Monday, September 30, 2013

ക്രിമിനലുകളുടെ വിഹാരരംഗം

മന്ത്രിമാരുടെ ഓഫീസുകള്‍ ക്രിമിനലുകളുടെ വിഹാരരംഗമാണെന്ന് പൊലീസ് മേധാവി തന്നെ പറയുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചീഞ്ഞളിഞ്ഞ് അസഹ്യദുര്‍ഗന്ധം വമിപ്പിക്കുന്ന ഒന്നാണെന്നതിന് ഔദ്യോഗികസ്ഥിരീകരണമാണ് ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്ത്. പിടികിട്ടാപ്പുള്ളികളായി പൊലീസ് പ്രഖ്യാപിച്ച കുറ്റവാളികള്‍ മന്ത്രിമാരുടെ ബിനാമികളായി നാടുവാഴുകയാണ്. പാമൊലിന്‍ അഴിമതിമുതല്‍ സ്വര്‍ണക്കടത്തുവരെ മുഖ്യമന്ത്രിയുടെമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന കുറ്റകൃത്യങ്ങളായി അന്തരീക്ഷത്തിലുണ്ട്. ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും ശരിയാണെങ്കില്‍ സ്ഥാനത്ത് തുടരില്ലെന്ന് വീമ്പുപറയുന്ന മുഖ്യമന്ത്രി തെളിവുനശിപ്പിച്ച് രക്ഷപ്പെടാന്‍ അധികാരത്തിന്റെ സര്‍വസന്നാഹങ്ങളും ഉപയോഗിക്കുന്നു. രാജ്യം ഭരിക്കുന്ന പാര്‍ടിയുടെ പരമാധ്യക്ഷ കേരള സന്ദര്‍ശനത്തിന് എത്തുമ്പോള്‍ സ്വീകരിച്ചാനയിക്കുന്ന അനുയായികള്‍ കുറ്റവാളികളാണ്; തട്ടിപ്പുകാരാണ്; സാമൂഹ്യദ്രോഹികളാണ്. കുറ്റവാളികള്‍ക്ക് സല്യൂട്ടടിക്കാനും ഭൃത്യവേലചെയ്യാനും വിധിക്കപ്പെട്ട, അന്തസ്സുപോയ സേനയെയാണ് താന്‍ നയിക്കുന്നതെന്ന ഏറ്റുപറച്ചിലാണ് ഡിജിപിയുടെ കത്ത്. ആ അന്തസ്സുകേടാണ്, അധമത്വമാണ് സോളാര്‍ കേസന്വേഷണത്തിന്റെ അട്ടിമറിയിലൂടെയും മന്ത്രിമാരെയും പാര്‍ശ്വവര്‍ത്തികളെയും നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷിക്കാനുള്ള എണ്ണമറ്റ നെറികേടുകളിലൂടെയും ബാലസുബ്രഹ്മണ്യത്തിന്റെ പൊലീസ് തെളിയിച്ചുകൊണ്ടിരിക്കുന്നത്.

മാഹി സ്വദേശി ഫയാസ് എന്ന സ്വര്‍ണക്കള്ളക്കടത്തുകാരന്റെ പറ്റുവരവുകാരില്‍ സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ മുതല്‍ നിയമസമാധാനം പാലിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ വലിയ നിരയാണ് കാണുന്നത്. അയാളുടെ ടെലിഫോണ്‍ പരിശോധനയില്‍ ഭരണപ്രമുഖരുമായുള്ള അഗാധബന്ധത്തിന്റെ അനിഷേധ്യതെളിവുകള്‍ ലഭിച്ചെന്നാണ് വാര്‍ത്ത. ഫയാസുമായി പരിചയമില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് പറയാന്‍ കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ വാഹനം 20 മിനിറ്റോളം വഴിമധ്യേ നിര്‍ത്തിയിട്ട് ഫയാസുമായി സംസാരിച്ചതിനെക്കുറിച്ചും ഗള്‍ഫ് പര്യടനവേളയില്‍ ഫയാസ് സ്വന്തം വണ്ടിയില്‍ കയറ്റി ഉമ്മന്‍ചാണ്ടിയെ പൊതുചടങ്ങിന് എത്തിച്ചതിനെക്കുറിച്ചും വാര്‍ത്തകള്‍ വന്നു. നിഷേധം വന്നില്ല. സരിത നായരുമായി കണ്ടില്ല എന്നല്ല, ചില പ്രത്യേക ദിവസങ്ങളില്‍ കണ്ടില്ല എന്നേ ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടുള്ളൂ. പരിചയമില്ല; കണ്ടാല്‍ തിരിച്ചറിയില്ല എന്നെല്ലാമുള്ള വാദങ്ങള്‍ സരിത-ഉമ്മന്‍ചാണ്ടി ചിത്രം പുറത്തുവന്നതോടെ ജനങ്ങള്‍ക്കുമുന്നില്‍ പൊളിഞ്ഞു. അത് ഉമ്മന്‍ചാണ്ടി സമ്മതിക്കുന്നില്ലെങ്കിലും. മുഖ്യമന്ത്രിക്ക് എങ്ങനെ ഇത്രയധികം ക്രിമിനല്‍ ബന്ധങ്ങളുണ്ടാകുന്നു? കോടതിയെയും സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിച്ചു ജീവിക്കുന്ന ഒരു വ്യവഹാര ദല്ലാളിന്റെ ചാരനാണ് കേരളത്തിലെ ആഭ്യന്തരമന്ത്രിയെന്ന് സര്‍ക്കാര്‍ ചീഫ്വിപ്പ് വിളിച്ചുപറയുമ്പോള്‍ യുക്തിഭദ്രമായി മറുപടി പറയാന്‍ യുഡിഎഫ് നേതൃത്വത്തിന് ശേഷിയില്ലാതെ പോകുന്നത് എന്തുകൊണ്ട്? തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍-ദല്ലാള്‍ നന്ദകുമാര്‍ ബന്ധം ചിത്രംസഹിതം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തതാണ്. താന്‍ റിലയന്‍സിന്റെ പണംപറ്റുന്ന ലോബിയിസ്റ്റ് ആണെന്ന് നന്ദകുമാര്‍തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. അയാള്‍ക്കനുകൂലമായി ആഭ്യന്തരവകുപ്പ് നിലപാടെടുത്തു; അതിന് ആഭ്യന്തരമന്ത്രിതന്നെ ചാരനായി പ്രവര്‍ത്തിച്ചെന്ന് ചീഫ്വിപ്പ് വെളിപ്പെടുത്തുമ്പോള്‍, മന്ത്രിയോഫീസുകളില്‍ കയറിയിറങ്ങുന്നവര്‍ മാത്രമല്ല, മന്ത്രിമാര്‍തന്നെ കുറ്റവാളികളാണ് എന്നാണ് സ്ഥാപിക്കപ്പെടുന്നത്.

സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഒഴിവാക്കപ്പെട്ട ആളാണ് ജിക്കുമോന്‍. സ്വര്‍ണക്കടത്തുകാരനുമായി അയാള്‍ക്കുള്ള ബന്ധമാണ് ഒടുവില്‍ പുറത്തുവന്നത്. ഉമ്മന്‍ചാണ്ടിയുടെ സന്തതസഹചാരിയെന്ന് അറിയപ്പെടുന്ന സ്റ്റാഫംഗവും ഫയാസ് പരിവാരത്തില്‍പ്പെടുന്നു. കുറ്റവാളികള്‍ ഉന്നതബന്ധം സ്ഥാപിക്കാനും പ്രദര്‍ശിപ്പിക്കാനും മിടുക്കുകാട്ടാറുണ്ട്. അത്തരത്തിലുള്ള ഏതെങ്കിലും മിടുക്കിന്റെ ഭാഗമായുള്ളതല്ല ഫയാസും ഉമ്മന്‍ചാണ്ടിയുമായുള്ള ബന്ധം. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ സ്വകാര്യ ട്രസ്റ്റിന് സംഭാവന നല്‍കിയവരില്‍ സരിത നായരുടെയും ഫയാസിന്റെയും പേരുകളുണ്ട്. കുറ്റവാളികള്‍ ഇങ്ങനെ പണം നല്‍കുന്നത് സാധുജന പരിപാലനത്തിനല്ല-തങ്ങള്‍ക്ക് അതുകൊണ്ട് കൃത്യമായ പ്രയോജനമുണ്ടാകുന്നതുകൊണ്ടാണ്. തട്ടിപ്പുകാരില്‍നിന്നും കള്ളപ്പണക്കാരില്‍നിന്നും കള്ളക്കടത്തുകാരില്‍നിന്നും പണം ശേഖരിച്ച് അവശജനങ്ങള്‍ക്ക് നല്‍കുന്ന കായംകുളം കൊച്ചുണ്ണിയാണോ കേരളത്തിന്റെ മുഖ്യമന്ത്രി? ജോപ്പന്‍, ജിക്കുമോന്‍, സലിംരാജ്- ഇങ്ങനെ ഒട്ടേറെപ്പേര്‍ പുറത്തായിക്കഴിഞ്ഞു. പുറത്തേക്കുപോകാന്‍ അവസരം കാത്തിരിക്കുന്നവര്‍ അതിലേറെയാണ്. താന്‍ അയച്ച കത്തിനെക്കുറിച്ചുള്ള വാര്‍ത്ത ഡിജിപി നിഷേധിച്ചെങ്കിലും, ആ വാര്‍ത്തയില്‍ പറയുന്ന വസ്തുതകള്‍ നിഷേധിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. സംസ്ഥാനത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ പട്ടിക തയ്യാറാക്കി അവരെ മന്ത്രിയോഫീസികളിലേക്കു കയറ്റാതിരിക്കാനാണ് തീരുമാനമെങ്കില്‍ പല മന്ത്രിമാരെയും സെക്രട്ടറിയറ്റ് ഗേറ്റില്‍ പൊലീസ് തടയുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷിയാകുക. തലപ്പത്തുള്ളവര്‍തന്നെയാണ് കുറ്റവാളികള്‍. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും എല്ലാ അന്വേഷണവും അട്ടിമറിക്കാന്‍ പാടുപെടുകയും ചെയ്യുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍നിന്ന് കുറ്റവാളികള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും സ്വീകരണം ലഭിക്കുന്നതില്‍ അതിശയിക്കാനില്ല. കത്തയച്ചും അത് പുറത്തുവരുമ്പോള്‍ നിഷേധക്കുറിപ്പിറക്കിയും വാര്‍ത്ത സൃഷ്ടിക്കുകയല്ല, മുഖംനോക്കാതെ നിയമം പാലിക്കാനുള്ള ആര്‍ജവം കാണിക്കുകയാണ് പൊലീസ് വേണ്ടത്. പൊലീസിന്റെ ശമ്പളം കുറ്റവാളികളുടെ പണപ്പെട്ടിയില്‍നിന്നല്ല, പൊതുജനങ്ങളുടെ നികുതിക്കാശില്‍നിന്നാണെന്ന ഓര്‍മയുണ്ടാകണം. മന്ത്രിയായാലും മന്ത്രിമുഖ്യനായാലും വിലങ്ങിനര്‍ഹതയുള്ള കൈകളില്‍ അതു വീഴുകതന്നെ വേണം.

*
ദേശാഭിമാനി മുഖപ്രസംഗം 30 സെപ്തംബര്‍ 2013

No comments: