Friday, July 5, 2013

സാമ്രാജ്യത്വത്തിന്റെ നീരാളിക്കൈ

ഇംഗ്ലണ്ടിലെ ഗാഡിയന്‍, അമേരിക്കയിലെ ദി വാഷിങ്ടണ്‍ പോസ്റ്റ് എന്നീ പത്രങ്ങളാണ് ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത പുറത്തുവിട്ടത്. അമേരിക്ക തങ്ങളുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയെയും ഫെഡറല്‍ ബ്യൂറോ ഇന്‍വെസ്റ്റിഗേഷനെയും ഉപയോഗിച്ച് ലോകവ്യാപകമായി വാര്‍ത്തകള്‍ രഹസ്യമായി ചോര്‍ത്തിക്കൊണ്ടിരിക്കുന്ന അധാര്‍മിക പ്രവര്‍ത്തനത്തെ സംബന്ധിച്ച ആ വാര്‍ത്ത ലോകത്തെ നടുക്കി. പ്രമുഖ ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് അമേരിക്ക ആഗോളാടിസ്ഥാനത്തിലുള്ള ഇലക്ട്രോണിക് രഹസ്യച്ചോര്‍ത്തല്‍ നടത്തുന്നത്. ചൈന, റഷ്യ തുടങ്ങി അമേരിക്കയുടെ സംശയങ്ങള്‍ക്കും ശത്രുതയ്ക്കും എപ്പോഴും ഇരയായിത്തീര്‍ന്ന രാജ്യങ്ങളുടേതിനേക്കാള്‍ കൂടുതല്‍ രഹസ്യച്ചോര്‍ച്ചകള്‍ നടത്തിയത് ഇന്ത്യന്‍ വിവര വിനിമയസരണികളില്‍ നിന്നാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

ജനങ്ങള്‍ക്ക് കുറച്ചു അലോസരവും അസൗകര്യവുമുണ്ടാക്കുന്ന ഈവിധ രഹസ്യവിവരമോഷണം അനിവാര്യമാണെന്നാണ് വാര്‍ത്ത പുറത്തുവന്നപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പ്രതികരിച്ചത്. അമേരിക്കയുടെ ആഭ്യന്തര സുരക്ഷയ്ക്കുവേണ്ടി കൈക്കൊണ്ട ഈ നടപടി നിയമാനുസൃതവും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അറിവോടെയും ആണെന്നാണ് ഒബാബ പറഞ്ഞത്. എന്നാല്‍, ഈ വിവരമോഷണം മനുഷ്യാവകാശങ്ങളെ സംബന്ധിച്ച സാര്‍വദേശീയ ഐക്യരാഷ്ട്ര പ്രഖ്യാപനത്തിന്റെ തത്വങ്ങള്‍ക്ക് കടകവിരുദ്ധമാണെന്ന സത്യം സമാധാനത്തിനുള്ള നൊബേല്‍ ജേതാവുകൂടിയായ ഒബാമ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണും ഈ ചോരണപ്രവര്‍ത്തനത്തെ ന്യായീകരിച്ചിട്ടുണ്ട്. ഒരുപക്ഷേ, ഇന്റര്‍നാഷണല്‍ കമ്യൂണിറ്റി എന്നു സ്വയം നാമകരണം ചെയ്ത് സംഘടിച്ചിട്ടുള്ള പാശ്ചാത്യ രാഷ്ട്രസമൂഹവും ഇതിനെ അനുകൂലിച്ചെന്നുവരും. എന്തുകൊണ്ടെന്നാല്‍ തങ്ങളുടെ വല്യേട്ടന്‍ ചെയ്യുന്ന ഇത്തരം അതിസമര്‍ഥമായ ചെയ്തികളുടെ ഗുണഫലങ്ങളില്‍ ഒരുപങ്ക് തങ്ങള്‍ക്കും ലഭിക്കുമെന്ന വിശ്വാസം അവര്‍ക്കുണ്ട്. അപ്പോള്‍ അവരുടെ ഉപഗ്രഹങ്ങളിലൊന്നായി ഇന്ത്യയെ മാറ്റിയെടുത്ത ഡോ. മന്‍മോഹന്‍സിങ് ഇക്കാര്യത്തില്‍ ഉള്ളുകൊണ്ട് അഭിമാനിക്കുമെന്നല്ലാതെ "കമ" എന്ന് ഉരിയാടാന്‍ പോകുന്നില്ല.

രണ്ട് അമേരിക്കന്‍ നിയമങ്ങളിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് (ഹൈഡ് ആക്ട്, യുഎസ് അറ്റോമിക് എനര്‍ജി ആക്ട്) ഇന്ത്യ- അമേരിക്ക സിവില്‍ ആണവസഹകരണകരാറില്‍ ഒപ്പിട്ട "രാജ്യതന്ത്രജ്ഞനായ" പ്രധാനമന്ത്രിയാണല്ലോ അദ്ദേഹം. സ്വന്തം നാട്ടിലെ പാര്‍ലമെന്റില്‍പ്പോലും കരാര്‍ വ്യവസ്ഥകള്‍ ചര്‍ച്ചചെയ്യാന്‍ അദ്ദേഹം അനുവദിച്ചില്ല. ഇന്ന് ഉരുത്തിരിഞ്ഞുവരുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏകധ്രുവ ആഗോളവ്യവസ്ഥയില്‍ ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിനോ ജനീവാ കണ്‍വന്‍ഷനോ മറ്റു അന്താരാഷ്ട്ര ഉടമ്പടികള്‍ക്കോ ഒന്നും ഒരു പ്രസക്തിയുമില്ല. അവ തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ അമേരിക്കന്‍ നിയമം നടപ്പാക്കും. ഐക്യരാഷ്ട്ര സംഘടനയും ലോകബാങ്കും നാണയനിധിയും ലോകവ്യാപാരസംഘടനയും മറ്റുനിരവധി അനുബന്ധ രാഷ്ട്രീയ-സാമ്പത്തിക-സൈനിക സഖ്യങ്ങളും "ഇന്റര്‍നാഷണല്‍ കമ്യൂണിറ്റി"ക്ക് പുറത്തുള്ള ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ നിരന്തരം ചൂഷണം ചെയ്യാനുള്ള സാമ്രാജ്യത്വ സംവിധാനങ്ങളാണല്ലോ.

ഇന്നിപ്പോള്‍ ലോകസമൂഹത്തിന്റെ റിസര്‍വ് കറന്‍സിപോലും അമേരിക്കന്‍ ഡോളറാണ്. ഡോളറിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യയുടെ ഉറുപ്പികയുടെയടക്കം മറ്റ് ലോക നാണയങ്ങളുടെ മൂല്യം ആശങ്കാജനകമായി മാറിമറിഞ്ഞുകൊണ്ടിരിക്കുകയും അവരുടെ സമ്പദ്ഘടനയിലും അവിടങ്ങളിലെ ജനങ്ങളുടെ നിത്യജീവിതത്തില്‍പ്പോലും വേവലാതികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യും. സ്വന്തം നിഴലിനെപ്പോലും ഭയപ്പെടുന്ന രാജ്യമാണ് ഇന്ന് അമേരിക്ക. അതുകൊണ്ടുതന്നെ അവര്‍ക്ക് തങ്ങളുടെ ശത്രുക്കളെന്നു കരുതുന്ന എല്ലാ രാജ്യങ്ങള്‍ക്കെതിരെയും തുറന്നതും ഒളിഞ്ഞതുമായ യുദ്ധം നിരന്തരം ചെയ്യേണ്ടിവരുന്നു. അഫ്ഗാനിസ്ഥാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ ബുഷ് ആരംഭിച്ച യുദ്ധങ്ങളൊന്നും ഇനിയും അവസാനിച്ചിട്ടില്ല. ബുഷിന്റെ എല്ലാ ലോകാധിപത്യ സാമ്രാജ്യത്വ നയങ്ങള്‍ക്കും പിന്തുണനല്‍കുകയും ഇന്ത്യയെ അമേരിക്കയുടെ ഉറ്റ ഇടപാടു രാജ്യമായി മാറ്റുകയും ചെയ്ത ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഡോ. മന്‍മോഹന്‍സിങ്. ഇന്ത്യ- അമേരിക്കന്‍ സിവില്‍ ആണവ സഹകരണക്കരാറിലൂടെ അദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ വിദേശ-രാജ്യരക്ഷാ സാമ്പത്തികനയങ്ങള്‍ പാടെ അട്ടിമറിക്കുകയും ഈ രണ്ടാം ശീതയുദ്ധകാലഘട്ടത്തില്‍ അമേരിക്കയുടെ ആധിപത്യത്തിലുള്ള ഒരു ഏകധ്രുവ ലോകസൃഷ്ടിക്ക് കലവറയില്ലാത്ത പിന്തുണ നല്‍കുകയും ചെയ്യുന്നു. അതുകൊണ്ടാണ് "പ്രിസ"ത്തിലൂടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ഇന്റര്‍നെറ്റുകളും ഫോണുകളും മറ്റു വിവരവിനിമയസരണികളും ചോര്‍ത്താനുള്ള ലോകവ്യാപകമായ സംവിധാനത്തെപ്പറ്റി എഡ്വേഡ് സ്നോഡെന്‍ വെളിപ്പെടുത്തിയപ്പോള്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ആദ്യം അര്‍ഥപൂര്‍ണമായ മൗനം ഭജിച്ചത്. പിന്നീട് മാധ്യമങ്ങളുടെ സമ്മര്‍ദം വര്‍ധിച്ചപ്പോള്‍ പ്രതികരിച്ചത് വാര്‍ത്ത സര്‍ക്കാരിനെ "ആശ്ചര്യപ്പെടുത്തുന്നു"വെന്നാണ്. ആശ്ചര്യപ്രകടനത്തില്‍ എതിര്‍പ്പിന്റെയോ പ്രതിഷേധത്തിന്റെയോ സ്വരമില്ലല്ലോ. "ആശ്ചര്യം" അംഗീകാരത്തിന്റെയും അഭിനന്ദനത്തിന്റെയും ഫലമാകാം. ലോകരാജ്യങ്ങളെ മുഴുവന്‍ വരിഞ്ഞുമുറുക്കാനുള്ള നിരവധി കൈകളുള്ള നീരാളിയായി ഒന്നാം ശീതയുദ്ധാനന്തര കാലഘട്ടത്തിലെ അമേരിക്ക വളര്‍ന്നു. സാമ്പത്തികമായും സൈനികമായും രാഷ്ട്രീയമായും ഏതൊരു രാജ്യത്തെയും തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കാനുള്ള എല്ലാ ശക്തിയും ഏറെക്കുറെ അവര്‍ ഇതിനകം ആര്‍ജിച്ചുകഴിഞ്ഞു. എന്നിട്ടും തങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും പണയപ്പെടുത്താന്‍ തയ്യാറില്ലാത്ത ആത്മാഭിമാനമുള്ള രാജ്യങ്ങള്‍ ഭൂമുഖത്ത് അവശേഷിക്കുന്നുണ്ട്. അവരെക്കൂടി തങ്ങളുടെ വരുതിയില്‍ കൊണ്ടുവന്ന് നാളിതുവരെ ഉണ്ടായിട്ടില്ലാത്ത വിപുലമായ സാമ്രാജ്യത്വത്തിന്റെ അനിഷേധ്യമായ നായകത്വം നേടിയെടുക്കാനുള്ള തിരക്കില്‍ നിലവിലുള്ള എല്ലാ സാങ്കേതിക വിദ്യകളും അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ സാര്‍വദേശീയ നിയമങ്ങളെയും കരാറുകളെയും തികച്ചും അധാര്‍മികമായി ചവിട്ടിയരച്ച് സ്വന്തം സുരക്ഷയുടെ പേരിലാണ് ഇത്തരം അപകടകരമായ ആധിപത്യക്കളികള്‍ അമേരിക്ക നടത്തുന്നത്.

അമേരിക്കയുടെ സെക്യൂരിറ്റി താല്‍പ്പര്യങ്ങള്‍ ഇന്ന് ആഗോളവ്യാപകമായി. മറ്റു രാജ്യങ്ങളുടെ പരമാധികാരമോ ന്യായമായ സുരക്ഷാ താല്‍പ്പര്യങ്ങളോ അവര്‍ക്ക് ഒരു പ്രശ്നമല്ല. അവരുടെ ആധിപത്യോന്മുഖവും ആക്രമണോത്സുകവുമായ നയതന്ത്രത്തില്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യമോ പരമാധികാരമോ പരിമിതപ്പെടുകയോ ഹനിക്കപ്പെടുകയോ ചെയ്യുകയാണെങ്കില്‍ അത് തികച്ചും സ്വാഭാവികമോ അനിവാര്യമോ ആയിട്ടായിരിക്കും അവര്‍ വിശേഷിപ്പിക്കുക. ജൂലിയന്‍ അസന്‍ജെയുടെ വിക്കിലീക്സ് വഴിയോ സ്നോഡെന്‍വഴിയോ അമേരിക്കയുടെ രഹസ്യപ്രവര്‍ത്തനങ്ങള്‍ ആധികാരികമായി പുറത്തുവരുമ്പോള്‍ അരിശംകൊള്ളുന്ന അമേരിക്ക ചെയ്യാറുള്ള ഒരുകാര്യം അത്തരക്കാരെ വേട്ടയാടി നശിപ്പിക്കുക എന്നതുമാത്രമാണ്. അനുദിനം ശക്തിയാര്‍ജിച്ചുവരുന്ന ഏകധ്രുവലോകത്തിലെ അനീതികള്‍ക്കെതിരെ ചൂളംകുത്തുന്ന അപകടകരമായ കളി അതിസാഹസികമായ പ്രവൃത്തിയാണെന്ന് കേവലം 29 കാരനായ എഡ്വേഡ് സ്നോഡെന് അറിയാഞ്ഞിട്ടല്ല. വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസന്‍ജിന്റെ അനുഭവം സ്നോഡെന് അജ്ഞാതമായിരുന്നുവെന്ന് വിശ്വസിക്കാനും കഴിയില്ല.

പണ്ഡിറ്റ് നെഹ്റുവിന്റെ വിശ്വവിശാലമായ മനുഷ്യസ്നേഹത്തില്‍ വേരുന്നിയ ജനാധിപത്യം, സ്വതന്ത്ര ഇന്ത്യയുടെ പ്രശസ്തിയുടെ പരിമളം നെഹ്റുവിന്റെ കാലശേഷവും വളരെക്കാലം പല ലോകരാഷ്ട്രീയ കേന്ദ്രങ്ങളിലും തങ്ങിനിന്നു. ആ കാലമെല്ലാം എന്നേപോയി! ഇപ്പോള്‍ ഇന്ത്യയിലെ ഭരണവര്‍ഗം അമേരിക്കയോടൊപ്പം ഒരേ രാഷ്ട്രീയ ചതുരംഗപ്പലകയില്‍ കളിക്കുന്നവരാണെന്നതാണ് സത്യം. രാഷ്ട്രീയ- നയതന്ത്രരഹസ്യങ്ങളുടെ വലിയ ശേഖരം കൈലുണ്ടായിരുന്ന ജൂലിയന്‍ അസന്‍ജെ ആദ്യം ഇന്ത്യയില്‍ അഭയം തേടാന്‍ ശ്രമിച്ചു. തന്റെ അഭ്യര്‍ഥനകള്‍ക്ക് ഇന്ത്യയില്‍നിന്ന് ഒരു മറുപടിപോലും ഉണ്ടായില്ലെന്നാണ് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. സ്നോഡന്റെ കാര്യത്തിലും അതുപോലെ തന്നെ. വായിച്ചപ്പോള്‍ ദേശീയാഭിമാനം വാര്‍ന്നുപോകുന്നതുപോലെ തോന്നി.

*
ഡോ. എന്‍ എ കരീം ദേശാഭിമാനി

No comments: