന്ത്യാ ഗവണ്‍മെന്‍റും കോണ്‍ഗ്രസും മറ്റെല്ലാ കമ്യൂണിറ്റ് വിരുദ്ധ ശക്തികളും മാധ്യമങ്ങളും കഠിനശ്രമം നടത്തുന്നതിനിടയില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സേനയെ തള്ളിമാറ്റി നമ്മുടെ രാജ്യത്തിനുള്ളില്‍ കടന്നു. ആസാമിലെ തേജ്പൂര്‍ വരെ മുന്നേറിയ ചൈനീസ് പട്ടാളം 1962 ഒക്ടോബര്‍ 21ന് ഏകപക്ഷീയമായി വെടിനിറുത്തല്‍ പ്രഖ്യാപിച്ച് അതിര്‍ത്തിയില്‍ യുദ്ധം തുടങ്ങുന്നതിനുമുമ്പ് അവര്‍ അവസാനം ക്യാമ്പ് ചെയ്തിരുന്ന സ്ഥലത്തേക്ക് പിന്‍വാങ്ങി. ഇതിനിടയില്‍ പ്രതിരോധ മന്ത്രി വി കെ കൃഷ്ണമേനോനെ സ്ഥാനഭ്രഷ്ടനാക്കുകയും നെഹ്റുവിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. ജാള്യത മായ്ക്കാനായി നെഹ്റു ഗവണ്‍മെന്‍റ് ചൈനീസ് പട്ടാളം പിന്തിരിഞ്ഞുപോയതിനുശേഷം 1962 നവംബര്‍ 21ന് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒരു വിഭാഗം നേതാക്കളെ രാജ്യരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തടങ്കലില്‍ വെച്ചു. തുടര്‍ന്ന് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ഡിസംബര്‍ 8ന് ആണ് എറണാകുളം ജില്ലയില്‍നിന്നും ഇ ബാലാനന്ദന്‍, ടി കെ രാമകൃഷ്ണന്‍ എന്നീ നേതാക്കന്മാരോടൊപ്പം എന്നെയും അറസ്റ്റു ചെയ്തത്. ഒരു വിഭാഗം കമ്യൂണിസ്റ്റ് നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വച്ചെങ്കിലും, ഇ എം എസും കമ്യൂണിസ്റ്റ് പാര്‍ടിയും നിര്‍ദേശിച്ചതുപോലെ അതിര്‍ത്തി തര്‍ക്ക പരിഹാരത്തിനുള്ള പോംവഴി യുദ്ധമല്ല സൗഹാര്‍ദപൂര്‍വമുള്ള കൂടിയാലോചനയാണെന്ന തത്വം നെഹ്റുവും ഗവണ്‍മെന്‍റും തുടര്‍ന്ന് അധികാരത്തില്‍ വന്ന ഗവണ്‍മെന്‍റുകളും പഠിച്ചുവെന്നതിന്റെ (അമ്പതുകൊല്ലത്തെ സംഭവവികാസങ്ങള്‍ വിവരിക്കുന്നില്ല) ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ ഒക്ടോബര്‍ 24ന് ഒപ്പുവെച്ച കരാര്‍. അതിര്‍ത്തി തര്‍ക്ക പരിഹാരത്തിന് യുദ്ധമല്ല മാര്‍ഗം എന്ന് കമ്യൂണിസ്റ്റ് പാര്‍ടി പറഞ്ഞത് രാഷ്ട്രീയവും രാജ്യതന്ത്രജ്ഞതയും അടിസ്ഥാനപ്പെടുത്തിയാണെങ്കില്‍ 1962ലെ ഇന്ത്യാ - ചൈനാ അതിര്‍ത്തിയുദ്ധം പരമാബദ്ധമായിപ്പോയെന്നാണ് ആ യുദ്ധത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സൈനിക മേധാവികള്‍ സോദാഹരണം സ്ഥാപിക്കുന്നത്. ബ്രിഗേഡിയര്‍ ജെ പി ദാല്‍വി സ്വന്തം അനുഭവം ഹിമാലയന്‍ ബ്ലണ്ടര്‍ എന്ന പുസ്തകത്തിലൂടെ വിവരിക്കുന്നു. പുസ്തകത്തിന് നല്‍കിയിരുന്ന ഹിമാലയന്‍ ബ്ലണ്ടര്‍ - ഹിമാലയന്‍ വിഡ്ഢിത്തം - എന്ന പേര് തന്നെ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ലെന്നല്ലേ സാക്ഷ്യപ്പെടുത്തുന്നത്. ചൈനയുമായി യുദ്ധം ചെയ്യണമെന്നത് ഇന്ത്യാ ഗവണ്‍മെന്‍റിന്റെ രാഷ്ട്രീയ തീരുമാനമായിരുന്നെന്നാണ് ദാല്‍വി പറയുന്നത്. സൈന്യത്തിന് ആ തീരുമാനത്തില്‍ പങ്കില്ല. അനവസരത്തില്‍, തീരെ സജ്ജമല്ലാതിരുന്നപ്പോള്‍ വേണ്ടത്ര ആയുധങ്ങള്‍പോലും ഇല്ലാതെ ചൈനയെപ്പോലെയുള്ള ഒരു ശക്തിയോട് ഏറ്റുമുട്ടിയത് വിഡ്ഢിത്തം തന്നെ എന്ന് ആര്‍ക്കും മനസ്സിലാകും.

ഇന്ത്യന്‍ സേനയുടെ ജനറല്‍ ആയിരുന്ന ബി എം കൗള്‍ എഴുതിയ പുസ്തകത്തിന്റെ ശീര്‍ഷകം പറയാത്ത കഥ. അക്കാലത്ത് ഇന്ത്യന്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടാതിരുന്ന കഥകള്‍ തന്നെയാണിതില്‍. സുപ്രസിദ്ധ പത്രപ്രവര്‍ത്തകനായ ടി ജെ എസ് ജോര്‍ജ് രചിച്ച വി കെ കൃഷ്ണമേനോെന്‍റ ജീവചരിത്രത്തിലും "62ലെ അതിര്‍ത്തിയുദ്ധത്തില്‍ നെഹ്റു ഗവണ്‍മെന്‍റിന്റെ നയവ്യതിചലനത്തെക്കുറിച്ചും പിണഞ്ഞ അമളികളെക്കുറിച്ചും മറ്റും വ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ട്. വിദേശനയത്തില്‍ കാണിച്ച പാളിച്ച തിരുത്തി. വളരെ നന്നായി. യുദ്ധമല്ല, സൗഹാര്‍ദ ചര്‍ച്ചയിലൂടെ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കണമെന്ന് പറഞ്ഞ കമ്യൂണിസ്റ്റുകാരെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വച്ചത് അന്യായമായിപ്പോയി എന്ന് ഇനിയെങ്കിലും ഒരു കോണ്‍ഗ്രസുകാരനെങ്കിലും തുറന്നു പറയാനുള്ള ആര്‍ജവവും ധൈര്യവും കാണിക്കുമോ? 1962ല്‍ ചൈനാ ചാര മുദ്രകുത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടങ്കലില്‍ വച്ചിരുന്നവരില്‍, അടുത്ത ദിവസം തൊണ്ണൂറു പിന്നിട്ട നമ്മുടെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും തൊണ്ണൂറിന്റെ അരികില്‍ എത്തിനില്‍ക്കുന്ന ഞാനും ഒഴികെ ബാക്കി എല്ലാവരും വിടപറഞ്ഞിരിക്കുന്നു. ആ സഖാക്കളെയും ഈ അവസരത്തില്‍ സ്മരിക്കുന്നു.

*
പയ്യപ്പിള്ളി ബാലന്‍ ചിന്ത വാരിക

No comments: