Monday, July 8, 2013

രാജി എപ്പോള്‍ ?

ധാര്‍മികത മാത്രമല്ല, നിയമസാങ്കേതികത്വംകൂടി മുഖ്യമന്ത്രിയെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കുന്ന സ്ഥിതിയായി. 164-ാം വകുപ്പുപ്രകാരം മജിസ്ട്രേട്ടുമുമ്പാകെ ശ്രീധരന്‍നായര്‍ കൊടുത്ത രഹസ്യമൊഴി മുഖ്യമന്ത്രിക്കെതിരെ എഫ്ഐആര്‍ ഇട്ട് അന്വേഷണം നടത്താന്‍ പൊലീസിനെ ബാധ്യസ്ഥമാക്കുന്നുണ്ട്. സ്വതന്ത്രമായി ആ ബാധ്യത നിറവേറ്റാന്‍ പൊലിസിന് സൗകര്യമുണ്ടാക്കിക്കൊടുക്കാന്‍ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയെ പൊലീസ് ചോദ്യംചെയ്യുന്ന അവസ്ഥ കേരളീയര്‍ക്കാകെ അപമാനകരമാകയാല്‍ ആ അപമാനം ഒഴിവാക്കാനും രാജിയല്ലാതെ ഉമ്മന്‍ചാണ്ടിക്കുമുമ്പില്‍ ഇനി വേറെ വഴിയില്ല.

മുഖ്യമന്ത്രി തന്നില്‍ പകര്‍ന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് സരിതാനായര്‍ക്ക് താന്‍ ലക്ഷങ്ങള്‍ കൈമാറിയത് എന്നതാണ് ശ്രീധരന്‍നായരുടെ മൊഴിയുടെ അര്‍ഥം. ആ നിലയ്ക്ക് തട്ടിപ്പ്-വഞ്ചന കേസിലെ കൂട്ടുപ്രതിയായിരിക്കുകയാണ് മുഖ്യമന്ത്രി. ഏത് കൂട്ടുപ്രതിയും നേരിടേണ്ട നിയമനടപടി ഉമ്മന്‍ചാണ്ടിക്കും നേരിടേണ്ടിവരികയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് കുറ്റകൃത്യത്തിന്റെ സ്ഥാനം (പ്ലെയ്സ് ഓഫ് ഒക്കറന്‍സ്) എന്ന് വന്നിരിക്കുകയാണ്. ആ നിലയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥലവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഹസര്‍ പൊലീസിനു തയ്യാറാക്കിയേ പറ്റു. ആസൂത്രണവും ഗൂഢാലോചനയും നിര്‍വഹണവും നടന്നതവിടെയാണ്. ഇതൊക്കെ നടത്താന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ അവിടെയുണ്ടോ എന്നത് കോടതി മനസിലാക്കേണ്ടത് മഹസറില്‍നിന്നാണ്. ആ മഹസര്‍ ഇതുവരെ ഒഴിവാക്കിപ്പോരുകയായിരുന്നു പൊലീസ്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ കംപ്യൂട്ടര്‍ അടക്കമുള്ളവ പരിശോധിക്കുക എന്ന കാര്യവും പൊലീസ് ഒഴിവാക്കിയിരുന്നു. സംഭവസ്ഥലമേത് എന്ന അവശ്യവിവരം ഒഴിച്ചിട്ടുകൊണ്ടുള്ള നീക്കങ്ങളാണ് മുഖ്യമന്ത്രിയെ രക്ഷിക്കാന്‍വേണ്ടി പൊലീസ് ഇതുവരെ നടത്തിയത്. ആ വഴി പൊലീസിനുമുന്നില്‍ അടയുകയാണ്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച സരിതയാണ് നിശ്ചയിച്ചതെന്നും അതുപ്രകാരം പറഞ്ഞ സമയത്താണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെന്നതെന്നും അപ്പോള്‍ സരിത ഒപ്പമുണ്ടായിരുന്നുവെന്നും സരിത (ലക്ഷ്മി നായര്‍) എല്ലാം പറഞ്ഞുകാണുമല്ലോ എന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞുവെന്നും ശ്രീധരന്‍നായര്‍ മജിസ്ട്രേട്ടിനുമുമ്പാകെ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. ഗൂഢാലോചനയില്‍ മുഖ്യമന്ത്രിക്കുള്ള പങ്കാണ് ഇതിലൂടെ കോടതിമുമ്പാകെ വെളിപ്പെട്ടത്. ശ്രീധരന്‍നായര്‍ പണം നല്‍കിയത് ബന്ധപ്പെട്ട വ്യക്തികളുമായി സംസാരിച്ച് വിശ്വാസംവന്നതിന്റെ അടിസ്ഥാനത്തിലാണ്. ആ വിശ്വാസം ഉണ്ടാക്കിയവരിലൊരാള്‍ മുഖ്യമന്ത്രിതന്നെ. ആ നിലയ്ക്കാണ് സഹഗൂഢാലോചകനായി മുഖ്യമന്ത്രി പ്രതിസ്ഥാനത്തേക്കുവരുന്നത്.

മുഖ്യമന്ത്രി ഇക്കാലമത്രയും പറഞ്ഞ കള്ളങ്ങളാകെ പൊളിഞ്ഞുവീണു. ബിജുവിനെ അറിയില്ല എന്നു പറഞ്ഞു. ബിജുവുമായി ഒരു മണിക്കൂര്‍ രഹസ്യചര്‍ച്ച നടത്തിയതു വെളിപ്പെട്ടു. കുടുംബകാര്യങ്ങളാണെന്നു പറഞ്ഞു. അതല്ല എന്നു വെളിപ്പെട്ടു. ശ്രീധരന്‍നായരെ ക്വാറി സംഘത്തോടൊപ്പമല്ലാതെ കണ്ടിട്ടില്ല എന്നുപറഞ്ഞു. സരിതയ്ക്കൊപ്പം കണ്ടതായി വെളിപ്പെട്ടു. ശ്രീധരന്‍നായരുടെ ആദ്യപരാതിയില്‍ കൂട്ടിച്ചേര്‍പ്പുണ്ടെന്നു പറഞ്ഞു. അതില്ലെന്നു കോടതിതന്നെ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ സരിതയെ കണ്ടിട്ടില്ലെന്നുപറഞ്ഞു. കണ്ടതായി വെളിപ്പെട്ടു. ഇങ്ങനെ നുണകളുടെ ചീട്ടുകൊട്ടാരം കെട്ടി അതിനുള്ളിലൊളിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയെ നിയമംതന്നെ വരിഞ്ഞുമുറുക്കുന്ന നില വന്നിരിക്കുകയാണിപ്പോള്‍. ഇനി ഒന്നേ അറിയാനുള്ളൂ; രാജി എപ്പോള്‍? അതുമാത്രം.

*
പ്രഭാവര്‍മ

No comments: