Friday, August 30, 2013

രാജ്യവും കര്‍ഷകരും

ഗൂഡല്ലൂരില്‍ നാലുദിവസമായി അഖിലേന്ത്യാ കിസാന്‍ സഭയുടെ സമ്മേളനം നടക്കുകയാണ്. ഈ നാലുദിവസം കൊണ്ട് ഇന്ത്യയിലെ 188 കര്‍ഷകര്‍ ആത്മഹത്യചെയ്തിരിക്കും. 2000 പേര്‍ ആത്മഹത്യാശ്രമം നടത്തിയിരിക്കും (ഓരോ വിജയകരമായ ആത്മഹത്യക്ക് മുമ്പും അതിനായുള്ള 12 ശ്രമങ്ങള്‍ നടന്നിരിക്കുമെന്നാണ് പോലീസ് കണക്കാക്കുന്നത്) 8000 കൃഷിക്കാര്‍ കൃഷി ഉപേക്ഷിക്കുകയോ, അല്ലെങ്കില്‍ കൃഷിക്കാരനെന്ന പദവി അവര്‍ക്ക് നഷ്ടമാകുകയോ ചെയ്ത് കര്‍ഷക തൊഴിലാളിയായി മാറിയിരിക്കും. അതേ സമയം ഇതേ നാലുദിവസത്തില്‍ നികുതി സൌജ്യന്യമായി കേന്ദ്ര സര്‍ക്കാര്‍ 5500 കോടി രൂപ കോര്‍പ്പറേറ്റ് ഇന്‍കം ടാക്സ്, ഇറക്കുമതിചുങ്കം, എക്സൈസ് ഡ്യൂട്ടി തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും ധനികരായ ഒരു ശതമാനത്തിനായി എഴുതി തള്ളിയിരിക്കും.

2013 മാര്‍ച്ചില്‍ അവതരിപ്പിച്ച കഴിഞ്ഞ ബജറ്റില്‍ 5,33,000 കോടി രൂപയാണ് ഈ ഇനത്തില്‍ അവരെഴുതിത്തള്ളിയത്. ഏറ്റവും വലിയ മുതലാളിമാരും, ഏറ്റവും വലിയ കമ്പനികളും ലക്ഷക്കണക്കിന് കോടി രൂപയാണ് നികുതി സൌജന്യം നേടിയത്.  'ഉപേക്ഷിക്കപ്പെട്ട വരുമാനം' എന്ന വിശേഷണത്തോടെ ബജറ്റിന്റെ അനക്ഷറില്‍ ഈ കണക്ക് നല്‍കിയിട്ടുണ്ട്. നമ്മുടെ ബജറ്റ് കമ്മിയെക്കാള്‍ കൂടിയ തുകയാണിത്. ഈ ധനാഢ്യര്‍ അവരടക്കേണ്ട നികുതി അടച്ചിരുന്നെങ്കില്‍ സമ്പദ് സ്ഥിതിയുടെ കുഴപ്പം ഒഴിവായേനെ. മറ്റൊന്ന് സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കമാണ്. 60,000 കോടി രൂപയാണ് ഈ ഇനത്തില്‍ ഒഴിവാക്കിക്കൊടുത്തത്. കഴിഞ്ഞ 3 വര്‍ഷംകൊണ്ട് ഈ ഇനത്തില്‍ മാത്രം 1,50,000 കോടിരൂപയാണ് സര്‍ക്കാര്‍ ഉപേക്ഷിച്ചത്. ഇപ്പോഴും കറന്റ് അക്കൌണ്ട് കമ്മിയുടെ പേരില്‍ കുഴപ്പം ഒഴിവാക്കാനായി സ്വര്‍ണം ഇറക്കുമതി നിര്‍ത്തലാക്കണമെന്ന് ഇവര്‍ തന്നെ ആവശ്യപ്പെടുകയാണ്. 2006 മുതല്‍ 3 ലക്ഷം കോടി രൂപ നികുതി ഒഴിവാക്കി സ്വര്‍ണം ഇറക്കുമതിയെ പ്രോത്സാഹിപ്പിച്ചതും ഇവര്‍ തന്നെയാണെന്നോര്‍ക്കുക.

വെളുത്ത സ്വര്‍ണം

സ്വര്‍ണത്തിന് കൃഷിക്കാരന്റെ കണക്കില്‍ മറ്റൊരു അളവുണ്ട്. തകര്‍ന്നുകിടക്കുന്ന വിദര്‍ഭയിലെ പഞ്ഞികൃഷി മേഖല നോക്കിയാല്‍ ഈ അളവെന്തെന്ന് നമുക്ക് മനസ്സിലാക്കാം. പഞ്ഞി കൃഷി ചെയ്യുന്ന 60 കളിലെയും 70 കളിലെയും കര്‍ഷകരുടെയും ഇന്നുള്ളവരുടെയും സ്ഥിതിയൊന്നു താരതമ്യം ചെയ്യാം. അന്നവര്‍ക്ക് ഉയര്‍ന്ന ജീവിത നിലവാരമുണ്ടായിരുന്നു. അവര്‍ കുട്ടികളെ മുംബൈയില്‍ സ്വകാര്യ മെഡിക്കല്‍ കോളേജിലയച്ച് പഠിപ്പിച്ചു. അന്ന് വെളുത്ത സ്വര്‍ണമെന്നാണ് പഞ്ഞിയെ വിശേഷിപ്പിച്ചത്. കാരണം, സ്വര്‍ണത്തെക്കാള്‍ വില പഞ്ഞിക്ക് ലഭിച്ചിരുന്നു. 1974-വരെ ഒരു ക്വിന്റല്‍ പഞ്ഞിയുടെ വില 10 ഗ്രാം സ്വര്‍ണത്തിന്റെ വിലയെക്കാള്‍ കൂടുതലായിരുന്നു. പക്ഷെ, ഇന്ന് 10 ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ ആറോ, ഏഴോ ക്വിന്റല്‍ പഞ്ഞി വില്ക്കണം. കഴിഞ്ഞ വര്‍ഷം 10 ഗ്രാം സ്വര്‍ണം വാങ്ങാന്‍ 10 ക്വിന്റല്‍ പഞ്ഞി വില്ക്കേണ്ടിവന്നു. കാരണം, അത്രയും സ്വര്‍ണത്തിന്റെ വില 30,000 രൂപയ്ക്കുമേലായി. ഇത് കര്‍ഷകന്റെ ജീവിതാവസ്ഥയില്‍ വന്ന മാറ്റം സൂചിപ്പിക്കുന്നു. പ്രകൃതി വാതകത്തിന്റെ വില ഇരട്ടിയാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തോടെ കൃഷിക്കാര്‍ കൂടുതല്‍ കുഴപ്പത്തിലാകും. അത് വൈദ്യുതിയുടെയും വളത്തിന്റെയും വില വര്‍ധിക്കുന്നതിനിടയാക്കും.
കാര്‍ഷിക കുഴപ്പത്തിന്റെ ഒന്നാമത്തെ കാരണം ഈ മേഖലയിലെ നിക്ഷേപത്തില്‍വന്ന ഇടിവാണ്. കൃഷിക്കും അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായി 1989-ല്‍ വി.പി. സിംഗിന്റെ കാലത്ത് കാര്‍ഷികമേഖലയിലെ നിക്ഷേപം മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 14 ശതമാനമായിരുന്നു. 2004 ഓടെ അത് 6 ശതമാനമായികുറഞ്ഞു. 2004-ല്‍ ഭരണത്തിലുണ്ടായിരുന്ന സര്‍ക്കാരുകളെയൊക്കെ അന്ന് കൃഷിക്കാര്‍ പരാജയപ്പെടുത്തി. കര്‍ണാടകയില്‍ എസ്.എം. കൃഷ്ണയും, ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവും പുറത്തായി. ഈ പരാജയങ്ങള്‍ കര്‍ഷകരോട് അവര്‍ സ്വീകരിച്ച സമീപനത്തിന്റെ പ്രതീകാരമായിരുന്നു. കര്‍ഷകര്‍ അവരുടെ ശക്തി അറിയണം. അവര്‍ ദുര്‍ബലരല്ല, ഒറ്റക്കല്ല. സര്‍ക്കാരിനെ കടപുഴക്കാന്‍ കഴിവുള്ളവരാണവര്‍.

ആരാണ് കൃഷിക്കാര്‍

ജനങ്ങള്‍ക്കറിവില്ലാത്ത മറ്റൊരു കാര്യം അവര്‍ കരുതുന്നയത്ര കര്‍ഷകര്‍ രാജ്യത്തില്ല എന്നതാണ്. നമുക്ക് ജഗദീഷ് ഭഗവതി, അരവിന്ദ് മാഗ്രേയ തുടങ്ങി 53 ശതമാനം ഇന്ത്യക്കാരും കര്‍ഷകരാണെന്നവകാശപ്പെടുന്ന സാമ്പത്തിക പണ്ഡിതരുണ്ട്. ജനസംഖ്യയില്‍ 50 ശതമാത്തോളം പേര്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നുപറഞ്ഞാല്‍ അവരെല്ലാം കര്‍ഷകരാണെന്നര്‍ത്ഥമില്ല. ഫിലിം വ്യവസായത്തിലുള്ളവരെല്ലാം അഭിനേതാക്കളല്ല, വിദ്യാഭ്യാസ വ്യവസായത്തിലുള്ളവരെല്ലാം വിദ്യാര്‍ത്ഥികളല്ല. സെന്‍സസ് കണക്കെടുപ്പില്‍ കൃഷിക്കാരന് ഒരു നിര്‍വചനം നല്‍കിയിട്ടുണ്ട്. പലതരം കര്‍ഷകരുണ്ട്. വര്‍ഷത്തില്‍ 183 ദിവസം കൃഷി ചെയ്യുന്നവരുണ്ട്. അത്തരമാളുകള്‍ പൂര്‍ണമായും കൃഷിയെ ആശ്രയിച്ചുകഴിയുന്നവരാണ്. അവരുടെ ജീവിതവും വരുമാനവും തൊഴിലുമൊക്കെ കൃഷിയുമായി ബന്ധപ്പെട്ടാണ്. പിന്നെ 3 മാസം മുതല്‍ 6 മാസം വരെ കൃഷി ചെയ്യുന്നവരുണ്ട്. ഒരു മാസം മുതല്‍ 3 മാസംവരെ കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവരുണ്ട്. ഇവരെ മാര്‍ജിനല്‍ കൃഷിക്കാരെന്നു വിളിക്കാം. പിന്നെ കര്‍ഷകതൊഴിലാളികളുണ്ട്. അതില്‍തന്നെ തുടര്‍ച്ചയായി പണിചെയ്യുന്നവരും മാര്‍ജിനല്‍ തൊഴിലാളികളുമുണ്ട്. സെന്‍സസ് കണക്കു പരിഗണിച്ചാല്‍ കര്‍ഷകര്‍ ജനസംഖ്യയുടെ 8 ശതമാനത്തില്‍ താഴെയേവരൂ. മാര്‍ജിനല്‍ കൃഷിക്കാരനെകൂടി കൂട്ടിയാല്‍ അത് 9.9 ശതമാനമാകും. കര്‍ഷകതൊഴിലാളികളെ കൂടി ചേര്‍ത്താലത് 23 ശതമാമായി. ഇവരുടെ എണ്ണം നാടകീയമായി കുറഞ്ഞു കൊണ്ടേയിരിക്കുന്നു. 2001 സെന്‍സസിനും  2011 സെന്‍സസിനും ഇടയില്‍ 7.7 ദശലക്ഷം പേര്‍ കാര്‍ഷികവൃത്തി അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ പ്രധാനകര്‍ഷകരെന്ന വിശേഷണത്തിന് പുറത്താവുകയോ ചെയ്തു. പ്രധാന കര്‍ഷകന്‍ എന്ന സ്ഥാനം എങ്ങനെ അവര്‍ക്ക് നഷ്ടമായി? സെന്‍സസില്‍ കര്‍ഷകരുടെ എണ്ണം കുറയുമ്പോള്‍ കര്‍ഷകത്തൊഴിലാളികളുടെ എണ്ണംകൂടുന്നു. ആന്ധ്രയില്‍ ഒരു വലിയ വിഭാഗം കര്‍ഷകര്‍ക്ക് അവരുടെ ഭൂമിയുടെ നിയന്ത്രണം നഷ്ടമാവുകയും പ്രതിവര്‍ഷം 183 ദിവസം കൃഷി ചെയ്യാന്‍ കഴിയാതെവരികയും കര്‍ഷകത്തൊഴിലാളിയായി മാറാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു. 60-കളിലും 70-കളിലും, എന്തിന് 80-കളില്‍ വരെ നോക്കിയാല്‍ കൃഷിക്കാരുടെ എണ്ണത്തില്‍ നാടകീയമായ വര്‍ധനവാണ് കാണുക. എന്നാല്‍  1991 മുതല്‍ 2011 വരെയുള്ള സെന്‍സസില്‍ കര്‍ഷകരുടെ എണ്ണം 7.2 ദശലക്ഷം കണ്ട് കുറഞ്ഞു.

അതായത് 20 വര്‍ഷത്തെ സാമ്പത്തിക പരിഷ്ക്കരണത്തോടെ രാജ്യത്ത് കര്‍ഷകര്‍ എന്ന് നാം വിളിച്ചിരുന്ന വിഭാഗത്തില്‍ 15 ദശലക്ഷം പേര്‍ ആ വിശേഷണത്തിന് പുറത്തായി. അതായത് ശരാശരി പ്രതിദിം 2000 കര്‍ഷകരെ നമുക്കു നഷ്ടമായി എന്നര്‍ത്ഥം. കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കെടുത്താന്‍ ഇത് ശരാശരി പ്രതിദിനം 2035 ആകും. പ്ളാനിംഗ് കമ്മീഷന്റെ കണക്കുപ്രകാരം 2005-2010ല്‍ കാര്‍ഷിക മേഖലയില്‍ 14 ദശലക്ഷം തൊഴിലാളികളാണ് നഷ്ടമായത്. അതിനാല്‍ ജനസംഖ്യയുടെ 50 ശതമാനം കര്‍ഷകരാണെന്ന കണക്ക് തീര്‍ത്തും തെറ്റാണ്. എന്നാല്‍ ജനസംഖ്യയില്‍ 50 ശതമാനം മുതല്‍ 60 ശതമാനംവരെ കൃഷിയെയും അനുബന്ധ മേഖലകളെയും ആശ്രയിച്ചാണ് കഴിയുന്നതെന്നുപറഞ്ഞാല്‍ അത് ശരിയായിരിക്കും.

കോര്‍പ്പറേറ്റുകളുടെ കയ്യില്‍

നമുക്ക് കാര്‍ഷികരംഗത്തെ കുഴപ്പം ഒറ്റ വാചകത്തില്‍ വിവരിക്കാം. ഇന്ത്യന്‍ ഭരണവര്‍ഗം കൃഷിയെ ചെറുകിട കര്‍ഷകരില്‍ നിന്നെടുത്ത് രാജ്യത്തെ വന്‍കോര്‍പ്പറേറ്റുകളുടെ കൈകളിലെത്തിച്ചതാണ് കുഴപ്പത്തിന്റെ കാരണം. ഉദാഹരണത്തിന് ആരൊക്കെയാണ് മഹാരാഷ്ട്രയില്‍ കര്‍ഷകരായി രജിസ്റര്‍ ചെയ്തതെന്നു നോക്കാം. കാര്‍ഷികവായ്പ, ഗ്രാമീണ വായ്പ തുടങ്ങിയവയെല്ലാം രാജ്യത്തെ വന്‍കമ്പനികള്‍ക്ക് ലഭ്യമാകുംവിധം നിയമങ്ങള്‍ മാറ്റി. 2010-ല്‍ മഹാരാഷ്ട്രയില്‍ റിസര്‍വ് ബാങ്കിലെ ഒരുദ്യോഗസ്ഥന്‍ നടത്തിയ വിശകലപ്രകാരം സംസ്ഥാനത്തെ കാര്‍ഷിക വായ്പയുടെ 53 ശതമാനം മുംബൈ നഗരത്തിലെ ശാഖകളാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ സംസ്ഥാനത്തെ ഗ്രാമീണ ശാഖകളില്‍ിന്ന് നല്‍കിയിട്ടുള്ള വായ്പ 38 ശതമാനമാണ്.

എവിടെയാണ് മുംബൈ നഗരത്തില്‍ കൃഷിക്കാരുള്ളത്. മുകേഷ് അംബാനിയും അമിതാഭ് ബച്ചനുമാണവിടത്തെ കര്‍ഷകര്‍. അവരാണ് പുത്തന്‍ കൃഷിക്കാര്‍. മഹാരാഷ്ട്രയില്‍ മാത്രമല്ല 90കളില്‍ രാജ്യത്താകമാനം സര്‍ക്കാര്‍ ഗ്രാമത്തിലെ ബാങ്ക് ശാഖകള്‍ പൂട്ടി. 1993ല്‍ കൊമേഴ്സ്യല്‍ ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ റൂറല്‍ ബാങ്കുകളടക്കം 60 ശതമാനം ഗ്രാമപ്രദേശങ്ങളിലായിരുന്നു. 2008 ആയപ്പോഴേക്കും അത് 48 ശതമാനമായിക്കുറഞ്ഞു. 2009-10 ആയപ്പോള്‍ ഈ നടപടി സൃഷ്ടിച്ച കുഴപ്പത്തെ തുടര്‍ന്ന് ഏതാനും ശാഖകളവര്‍ തുറക്കാന്‍ ശ്രമിച്ചു. ഒപ്പം ബാങ്കിംഗ് കറസ്പോണ്ടന്റെന്ന ഒരു പുതിയ സംവിധാനം കൊണ്ടുവന്നു. അത് പുതിയതരം പണം വട്ടിപ്പലിശ സമ്പ്രദായമാണ്. ഓരോ പ്രാവശ്യം വായ്പ അനുവദിക്കുകയോ, നല്‍കുകയോ ചെയ്യുമ്പോള്‍ അയാള്‍ കൃഷിക്കാരില്‍ിന്ന് ഒരു നിശ്ചിത നിരക്കിലുള്ള പണം വസൂലാക്കുന്നു.

എന്നാല്‍ കാര്‍ഷികവായ്പയുടെ മൊത്തം തുകയില്‍ കാര്യമായ വര്‍ധവുണ്ടായിട്ടുണ്ട്. പക്ഷെ, അതു കിട്ടുന്നത് ചെറുകിടകൃഷിക്കാരല്ല. കാര്‍ഷിക വായ്പയുടെ കൂട്ടത്തില്‍ ഒട്ടനേകം വിഭാഗങ്ങള്‍കൂട്ടിച്ചേര്‍ത്ത് അതിനുള്ള ന്യായങ്ങളും നിരത്തിയിട്ടുണ്ട്. ചിലതൊക്കെ ഏറെ രസകരമായി അനുഭവപ്പെടും. 2010-ല്‍ ബിസിസുകാരുടെ ഒരു ചെറിയ ഗ്രൂപ്പ് ഔറംഗബാദില്‍ 150 മെഴ്സിഡന്‍സ് ബെന്‍സ് കാറുകള്‍ ഒറ്റയടിക്ക് വാങ്ങിയപ്പോള്‍ ഇതെത്ര വലിയ നഗരമാണെന്ന് എല്ലാവരും അത്ഭുതപ്പെട്ടു. അത് ഗിന്നസ് ബുക്കിലും, ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ചേര്‍ക്കേണ്ട ഒരു സംഭവമായി. 150 കാറുകളുടെ വില 66 കോടി രൂപ. ഇതില്‍ 44 കോടി രൂപ നല്‍കിയത് പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ.യില്‍ിന്ന് 7 ശതമാനം പലിശക്ക്. ഞാന്‍ എസ്.ബി.ഐ.യുടെ അതേ ശാഖയില്‍ ചെന്ന് ചോദിച്ചു. ഞാന്‍ ഒരു കര്‍ഷകാണ്; ഒരു ട്രാക്റ്റര്‍ വാങ്ങാനുദ്ദേശിക്കുന്നു; പലിശ എത്രയാണ്? മറുപടി 14 ശതമാനമെന്നായിരുന്നു. അതായത് ലക്ഷ്വറി കാറിന് പലിശ 7 ശതമാവും കാര്‍ഷികോല്പാദത്തിന്റെ ഘടകമായ ട്രാക്റ്ററിന് 14 ശതമാവും. ഇത് ചെറുകിട കര്‍ഷകനോടുള്ള ഭരണകൂടത്തിന്റെ ശത്രുത വെളിപ്പെടുത്തുന്നു. ഇത് ഇന്നു നടക്കുന്ന വിവേചനത്തിന്റെ കഥ പറയുന്നു. കാര്‍ഷിക വായ്പക്ക് ഇന്നിവര്‍ നല്കുന്ന നിര്‍വചനമനുസരിച്ച് മുകേഷ് അമ്പാനി ചെന്നൈയില്‍ അണ്ണാശാലയില്‍ ഒരു കോള്‍ഡ് സ്റോറേജ് ആരംഭിച്ചാല്‍ 4 ശതമാനം പലിശയ്ക്ക് വായ്പ കിട്ടും. ആ കോള്‍ഡ് സ്റോറേജ് പച്ചക്കറികള്‍ സൂക്ഷിക്കാായതിനാല്‍ അത് കാര്‍ഷിക വായ്പയായി പരിഗണിക്കും. അതേ സമയം ഗ്രാമത്തില്‍ കൃഷി ചെയ്യുന്ന കര്‍ഷകന്‍ വായ്പ ലഭ്യമല്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണ്. പക്ഷെ, സര്‍ക്കാര്‍ കാര്‍ഷിക വായ്പയ്ക്ക് നിര്‍വചനങ്ങള്‍ ചമക്കുകയും ഓരോ ബജറ്റിലും നിര്‍വചനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ട് കര്‍ഷകര്‍ക്കുള്ള വായ്പ വെട്ടിക്കുറക്കുകയാണ്. രാജ്യത്താകെ ഞാന്‍ സന്ദര്‍ശിക്കുന്ന അനേകം ജില്ലകളില്‍ ജനങ്ങള്‍ പറയുന്നത് ബാങ്കുകള്‍ വളരെ കുറഞ്ഞ പലിശ പ്രഖ്യാപിച്ചിട്ടുണ്ട്, പക്ഷെ, അവര്‍ വായ്പ ല്‍കുന്നില്ല എന്നാണ്.

ടാറ്റാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ പ്രൊഫസര്‍ രാംകുമാര്‍ നടത്തിയ പഠനമനുസരിച്ച് 2010 വരെ ദേശീയതലത്തില്‍ 50,000 മുതല്‍ 2 ലക്ഷം വരെയുള്ള ചെറുകിട കര്‍ഷകര്‍ എടുത്തിരുന്ന വായ്പയില്‍ വന്‍തോതില്‍ കുറവ് വന്നിട്ടുണ്ട്. അതേ സമയം മൊത്തം കാര്‍ഷിക വായ്പ ഇരട്ടിക്കുമേല്‍ വര്‍ദ്ധിച്ചു. 10 കോടിക്കുമേല്‍ വരെ വായ്പയും വര്‍ധിച്ചു. അത്തരം വായ്പകള്‍ പോകുന്നത് കര്‍ഷകരിലേക്കല്ല; കോര്‍പ്പറേറ്റുകള്‍ക്കാണ്. അവ കാര്‍ഷിക യന്ത്രങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് ലഭ്യമാണ്. കോര്‍പ്പറേറ്റ് മേഖലയുടെ വായ്പകള്‍ എഴുതിത്തള്ളുന്നുമുണ്ട്. ഫിക്കിയുമായി ചേര്‍ന്ന് ഇന്ത്യാ ഗവണ്‍മെന്റ് "മില്യണ്‍ ഫാര്‍മര്‍ ഇനിഷ്യേറ്റീവ്'' എന്ന ഒരു സ്കീം ആരംഭിച്ചിട്ടുണ്ട്. 7000 കോടിരൂപ വരുന്ന ഈ പദ്ധതിയില്‍ 3000 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റ് സബ്സിഡിയാണ്. തമിഴ്നാട്ടില്‍ കേന്ദ്ര ഓഫീസ് കൊല്‍ക്കത്തയിലുള്ള ഐ.ടി.സി. എന്ന കമ്പനി ഈ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നു. അതുപ്രകാരം ഈ കമ്പനിയുടെ എം.ബി.എ. ബിരുദക്കാരും മറ്റു എക്സിക്യൂട്ടീവുകളും റാഗി, മുളക്, ജീരകം, പുകയില എന്നിവ എങ്ങനെ വളര്‍ത്തണമെന്ന് നമ്മുടെ കര്‍ഷകരെ പഠിപ്പിക്കാന്‍ പോകയാണ്. ഇത് ഇന്ത്യന്‍ കാര്‍ഷിക മേഖല കോര്‍പ്പറേറ്റ് കൃഷിയിലേക്ക് മാറ്റിയെടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തെളിയിക്കുന്നു.

ഇന്നത്തെ കാര്‍ഷിക കുഴപ്പത്തിന്റെ മൂലകാരണം ദശലക്ഷക്കണക്കിന് ജനങ്ങളെ കാര്‍ഷിക വൃത്തിയില്‍ നിന്നകറ്റി ആ മേഖല കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നതുതന്നെയാണ്.

കടക്കെണിയും ആത്മഹത്യയും

അതേ സമയം ഒരു കമ്പോളാധിഷ്ഠിത വില നിര്‍ണയത്തിനുവേണ്ടി സര്‍ക്കാര്‍ നിലകൊള്ളുകയാണ്. ഗ്യാസിന്റെ വില ഇരട്ടിയായി വര്‍ധിപ്പിച്ചപോലെ ഏകപക്ഷീയ നീക്കമാണിത്. കമ്പോളത്തിലോ, ഇന്ത്യന്‍ ഉല്പാദരീതിയിലോ ഇതിന് ഒരടിസ്ഥാനവുമില്ല. കൃഷിക്കാവശ്യമായ എല്ലാ വസ്തുക്കളുടെയും വില ഇതുമൂലം വര്‍ധിക്കും. കഴിഞ്ഞ 15 വര്‍ഷമായി വളത്തിന്റെ വിലയില്‍ ഗണ്യമായ വര്‍ധവാണുണ്ടായത്. ഡൈ അമോണിയം ഫോസ്ഫേറ്റിന്റെ (ഡി.എ.പി.) വില ഒരു ബാഗിന് 1991ല്‍ 180 രൂപയായിരുന്നു. 2011-ല്‍ അത് 534 രൂപയായി. ഇന്നതിന് തമിഴ്നാട്ടില്‍ 1250 രൂപയാണ്. രാജ്യമാകെ ജലം സ്വകാര്യവല്‍ക്കരിക്കയാണ്. അങ്ങനെ കൃഷിച്ചെലവ് 5 മടങ്ങു കണ്ടു വര്‍ധിച്ചപ്പോള്‍ കര്‍ഷകന്റെ വരുമാനം 5 മടങ്ങു വര്‍ധിച്ചില്ല. കൃഷിക്കാര്‍ കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. അവര്‍ പാപ്പരായി. സ്ഥാപനങ്ങളില്‍ നിന്നവര്‍ക്ക് വായ്പ ലഭിക്കുന്നില്ല. വട്ടിപ്പലിശക്കാരനെ സമീപിക്കേണ്ടിവരുന്ന കര്‍ഷകന്‍ കടത്തില്‍ മുങ്ങിത്താഴുന്നു. മിക്ക കാര്‍ഷിക ആത്മഹത്യകളുടെയും അടിസ്ഥാന കാരണമിതാണ്. ആത്മഹത്യ ചെയ്ത 850 പേരുടെ വീടുകള്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ കേസുകളിലെല്ലാം അവര്‍ക്ക് വന്‍ കടബാധ്യതയുണ്ടായിരുന്നു. കാര്‍ഷിക കടം മാത്രമല്ല; ആരോഗ്യ, വിദ്യാഭ്യാസ ചെലവുകള്‍ക്കുവേണ്ടി വന്ന കടവുമുണ്ട്. ഇന്ന് ഗ്രാമീണ ഇന്ത്യയില്‍ കുടുംബ ബാധ്യതയില്‍ ഏറ്റവും വലിയ രണ്ടാമത്തെ സ്ഥാനം ആരോഗ്യവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കാണ്. പുതിയ കടം, പഴയകട ബാധ്യതകള്‍, വായ്പയുടെ ദൌര്‍ലഭ്യം, കൃഷിയുടെ തകര്‍ച്ച, വര്‍ധിച്ച കാര്‍ഷിക ചിലവ്, എല്ലാംകൂടി ചേരുമ്പോള്‍ ആത്മഹത്യയെന്ന പ്രതിവിധിയിലേക്ക് കര്‍ഷകന്‍ ചെന്നെത്തുകയാണ്.

2013 ജൂണ്‍ അവസാം നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം 1995 മുതല്‍ 2013 വരെയുള്ള 18 വര്‍ഷത്തില്‍ ആത്മഹത്യ ചെയ്ത ഇന്ത്യന്‍ കൃഷിക്കാരുടെ എണ്ണം 2,84,694 ആണ്. ഇതില്‍ ആത്മഹത്യ ചെയ്ത വനിതാ കൃഷിക്കാരുടെ എണ്ണം ഉള്‍പ്പെടുത്തിയിട്ടില്ല. പോലീസും സര്‍ക്കാരും ലക്ഷക്കണക്കിനുവരുന്ന സ്ത്രീകളെ കൃഷിക്കാരായി അംഗീകരിക്കുന്നില്ല. അവരെ കര്‍ഷകരുടെ ഭാര്യമാരായിട്ടാണ് വിശേഷിപ്പിക്കുന്നത്. അതിനാല്‍ ഔദ്യോഗിക കണക്കില്‍ 8-10 ശതമാം മാത്രമേ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കണക്കില്‍ വരുന്നുള്ളൂ.

അതുപോലെ ഔദ്യോഗിക കണക്ക് എസ്.സി./എസ്.ടി. കര്‍ഷകരെയും ഒഴിവാക്കുന്നു. പലപ്പോഴും പോലീസ് പറയുന്നത് അവര്‍ക്ക് രേഖപ്രകാരമുള്ള പട്ടയമില്ലെന്നാണ്. വനിതകളെയും, എസ്.സി. / എസ്.ടി. വിഭാഗങ്ങളെയും ഒഴിവാക്കിയ ശേഷമുള്ള കണക്കുപ്രകാരം കഴിഞ്ഞ 9 കൊല്ലത്തില്‍ 32 മിനിറ്റില്‍ ശരാശരി ഒരു കര്‍ഷകന്‍ വീതം സ്വയം മരിക്കുന്നു. കുഴപ്പം ആത്മഹത്യയല്ല, അതിലേക്കെത്തിക്കുന്ന കാരണങ്ങളാണ്. കുഴപ്പമെങ്ങനെ തുടങ്ങുന്നുവെന്നതല്ല, അതെവിടേക്കെത്തിക്കുന്നു എന്നതാണ്. ഭരണക്കാരുടെ നവലിബറല്‍ നയങ്ങള്‍ കാര്‍ഷിക മേഖലയിലെ നിക്ഷേപം ഒഴിവാക്കി കാര്‍ഷികവൃത്തി ചെറുകിട കര്‍ഷകരില്‍ിന്ന് വന്‍കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാനുള്ള പദ്ധതിയാണ്. കര്‍ഷകരുടെ ലക്ഷക്കണക്കിനുവരുന്ന ഏക്കര്‍ ഭൂമി അവര്‍ കൈവശപ്പെടുത്തിക്കഴിഞ്ഞു. ഈയിടെയാണ് വെറ്റില കൃഷി നടത്തിയിരുന്ന പ്രദേശങ്ങള്‍ ഖനനത്തിനായി POSCO എന്ന കമ്പനിക്ക് കൈമാറുന്നതിനെതിരെ സമരം നടന്നത്. നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ സെന്‍സസ് രേഖകള്‍ പറയുന്നത് ദശലക്ഷക്കണക്കിന് ജനങ്ങള്‍ സ്വന്തം ഗ്രാമങ്ങളുപേക്ഷിച്ച് നഗരങ്ങളിലേക്ക് കുടിയേറിയെന്നും അത് പുതിയ പ്രശ്ങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു എന്നുമാണ്. പുരുഷന്മാര്‍, അവര്‍ ഗ്രാമങ്ങളില്‍ താമസമാണെങ്കിലും കൃഷി ഉപേക്ഷിച്ചിരിക്കുന്നു. അത് സ്ത്രീ കര്‍ഷകരുടെമേല്‍ കൂടുതല്‍ ബാധ്യതകള്‍ വരുത്തിയിരിക്കുന്നു. മുമ്പ് വീട്ടിലവര്‍ വളര്‍ത്തുമൃഗങ്ങളെ പരിപാലിച്ചിരുന്നെങ്കില്‍ ഇന്നതുപേക്ഷിച്ച് കര്‍ഷകത്തൊഴിലാളികളായി. അതിനാല്‍ കര്‍ഷകത്തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചു. 1997നുശേഷം ആടുമാടുകളുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായി.

സാധ്യമായ പരിഹാരങ്ങള്‍

ഈ സ്ഥിതിയില്‍ കര്‍ഷകരുടെ ദേശീയ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ പ്രക്ഷോഭം സംഘടിപ്പിക്കയാണുവേണ്ടത്. വര്‍ധിച്ചുവന്ന കര്‍ഷക ആത്മഹത്യകളെ തുടര്‍ന്ന് 2004-ല്‍ സര്‍ക്കാര്‍ പ്രൊഫസര്‍ സ്വാമിനാഥന്റെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിയമിച്ചു. 2007-ല്‍ കമ്മീഷന്‍ കൃഷിമന്ത്രി ശരദ് പവാറിന് വിപുലമായ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കി. അതില്‍ ക്രിയാത്മകമായ നിരവധി നിര്‍ദേശങ്ങളുണ്ട്. 6 വര്‍ഷം കഴിഞ്ഞെങ്കിലും പാര്‍ലമെന്റില്‍ ആ റിപ്പോര്‍ട്ടിനെപ്പറ്റി ഒരു ചര്‍ച്ചപോലും നടന്നില്ല. അത് ഇന്നുവരെ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവക്കാന്‍ മന്ത്രി തയ്യാറായിട്ടില്ല. എന്നാല്‍ കെ.ജി. ബേസിനിലെ എണ്ണയുടെ നേട്ടം, അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ ആന്ധ്രയിലെ ജനങ്ങളാണെങ്കിലും, മുകേഷ് അമ്പാനിക്കോ അതോ അനില്‍ അമ്പാനിക്കോ നല്‍കേണ്ടതെന്ന കാര്യം ചര്‍ച്ച ചെയ്യാനവര്‍ക്ക് സമയമുണ്ട്. കാര്‍ഷികചിലവും അതിന്റെ 50 ശതമാവും കൂട്ടിയാവണം കര്‍ഷക് ലഭിക്കേണ്ട വിലയെന്നൊരു നിര്‍ദേശമതിലുണ്ട്. കുറഞ്ഞ പലിശയുള്ള വായ്പയെക്കുറിച്ചും, വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ പലിശരഹിത വായ്പ നല്‍കുന്നതിക്കുറിച്ചും അതില്‍ പറയുന്നുണ്ട്. ഇടതുപക്ഷ പാര്‍ടികളുടെ എം.പി.മാര്‍ ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മാത്രമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളം വിളിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ശരദ് പവാര്‍ അതിന് സമ്മതിച്ചെങ്കിലും കാര്യങ്ങള്‍ ഒരിഞ്ചുനീങ്ങിയിട്ടില്ല. റിപ്പോര്‍ട്ട് ലഭിച്ചശേഷമിന്നുവരെ ശരദ് പവാര്‍ സ്വാമിനാഥനോട് സംസാരിച്ചിട്ടില്ല. കോര്‍പ്പറേറ്റുകള്‍ക്കായുള്ള ഒരു റിപ്പോര്‍ട്ട് തയാറാക്കി നല്‍കാത്തതിാലാവണം സ്വാമിനാഥട് ഇങ്ങനെ പെരുമാറുന്നത്. നാം ചെയ്യേണ്ടത് ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാനായി പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്.

കാര്‍ഷിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മാത്രമായി പാര്‍ലമെന്റിന്റെ സമ്മേളം വിളിച്ചുകൂട്ടണമെന്ന ശക്തിയായ നിലപാട് നാം സ്വീകരിക്കണം. കൃഷി ഒരു പൊതുസേവനമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടണം. കാര്‍ഷിക മേഖലയിലുള്ളവര്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഏറ്റവും താഴ്ന്ന ശ്രേണിയിലാണ്. കമ്മീഷന്റെ നിര്‍ദേശങ്ങളിലൊന്ന് ഇങ്ങിനെയാണ്. "കാര്‍ഷിക വളര്‍ച്ച കണക്കാക്കേണ്ടത് ഉല്പന്നത്തിന്റെ അടിസ്ഥാനത്തിലല്ല, കൃഷിക്കാരന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്''.

അതോടൊപ്പം മറ്റു രണ്ടു കാര്യങ്ങള്‍കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സാമൂഹ്യ പ്രശ്ങ്ങള്‍ സംബന്ധിച്ച ഗവേഷണവും സാമ്പത്തിക പ്രശ്ങ്ങളില്‍ കൈക്കൊള്ളേണ്ട നയങ്ങളും. സാമൂഹ്യമേഖലയില്‍ ഗവേഷണത്തില്‍ ശ്രദ്ധയൂന്നണം. ഇന്ന് പൊതുമേഖലയിലുള്ള കാര്‍ഷിക സര്‍വകലാശാലകളും ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും വിറ്റുകഴിഞ്ഞു. അവ പൂര്‍ണമായും ഇന്നു പ്രവര്‍ത്തിക്കുന്നത് മൊണ്‍സാന്റോ, കാര്‍ഗില്‍ തുടങ്ങിയ ബഹുരാഷ്ട്ര കുത്തകകള്‍ക്കുവേണ്ടിയാണ്. കര്‍ഷകരെ അവരെന്നോ കൈവെടിഞ്ഞുകഴിഞ്ഞു. ഇന്നവര്‍ പുതിയതെന്നു പറഞ്ഞ് ഈ കുത്തകകളുടെ വിത്തുകളും മറ്റും നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കയാണ്. നമ്മുടെ കര്‍ഷകരെ അവര്‍ ചതിയില്‍പ്പെടുത്തുകയാണ്. അതുകൊണ്ട് അഖിലേന്ത്യാ കിസാന്‍ സഭ മുന്‍കൈയെടുത്ത് ദേശീയതലത്തിലും, സംസ്ഥാനതലത്തിലും കഴിയുമെങ്കില്‍ ജില്ലാതലത്തിലും ചെറിയതോതിലെങ്കിലും കാര്‍ഷിക ഗവേഷണം സംഘടിപ്പിക്കണം. പരീക്ഷണാര്‍ത്ഥം ഒന്നോ രണ്ടോ ഏക്കറിലായി ഇത് തുടങ്ങിവക്കാം. ഓരോ ജില്ലയിലും മണ്ണിന്റെ ഉല്പാദന ക്ഷമത മുക്കറിയേണ്ടതുണ്ട്. മണ്ണൊലിപ്പ് വര്‍ധിച്ചുവരുന്നു. ഒന്നുകില്‍ ശരിയായ വിഭവം കൃഷി ചെയ്യാത്തതുകൊണ്ടോ കൂടുതല്‍ രാസവളമുപയോഗിക്കുന്നതുകൊണ്ടോ മണ്ണിന്റെ ഉല്പാദനക്ഷമത കുറയാം. ഇതൊക്കെ നിര്‍ണയിച്ചേ തീരൂ. വിവിധ രാജ്യങ്ങളില്‍ കര്‍ഷകരുടെ സംഘടകള്‍ ഇത്തരം പ്രവര്‍ത്തങ്ങള്‍ നടത്തിവരുന്നുണ്ട്. വെള്ളത്തിന്റെ ഉപയോഗക്രമത്തിന്റെ കാര്യമുണ്ട്. സംയുക്ത കൃഷി രീതികള്‍ വേണ്ടിവരും. ഉദാഹരണത്തിന് ഒരു പ്രദേശത്തെ 50 കുടുംബങ്ങള്‍ക്ക് സംയുക്തമായി ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷികാവശ്യങ്ങള്‍ നിര്‍ണയിച്ച് പ്രവര്‍ത്തികള്‍ ചെയ്യാനാവും. അപ്പോള്‍ എന്തു കൃഷി ചെയ്യണമെന്നും എത്ര കൃഷി ചെയ്യണമെന്നുമൊക്കെ നല്ല ധാരണ അവര്‍ക്കുണ്ടാവും.

രാഷ്ട്രീയ, സാമ്പത്തിക പ്രശ്ങ്ങള്‍ പരിഗണിച്ചാല്‍ നവലിബറല്‍ നയങ്ങള്‍ക്കെതിരെ സമരം ചെയ്യേണ്ടിവരും. 20 വര്‍ഷങ്ങളായി തുടരുന്ന നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടണം. വായ്പാ സംവിധാനം ഉടച്ചുവാര്‍ക്കാനായി ജനകീയ സമരം സംഘടിപ്പിക്കണം. നമ്മുടെ രാജ്യത്തിന്റെ ചരിത്രം നോക്കിയാല്‍ നഗര പ്രദേശങ്ങളിലെ നേതാക്കളും വക്കീലന്മാരും മാത്രമല്ല, ഈ രാജ്യത്തെ കര്‍ഷകരും ചേര്‍ന്നാണ് ബ്രിട്ടീഷ് സാമ്രാജ്യത്തെ കടപുഴക്കിയതെന്ന് കാണാന്‍ കഴിയും. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ കര്‍ഷകരുടെ സംഭാവനയുണ്ട്. 1948-ല്‍ തെലങ്കാനയില്‍ കമ്മ്യൂണിസ്റ്റ് നേതൃത്വത്തില്‍ കര്‍ഷകര്‍ നൈസാമിനെതിരെ സമരം ചെയ്ത് 10 ലക്ഷം ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്തു. 50-കളില്‍ കേരളത്തില്‍ ഭൂപരിഷ്ക്കരണം കൊണ്ടുവന്നു. 70-കളിലും 80-കളിലും പടിഞ്ഞാറന്‍ ബംഗാളില്‍ ഭൂപരിഷ്ക്കരണം നടപ്പിലാക്കി. ഇനിയും ചെയ്തുതീര്‍ക്കാന്‍ ഏറെ ബാക്കിയുണ്ട്.

ഇന്ത്യയില്‍ 50, 60, 70-കളില്‍ കര്‍ഷകരുടെ വന്‍ ജനകീയ പ്രസ്ഥാനങ്ങളുയര്‍ന്നുവന്നു. 90, 2000 ആയപ്പോള്‍ നാം കാണുന്നത് കര്‍ഷകരുടെ കൂട്ട ആത്മഹത്യയാണ്. ഇതല്ല പരിഹാരം. അത് കീഴടങ്ങലാണ്. അതിനാല്‍ നമുക്ക് 50, 60, 70-കളിലേക്ക് പോകണം. നയങ്ങളെ ചെറുക്കണം. അവകാശങ്ങള്‍ക്കായി പ്രക്ഷോഭം സംഘടിപ്പിക്കണം. കൃഷി കര്‍ഷകന്റെ കൈവശം തുടരുമെന്നും കോര്‍പ്പറേറ്റുകളെ അവിടേക്ക് കടത്തില്ലെന്നും ഉറപ്പുവരുത്തണം. അങ്ങനെ ചെയ്തിട്ടുണ്ടെന്നും ഇനിയും അങ്ങനെ ചെയ്യാന്‍ കഴിയുമെന്നുമാണ് കര്‍ഷകപ്രസ്ഥാനത്തിന്റെ ചരിത്രം തെളിയിക്കുന്നത്. രാജ്യത്തെ കര്‍ഷകര്‍ തെരുവിലിറങ്ങി കോര്‍പ്പറേറ്റുകളെ നേരിടുമ്പോള്‍ അതൊരു ശക്തവും രൂക്ഷവുമായ സമരമായിമാറും. അവിടെ അന്തിമവിജയം കര്‍ഷകര്‍ക്കു തന്നെയായിരിക്കും.

*
പി.സായ്നാഥ്

No comments: