Saturday, October 12, 2013

രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണവും സുപ്രീം കോടതിയുടെ നിലപാടും

ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷമോ അതിലധികമോ കാലത്തേക്ക് എംപിയോ എംഎല്‍എയോ ശിക്ഷിയ്ക്കപ്പെട്ടാല്‍ ഉടന്‍ അവര്‍ അയോഗ്യരാക്കപ്പെടുമെന്ന ജൂലൈ 10െന്‍റ സുപ്രീംകോടതി വിധി മറികടക്കുന്നതിനായി ഗവണ്‍മെന്‍റ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബില്ലും തുടര്‍ന്ന് ധൃതിപിടിച്ച് കൊണ്ടുവന്ന ഓര്‍ഡിനന്‍സും പിന്‍വലിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. രാഷ്ട്രീയത്തില്‍ ""ആളാവാന്‍"" വേണ്ടി രാഹുല്‍ഗാന്ധി നടത്തിയ അസംബന്ധ നാടകത്തിന്റെ ഈ രണ്ടാമങ്കം മൂന്ന് കാര്യങ്ങളാണ് പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നത്.

ഒന്നാമത്തേത്, ബൂര്‍ഷ്വാ രാഷ്ട്രീയത്തിലെ വര്‍ധിച്ചുവരുന്ന ക്രിമിനല്‍വല്‍ക്കരണവും അഴിമതിയുമാണ്. (സിപിഐ എം അടക്കമുള്ള ഇടതുപക്ഷകക്ഷികളെ ഈ ദോഷം ബാധിച്ചിട്ടില്ല എന്ന് എടുത്തുപറയേണ്ടതുണ്ട്). പാര്‍ലമെന്‍റിലേയും വിവിധ സംസ്ഥാനങ്ങളിലേയും ""ജന"" പ്രതിനിധികളില്‍ 30 ശതമാനത്തോളം പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരോ ക്രിമിനല്‍ സ്വഭാവമുള്ളവരോ കടുത്ത അഴിമതിക്കാരെന്ന് തെളിഞ്ഞവരോ ആണ് എന്ന് കണക്കുകള്‍ കാണിക്കുന്നു. ഇത്തരക്കാരെ നിയമനിര്‍മാണ സഭകളില്‍നിന്ന് ഒഴിവാക്കേണ്ടതും അവര്‍ തിരഞ്ഞെടുക്കപ്പെടുന്നത് തടയേണ്ടതും അനിവാര്യമാണ്.ജനാധിപത്യബോധമുള്ള സര്‍വരും അംഗീകരിക്കുന്ന കാര്യമാണത്. തിരഞ്ഞെടുപ്പ് പ്രക്രിയ സമഗ്രമായി പരിഷ്കരിക്കേണ്ടതും അതിന്നനുസരിച്ച് ജനപ്രാതിനിധ്യനിയമത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതും അത്യാവശ്യമാണ്. സിപിഐ എം ഈ ആവശ്യം നേരത്തെതൊട്ടേ ഉന്നയിച്ചുകൊണ്ടിരിക്കുന്നുണ്ട്. പണാധിപത്യവും ക്രിമിനലുകളുടെ ആധിപത്യവും തടഞ്ഞ്, യഥാര്‍ത്ഥ ജനപ്രതിനിധികള്‍ മാത്രം നിയമനിര്‍മാണസഭകളില്‍ എത്തുന്നതിനുള്ള സാഹചര്യമൊരുക്കേണ്ടത് നിയമപരമായും ധാര്‍മികമായും അനിവാര്യമാണ്. എന്നാല്‍ ആ വഴിയ്ക്ക് ഗവണ്‍മെേന്‍റാ ഭരണകക്ഷികളോ ചിന്തിയ്ക്കുന്നില്ല എന്നതാണ് വസ്തുത.

സുപ്രീംകോടതി വിധി അതിന് വഴിവെയ്ക്കുമെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ സുപ്രീംകോടതിയുടെ ജൂലൈ 10െന്‍റ വിധിയില്‍, രാജ്യത്തെ നിയമവ്യവസ്ഥ സാധാരണ പൗരന്മാര്‍ക്ക് അനുവദിക്കുന്ന ഒരു നിയമപരിരക്ഷ ലംഘിയ്ക്കുന്നുവെന്ന വസ്തുത നാം കാണാതിരുന്നുകൂടാ. ഇതാണ് പരിഗണിയ്ക്കപ്പെടേണ്ട രണ്ടാമത്തെ കാര്യം. ഏതെങ്കിലും ഒരു കീഴ്കോടതി ഒരു പൗരനെ ശിക്ഷിച്ചാല്‍ അയാള്‍ക്കു മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുന്നതിനുള്ള അവകാശമുണ്ട്. മേല്‍ക്കോടതിവിധി വരുന്നതുവരെ കീഴ്ക്കോടതിവിധി നടപ്പാക്കാതെ നിര്‍ത്തിവെയ്ക്കുന്നതിനുള്ള വ്യവസ്ഥയുമുണ്ട്. കീഴ്ക്കോടതിയുടെ ശിക്ഷ മേല്‍ക്കോടതി റദ്ദാക്കുകയാണെങ്കില്‍ ശിക്ഷയില്‍നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും. എന്നാല്‍ ഈ സാമാന്യയുക്തി ജനപ്രതിനിധികളുടെ കാര്യത്തില്‍ സുപ്രീംകോടതി കാണിക്കുന്നില്ല. രണ്ടുകൊല്ലത്തിലധികം കാലത്തേക്ക് കീഴ്ക്കോടതി ശിക്ഷിച്ചാല്‍ ഉടന്‍ അംഗത്വം നഷ്ടപ്പെടും എന്ന വിധി, ആ അര്‍ഥത്തില്‍ നീതിനിഷേധം തന്നെയാണ്. അത് പുനഃപരിശോധിയ്ക്കണമെന്ന ഹര്‍ജി പരിഗണനയ്ക്കെടുക്കാതെത്തന്നെ തള്ളുകയും ചെയ്തു.

ജനപ്രതിനിധികള്‍ക്ക് അപ്പീലിന് അനുവാദം നല്‍കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8(4) വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ വിധിയും വോട്ടെടുപ്പില്‍ നിഷേധ വോട്ടിനു സ്ഥാനം നല്‍കലും അടക്കമുള്ള പല വിധികളിലും സുപ്രീംകോടതി തങ്ങളുടെ അധികാരപരിധി കടന്ന് നിയമനിര്‍മാണാധികാരം സ്വയം കയ്യാളുന്നുവെന്ന ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്. ഗൗരവമായ ചര്‍ച്ചയ്ക്ക് വിഷയമാകേണ്ടതാണിത്. ഓര്‍ഡിനന്‍സും ബില്ലും പിന്‍വലിയ്ക്കുന്നതില്‍ അടങ്ങിയിട്ടുള്ള മൂന്നാമത്തെ കാര്യം കോണ്‍ഗ്രസ്സിന്റെ നയപരമായ പാപ്പരത്തവും കെടുകാര്യസ്ഥതയും രാഹുല്‍ഗാന്ധിയുടെ സ്വേച്ഛാധികാര പ്രമത്തതയും തന്നെയാണ്. പ്രശ്നം സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്യണമെന്ന സിപിഐ എമ്മിെന്‍റ നിര്‍ദേശം വകവെയ്ക്കാതെ, ഓര്‍ഡിനന്‍സുമായി ഇറങ്ങിപ്പുറപ്പെട്ട കോണ്‍ഗ്രസ് ഈ കാര്യത്തില്‍ നാണംകെട്ടു.

ജനാധിപത്യബോധം, പാര്‍ടി അച്ചടക്കം, രാഷ്ട്രീയ പക്വത, പരപക്ഷ ബഹുമാനം തുടങ്ങി ഒരു രാഷ്ട്രീയ നേതാവിനുണ്ടായിരിക്കേണ്ട ഗുണങ്ങളൊന്നും കാണിയ്ക്കാതെ, ""ഷൈന്‍"" ചെയ്യാന്‍ ചാടിപ്പുറപ്പെട്ട രാഹുല്‍ഗാന്ധി പ്രധാനമന്ത്രി പദത്തെ അപമാനിച്ചുവെന്ന ആരോപണംപോലും ഉയര്‍ന്നുവന്നിട്ടുണ്ട്. സുപ്രീംകോടതിവിധി വന്നപ്പോഴോ കോണ്‍ഗ്രസ്സിന്റെ കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തപ്പോഴോ മന്ത്രിസഭ തീരുമാനിച്ചപ്പോഴോ ഓര്‍ഡിനന്‍സ് കൊണ്ടുവന്നപ്പോഴോ ഒന്നും ഭിന്നാഭിപ്രായം പ്രകടിപ്പിയ്ക്കാത്ത രാഹുല്‍ (ജനങ്ങളെ ബാധിക്കുന്ന മറ്റൊരു വിഷയത്തിലും ജനാഭിപ്രായത്തിന് ഇദ്ദേഹം വില കല്‍പിക്കാറില്ല) പെട്ടെന്ന് വട്ടുപിടിച്ച പോലെ പ്രതികരിച്ചത് മറ്റെന്തോ ഉദ്ദേശം കൊണ്ടാവാം. അതെന്തായാലും നേതൃസ്ഥാനത്തേക്ക് തള്ളിയുയര്‍ത്തപ്പെടുന്ന ഒരാള്‍ക്ക് ഈ സ്വേച്ഛാധിപത്യ പ്രവണത ഒട്ടും ഭൂഷണമല്ല; കോണ്‍ഗ്രസ് പാര്‍ടിക്കും.

*
നാരായണന്‍ ചെമ്മലശ്ശേരി chintha weekly

No comments: