Tuesday, July 16, 2013

നീതിന്യായ വ്യവസ്ഥയ്ക്ക് നേരെ ഒരു നിറതോക്ക്

വര്‍ഗീസ് വധക്കേസ്സില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഐ ജി ലക്ഷ്മണയെ ശിക്ഷാകാലാവധി കഴിയുന്നതിന് മുമ്പ് വിട്ടയച്ച നടപടി ഏറെ വിവാദപരമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ആരോഗ്യം ക്ഷയിച്ചവരും 75 വയസ്സ് കഴിഞ്ഞവരുമായ തടവുപുള്ളികളെ വിട്ടയക്കാമെന്ന കേരള ജയില്‍ചട്ടം 1958-ലെ 537, 538, 539 എന്നിവയനുസരിച്ചാണ് ലക്ഷ്മണയുടെ മോചനത്തിനുള്ള അവസരം യുഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത ഒരാളെ ക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷം വെടിവെച്ചുകൊല്ലാന്‍ ഉത്തരവിട്ട ലക്ഷ്മ ണയെ നീണ്ട 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞത്. നിയമപരവും ജനകീയവുമായ മനുഷ്യാവകാശ പോരാട്ടങ്ങളുടെ ഫലമായിട്ടാണ് സിബിഐ അന്വേഷണത്തിലൂടെ വര്‍ഗീസ് വധത്തിന് ഉത്തരവാദിയായ ഈ പൊലീസ് ഉദ്യോഗസ്ഥന്‍ നീതിപീഠത്തിന് മുന്നില്‍ എത്തിയത്.

കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച വര്‍ഗീസിന്റെ പൈശാചികമായ കൊലപാതകത്തിന്റെ സാഹചര്യങ്ങളെ വിശകലനം ചെയ്ത് സിബിഐ കോടതി നടത്തിയ നിരീക്ഷണം വളരെ പ്രസക്തമാണ്. നക്സല്‍ വേട്ടയുടെ മറവില്‍ നാല് പതിറ്റാണ്ടിന് മുമ്പ് വര്‍ഗീസിനെ പിടിച്ചുകൊണ്ടുപോയി പൊലീസ് കൊലപ്പെടുത്തുകയാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് സിബിഐ കോടതി ജഡ്ജി വിധിപ്രസ്താവനയില്‍ എഴുതിയത്; ""സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും ശൈശവദശയില്‍ യുവജനങ്ങള്‍ തൃപ്തരായിരുന്നില്ല. ഈ സാഹചര്യത്തില്‍ വളര്‍ന്നുവന്ന അനീതിയും അക്രമങ്ങളുമാണ് യുവജനതയെ നക്സല്‍ പ്രസ്ഥാനങ്ങള്‍ പോലെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് വഴിതിരിച്ചത്. എന്നാല്‍ രോഗത്തെ ചികിത്സിക്കേണ്ടതിന് പകരം രോഗിയെ കൊന്നൊടുക്കാനാണ് ശ്രമിച്ചത്. ഭരണഘടനാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളും നിയമം നടപ്പാക്കലും മികച്ച വിദ്യാഭ്യാസവും തൊഴില്‍സംരംഭങ്ങളും നല്‍കുന്ന മികച്ച രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്കേ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുവാന്‍ കഴിയൂ. എല്ലാ കാലത്തും സത്യത്തെ മൂടിവെക്കാനാവില്ല. ഒരിക്കല്‍ അത് പുറത്തുവരും"". കരുണാകരനെപോലുള്ള സ്വേച്ഛാധികാരികളായ ഭരണാധികാരികളുടെ സംരക്ഷണയിലും പരിലാളനയിലുമാണ് ലക്ഷ്മണ ഉള്‍പ്പെടെയുള്ള ക്രിമിനലുകളായ പൊലീസ് മേധാവികള്‍ നിയമത്തിന്റെ പിടിയില്‍ പെടാതെ നാല് ദശകത്തോളം കേരളത്തില്‍ വിലസിയത്. വര്‍ഗീസ് വധത്തിനുശേഷം അടിയന്തരാവസ്ഥയുടെ കിരാതനാളുകളില്‍ കേരളമാകെ കോണ്‍സന്‍ട്രേഷന്‍ കേമ്പുകള്‍ സൃഷ്ടിച്ചത്. 2010 ഒക്ടോബര്‍ 28ന് വര്‍ഗീസിന്റെ മരണത്തിന് കാരണക്കാരനായ ലക്ഷ്മണക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് എറണാകുളം സിബിഐ കോടതി ജഡ്ജി എസ് വിജയചന്ദ്രന്‍ എഴുതിയ വിധിന്യായത്തില്‍ വര്‍ഗീസിനെ വെടിവെച്ചുകൊല്ലുവാന്‍ മുന്‍ സിആര്‍പി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായര്‍ക്ക് ആജ്ഞ നല്‍കിയത് ലക്ഷ്മണയാണെന്ന് തെളിഞ്ഞതായി പ്രസ്താവിച്ചു.

""കേസിന്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലവും തെളിവുകളിലൂടെയും വിസ്താരത്തിലൂടെയും വെളിവായിരിക്കുകയാണ്. മാത്രമല്ല, ഇതൊരു കസ്റ്റഡി അതിക്രമവും കൊലപാതകവും കൂടിയാണെന്നും"" -കോടതി വ്യക്തമാക്കി. നാല് ദശകങ്ങള്‍ക്ക് മുമ്പ് നടന്ന അതിനിഷ്ഠുരമായ കൊലപാതകത്തെക്കുറിച്ചുള്ള സത്യം സ്വര്‍ണത്തളിക കൊണ്ട് ഇക്കാലമത്രയും മൂടിവെച്ചിരിക്കുകയായിരുന്നുവെന്ന് നിരീക്ഷിച്ച കോടതി സത്യത്തിന്റെ ആത്യന്തിക വിജയത്തെക്കുറിച്ചുള്ള പ്രത്യാശയോടെയാണ് വിധിന്യായത്തില്‍ ഇങ്ങനെ എഴുതിയത്: ""തീവ്രവാദിയോ ഭീകരവാദിയോ നക്സലൈറ്റോ ആരുമായിക്കൊള്ളട്ടെ, പ്രതിയെ കോടതിയില്‍ ഹാജരാക്കുവാന്‍ ചുമതലപ്പെട്ട പൊലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നതിന്റെ കുറ്റം കാലപ്പഴക്കത്തില്‍ ഇല്ലാതാവില്ല. ലിഖിത ഭരണഘടനയുള്ള രാജ്യത്ത് ദശാബ്ദങ്ങള്‍ പിന്നിട്ടെങ്കിലും കൊല ന്യായീകരിക്കപ്പെടുകയില്ല. എത്ര ക്രൂരകൃത്യം ചെയ്തവരായാലും ശിക്ഷിക്കാന്‍ അന്വേഷണ ഏജന്‍സി ആളല്ല. ഭരണഘടനയുടെ അന്തസ്സത്തയ്ക്കും നിയമവാഴ്ചക്കും സ്വാഭാവികനീതി നിയമങ്ങള്‍ക്കും മനുഷ്യ മനസ്സാക്ഷിക്കും നിരക്കുന്നതല്ല അത്"".

കസ്റ്റഡിമരണങ്ങളും വ്യാജഏറ്റുമുട്ടല്‍ കൊലപാതകങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗീസ് വധക്കേസില്‍ ലക്ഷ്മ ണയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ടുള്ള ഈ വിധിന്യായത്തിലെ നിരീക്ഷണങ്ങള്‍ അങ്ങേയറ്റം പ്രസക്തമാണ്. മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിച്ച് നിയമത്തിനതീതമായി പ്രവര്‍ത്തിക്കുന്ന ഭരണാധികാരികള്‍ക്കും ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കുമുള്ള ശക്തമായ താക്കീതായാണ് ജനാധിപത്യ വിശ്വാസികള്‍ ഈ വിധിയെ ആവേശപൂര്‍വം എതിരേറ്റത്. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന നിലയില്‍ 302-ാം വകുപ്പനുസരിച്ച് കൊലപാതകിയെന്ന് തെളിഞ്ഞ ലക്ഷ്മണക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് കേരളീയ സമൂഹം ആഗ്രഹിച്ചത്. എല്ലാ കുറ്റവാളികളായ പൊലീസുദ്യോഗസ്ഥര്‍ക്കും പാഠമാകേണ്ടതാണ് ഈ വിധി. അതിന്റെ അന്തസ്സത്തയെ തന്നെ നിരാകരിച്ചുകൊണ്ടാണ് ഇപ്പോള്‍ ജയില്‍ചട്ടത്തിലെ തടവുപുള്ളികള്‍ക്കനുകൂലമായ വ്യവസ്ഥയിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തി യുഡിഎഫ് സര്‍ക്കാര്‍ ലക്ഷ്മണയെ വിട്ടയച്ചത്. ജയില്‍മോചിതനായ ലക്ഷ്മണ മാധ്യമങ്ങള്‍ക്ക് മുമ്പില്‍വന്ന് ജുഡീഷ്യറിയെത്തന്നെ അധിക്ഷേപിക്കുകയാണ് ചെയ്തത്. തനിക്കെതിരായി നടന്ന ഗൂഢാലോചനയാണ് വര്‍ഗീസ് വധത്തില്‍ തന്നെ പ്രതിയാക്കിയതെന്നും തെളിവുകളില്ലാതെ സിബിഐ കോടതി ഏകപക്ഷീയമായി ശിക്ഷിക്കുകയായിരുന്നുവെന്നുമാണ് ലക്ഷ്മണ തട്ടിവിട്ടത്.

നമ്മുടെ നാട്ടിലൊരു ചൊല്ലുണ്ട്. അരിയും തിന്ന് ആളെയും കടിച്ച് പിന്നെയും നായ മുന്നോട്ട്. ഈ ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സിബിഐ കോടതി ജഡ്ജിക്കെതിരെ ലക്ഷ്മണ ആക്രോശിച്ചത്. ലക്ഷ്മണയുടെ വാദമനുസരിച്ച് പൊലീസ് അസോസിയേഷന്‍ നേതാക്കളും നക്സല്‍ നേതാക്കളും നടത്തിയ ഗൂഢാലോചനയുടെ ഫലമായി തനിക്കെതിരായി കെട്ടിച്ചമച്ചതാണ് ഈ കേസ്. രാമചന്ദ്രന്‍നായരെന്ന സിആര്‍പിഎഫ് കോണ്‍സ്റ്റബിളിനെ അതിന് കരുവാക്കുകയായിരുന്നുപോലും. 1970ല്‍ വര്‍ഗീസ് കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലാണെന്ന അച്ചുതമേനോന്‍ സര്‍ക്കാറിന്റെ പ്രചാരണം ക്രൂരമായ കസ്റ്റഡി മര്‍ദനങ്ങളെയും നിഷ്ഠുരമായ കൊലപാതകത്തെയും മറച്ചുവെക്കാനാണെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇ എം എസ് നിയമസഭയില്‍ ഉന്നയിച്ചതാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഈ ക്രൂരമായ കൊലപാതകത്തെയും ഭരണകൂട ഭീകരതയെയും കുറിച്ച് ഇ എം എസ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. അന്നത്തെ പ്രതിപക്ഷത്തിന്റെ ഈ ആവശ്യങ്ങളെല്ലാം ആഭ്യന്തരമന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ്കോയ നിരാകരിക്കുകയായിരുന്നു. മാത്രമല്ല അന്നത്തെ സിപിഐ(എംഎല്‍) ന്റെ മുഖപത്രമായ ലിബറേഷനില്‍ വര്‍ഗീസിനെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയതാണെന്ന പ്രതിപക്ഷ പ്രചാരണം അദ്ദേഹത്തിന്റ വിപ്ലവധീരതയെ അപമാനിക്കാനാണെന്ന് എഴുതി. ഇതിനെ കച്ചിത്തുരുമ്പാക്കിയാണ് വര്‍ഗീസിനെ കസ്റ്റഡിയില്‍വെച്ച് കൊലപ്പെടുത്തിയതാണെന്ന പ്രതിപക്ഷ ആരോപണത്തെ സര്‍ക്കാര്‍ നേരിട്ടത്. വര്‍ഗീസ് വധത്തിനെതിരെ ഉയര്‍ന്നുവന്ന ജനരോഷത്തില്‍പ്പെട്ടുഴലുന്ന അന്നത്തെ ആഭ്യന്തര വകുപ്പിനെ രക്ഷിക്കുവാന്‍ ഇത് (ലിബറേഷന്‍ റിപ്പോര്‍ട്ട്) ""സ്വര്‍ഗത്തില്‍ നിന്നെന്നപോലെ ഒരു വൈക്കോല്‍ തുരുമ്പ് പ്രത്യക്ഷപ്പെട്ടത് പോലെയായി"" എന്ന് അജിതയുടെ ഓര്‍മക്കുറിപ്പില്‍ പറയുന്നുണ്ട്. നക്സലൈറ്റുകളുടെ അതിതീവ്രവാദപരവും നിരുത്തരവാദപരവുമായ നിലപാടുകള്‍ വര്‍ഗീസ് വധമുള്‍പ്പെടെയുള്ള ഭരണകൂട ഭീകരതക്കെതിരായ ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചിരുന്നു. തീവ്രവാദപരവും വിഭാഗീയവുമായ നിലപാടുകള്‍ എങ്ങനെയാണ് ഭരണകൂടത്തിന് തന്നെ സഹായകരമാവുന്നതെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവം.

വര്‍ഗീസിന്റെ കൊലപാതകത്തിനുത്തരവാദിയായ ലക്ഷ്മണ ഇപ്പോള്‍ ഗൂഢാലോചനാ സിദ്ധാന്തവുമായി തനിക്കെതിരായി വിധിയെഴുതിയ ജഡ്ജിയെവരെ അധിക്ഷേപിക്കുന്നത് എത്ര വലിയ കുറ്റങ്ങള്‍ ചെയ്താലും തന്നെപ്പോലുള്ളവര്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ രക്ഷപ്പെടാന്‍ കഴിയുമെന്ന അഹന്താപൂര്‍ണമായ നിലപാടില്‍ നിന്നുകൊണ്ടാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കണ്ട് കോടതി ജീവപര്യന്തം തടവിന് വിധിച്ച ഒരു കുറ്റവാളിയെ വിട്ടയക്കുന്നതില്‍ ഒരു നീതീകരണവും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവര്‍ക്ക് കാണാന്‍ കഴിയില്ല. ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടതാണെന്ന പൊലീസ് രേഖ കെട്ടിച്ചമച്ചതാണെന്നും വര്‍ഗീസിനെ പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നുമുള്ള സത്യമാണ് 1998-ലെ രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തലിലൂടെ (ഏറ്റുപറച്ചില്‍) വ്യക്തമായത്. വര്‍ഗീസ് കേസിന്റെ വഴിത്തിരിവായിരുന്നു ഈ ഏറ്റുപറച്ചില്‍. 1970 ഫെബ്രുവരി 18നാണ് വയനാട്ടിലെ തിരുനെല്ലി കുമ്പാരകുനിയില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത വര്‍ഗീസിനെ വെടിവെച്ചുകൊന്നത്. ലക്ഷ്മണ, വിജയന്‍ തുടങ്ങിയ മേലുദ്യോഗസ്ഥന്മാരുടെ ഭീഷണിക്കും സമ്മര്‍ദത്തിനും വഴങ്ങി താന്‍ വര്‍ഗീസിനെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നതായിരുന്നു രാമചന്ദ്രന്‍നായരുടെ ഏറ്റുപറച്ചില്‍.

ഇതേതുടര്‍ന്ന് ഈ കേസിന്റെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് 4 പെറ്റീഷനുകള്‍ ഹൈക്കോടതിയുടെ പരിഗണനക്ക്വന്നു. വര്‍ഗീസിന്റെ സഹോദരന്‍ എ തോമസ്, കൊച്ചിയിലെ നിയമവേദി, വര്‍ഗീസിന്റെ സന്തതസഹചാരിയായിരുന്ന ചോമന്‍ മൂപ്പന്‍, സിപിഐ(എംഎല്‍) റെഡ് ഫ്ളാഗ് സംസ്ഥാനകമ്മിറ്റി, എം ദിവാകരന്‍ തുടങ്ങിയവരായിരുന്നു ഹരജി നല്‍കിയത്. ഈ കേസില്‍ 1999 ജനുവരി 11ന് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ കക്ഷി ചേര്‍ന്നു. 1999 ജനുവരി 27ന് ജസ്റ്റിസ് സി എസ് രാജന്റെ ബെഞ്ച് കേസ് സിബിഐക്ക് വിടാനുള്ള വിധി പ്രസ്താവിച്ചു. ലക്ഷ്മണ കുറ്റപ്പെടുത്തുന്നത് പോലെ തെളിവുകളില്ലാതെ സാമൂഹ്യസമ്മര്‍ദത്തിന്റെ ഫലമായി സിബിഐ കോടതി ശിക്ഷ വിധിക്കുകയായിരുന്നില്ല. സിബിഐ കോടതിയില്‍ ഹാജരാക്കിയ 45 രേഖകളും കേസിലെ 72 സാക്ഷികളില്‍ 31 പേരെയും പരിശോധിക്കുകയും വിസ്തരിക്കുകയും ചെയ്തു. വളരെ സംഭവബഹുലമായിരുന്നു കേസിന്റെ വിചാരണകാലം. 2002 ഡിസംബര്‍ 11നാണ് സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഇതിനിടയില്‍ കേസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്നാംപ്രതി പി വിജയന്‍ സുപ്രീംകോടതിയെ സമീപിച്ചു. അദ്ദേഹത്തിന്റെ ഹരജി സുപ്രീംകോടതി തള്ളുകയാണുണ്ടായത്.

2010 ഏപ്രില്‍ 7ന് സിബിഐ സ്പെഷല്‍ കോടതി മുമ്പാകെ കേസിന്റെ വിചാരണ ആരംഭിച്ചു. രണ്ടാം പ്രതി മുന്‍ ഐജി ലക്ഷ്മണ, മൂന്നാംപ്രതി മുന്‍ ഡിജിപി പി വിജയന്‍ എന്നിവരാണ് വിചാരണ നേരിട്ട പ്രതികള്‍. വര്‍ഗീസിനെ കൈകള്‍ പിന്നില്‍കെട്ടി കൊണ്ടുപോകുന്നത് കാണുകയും പിറ്റേ ദിവസം മൃതശരീരം തിരിച്ചറിയുകയും ചെയ്ത തിരുനെല്ലിയിലെ പ്രഭാകരവാര്യര്‍, വര്‍ഗീസിന്റെ മൃതശരീരം പൊതിഞ്ഞ് വാനില്‍ കയറ്റിയ ആദിവാസിയായ കരിമ്പന്‍, കൈ കെട്ടി കൊണ്ടുപോകുന്നത് കാണുകയും മൃതശരീരം തിരിച്ചറിയുകയുംചെയ്ത ജോഗി തുടങ്ങിയവരെ കോടതി വിസ്തരിച്ചു. വര്‍ഗീസിന്റെ സഹോദരന്‍ എ തോമസ്, വര്‍ഗീസിനെ വെടിവെയ്ക്കുവാന്‍ രാമചന്ദ്രന്‍നായരെ ലക്ഷ്മണ നിര്‍ബന്ധിച്ചത് കാണുകയും വെടിവെപ്പിന് സാക്ഷിയാവുകയും ചെയ്ത സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് ഹനീഫ തുടങ്ങിയവരെയെല്ലാം കോടതി വിസ്തരിച്ചു. ഇപ്പോള്‍ ലക്ഷ്മണ പറയുന്നത് മുഹമ്മദ് ഹനീഫയുടെ മൊഴി തെളിവായെടുത്തത് ശരിയായില്ലെന്നാണ്. വര്‍ഗീസിനെ പച്ചക്ക് പിടിച്ചുകൊണ്ടുപോകുമ്പോള്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് താന്‍ കരുതിയതെന്നും കണ്ണും കൈയും കെട്ടി പാറയില്‍ ചാരിനിര്‍ത്തി വെടിവെച്ചുകൊല്ലുന്നത് ചിന്തിക്കുവാന്‍ പോലും കഴിയുമായിരുന്നില്ലെന്നാണ് ഹനീഫ പറഞ്ഞത്. ലക്ഷ്മണയും വിജയനും ദൂരെ മാറിനിന്ന് ഇതിനെല്ലാം നേതൃത്വം കൊടുക്കുകയായിരുന്നു. ലക്ഷ്മണയുടെ ആജ്ഞയനുസരിച്ചാണ് രാമചന്ദ്രന്‍നായര്‍ വെടിവെച്ചതെന്നാണ് ഹനീഫയുടെ മൊഴി. കൊന്നശേഷം നാടന്‍തോക്ക് കൊണ്ടുവന്ന് വര്‍ഗീസിന്റെ കൈയില്‍ പിടിപ്പിക്കുകയായിരുന്നു. താന്‍ നിര്‍ദേശിച്ച് നടത്തിയ കൊലപാതകത്തിന് ഉത്തരവാദി രാമചന്ദ്രന്‍ നായരും ഹനീഫയുമാണെന്ന് പറഞ്ഞ് ഇപ്പോള്‍ പുതിയ ഗൂഢാലോചനക്കഥയുണ്ടാക്കുകയാണ്. സിആര്‍പിഎഫുകാര്‍ നടത്തിയ വെടിവെപ്പിന് എനിക്ക് ഉത്തരവ് നല്‍കാന്‍ പറ്റില്ലെന്നാണ് ഈ നരാധമന്‍ മനസ്സാക്ഷിക്കുത്തില്ലാതെ തട്ടിവിടുന്നത്. എല്ലാവിധ നിയമങ്ങള്‍ക്കും വിരുദ്ധമായി നടത്തിയ നിഷ്ഠുരമായ കൊലപാതകം നക്സല്‍വേട്ടയുടെ മറവില്‍ അരങ്ങേറിയ ഭരണകൂട ഭീകരതയുടെ ഫലമായിരുന്നു.

രാമചന്ദ്രന്‍നായരുടെ ഏറ്റുപറച്ചില്‍ പൊങ്ങച്ചക്കാരന്റെ പുലമ്പലാണെന്നും കേസിലെ സാഷികള്‍ സിബിഐക്ക് നല്‍കിയ മൊഴികളും കോടതിയില്‍ നല്‍കിയ മൊഴികളും തമ്മില്‍ വ്യത്യാസമുണ്ടെന്നാണല്ലോ ലക്ഷ്മണക്ക് വേണ്ടി ഹാജരായ പ്രഗത്ഭരായ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ ബാധ്യസ്ഥരായ ഭരണകൂടത്തിലെ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ നീചകൃത്യത്തിന് പരമാവധി ശിക്ഷ നല്‍കണമെന്നാണ് സിബിഐ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വൈക്കം ആര്‍ പുരുഷോത്തമന്‍ നായര്‍ വാദിച്ചത്. വധശിക്ഷ ലഭിക്കാവുന്ന പൊങ്ങച്ചം ആരും നടത്താറില്ലെന്നും രാമചന്ദ്രന്‍നായരുടെ കുറ്റമൊഴി പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കാട്ടിനകത്ത് പൊലീസല്ലാതെ സ്വതന്ത്ര സാക്ഷികളുണ്ടാവുക എളുപ്പമല്ലെന്നും എല്ലാ സാക്ഷികളെയും വിസ്തരിക്കേണ്ടതില്ലെന്നും സാങ്കേതിക തെളിവുകളേക്കാള്‍ സാഹചര്യ തെളിവുകളെയും സാക്ഷിമൊഴികളെയുമാണ് കണക്കിലെടുക്കേണ്ടതെന്നും സുപ്രീംകോടതി വിധികളനുസരിച്ച് പ്രോസിക്യൂഷനും വാദിച്ചു. വെടിവെക്കുന്നതിന് ദൃക്സാക്ഷിയായ ഹനീഫയും വര്‍ഗീസിനെ കസ്റ്റഡിയിലെടുക്കുന്നത് കാണുകയും മൃതശരീരം തിരിച്ചറിയുകയും ചെയ്ത ആദിവാസികളും ഈ കുറ്റകൃത്യത്തിനുള്ള ആധികാരികതക്ക് അസന്ദിഗ്ധമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

മേലുദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്ന് കുറ്റകൃത്യം ചെയ്ത രാമചന്ദ്രന്‍നായര്‍ അനുഭവിച്ച മാനസിക വ്യഥയാണ് അവസാന ഘട്ടത്തിലെങ്കിലും സത്യം തുറന്നുപറയാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചത്. കുറ്റബോധം സൃഷ്ടിച്ച അഗാധമായ പ്രയാസങ്ങളില്‍നിന്നുള്ള വിമുക്തിയായിരുന്നു രാമചന്ദ്രന്‍ നായരുടെ ഏറ്റുപറച്ചില്‍. സുപ്രീംകോടതിയുടെ ശ്രദ്ധേയമായ ആ വിധിപ്രസ്താവം ഓര്‍മിപ്പിച്ചുകൊണ്ടാണ് സിബിഐ കോടതി ജഡ്ജി ലക്ഷ്മണക്ക് ശിക്ഷ വിധിക്കുന്നത്. ""പൊലീസ് അതിക്രമങ്ങളും കസ്റ്റഡിയിലുള്ള പ്രതികളെ കൊലപ്പെടുത്തുന്നതും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഇവ ഉന്മൂലനം ചെയ്യുവാന്‍ സര്‍ക്കാര്‍ നടപടികളെടുത്തില്ലെങ്കില്‍ നിയമവാഴ്ച വെറും പ്രഹസനമാവുകയും ജനങ്ങള്‍ക്ക് സര്‍ക്കാറിലും ജനാധിപത്യത്തിലുമുള്ള വിശ്വാസം തകരുകയും ചെയ്യും"" എന്നും ""പൊലീസിന്റെ ക്രൂരവും മൃഗീയവുമായ പ്രവൃത്തികള്‍ ജനങ്ങളുടെ മനസ്സില്‍ ആഴത്തിലുള്ള മുറിപ്പാടുകള്‍ സൃഷ്ടിക്കുന്നുവെന്നും"" കോടതി നിരീക്ഷിച്ചു. നീതിന്യായവ്യവസ്ഥയെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് ഭരണകൂട ഭീകരത എല്ലാ കാലത്തും ആവര്‍ത്തിക്കുന്നതെന്നും അതിന് കടിഞ്ഞാണിടാന്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നുമെന്നാണ് വര്‍ഗീസ് കേസിന്റെ വിധിപ്രസ്താവം അടിവരയിട്ടത്. ഇപ്പോള്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങിയ ലക്ഷ്മണ നീതിന്യായവ്യവസ്ഥയെ അധിക്ഷേപിക്കുകയാണ്. തന്റെ സഹജമായ ക്രിമിനല്‍ മനോഭാവം നിയമത്തിന് അതീതനാണെന്ന അഹന്താപരമായ നിലപാട് പുറത്തെടുക്കുകയാണ്.

ലക്ഷ്മണയുടെ പൂര്‍വചരിത്രം ഒരുപക്ഷേ ഇന്നത്തെ തലമുറക്ക് കേട്ടറിവ് മാത്രമാണ്. കേരളത്തിലെ ഭരണകൂട ഭീകരതയുടെ ചരിത്രത്തോട് ചേര്‍ന്നുനില്‍ക്കുന്ന കറുത്ത നാമങ്ങളില്‍ ഒന്നാണ് ലക്ഷ്മണയുടേത്. 1969ല്‍ ആദ്യത്തെ ആന്റി നക്സല്‍ സ്ക്വാഡ് രൂപീകരിക്കുമ്പോള്‍ അതിലംഗമായിരുന്നു ലക്ഷ്മണ. ജയറാം പടിക്കലിന്റെ നേതൃത്വത്തില്‍ മധുസൂദനന്‍, മുരളി കൃഷ്ണദാസ്, ലക്ഷ്മണ തുടങ്ങിയവര്‍ നേതൃത്വം കൊടുത്ത ആ സംഘം മൂന്നാംമുറ പ്രയോഗങ്ങളുടെയും ലോക്കപ്പ് പീഡനങ്ങളുടെയും ആവിഷ്കര്‍ത്താക്കളായിരുന്നു. കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത ഐക്യമുന്നണി സര്‍ക്കാറിന്റെ സംരക്ഷണയിലാണ് ഈ ക്രിമിനല്‍സംഘം കേരളമാകെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ സ്ഥാപിച്ചത്. അറസ്റ്റ് ചെയ്യാന്‍ തെളിവുകള്‍ വേണ്ട, ആരെയും അറസ്റ്റ് ചെയ്യാം, കോടതിയില്‍ ഹാജരാക്കേണ്ട, ആരോടും മറുപടി പറയേണ്ട എന്ന രീതിയില്‍ നിയമവാഴ്ചക്ക് അതീതമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സാണ് ഈ സ്ക്വാഡിന് നല്‍കിയത്.

തിരുവനന്തപുരം പേട്ടക്കടുത്ത് ഇവര്‍ സ്ഥാപിച്ച കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് കക്കയം ഉള്‍പ്പെടെയുള്ള അടിയന്തരാവസ്ഥയിലെ പീഡനകേന്ദ്രങ്ങളുടെ പരീക്ഷണകേന്ദ്രമായിരുന്നു. ലോക്കല്‍ പൊലീസിലെ ഏറ്റവും ഭീകരരായ മര്‍ദകവീരന്മാരെ തെരഞ്ഞുപിടിച്ച് കേമ്പിലെത്തിച്ച് പരിശീലനം നല്‍കുകയായിരുന്നു. ഉരുട്ടലടക്കമുള്ള മര്‍ദനമുറകള്‍ പഠിപ്പിക്കുകയായിരുന്നു. പേട്ടയിലെ ക്യാമ്പില്‍ മര്‍ദനമേറ്റ് മൃതപ്രായരായ നിരപരാധികളുടെ വൃഷണം പിടിച്ചുഞെരിച്ച് അവര്‍ വേദനകൊണ്ടു പുളയുമ്പോള്‍ ഭ്രാന്തമായ അട്ടഹാസത്തോടെ ആഹ്ലാദിക്കുക ലക്ഷ്മണയുടെ പതിവ് വിനോദമായിരുന്നത്രേ. ഇത്തരം ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് ഓരോ ട്രേഡ്മാര്‍ക്ക് മര്‍ദനമുറയുമുണ്ടായിരുന്നുവെന്ന് അവരുടെ മൃഗീയതകള്‍ക്ക് ഇരകളാക്കപ്പെട്ട പലരും പറഞ്ഞിട്ടുണ്ട്.

അടിയന്തിരാവസ്ഥക്ക് ശേഷം രാജന്‍കേസില്‍ വിചാരണ നേരിട്ടപ്പോള്‍ ജയറാം പടിക്കലും ലക്ഷ്മണയുമെല്ലാം ഞങ്ങള്‍ മക്കളെപ്പോലും തല്ലാത്തവരാണെന്ന് വിലപിച്ചിരുന്നു. മലയാളിയുടെ ഓര്‍മകളില്‍ ഭീതി പടര്‍ത്തിയ അടിയന്തരാവസ്ഥ ഉള്‍പ്പെടെയുള്ള കരാളദിനങ്ങളില്‍ ലോക്കപ്പ് മുറികളില്‍ മനുഷ്യരെ പച്ചയായി പിച്ചിച്ചീന്തിയവരാണിവര്‍. കക്കയം കേസിന്റെ നേരിട്ടുള്ള ഉത്തരവാദിത്തം ലക്ഷ്മണക്കായിരുന്നു. ഇവരുടെ സ്കോട്ട്ലണ്ട് യാര്‍ഡ് ശാസ്ത്രീയ മുറകള്‍ പൈശാചികമായ മര്‍ദനമുറകളല്ലാതെ മറ്റൊന്നുമായിരുന്നില്ല. കലാകൗമുദിയിലും മലയാളം വാരികയിലും 1997ല്‍ ജയറാംപടിക്കല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഇവരുടെ മനസ്സിലിരിപ്പ് വ്യക്തമാക്കിത്തരുന്നതാണ്.

അടിയന്തരാവസ്ഥ ഒരു 10 വര്‍ഷം നീണ്ടുകിട്ടിയിരുന്നെങ്കില്‍ കേരളത്തില്‍നിന്ന് കമ്യൂണിസ്റ്റുകാരെ വേരൊടെ പറിച്ചുകളയുമായിരുന്നുവെന്നാണ് പടിക്കല്‍ ധിക്കാരപൂര്‍വം പറഞ്ഞത്. കമ്യൂണിസത്തില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന വലതുപക്ഷശക്തികളുടെ എക്കാലത്തെയും മാനസപുത്രന്മാരാണ് ഈ പൊലീസ് മേധാവികള്‍. കോടതി ശിക്ഷിച്ച ലക്ഷ്മണയെ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗപ്പെടുത്തി മോചിപ്പിച്ച യുഡിഎഫ് സര്‍ക്കാര്‍ കുറ്റവാളികളും തങ്ങളുടെ ഇംഗിതമനുസരിച്ച് എതിരാളികളായ രാഷ്ട്രീയ പ്രവര്‍ത്തകരെ വേട്ടയാടുന്നവരുമായ പൊലീസ് മേധാവികള്‍ക്ക് ആത്മവിശ്വാസം പകരുകയാണ്. ഏത് നീതിന്യായ സംവിധാനം ശിക്ഷ നല്‍കിയാലും തങ്ങളുടെ ഭരണാധികാരം എവിടെയും എല്ലാകാലത്തും നിങ്ങളുടെ രക്ഷക്ക് ഉണ്ടാവുമെന്ന സന്ദേശം നല്‍കുകയാണ്. നിയമവാഴ്ചക്കും മനുഷ്യാവകാശങ്ങള്‍ക്കും ഭീഷണിയായിത്തീരുന്ന പൊലീസ് മേധാവികളെ എല്ലാകാലത്തും ഞങ്ങള്‍ സംരക്ഷിച്ചുകൊള്ളുമെന്ന സന്ദേശം. കോടതി ശിക്ഷിച്ചാലും നിയമത്തിന്റെ പഴുതുകളുപയോഗിച്ച് രക്ഷപ്പെടുത്തുമെന്ന സന്ദേശമാണ് നല്‍കുന്നത്.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക

അന്നവര്‍ നക്സല്‍ വേട്ടക്ക് കൂട്ടുനിന്നു

ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും..

No comments: