Sunday, October 20, 2013

മലാലയും നൊബേലും

സമാധാന നൊബേലിന് ലോകം വിശുദ്ധിയുടെ ഒരു പരിവേഷം കല്‍പ്പിക്കുന്നു. എന്നാല്‍, ഫലത്തില്‍ അനുഭവം മറിച്ചാണ്. ഇന്നേവരെയുള്ള ജേതാക്കളുടെ പട്ടിക പരിശോധിക്കുമ്പോള്‍ അമേരിക്കന്‍പക്ഷപാതിത്വം തെളിഞ്ഞുവരുന്നതുകാണാം. ഇക്കൊല്ലം സമാധാനത്തിനുള്ള നൊബേല്‍സമ്മാനം പ്രഖ്യാപിച്ചപ്പോഴും പുരസ്കാരനിര്‍ണയസമിതിയുടെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെട്ടു. സിറിയന്‍വിഷയത്തില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് കുടപിടിക്കുന്ന വിധത്തില്‍ അന്താരാഷ്ട്ര രാസായുധനിരോധന സംഘടനയ്ക്കാണ് (ഒപിസിഡബ്ല്യു) അപ്രതീക്ഷിതമായി പുരസ്കാരം പ്രഖ്യാപിച്ചത്. പരിഗണന പട്ടികയില്‍ മുന്‍നിരയില്‍നിന്ന വ്യക്തികളെയും സംഘടനകളെയും മറികടന്നാണ് ഈ തീരുമാനം എടുത്തത്. നാമനിര്‍ദേശങ്ങളില്‍ ഏറ്റവും മുന്നിലായിരുന്ന പാകിസ്ഥാന്‍ പെണ്‍കുട്ടി മലാല യൂസഫ്സായിക്ക് നൊബേല്‍ നല്‍കിയിരുന്നെങ്കില്‍ അമേരിക്ക ലോകത്തോട് ചെയ്ത ഒരു പാതകത്തിനുള്ള പ്രായശ്ചിത്തമെങ്കിലും ആയേനെ. പാക്-അഫ്ഗാന്‍ മേഖലയില്‍ താലിബാന്‍ഭീകരത ഊട്ടിവളര്‍ത്തിയതിനുള്ള ചെറിയ പിഴ. അഭിമാനകരമായ ചരിത്രമൊന്നുമില്ലാത്ത ഒപിസിഡബ്ല്യുവിന് നൊബേല്‍ പ്രഖ്യാപിച്ചതിലൂടെ അമേരിക്കയുടെ അധിനിവേശപദ്ധതികള്‍ക്ക് കൈയൊപ്പ് ചാര്‍ത്തുകയാണ് നോര്‍വീജിയന്‍ സമിതി ചെയ്തത്. മഹാത്മാഗാന്ധിക്ക് നിഷേധിക്കുകയും ബറാക് ഒബാമയ്ക്ക് സമ്മാനിക്കുകയുംചെയ്ത സമാധാന നൊബേല്‍ സാമ്രാജ്യത്വത്തിന്റെ മധുരമിഠായിയായി തുടരുകയാണെന്ന് അര്‍ഥം.

മലാല ആരാണെന്ന് അറിയുകയും ഒപിസിഡബ്ല്യുവിന്റെ ദൗത്യം ബോധ്യപ്പെടുകയും ചെയ്യുമ്പോഴാണ് ഇക്കുറി അരങ്ങേറിയ നാടകത്തിന്റെ പൊരുള്‍ ശരിക്കും മനസ്സിലാവുക. മലാലയുടെ സേവനങ്ങളെ പാശ്ചാത്യര്‍ പ്രശംസിക്കുന്നുണ്ടെങ്കിലും ഈ പെണ്‍കുട്ടിയെ സാമ്രാജ്യത്വത്തിന്റെ തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്ന ഉപകരണമായി മാറ്റാന്‍ കഴിയില്ലെന്ന് അമേരിക്ക കരുതുന്നു. മലാലയുടെ സാമ്രാജ്യത്വവിരുദ്ധ നിലപാടുകള്‍ക്ക് നല്ല ഉദാഹരണമാണ് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച "ഐ ആം മലാല" എന്ന പുസ്തകം.

തന്റെ മേഖലയില്‍ ജിഹാദിന് പ്രോത്സാഹനം നല്‍കിയത് അമേരിക്കന്‍ ചാരസംഘടന സിഐഎയാണെന്ന് ഇതില്‍ മലാല വിശദീകരിക്കുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളുടെ മുന്നണിപ്പോരാളിയെന്നാണ് മലാലയെ മാധ്യമങ്ങള്‍ പൊതുവെ വിശേഷിപ്പിക്കുന്നത്. ഇങ്ങനെയൊരു പോരാട്ടം നടത്തേണ്ട സാഹചര്യം സൃഷ്ടിച്ചവരെ ബോധപൂര്‍വം മറച്ചുപിടിക്കുകയും ചെയ്യുന്നു. പുസ്തകങ്ങളെയും കൂട്ടുകാരെയും സ്നേഹിച്ച്, ചിത്രശലഭം പോലെ പാറിനടന്ന പെണ്‍കുട്ടിയെ ഭീകരതയുടെ ഇരയാക്കിയ സാഹചര്യം പരിശോധിക്കപ്പെടുന്നില്ല. അഫ്ഗാനിസ്ഥാനില്‍ നജീബുള്ളയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന സോഷ്യലിസ്റ്റ്പക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക ഭീകരസംഘടനകള്‍ക്ക് പണവും ആയുധവും പരിശീലനവും നല്‍കി. ഇവരാണ് കാലക്രമത്തില്‍ പാകിസ്ഥാനിലേക്ക് പടര്‍ന്നത്. തന്റെ നാടിനെ മലാല പുസ്തകത്തില്‍ ഇങ്ങനെ വിശദീകരിക്കുന്നു: ഹിന്ദുക്കുഷ് പര്‍വതനിരകളുടെ നിഴലിലാണ് സ്വാത്ത്. മാതളമരങ്ങളും അത്തിവൃക്ഷങ്ങളും മുന്തിരിത്തോപ്പുകളും നിറഞ്ഞ അതിമനോഹരമായ താഴ്വര. മഞ്ഞുകാലത്ത് തൂവെള്ളനിറം. വസന്തത്തില്‍ പൂക്കളും ഫലങ്ങളും സൗരഭ്യം പടര്‍ത്തും. കിഴക്കിന്റെ സ്വിറ്റ്സര്‍ലന്‍ഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വാത്ത് അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയുടെ ഭാഗമാണ്.
 
2 മലാലമാര്‍


ഇങ്ങനെയുള്ള നാട്ടിലാണ് 16 വര്‍ഷംമുമ്പ് സിയാവുദ്ദീന്‍ യൂസഫ്സായ്-തോര്‍ പെകായി ദമ്പതികള്‍ക്ക് ഒരു പെണ്‍കുട്ടി പിറന്നത്. മകളുടെ കണ്ണുകളില്‍ സ്നേഹവാത്സല്യങ്ങളോടെ നോക്കി സിയാവുദ്ദീന്‍ വിളിച്ചു- മലാല. അദ്ദേഹം വെറുതെ ഒരു പേരിട്ടതല്ല. അക്കാര്യവും മലാല തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. അഫ്ഗാന്‍ചരിത്രത്തിലെ ഏറ്റവും ധീരയായ വനിതയാണ് മായ്വന്ദിലെ മലാല. കാന്ദഹാറിലെ ചെറുപട്ടണമായിരുന്ന മായ്വന്ദിലെ ഒരു ആട്ടിടയന്റെ മകള്‍. 1880ല്‍ ബ്രിട്ടീഷ് ആക്രമണം ചെറുത്തുതോല്‍പ്പിക്കാന്‍ അഫ്ഗാന്‍ സൈന്യത്തിന് പ്രചോദനവും ആവേശവും നല്‍കിയത് മലാലയാണ്. മലാലയുടെ പിതാവും ഭാവിവരനായി നിശ്ചയിച്ച യുവാവും യുദ്ധരംഗത്തുണ്ടായിരുന്നു. സൈനികര്‍ക്ക് കുടിവെള്ളം നല്‍കാനും പരിക്കേറ്റവരെ പരിചരിക്കാന്‍ കൂടാരം കെട്ടാനും മറ്റുമായി മലാലയടക്കമുള്ള പെണ്‍കുട്ടികളും യുദ്ധക്കളത്തിലെത്തി. അഫ്ഗാന്‍സേനയുടെ പതാകവാഹകന്‍ വെടിയേറ്റു വീഴുന്നതു കണ്ട് മലാല ഓടിയെത്തി. പോരാളികളുടെ പഷ്തൂണ്‍ വംശത്തില്‍ പിറന്ന അവള്‍ തന്റെ വെളുത്ത ശിരോവസ്ത്രം ഉയര്‍ത്തിക്കാട്ടിയശേഷം അലറി: പ്രിയ തോഴരേ, ഈ യുദ്ധഭൂമിയില്‍ വീണുപോയില്ലെങ്കില്‍ നിങ്ങള്‍ അപമാനത്തില്‍നിന്ന് രക്ഷപ്പെടും. വൈകാതെ മലാല വെടിയേറ്റുവീണു. എന്നാല്‍, അഫ്ഗാന്‍സൈനികര്‍ വീരോചിതമായി പൊരുതുകയും ബ്രിട്ടീഷ്പട്ടാളത്തെ മുഴുവന്‍ നശിപ്പിക്കുകയുംചെയ്തു. ബ്രിട്ടീഷ്സേനയുടെ ചരിത്രത്തിലെതന്നെ ഏറ്റവും ദയനീയമായ പരാജയം. അങ്ങനെ മലാലയുടെ ധീരരക്തസാക്ഷിത്വം പഷ്തൂണ്‍ചരിത്രത്തിലെ തിളങ്ങുന്ന ഏടായി.

വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിവന്ന കുടുംബമായിരുന്നു സിയാവുദ്ദീന്റേത്. അദ്ദേഹത്തിന്റെ പിതാവ് രോഹല്‍ അമീന്‍ സ്കൂള്‍ അധ്യാപകനായിരുന്നു. ഇന്ത്യയില്‍ വന്ന് വിദ്യാഭ്യാസം നേടിയ വ്യക്തിയാണ്. സിയാവുദ്ദീനാകട്ടെ ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം നേടി. വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകനായിരിക്കെ സിയാവുദ്ദീന്‍ മതനിരപേക്ഷ-സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി. എന്നാല്‍, തികഞ്ഞ പഷ്തൂണ്‍ ദേശീയവാദിയും ഇസ്ലാം മതവിശ്വാസിയുമായി തുടര്‍ന്നു. വിദ്യാഭ്യാസത്തിനുശേഷം സിയാവുദ്ദീന്‍ തന്റെ സുഹൃത്തുമായി ചേര്‍ന്ന് നാട്ടില്‍ സ്കൂള്‍ സ്ഥാപിച്ചു- ഖുഷാല്‍ സ്കൂള്‍. വീടുകള്‍തോറും നടന്ന് രക്ഷിതാക്കളെ പ്രേരിപ്പിച്ചാണ് സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുവന്നത്. പടിപടിയായി സ്കൂള്‍ വളര്‍ന്നു. സിയാവുദ്ദീന്റെ മൂത്തമകളാണ് മലാല. ഇളയ രണ്ട് ആണ്‍കുട്ടികള്‍- ഖുഷാലും അടലും.

ബിബിസി ഡയറി

സ്വാത്തില്‍ സംഭവിച്ച ഭീകരവല്‍ക്കരണത്തെക്കുറിച്ച് ബിബിസിയുടെ വെബ്സൈറ്റില്‍ എഴുതിയ കുറിപ്പുകളാണ് മലാലയുടെ ജീവിതം മാറ്റിമറിച്ചത്. ഇതിന്റെ ചരിത്രം ഇങ്ങനെ:

സ്കൂള്‍ നടത്തിവന്നപ്പോഴും സിയാവുദ്ദീന്‍ പൊതുരംഗത്ത് സജീവമായി. പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മക്കള്‍ക്കും പൊതുകാര്യങ്ങളില്‍ അറിവ് പകര്‍ന്നു. എന്നാല്‍, ജീവിതം കീഴ്മേല്‍ മറിഞ്ഞത് പെട്ടെന്നാണ്. താഴ്വരയില്‍ ആധിപത്യം നേടിയ താലിബാന്‍ സ്കൂളുകള്‍ക്കുനേരെയും തിരിഞ്ഞു. പെണ്‍കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. താലിബാന്റെ ഭീഷണിക്ക് വഴങ്ങാന്‍ സിയാവുദ്ദീനും സഹപ്രവര്‍ത്തകരും തയ്യാറായില്ല. പെണ്‍കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ 2008 ജനുവരി 15നുശേഷം പ്രവര്‍ത്തിക്കരുതെന്ന് താലിബാന്‍ അന്ത്യശാസനം നല്‍കി. മുന്നറിയിപ്പ് എന്നതുപോലെ പല വിദ്യാലയങ്ങളും ബോംബുവച്ചു തകര്‍ത്തു. നാട് നേരിടുന്ന ദുരന്തം ക്രമേണ മലാലയെയും ബാധിച്ചു. ഖുഷാല്‍ സ്കൂളും പൂട്ടി. അവര്‍ ആകുലതയിലായി.

ഇതിനിടെയാണ് ഒരവസരം വന്നുചേര്‍ന്നത്. സ്വാത് നേരിടുന്ന ദുരന്തത്തിന്റെ മാനുഷികവശം ലോകത്തെ അറിയിക്കാന്‍ ബിബിസിയുടെ പെഷവാര്‍ റിപ്പോര്‍ട്ടര്‍ അബ്ദുള്‍ഹയി കക്കാര്‍ ഒരു വഴി അന്വേഷിക്കുകയായിരുന്നു. നാട്ടുകാരായ ആരെങ്കിലും നേരിട്ട് കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍ വിശ്വസനീയമാകുമെന്ന് അദ്ദേഹം കരുതി. എന്നാല്‍, ഭയംകാരണം ഈ ദൗത്യം ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. തന്റെ സുഹൃത്തായ സിയാവുദ്ദീനോടും കക്കാര്‍ ഇക്കാര്യം പറഞ്ഞു. സിയാവുദ്ദീന്‍ ഇതേപ്പറ്റി സുഹൃത്തിനോട് സംസാരിക്കുന്നത് മലാല കേട്ടു. പഠനം മുടങ്ങിയതിന്റെ രോഷത്തിലും ദുഃഖത്തിലുമായിരുന്ന മലാല ബിബിസി ബ്ലോഗില്‍ ഡയറിരൂപത്തില്‍ കാര്യങ്ങള്‍ എഴുതാന്‍ തയ്യാറാണെന്ന് സിയാവുദ്ദീനോട് പറഞ്ഞു. വിദ്യാഭ്യാസം പെണ്‍കുട്ടികളുടെ അവകാശമാണെന്നും അറിവ് നേടണമെന്നതാണ് ഇസ്ലാംമതം പ്രബോധനമെന്നും അവള്‍ വാദിച്ചു. അങ്ങനെ ബിബിസിയുടെ ഉറുദു വെബ്സൈറ്റില്‍ മലാലയുടെ ഡയറിക്കുറിപ്പ് വരാന്‍തുടങ്ങി. 2009 ജനുവരി മൂന്നിന്് ഞാന്‍ ഭയന്നിരിക്കുന്നു എന്ന തലക്കെട്ടില്‍ ആദ്യകുറിപ്പ് പ്രസിദ്ധീകരിച്ചു. ഗുല്‍ മക്കായി എന്ന തൂലികാനാമമാണ് ഉപയോഗിച്ചത്. മലാലയുടെ കുറിപ്പുകള്‍ രാജ്യത്തിനകത്തും പുറത്തും കോളിളക്കം സൃഷ്ടിച്ചു. താലിബാന്‍ ഇസ്ലാമാബാദിനെയും ലക്ഷ്യമിട്ടതോടെ പാക്സര്‍ക്കാര്‍ സ്വാത്ത്മേഖലയിലേക്ക് സൈന്യത്തെ അയച്ചു. താഴ്വരയില്‍ സൈന്യവും താലിബാനും ഏറ്റുമുട്ടി. ഇരുപക്ഷത്തും കനത്ത ആള്‍നാശമുണ്ടായി. താഴ്വരയില്‍ ഇനിയും തുടരുന്നത് ഏതു നിമിഷവും ജീവന് അപകടമാണെന്ന് വന്നപ്പോള്‍ സിയാവുദ്ദീനും കുടുംബവും സുഹൃത്തുക്കള്‍ക്കൊപ്പം പലായനംചെയ്തു. അവര്‍ മൂന്നുമാസത്തോളം പല നാടുകളില്‍ മാറിമാറി താമസിച്ചു. മലാല പന്ത്രണ്ടാം പിറന്നാള്‍ ആഘോഷിച്ചത് അഭയാര്‍ഥിയായി കഴിയുമ്പോഴാണ്.

മൂന്നുമാസത്തിനുശേഷം സ്വാത്തില്‍നിന്ന് താലിബാനെ ഒഴിപ്പിച്ചതായി സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നു. സിയാവുദ്ദീനും കുടുംബവും നാട്ടിലേക്ക് മടങ്ങി. 2009 ആഗസ്ത് ഒന്നിന് രാവിലെ സ്കൂളില്‍ വീണ്ടും ബെല്‍ മുഴങ്ങി. മലാലയാണ് ബിബിസി സൈറ്റില്‍ എഴുതുന്നതെന്ന് പൊതുവെ അറിയാന്‍ തുടങ്ങി. പ്രധാനമന്ത്രിയുടെ പുരസ്കാരത്തിന് മലാല അര്‍ഹയായി. 2011 ഡിസംബര്‍ 20ന് പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍വച്ച് പുരസ്കാരം ഏറ്റുവാങ്ങി. 2012 ഒക്ടോബര്‍ ഒമ്പതിന് മലാല പരീക്ഷ കഴിഞ്ഞ് സ്കൂളില്‍നിന്ന് മടങ്ങവെയാണ് താലിബാന്‍കാര്‍ വെടിയുതിര്‍ത്തത്. പെഷവാര്‍ സൈനിക ആശുപത്രിയില്‍ അടിയന്തരശസ്ത്രക്രിയവഴി വെടിയുണ്ട പുറത്തെടുത്തു. എന്നാല്‍, തലച്ചോറിന്റെ ഒരുഭാഗം തകര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ബ്രിട്ടനിലെ ബിര്‍മിങ്ഹാം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുഖംപ്രാപിച്ചശേഷം രാജ്യാന്തരവേദികളില്‍ മലാല തന്റെ നിലപാട് ആവര്‍ത്തിക്കുന്നു. "ഐ ആം മലാല" എന്ന പുസ്തകം ലോകത്ത് വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ട ദശലക്ഷക്കണക്കിനു പെണ്‍കുട്ടികള്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. സാമ്രാജ്യത്വത്തിന്റെ പണക്കൊതിയും അധിനിവേശയുദ്ധങ്ങളുമാണ് ലോകത്ത് കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടാന്‍ ഏറ്റവും വലിയ കാരണം. വിയറ്റ്നാമിലും ബോസ്നിയയിലും അഫ്ഗാനിലും ഇറാഖിലും അമേരിക്ക കൊന്നൊടുക്കിയ കുഞ്ഞുങ്ങളുടെ എണ്ണത്തിന് കണക്കില്ല. അതുകൊണ്ട് മലാലയുടെ വാക്കുകള്‍ യഥാര്‍ഥത്തില്‍ സാമ്രാജ്യത്വത്തിനുള്ള കുറ്റപത്രമാണ്.

വിചിത്രമീ നിര്‍ണയം

1997ല്‍ സ്ഥാപിതമായ രാജ്യാന്തരസംഘടനയാണ് ഒപിസിഡബ്ല്യു. രാസായുധങ്ങളുടെ ഉല്‍പ്പാദനവും ഉപയോഗവും നിരോധിക്കുക എന്നതാണ് പ്രഖ്യാപിതലക്ഷ്യം. സിറിയയില്‍ രാസായുധം നശിപ്പിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നത് ഇവരാണ്. എന്നാല്‍, അടുത്തവര്‍ഷംമാത്രമേ ഈ പ്രക്രിയ പൂര്‍ത്തിയാകൂ. സത്യത്തില്‍ സിറിയന്‍പ്രശ്നത്തില്‍ യുദ്ധം ഒഴിവാക്കിയത് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകളാണ്. പുടിനെ അടുത്തവര്‍ഷത്തെ നൊബേലിനുവേണ്ടിയാണ് നാമനിര്‍ദേശം ചെയ്തിട്ടുള്ളത്. പുടിന്റെ ശ്രമഫലമായി ഉണ്ടായ കരാറിന്റെ നിര്‍വഹണമേല്‍നോട്ടം വഹിക്കുന്ന സംഘടനയ്ക്ക് ഇക്കൊല്ലത്തെ നൊബേല്‍ പുരസ്കാരവും നല്‍കി. അത്രമേല്‍ വിചിത്രമാണ് നൊബേലിന്റെ രാഷ്ട്രീയം.

*
സാജന്‍ എവുജിന്‍

No comments: