Thursday, July 11, 2013

തുപ്പേട്ടന്‍ ഒരു ചെറുനാടകമല്ല

ആഗോളഭീകരനായ കുത്തകമുതലാളിത്തത്തെ തുറന്നുകാട്ടാന്‍ തുപ്പേട്ടന് നമ്മുടെ പാവം ചക്ക ധാരാളമായിരുന്നു. സാധാരണക്കാരന്റെ നിത്യജീവിതത്തില്‍ ചേര്‍ന്നുനില്‍ക്കുന്ന ഇത്തരം വസ്തുക്കളെ പ്രതീകമാക്കി ശക്തമായ ആശയസംവേദനമാണ് തുപ്പേട്ടന്‍ നാടകത്തിലൂടെ നടത്തിയത്

നാടകക്കമ്പക്കാരുടെ നാടായിരുന്നു പാഞ്ഞാള്‍. യാഥാസ്ഥിതികത്വത്തിന്റെ യാഗധൂപങ്ങളെ അകലേക്ക് പായിക്കാന്‍ കൊടുങ്കാറ്റ് കൂടുകൂട്ടിയ മനസ്സുമായി പലരും ഇവിടേക്കുവന്നു. അക്കൂട്ടത്തില്‍ വി ടിയും പ്രേംജിയുമുണ്ടായിരുന്നു. പാഞ്ഞാളിന്റെ സാംസ്കാരിക കേന്ദ്രമായ മുട്ടത്തുകാട്ടുമനയുടെ മുറ്റത്ത് അവര്‍ നാടകം കളിച്ചു - അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്. അതോടെ നാടകക്കാലമായി. തിരുവാതിരനാടകങ്ങള്‍, രാഷ്ട്രീയനാടകങ്ങള്‍, സാമൂഹ്യനാടകങ്ങള്‍... അതുവരെ താരപദവിയുണ്ടായിരുന്ന കഥകളിക്ക് വഴിമാറാതെ തരമുണ്ടായിരുന്നില്ല. സമീപദേശങ്ങളായ കിള്ളിമംഗലത്തും ആറ്റൂരുമൊക്കെ പാഞ്ഞാള്‍ നാടകങ്ങളുടെ സ്വാധീനമെത്തി. അവിടെയും നാടകക്കാരുണ്ടായി. മേലോട്ടുചുരുണ്ടുകയറുന്ന തിരശ്ശീലയും അരങ്ങിലെ പാനീസുവിളക്കും ചിന്തകള്‍ക്ക് തീപിടിപ്പിക്കുന്ന സംഭാഷണങ്ങളും വിസ്മയിപ്പിക്കുന്ന അഭിനയമുഹൂര്‍ത്തങ്ങളും കണ്ട് മുട്ടത്തുകാട്ടു മനയുടെ മുറ്റത്ത് ഒരു ബാലന്‍ വളരുന്നുണ്ടായിരുന്നു. വേദപണ്ഡിതനായ ഇട്ടിരവി നമ്പൂതിരിയുടെ മകന്‍ സുബ്രഹ്മണ്യന്‍.

പതിനാറ് കടക്കുംമുമ്പേ അവനും അരങ്ങിലെത്തി. "ഋതുമതി"യിലെ സ്ത്രീകഥാപാത്രമായ "ഉണ്ണീച്ച"യായി ആദ്യവേഷം. പിന്നെ പല വേഷങ്ങള്‍. നാടകരചയിതാവായി സുബ്രഹ്മണ്യന്‍ വീണ്ടും വളര്‍ന്നു - തുപ്പേട്ടനായി. തനതുലാവണം, മറുമരുന്ന്, മോഹനസുന്ദരപാലം, വേട്ടക്കാരപയല്‍, ചക്ക, ഡബിളാക്ട് അഥവാ കുഞ്ഞമ്പുവിന്റെ ചാഞ്ചാട്ടം, വന്നന്ത്യേകാണാം തുടങ്ങി ശ്രദ്ധേയമായ മുപ്പതിലധികം നാടകങ്ങളുടെ രചയിതാവായ തുപ്പേട്ടന്‍ എന്ന എം സുബ്രഹ്മണ്യന്‍ നമ്പൂതിരി.

ചക്കയും കുത്തകമുതലാളിത്തവും

"ചക്കക്കാരന്‍ ചക്കപ്പന്‍ ആകെ വിഷണ്ണനാണ്. കാരണം, ആര്‍ക്കും അയാളുടെ ചക്ക വേണ്ട. പോത്തച്ചന്‍ ചക്കയ്ക്കെതിരെ നടത്തിയ പ്രചാരണമാണ് ചക്കപ്പന് വിനയായത്. ചക്കയാണ് എയ്ഡ്സ് വരുത്തുന്നതെന്നായിരുന്നു പോത്തച്ചനും ശിങ്കിടികളും പറഞ്ഞുപരത്തിയത്. പക്ഷേ, ചക്കപ്പന് പോത്തച്ചന്‍തന്നെ രക്ഷകനായി. പഴുത്തളിഞ്ഞുപോകാതെ ചക്കയെല്ലാം അയാള്‍ വാങ്ങി. അയാള്‍തന്നെ നിശ്ചയിച്ച വിലയ്ക്ക്. അങ്ങനെ ചക്കയെല്ലാം പോത്തച്ചന്റെ കൈയില്‍. ചക്കക്കച്ചവടത്തില്‍നിന്ന് ചക്കപ്പന്‍ പുറത്ത്. പോത്തച്ചന്‍ അകത്ത്. ചക്കയ്ക്കെതിരായ പ്രചാരണം തെറ്റായിരുന്നുവെന്ന് പ്രമുഖപത്രം തിരുത്തിപ്പറയാന്‍ പിന്നെ വൈകിയില്ല. എന്നുമാത്രമോ? ചക്ക എയ്ഡ്സിനുള്ള അത്ഭുതമരുന്നാണെന്ന് "പുല്‍ക്കോല്‍ ചാരുഹാസിനി ഡോട്ടര്‍ ഓഫ് കണ്ടരുണ്ണി" പ്രസ്താവിക്കുകകൂടി ചെയ്തിരിക്കുന്നു. "ഒരു ചക്ക എവിടെ കിട്ടും" എന്ന് ആളുകള്‍ നെട്ടോട്ടമോടിയപ്പോഴും പോത്തച്ചന്റെ സഹായമെത്തി. ""മാന്യമഹാജനങ്ങളെ, ഇവിടെ, ഇതാ ഇവിടെ, നിങ്ങളുടെ ഭാഗ്യം. അത്യാവശ്യം ചക്കകള്‍ ഇവിടെയുണ്ട്"" എന്ന് പോത്തച്ചന്‍. പക്ഷേ, വില ചക്കക്കച്ചവടത്തിലെ കുത്തകയായ പോത്തച്ചന്‍ തോന്നുംപോലെ പറയും." തുപ്പേട്ടന്റെ "ചക്ക" എന്ന നാടകമാണിത.്്

വ്യാജപ്രചാരണത്തിലൂടെ ജനങ്ങളെ കബളിപ്പിച്ച് അവര്‍ക്കുള്ളതെല്ലാം തട്ടിയെടുക്കുന്ന ആഗോളഭീകരനായ കുത്തകമുതലാളിത്തത്തെ പതിറ്റാണ്ടുകള്‍ക്കുമുമ്പ് എഴുതപ്പെട്ട ചക്ക തുറന്നുകാട്ടുന്നു. സാധാരണക്കാരന്റെ നിത്യജീവിതത്തില്‍ ചേര്‍ന്നുനില്‍ക്കുന്ന ഇത്തരം വസ്തുക്കളെ പ്രതീകമാക്കി ശക്തമായ ആശയസംവേദനമാണ് തുപ്പേട്ടന്‍ നാടകത്തിലൂടെ നടത്തിയത്.

"ശീലക്കേടാ"ണ് ശീലം

മുഖ്യധാരയിലല്ല തുപ്പേട്ടന്‍. അത് ചെറുപ്പത്തിലേ ഉള്ള ഒരു "ശീലക്കേടാ"ണ്. പാഞ്ഞാള്‍ വായനശാലാ വാര്‍ഷികത്തിനുവേണ്ടിയാണ് അദ്ദേഹം മിക്ക നാടകങ്ങളുമെഴുതിയത്. വാര്‍ഷികത്തിന് ഒരു മുഖ്യധാരാ നാടകം എന്തായാലും ഉണ്ടാകും. അതിന് തൊട്ടുമുമ്പാണ് തുപ്പേട്ടന്റെ വിദ്യ. ഒരു ചെറുനാടകം. ഒറ്റയങ്കം. കഥാപാത്രങ്ങളും ചുരുക്കം. പക്ഷേ, പുരോഗമനചിന്തകളുടെ കനല്‍ വെളിച്ചം പേറി അവ. പുരോഗമനപ്രസ്ഥാനങ്ങള്‍ ദിശാബോധം പകര്‍ന്ന മണ്ണില്‍ ആ കനലുകള്‍ ആളിക്കത്തി. ഒമ്പതാംക്ലാസില്‍ സുബ്രഹ്മണ്യന്റെ പഠിത്തം മുടങ്ങി. ശാരീരിക അവശതയായിരുന്നു കാരണം. ഇതിനു പകരമായി അവന്‍ വായന ശീലമാക്കി. കൂട്ടുകാര്‍ സ്കൂളില്‍ ഗുണനപ്പട്ടിക കാണാതെപഠിച്ചപ്പോള്‍ സുബ്രഹ്മണ്യന്‍ വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങളും ദസ്തയേവസ്കിയുടെ കുറ്റവും ശിക്ഷയുമൊക്കെ വായിച്ച് വിവേകശാലിയായി.

ഇക്കാലത്ത് രാഷ്ട്രീയത്തിലും ഇടപെട്ടുതുടങ്ങി. കര്‍ഷകസംഘത്തിന്റെ പ്രവര്‍ത്തകനായി. 1943ല്‍ ആരംഭിച്ച പാഞ്ഞാള്‍ നാടകകലാസമിതി നാട്ടില്‍ നല്ല നാടകങ്ങള്‍ അവതരിപ്പിച്ചു. തിരുവാതിര നാടകങ്ങളായിരുന്നു ഇതിന് പ്രചോദനം. തിരുവാതിരനാളില്‍ ഉറക്കമിളയ്ക്കുന്ന സ്ത്രീകള്‍ക്കായി ഉണ്ണിനമ്പൂതിരിമാര്‍ പിന്നാമ്പുറത്ത് തിരശ്ശീലകെട്ടി അവതരിപ്പിക്കുന്ന ലഘുനാടകങ്ങളായിരുന്നു തിരുവാതിര നാടകങ്ങള്‍. കാലാന്തരത്തില്‍ ഈ നാടകങ്ങള്‍ക്കായി മുന്‍കൂര്‍ തയ്യാറെടുപ്പൊക്കെ തുടങ്ങി. റിഹേഴ്സലും മേക്കപ്പും ഉച്ചഭാഷിണിയുമൊക്കെ ഉണ്ടായി. "പാട്ടബാക്കി" തുടങ്ങിയ രാഷ്ട്രീയ നാടകങ്ങളോടൊപ്പം തോപ്പില്‍ ഭാസിയുടെ "ശരശയ്യ", "മൂലധനം", "അശ്വമേധം" എന്നിവയും സമിതിയിലൂടെ അരങ്ങിലെത്തി.

സൗഹൃദക്കൂട്ടം

ആറ്റൂര്‍ രവിവര്‍മ തുടങ്ങിയവരുമായുള്ള സൗഹൃദം തുപ്പേട്ടന്റെ നാടകചിന്തകള്‍ക്ക് ശക്തിപകര്‍ന്നു. സാമൂഹ്യപ്രശ്നങ്ങളെ നാടകമായും ഓട്ടന്‍തുള്ളലായും ഈ സുഹൃദ്സംഘം അരങ്ങിലെത്തിച്ചു. ഒരിക്കല്‍ നാടകംകണ്ട പൊലീസുകാര്‍ ആറ്റൂരിനെ അറസ്റ്റുചെയ്തു. നാടകവും നിരോധിച്ചു. 1948നെ തുടര്‍ന്നുള്ള കമ്യൂണിസ്റ്റ്വേട്ടയുടെ കാലമായിരുന്നു അത്. അറുപതുകളുടെ തുടക്കത്തില്‍ തുപ്പേട്ടന്‍ അവതരിച്ചു- വലിയ നാടകങ്ങള്‍ക്കുമുന്നേ കരുത്തുള്ള ഒരു ചെറിയ നാടകമായി! തുപ്പേട്ടന്റെ ഏകാങ്കങ്ങള്‍ പാഞ്ഞാള്‍ വായനശാലാ വാര്‍ഷികത്തിന് അരങ്ങില്‍ കൊണ്ടുവന്നത് EUBA (Educated Unemployed   Bachelors Association).

നാടകലോകം

ഗ്രാമീണശൈലി നിലനിര്‍ത്തി നൂതനമായ രംഗവ്യാഖ്യാനം നല്‍കുന്നു എന്നതാണ് തുപ്പേട്ടന്റെ രചനകളുടെ സവിശേഷത. സ്ഥലകാലങ്ങളെ കടന്നുനില്‍ക്കുന്ന കഥകള്‍, കഥാപാത്രങ്ങള്‍. ചിലപ്പോള്‍ ആസ്വാദകന്റെ ചിന്തകള്‍ക്കതീതമായിരിക്കാം. എങ്കിലും അവ സംസാരിക്കുന്നു. വര്‍ത്തമാനകാലത്തിന്റെ നേരുകളോട്, നേരില്ലായ്മകളോട്. തനത് ലാവണം, മോഹനസുന്ദരപാലം, എന്നിവ സ്വജനപക്ഷപാതം, ഉദ്യോഗസ്ഥ ജന്മിത്വം എന്നിവയെ തുറന്നുകാട്ടുന്ന നാടകങ്ങളാണ്. 2003ല്‍ നരിപ്പറ്റ രാജു, പ്രൊഫ. ദിലീപന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡോക്യുമെന്ററി നാടകം അവതരിപ്പിച്ചു. വൈരുധ്യങ്ങള്‍ക്കിടയിലൂടെ തുപ്പേട്ടന്‍ എന്ന നാടകക്കാരന്റെ സഞ്ചാരം. ചിത്രീകരിക്കുന്ന വ്യക്തി അരങ്ങിലെത്തി നാടകത്തെ മുന്നോട്ട് നയിക്കുന്ന മലയാളത്തിലെ ആദ്യത്തെ രംഗാഖ്യാനം. സ്വാപഹരണം, ഭദ്രായനം.വന്നന്ത്യേ കാണാം, മോഹനസുന്ദരപാലം, ഡബിളാക്ട് എന്നീ നാടകങ്ങളുടെ ചില രംഗങ്ങള്‍ കാരിക്കേച്ചര്‍ എന്നിവ കോര്‍ത്തിണക്കിയാണ് ദൃശ്യാഖ്യാനം.

പപ്പടം കാച്ചണോ ചുടണോ എന്ന ശങ്ക വലിയൊരു ദാര്‍ശനികവ്യഥയായി ഒരു വ്യക്തി രണ്ട് വ്യക്തികളായി പിളര്‍ക്കപ്പെടുന്നതാണ് "ഡബിളാക്ട്" എന്ന നാടകത്തിന്റെ പ്രമേയം. കാണികളില്‍ ചിരിയും ചിന്തയും പകരുന്നവയാണ് ഈ നാടകങ്ങള്‍. 1976ലാണ് അടിയന്തരാവസ്ഥയ്ക്കെതിരെ "ശന്തനുമുണ്ഡനം" എന്ന നാടകം എഴുതിയത്. സഞ്ജയ്ഗാന്ധി മൊട്ടയടിച്ച് സന്യസിക്കുന്നതോടെയാണ് നാടകത്തിന്റെ അവസാനം. ജി ശങ്കരപ്പിള്ള, മായാതങ്ബര്‍ഗ് എന്നിങ്ങനെ നിരവധിപേര്‍ തുപ്പേട്ടന്റെ നാടകതട്ടകത്തിലെത്തിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും ഒട്ടേറെ നാടകാവതരണങ്ങളും നടത്തി. മറുമരുന്ന്, കുന്താപ്പി ഗുലുഗുലു തുടങ്ങി കുട്ടികള്‍ക്കായും നാടകം എഴുതിയിട്ടുണ്ട്. വന്നന്ത്യേ കാണാം എന്ന നാടകസമാഹാരത്തിന് 2003ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

അങ്ങനെ പോയവന്‍ ശിവകരന്‍

1989ലാണ്. ഒരു ചെറുപ്പക്കാരന്‍ തൊഴുകൈകളോടെ തീവണ്ടിപാളത്തില്‍ നില്‍ക്കുന്നു. ആ കണ്ണുകളിലെ ഭാവമെന്തായിരുന്നു എന്നറിയില്ല; മനസ്സിലെ കടലിരമ്പവും. പാഞ്ഞുവരുന്ന തീവണ്ടിക്കു മുന്നില്‍നിന്ന് അയാള്‍ മാറിയില്ല. ""ബ്രേക്കിടാന്‍ കഴിയുന്നതൊക്കെചെയ്തു. കാര്യമുണ്ടായില്ല"" എന്‍ജിന്‍ ഡ്രൈവറുടെ മൊഴി. അത് ശിവകരനായിരുന്നു. സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചിറങ്ങിയ ശിവകരന്‍. പാഞ്ഞാളിന്റെ ചെറുവട്ടത്തില്‍നിന്ന് തുപ്പേട്ടന്റെ നാടകങ്ങളെ പുറംലോകത്തെത്തിച്ച ശിവകരന്‍. ആകാശവാണി തൃശൂര്‍നിലയം സംഘടിപ്പിച്ച നാടകമത്സരത്തില്‍ തുപ്പേട്ടന്റെ "വന്നന്ത്യേകാണാം" ശിവകരന്‍ സംവിധാനംചെയ്തവതരിപ്പിച്ചു. മത്സരത്തിലെ ഒന്നാംസ്ഥാനം മാത്രമല്ല, ലോകം തുപ്പേട്ടനെ അറിയാന്‍ തുടങ്ങിയെന്നതുംകൂടിയായിരുന്നു ഇതിന്റെ ഫലം.

സംഗീത നാടക അക്കാദമിയുടെ ജില്ലാതലമത്സരത്തില്‍ "തനതുലാവണം" പുരസ്കാരങ്ങള്‍ നേടി. യുവജനോത്സവങ്ങളിലും മറ്റുമായി ചില നാടകങ്ങള്‍ അവതരിപ്പിച്ചു. ശിവകരന്‍ പക്ഷേ, തന്റെ ജീവിതത്തിനുമുന്നില്‍ സ്വയം വലിച്ചുതാഴ്ത്തിയിട്ട തിരശ്ശീല പാഞ്ഞാളിന്റെയും തുപ്പേട്ടന്റെയും നാടകപ്രവര്‍ത്തനങ്ങളുടെ ഇടവേളകൂടി സൃഷ്ടിച്ചു. മൂന്നുവര്‍ഷത്തിനുശേഷം "തനതുലാവണം" വീണ്ടും അരങ്ങിലെത്തി. പാഞ്ഞാള്‍ വായനശാലയുടെ സുവര്‍ണജൂബിലിക്ക്. 2000 ജനുവരിയില്‍ പാഞ്ഞാളില്‍ ഒരു "നാടകവേല" സംഘടിപ്പിച്ചു. തുപ്പേട്ടനും ശിവകരനുമെല്ലാം വീണ്ടും ചര്‍ച്ചകളില്‍ സജീവമാകാന്‍ ഇത് കാരണമായി.

ഞാന്‍ കാഴ്ചയുള്ള അന്ധന്‍

പ്രായം 84ലെത്തിയ തുപ്പേട്ടനോടുള്ള ആദരസൂചകമായി ഈയിടെ സംഗീത നാടക അക്കാദമിയുടെ ഓപ്പണ്‍ എയര്‍ തിയറ്ററില്‍ "ചക്ക" അരങ്ങേറി. കൊച്ചുകുട്ടികള്‍മുതല്‍ മുതിര്‍ന്ന കാരണവര്‍ മാടമ്പ് കുഞ്ഞുക്കുട്ടന്‍വരെ അടങ്ങിയ നിറഞ്ഞ സദസ്സ് തുപ്പേട്ടന്റെ ദീര്‍ഘദൃഷ്ടിക്ക് തെളിവായ നാടകമുഹൂര്‍ത്തങ്ങളെ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. നല്ല നാടകം കാലാതിവര്‍ത്തിയായിരിക്കുമെന്നതിന് തെളിവ്. തുപ്പേട്ടന്‍ എപ്പോഴും വാക്കുകളില്‍ നര്‍മം കാത്തുസൂക്ഷിക്കുന്നു. ""പുതുതായി എഴുതാന്‍ മനസ്സില്‍ ഏറെയുണ്ട്. പക്ഷേ, കണ്ണിന്റെ കാഴ്ച കുറഞ്ഞു. എന്നാല്‍, ഈ കാഴ്ചയില്ലായ്മ ഇപ്പോള്‍ ഒരു അനുഗ്രഹമാണ്. വേണ്ടതിനെമാത്രം കാണുകയും വേണ്ടാത്തതിനെ കാണാതിരിക്കാനും കഴിയുന്നു. അതിനാല്‍ ഈ അന്ധത ഞാന്‍ ആസ്വദിക്കുന്നു. അതെ, ചിലപ്പോഴെല്ലാം ഞാന്‍ കാഴ്ചയുള്ള അന്ധനുമാണ്.""

*
ജിഷ ദേശാഭിമാനി

1 comment:

Unknown said...

ഇതെന്തായാലും നന്നായി. തുപ്പേട്ടൻ, തുപ്പേട്ടന്റെ നാടകങ്ങൾ എന്നൊക്കെ കേട്ടിരുന്നതല്ലാതെ കക്ഷി ആരാണെന്നും നാടകങ്ങളെങ്ങിനെയായിരുന്നെന്നും അറിഞ്ഞിരുന്നില്ല. ജനന/മരണ തീയ്യതികൾ എഴുതാമായിരുന്നു. ചില ബയോഗ്രഫിക്കൽ ഇൻഫമേഷനും.

'ചക്ക'യെ പറ്റിയുള്ള സംഗ്രഹം വായിച്ചതിൽ നിന്ന് എന്തായാലും നാടകം കാണാനുള്ള പൂതി അവസാനിച്ചു. കക്ഷി ഒരു സിംപ്ൾടൺ കോമ്മിയായിരുന്നെന്ന് വളരെ വൈകി അറിയാനിട വന്നതിൽ അമ്പരപ്പുണ്ട്. 'ചക്ക'യിലെ ഇതിവൃത്തം നമ്മുടെ നാട്ടിലെ കോൺസ്പിറസി തീയറികളിൽ നിന്ന് വാർന്ന് പെരുത്തതാണ്. ലോകത്തെ പറ്റിയുള്ള മലയാളിയുടെ തലതിരിഞ്ഞ ബോധം ഇന്നേയ്ക്ക് വളരെയധികം കാലഹരണപ്പെട്ടു കഴിഞ്ഞു. നമ്പൂതിരിമാർ എങ്ങിനെ ബ്രെയ്ൻ വോഷ്ഡ് ആയി എന്നതിന്റെ ആഴം സൂചിപ്പിയ്ക്കുന്നതുമാണ് ഇതുപോലുള്ള വൃഥാ കലായജ്ഞങ്ങൾ. എന്തായാലും മലയാളിയുടെ കലാചരിത്രത്തിൽ പെടുമല്ലൊ ഇതും. അതെല്ലാം തേടിയെടുത്ത് മലയാളം വിക്കിപീഡിയയിൽ ഫോട്ടൊയെടുക്കാൻ താങ്കൾ തന്നെ മുൻകൈ എടുക്കുക എന്നേ അഭ്യർത്ഥനയുമുള്ളു.

ടെയ്നിനു മുന്നിൽ ചാടി മരിച്ച ആ കക്ഷി എന്തിനാണത് ചെയ്തത്? ദാരിദ്ര്യമായിരിയ്ക്കും എന്ന് കരുതുന്നു.