Sunday, October 27, 2013

എന്താണ് അമേരിക്കയ്ക്ക് വേണ്ടത്?

ചാരപ്പണിയില്‍ അമേരിക്ക ഒരിക്കല്‍ക്കൂടി പ്രതിക്കൂട്ടിലായിരിക്കുന്നു. ഉറ്റവരെന്ന്  വിശ്വസിപ്പിച്ച് ആ വിശ്വാസ്യതയുടെ മറവില്‍ നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിച്ച് രാജ്യരഹസ്യങ്ങള്‍ അവര്‍ പോലുമറിയാതെ അമേരിക്ക ചോര്‍ത്താന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എഡ്വേര്‍ഡ് സ്‌നോഡന്‍ എന്ന അമേരിക്കന്‍ കമ്പ്യൂട്ടര്‍ വിദഗ്ധന് മാനസാന്തരം വന്ന് എല്ലാം തുറന്നുപറയാന്‍ തോന്നിയില്ലായിരുന്നെങ്കില്‍ കൂടെനിന്ന് അമേരിക്ക നടത്തുന്ന ചതി ലോകരാഷ്ട്രങ്ങള്‍ തിരിച്ചറിയില്ലായിരുന്നു.

ഒരു ശത്രുരാജ്യത്തോടാണ് ഇത് ചെയ്യുന്നതെങ്കില്‍ അതിനൊരു സാധൂകരണമുണ്ട്. എന്നാല്‍ സുഹൃദ്‌രാജ്യങ്ങളുടെ സാങ്കേതിക നേട്ടങ്ങള്‍, ഊര്‍ജസ്രോതസ്സുകള്‍, വികസന പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ രഹസ്യങ്ങള്‍ എന്തിന് പൗരന്മാരുടെ സ്വകാര്യതപോലും അതീവരഹസ്യമായി ചോര്‍ത്തുന്നു എന്നത് ലോകം വളരെ ഗൗരവമായി കാണേണ്ടതുണ്ട്. ഇന്ത്യയില്‍ നിന്നും 6.3 ബില്യണ്‍ വിവരങ്ങളാണ് അമേരിക്ക ചോര്‍ത്തിയതെന്ന് സ്‌നോഡന്‍ വെളിപ്പെടുത്തിയപ്പോള്‍ ഇന്ത്യക്കാര്‍ ഞെട്ടിയെങ്കിലും കേന്ദ്രഭരണ നേതാക്കള്‍ക്ക് ഒരു കൂസലുമില്ലായിരുന്നു. ഇതൊക്കെ കേട്ടമാത്രയില്‍ അമേരിക്കയോട് ഒരു  വിശദീകരണം പോലും ചോദിക്കാനുള്ള ചങ്കുറപ്പ് മന്‍മോഹന്‍സിങിനുണ്ടായില്ല. രാജാവിനേക്കാള്‍ വലിയ രാജഭക്തിയല്ലേ അമേരിക്കന്‍ ഭരണകൂടത്തിനോട് ഇവര്‍ക്കുള്ളത്. ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും നിത്യവും കവര്‍ന്നെടുക്കുകയും ഹനിക്കുകയും ചെയ്യുന്ന കേന്ദ്ര ഭരണക്കാര്‍ക്ക് ഇതൊന്നും വലിയ വിഷയമല്ലതാനും.

പക്ഷേ ഇന്ത്യയെക്കാള്‍ അടുത്ത സുഹൃത്തുക്കളായ ഫ്രാന്‍സും ജര്‍മനിയും അമേരിക്കയുടെ ഈ നെറികെട്ട ചാരപ്പണിക്ക് നല്ല താക്കീതാണ് നല്‍കിയിരിക്കുന്നത്. സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കുന്നതില്‍ നാറ്റോ സഖ്യത്തിലും യൂറോപ്യന്‍ യൂണിയനിലുമൊക്കെ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത് രാഷ്ട്രങ്ങള്‍ക്ക് ഈ ചതി പൊറുക്കാനായില്ല. സൗഹൃദത്തിന് അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഇങ്ങനെയൊരു മുഖംകൂടിയുണ്ടെന്നവര്‍ തിരിച്ചറിയുകയായിരുന്നു

ഒരു ഫ്രഞ്ച് ദേശീയ ദിനപ്പത്രം അമേരിക്കയുടെ ചാരപ്പണി സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചതിനെതുടര്‍ന്ന് അമേരിക്കയോട് വിശദീകരണം ചോദിച്ചിട്ട് അധികം വൈകുംമുമ്പാണ് ജര്‍മ്മനി ഇതേ പരാതിയുമായി രംഗത്തുവന്നത്. എഡ്വേര്‍ഡ് സ്‌നോഡനെ ഉദ്ധരിച്ചാണ് ഫ്രഞ്ച് പത്രം പൗരന്മാരുടെ കൂടി വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തുന്ന കാര്യം ആരോപിച്ചത്. പൗരന്മാരുടെ ഫോണ്‍ സംഭാഷണങ്ങള്‍ പോലും ചോര്‍ത്തിയതില്‍ ഫ്രാന്‍സ് കടുത്ത പ്രതിഷേധം ഉയര്‍ത്തുകയുണ്ടായി.

ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജലേന മെര്‍ക്കലിന്റെ ഫോണാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്തിയത്. ഈ വിവരം അറിഞ്ഞ ഉടന്‍ തന്നെ ചാന്‍സലര്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ നേരിട്ട് ഫോണില്‍ വിളിച്ച് പ്രതിഷേധം അറിയിക്കുകയുണ്ടായി. അമേരിക്ക മെര്‍ക്കലിനെ നിരീക്ഷിക്കുന്നില്ലെന്നും ഇനിയൊരിക്കലും അങ്ങനെ ചെയ്യില്ലെന്നുമാണ് ഒബാമ മറുപടി നല്‍കിയത്. എന്നുവെച്ചാല്‍ മുമ്പ് ചെയ്തിരുന്നു, ഇപ്പോള്‍ നിലവില്‍ ചെയ്യുന്നില്ല എന്ന്. ഇതിനിടെ മുന്‍ മെക്‌സിക്കണ്‍ പ്രസിഡന്റ് ഫിലിപ് കാള്‍ഡെര്‍നോയുടെ ഫോണും അമേരിക്ക ചോര്‍ത്തിയെന്ന ആരോപണവും ഉയരുകയുണ്ടായി.

ആരാണീ അമേരിക്ക? ലോകം മുഴുവന്‍ സ്വന്തം കാല്‍ക്കീഴില്‍ കൊണ്ടുവരാന്‍ ഇറങ്ങിത്തിരിച്ച വംശീയവാദിയായ ഹിറ്റ്‌ലറിനേക്കാള്‍ ഭീകരതയും വെട്ടിപ്പിടിച്ച് അധീശത്തം സ്ഥാപിക്കാനുള്ള ത്വരയുമാണ് അമേരിക്കന്‍ സാമ്രാജ്യത്തെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്. ലോകം കീഴടക്കാനുള്ള ഈ  സാമ്രാജ്യത്വ വെറി അമേരിക്കയെ അന്ധമാക്കിയിരിക്കുന്നു. രാജ്യപരമാധികാരവും ദേശസ്‌നേഹവും കാത്തുസൂക്ഷിക്കുന്ന ഒരു രാഷ്ട്രവും അമേരിക്കയുടെ ഈ വെറി പൊറുത്തു കൊടുക്കില്ല.

ആയുധക്കച്ചവടക്കാരും കൊലയാളി ഭീമന്‍ ബഹുരാഷ്ട്ര കമ്പനികളും നിയന്ത്രിക്കുന്ന അമേരിക്കന്‍ ഭരണകൂടം അതിന്റെ എല്ലാ അതിരുകളും ലംഘിക്കുകയാണ്. കൊത്തിക്കൊത്തി മുറത്തില്‍ കയറി കൊത്തിയതുപോലെയായിപ്പോയി ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളോടുള്ള അമേരിക്കയുടെ നടപടി. സമാധാനവും പരസ്പര സഹവര്‍ത്തിത്വവുമാഗ്രഹിക്കുമ്പോഴാണല്ലോ രാഷ്ട്രങ്ങള്‍ തമ്മില്‍ സൗഹൃദങ്ങളുണ്ടാവുക. അമേരിക്കയ്ക്ക് സമാധാനവും സൗഹൃദവും വേണ്ട എന്നതാണ് ഈ നടപടി കാണിക്കുന്നത്. ലോകം മുഴുവന്‍ ഒളിഞ്ഞുനോക്കാനുള്ള, തങ്ങളറിയാതെ ഒരിലപോലും ഒരു ലോകകോണിലും അനങ്ങാന്‍ പാടില്ല എന്നുള്ള സാമ്രാജ്യത്വ ധാര്‍ഷ്ട്യം അതിന്റെ പരമകാഷ്ടയിലാണിപ്പോള്‍.

പൈലറ്റില്ലാ വിമാനങ്ങള്‍കൊണ്ട് മറ്റു രാജ്യങ്ങളെ ആക്രമിക്കുക, സാറ്റലൈറ്റ് വഴി ലോകരാഷ്ട്രങ്ങളെ നിരീക്ഷിക്കുക ഇതൊക്കെ അമേരിക്ക ചെയ്തുവരുന്ന ക്രൂരവിനോദങ്ങളാണ്. അതിനൊക്കെ പാകമായി പല അന്താരാഷ്ട്ര ഉടമ്പടികളിലും ധാരണാപത്രങ്ങളിലും അതിസമര്‍ഥമായി സഖ്യരാഷ്ട്രങ്ങളെക്കൊണ്ടും മൂന്നാം ലോക രാഷ്ട്രങ്ങളെക്കൊണ്ടും മറ്റും അമേരിക്ക ഒപ്പു വെയ്പ്പിച്ചിട്ടുണ്ട്. ഇറാക്കില്‍ രാസായുധമില്ലെന്ന് ഐക്യരാഷ്ട്ര സഭ ആണയിട്ട് പറഞ്ഞിട്ടുപോലും താന്‍ നിശ്ചയിക്കുന്നിടത്ത് കാര്യങ്ങള്‍ എത്തിക്കുമെന്നുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഹുങ്കാണ് വിജയം നേടിയത്. സദ്ദാം ഹുസൈനെന്ന ഇറാക്കിയെ തന്റെ ആവശ്യങ്ങള്‍ക്ക് വളര്‍ത്തിയതും ആവശ്യം കഴിഞ്ഞപ്പോള്‍ നശിപ്പിച്ചതും അമേരിക്കയാണെന്നത് ലോകസംഭവഗതികള്‍ നിരീക്ഷിക്കുന്നവര്‍ക്കെല്ലാം നന്നായറിയാം.
ഏതു രാജ്യത്തും കയറി നിരങ്ങാനുള്ള ലൈസന്‍സ് സ്വയമുണ്ടെന്ന് ഭാവിച്ച അമേരിക്കയ്ക്കും ബൂമറാങ് പോലെ പലതും തിരിച്ചടികളായി വരുന്നുണ്ട്. സാമ്പത്തിക തകര്‍ച്ച അമേരിക്കയെ പാപ്പരാക്കാന്‍ അധികനാള്‍ വേണ്ട. അവര്‍ ഇന്നകപ്പെട്ടിരിക്കുന്ന പ്രതിസന്ധി ഊരാക്കുടുക്കാണ്. ലോകമുതലാളിത്തത്തിന്റെ അപ്പോസ്തലന്മാര്‍ക്ക് അനിവാര്യമായ അടിതെറ്റല്‍ ആരംഭിച്ചിട്ടുണ്ട്. സഖ്യകക്ഷികളുടേയും സുഹൃദ്‌രാജ്യങ്ങളുടേയും വിശ്വാസ്യതകൂടി നഷ്ടപ്പെടുന്ന ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് കര്‍മ്മഫലം സ്വയം അനുഭവിക്കേണ്ടിവരും. അമേരിക്ക കുഴിച്ച കുഴിയില്‍ അവര്‍ വീഴാന്‍ പോകുന്നു. ചാരപ്പണി കുഴിയിലേയ്ക്കുള്ള പാത വെട്ടിത്തുറന്നു എന്നുമാത്രം. ഇപ്പോള്‍ എന്താണ് സത്യത്തില്‍ അമേരിക്കയ്ക്ക് വേണ്ടത്?

*
ജനയുഗം മുഖപ്രസംഗം

No comments: