Friday, June 28, 2013

രണ്ടെന്നു കണ്ടളവില്‍ ഇണ്ടല്‍

ടാഡി ഷാപ്പ് നമ്പ്ര 32ല്‍ വിളമ്പുകാരന്‍ നാണു അസ്വസ്ഥനായിരുന്നു. പല രീതിയില്‍ നാണു ആലോചിച്ചു. ഉപനിഷത്തുകള്‍, വേദങ്ങള്‍, ഇതിഹാസങ്ങള്‍ വഴി ഭഗവദ്ഗീതയിലെത്തി. ഇല്ല. ഒരു മാര്‍ഗവും തെളിയുന്നില്ല. കര്‍മ മാര്‍ഗം, ജ്ഞാന മാര്‍ഗം, മോക്ഷമാര്‍ഗം... അരിച്ചുപെറുക്കി. അകന്നു നില്‍ക്കുന്നു മോചന മാര്‍ഗം. സാംഖ്യം, യോഗം, ആരണ്യകം വഴിയും അന്വേഷിച്ചു നോക്കി. അടഞ്ഞുതന്നെ കിടക്കുന്നു മോക്ഷമാര്‍ഗം.

അവസാനത്തെ ആശ്രയമായി അദൈ്വതത്തിലെത്തി. ശൂന്യം. ഉത്തരമില്ല. സ്വന്തം ചിന്തകളുടെ തടവുമുറിയില്‍ നാണു കടുത്ത പീഡനം അനുഭവിച്ചു. ഒടുവില്‍ നാണു മാനേജരുടെ അടുത്തെത്തി. "എനിക്ക് ഇന്ന് അടിയന്തര ലീവ് വേണം." ശരാശരി നിലവാരം മാത്രമുള്ള മാനേജര്‍ ഒട്ടും ബുദ്ധിപരമല്ലാതെ ചോദിച്ചു. "എന്തിന്?" പൊള്ളയായ ചോദ്യത്തില്‍ നാണുവിന് സഹതാപം തോന്നിയെങ്കിലും തന്റെ ബുദ്ധിപരമായ ഔന്നത്യം പുറത്തു പ്രകടിപ്പിക്കാതെ വിനയാന്വിതനായി പറഞ്ഞു. "ആവശ്യോണ്ട.്" "അതുമനസ്സിലായി. എന്താണെന്നാണ് അറിയേണ്ടത്?"

താഴ്ന്ന നിലവാരത്തിലുള്ള ഉത്തരംകൊണ്ട് ഇത്തരം ആളുകളുടെയടുത്ത് പിടിച്ചു നില്‍ക്കാനാവില്ല എന്ന് നാണുവിന് മനസ്സിലായി. അടവ് മാറ്റി. "വെളിപ്പെടുത്താനാവില്ല." "ഓഹോ !" മാനേജര്‍ക്ക് ദേഷ്യംവന്നു. ഉടുതുണിക്ക് മറുതുണിയില്ലാതെ എന്റെ ഔദാര്യംകൊണ്ട് മാത്രം ഇവിടെ പാത്രം കഴുകാന്‍ നിറുത്തുകയും എന്റെതന്നെ സ്വാധീനമുപയോഗിച്ച് അവസരം കിട്ടിയപ്പോള്‍ വിളമ്പുകാരനായി സ്ഥാനക്കയറ്റം കൊടുക്കകയും ചെയ്ത എന്നോടാണോ ഇവന്റെ ധിക്കാരം.

"പഴമൊഴി വഴക്കപ്രകാരം പാല് തന്ന കൈക്കാണോടാ കടി." മാനേജര്‍ ചരിത്രം വിളമ്പി. നാണു അക്ഷോഭ്യനായി. വര്‍ത്തമാന യാഥാര്‍ഥ്യങ്ങളെ നേരിടാനാവാതെ ഭൂതകാലത്തിന്റെ നിലവറയില്‍ ഒളിസങ്കേതങ്ങള്‍ തേടുന്ന ബുദ്ധിശോഷണമുള്ള ഇവറ്റകള്‍ പണ്ഡിതനായ എനിക്ക് ശത്രു പോലുമല്ല എന്ന മട്ടിലായിരുന്നു ആ അക്ഷോഭ്യത്തിന്റെ നില്‍പ്. മാനേജരുടെ ചരിത്രപ്രഖ്യാപനങ്ങള്‍ക്കു ശേഷവും നാണു തന്റെ നിലപാടില്‍ ഉറച്ചുനിന്നു. മാനേജര്‍ ആവര്‍ത്തിച്ചു. "പറയൂ, എന്തിനാ ലീവ്?"

"രാഷ്ട്രീയവും മതപരവുമായ കാരണത്താല്‍ അതിന്റെ ഉള്ളടക്കം വെളിപ്പെടുത്താനാവില്ല". ഇപ്പോള്‍ മാനേജര്‍ ശരിക്കും വിരണ്ടു. ശബ്ദം താണു. താണുവീണുകേണു. "നാണൂ... നീ ഇപ്പോള്‍ എവിടെയാണ്?" നാണു അഭിമാനംകൊണ്ട് ഒന്നു വളഞ്ഞു. "നാം എങ്ങോട്ടേക്കാണ് ഒഴുകുന്നതെന്ന് നമുക്കുപോലും അറിയില്ല. ഈ സംസാരസാഗരത്തില്‍, ഈ മായാ പ്രപഞ്ചത്തില്‍, ഈ ബ്രഹ്മാണ്ഡകോടിയില്‍... കാമക്രോധമദലോഭങ്ങള്‍ തേടി... ആര്‍ത്തി പൂണ്ട്..."

"നിര്‍ത്തു നാണു. നാം ഈശ്വരചൈതന്യമെന്തെന്ന് മനസ്സിലാക്കുന്നു. ആവശ്യത്തിന് ലീവെടുക്കൂ. ലക്ഷ്യപ്രാപ്തി കൈവരിച്ചിട്ട് മതി ഇനി ഷാപ്പിലെ കാര്യങ്ങള്‍..." മാനേജര്‍ പറഞ്ഞു. "എങ്കില്‍ മാനേജര്‍ജി നാം യാത്ര തുടങ്ങട്ടെ...." "എങ്ങോട്ടേക്കാണെന്ന് ചോദിച്ചാല്‍ കോപിക്കുമോ ആവോ..." " ഇല്ല ഭക്താ... നാം യാത്രയിലാണ്..." "ഷാപ്പ് മുതലാളി ചോദിച്ചാല്‍ ഞാന്‍ എന്തുപറയും?"

"യാത്രയിലാണെന്ന് പറഞ്ഞേക്കൂ" "എങ്ങോട്ടേക്ക്?" "നാം ഉത്തരങ്ങള്‍ തേടി പുറപ്പെടുകയാണ്". " കിഴക്കെത്തലയ്ക്കല്‍ വേലായുധന്റെ മകന്‍ നാണു എന്ന നാണുക്കുട്ടന്‍ എന്നു മുതലാണ് സിദ്ധാര്‍ഥ രാജകുമാരനായത്?"

"തുടക്കവും ഒടുക്കവും ഒരിക്കലും ഒരുപോലെയാവില്ല മാനേജര്‍ജി. നാം ജനിക്കുമ്പോള്‍ ഉള്ളതു പോലെയാണോ മരിക്കുമ്പോള്‍? എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാവുന്നു, ശരീരത്തിലും മനസ്സിലും. ഒന്നും നമ്മുടെ കൈകളിലല്ല മാനേജര്‍ജി. അല്‍പനായ മനുഷ്യന്‍ അങ്ങനെ അഹങ്കരിക്കുന്നു. നാം പറഞ്ഞിട്ടാണോ വേനലും മഴയുമുണ്ടാവുന്നത്. നാം പറഞ്ഞിട്ടാണോ പ്രളയവും കൊടുങ്കാറ്റും ഉണ്ടാവുന്നത്?" "എല്ലാം ഈശ്വരനിശ്ചയം.

ഈ പ്രപഞ്ചത്തിന് ഒരു ചൈതന്യമുണ്ടെന്നും ആ ചൈതന്യമാണ് എല്ലാത്തിനും നിദാനമെന്നും മനസ്സിലാക്കുന്നവന്‍ മുക്തി പ്രാപിക്കുന്നു. അല്ലാത്തവന്‍ ഇഹലോകസുഖങ്ങളില്‍ ആറാടി ആ അനശ്വര ചൈതന്യമെന്തെന്ന് മനസ്സിലാക്കാതെ ജരാനരകള്‍ ബാധിച്ച് നാനാവിധ പീഡനങ്ങളിലൂടെ കടന്നുപോവുന്നു."

"നീചമായ ആത്മാവിനെ അഥവാ അപരാപ്രകൃതിയെ ഉച്ചമായ ആത്മാവിനാല്‍ അഥവാ ദിവ്യപ്രകൃതികൊണ്ട് ജയിച്ച് ഈശ്വരനില്‍ ജീവിക്കാന്‍ പഠിക്കുക. ആത്മശുദ്ധി നേടി ദിവ്യമായ ഒരു ജീവിതം നയിക്കുക..." " നാണൂ... നീയിതൊക്കെ എങ്ങനെ പഠിച്ചെടാ..?" " ഗതികെട്ടാല്‍ ഏതു പുലിയും എന്തുംചെയ്യും എന്ന് മനസ്സിലാക്കൂ മാനേജര്‍ശിഷ്യാ..." "നീ ഇവിടെ വിളമ്പേണ്ടവനല്ല..." "അല്ല... നാം ദേവലോകത്തെ വിളമ്പുകാരനാവേണ്ടതാണ്. ഖരദ്രാവകങ്ങളല്ല മാനേജര്‍ജി ജ്ഞാനമാണ് നാം വിളമ്പേണ്ടത്... ഇഹലോകത്തിലെ എല്ലാ സുഖസൗകര്യങ്ങളും നാം ത്യജിക്കുന്നു. ഉത്തരം തേടിയുള്ള നമ്മുടെ യാത്ര തുടങ്ങുന്നു.

ഡി എ കുടിശ്ശിക അനുവദിച്ചാല്‍ പിടിച്ചുവയ്ക്കരുത് മാനേജര്‍ജി.. " "നാണുശ്രീ എന്തിനാണ് അങ്ങ് ഉത്തരം തേടുന്നത്?" "പറഞ്ഞുവല്ലോ... അത് രാഷ്ട്രീയവും മതപരവുമാണ്... ജ്ഞാനോദയം നേടിയ ശേഷം കിട്ടിയ ജ്ഞാനത്തില്‍ നിന്ന് ഞാന്‍ കുറച്ചു തരാം..." നാണു ഇറങ്ങി. ഗൃഹസ്ഥാശ്രമത്തില്‍ നിന്നും വാനപ്രസ്ഥത്തിലേക്കെന്ന മട്ടിലായിരുന്നു യാത്ര. കര്‍മകാണ്ഡപര്‍വങ്ങളിലൂടെ ജ്ഞാനകാണ്ഡപര്‍വം നേടി മോക്ഷകാണ്ഡപര്‍വം പൂകാനുള്ള യാത്ര. ഒരു തപോവനത്തിലേക്കാണ് യാത്ര. തപോവന്‍ ഹൗസ് എന്നാണ് ശരിക്കും വിലാസം. അവിടെ ഗുരുജിയുണ്ട്. പൂര്‍വാശ്രമം ഉപേക്ഷിച്ചപ്പോള്‍ പുതിയ പേര് സ്വീകരിച്ചില്ല. ഗുരുജി എന്ന് തന്നെ വിളിക്കപ്പെടാനാണ് ആഗ്രഹിച്ചത്. ഒറ്റ നാമം മാത്രമേയുള്ളൂ. അത് ഈശ്വരനാമം മാത്രമാണെന്ന് ഗുരുജി വിശ്വസിക്കുന്നു.

സര്‍വരോഗസംഹാരിയാണ് ഗുരു. സമസ്തസംശയങ്ങള്‍ക്കും ഉത്തരം. ജ്ഞാനഗോപുരം. നാണു തപോവനത്തിന്റെ പടിക്കലെത്തി. കാവല്‍ക്കാരന്‍ നോക്കിയതുപോലുമില്ല... നാണു തോറ്റുകൊടുത്തില്ല. അര്‍ജുനവിഷാദയോഗത്തിലെ ആദ്യ ശ്ലോകം ചൊല്ലി. "ധര്‍മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ മാമകാഃ പാണ്ഡവാശ്ചൈവ കിമകുര്‍വത സഞ്ജയ" അതോടെ കാവല്‍ക്കാരന്‍ തലപൊക്കി. "കിം?" "ഗുരുജിയെ ഒന്നു ദര്‍ശിക്കണം" "കണ്‍സല്‍ട്ടിങ് സമയം കഴിഞ്ഞു." "അരുത്. സ്വാമിപാദ ദര്‍ശനത്തിനു വേണ്ടി കാതങ്ങള്‍ താണ്ടി, പരിക്ഷീണനായി വരികയാണ്. അടിയനെ തടുക്കരുത്. ദൂരെ നിന്നെങ്കിലും കണ്ട് സായൂജ്യമടയാന്‍ അനുവദിച്ചാലും..."

"വെറുതെ ദര്‍ശനം മാത്രം മതിയോ?" " എന്താണാവോ അങ്ങനെ ചോദിക്കാന്‍?" " ഓരോന്നിനും ഓരോ ചാര്‍ജുണ്ട്" " തരപ്പെട്ടാല്‍ ഒരു ഡിസ്കഷന്‍ കൂടി വേണം." കാവല്‍ക്കാരന് ദക്ഷിണ കൊടുത്തു. പണം ഇരുകണ്ണിലും മുത്തി പോക്കറ്റിലിട്ട് ഉരുവിട്ടു. "ഓം ശാന്തി... ഓം ശാന്തി..." തപോവനത്തിന്റെ പൂമുഖത്തെത്തി. കോളിങ് ബെല്ലടിച്ചു. പരിചാരകന്‍ വന്നു. "ന്താ..?"

"ഒരു പുണ്യദര്‍ശനം വേണം" "ഗുരുജി ധ്യാനത്തിലാണ്." "എപ്പ്ളാ ഉണരുക?" "പറയാനാവില്ല. ചിലപ്പോള്‍ അത് ഉഗ്രതപസ്സിലേക്കും വീഴും.." "അപ്പോ.." "..ന്നാലും കാപ്പിക്കുള്ള സമയമാവുമ്പോ എഴുന്നേല്‍ക്കും." "എന്നാല്‍ അടിയന്‍ ഇവ്ടെ കാത്തിരിക്കാം." "വായിക്കാന്‍ ഇതിഹാസങ്ങളെന്തെങ്കിലും..?"

"വേണ്ട... അടിയന്‍ ചിന്തിച്ചോളാം" "സബ്ജെക്റ്റെന്താ?" "ദൈ്വതാദൈ്വതങ്ങളെ കുറിച്ചാണ്" "ശരി. ആയിക്കോളൂ" പരിചാരകന്‍ പോയി. നാണു ചിന്ത തുടങ്ങി. എപ്പോഴാണെന്നറിയില്ല. പരിചാരകന്‍ എത്തി. അറിയിച്ചു. "സജ്ജമാവുക... ഗുരുജി എഴുന്നള്ളാറായി..." നാണു ജാഗ്രത്തായി. ഗുരുജി പ്രത്യക്ഷനായി.

നാണു ആ ചേവടികളില്‍ വന്ദിച്ചു. പിന്നെ സാഷ്ടാംഗം പ്രണമിച്ചു. ഗുരുജി നിഷ്കാമനായി സംതൃപ്തി രേഖപ്പെടുത്തി. എഴുന്നേല്‍ക്കും മുമ്പ് നാണു ഒരു കാച്ച്കാച്ചി. "മൂകം കരോതി വാചാലം പങ്ഗും ലംഘയതേ ഗിരിം യത് കൃപാ തപഹം വന്ദേ പരമാനന്ദ മാധവം." മലയാളത്തില്‍ വ്യാഖ്യാനം കൂടി പറഞ്ഞാണ് നാണു എഴുന്നേറ്റത്. " ഏതൊരു ദേവന്റെ കൃപ മൂകനെ വാചാലനാക്കുന്നുവോ, മുടന്തനെ മലകടത്തുന്നുവോ പരമാനന്ദസ്വരൂപനായ ആ മാധവനെ ഞാന്‍ വന്ദിക്കുന്നു." ഗുരുജി മനസ്സില്‍ കുറിച്ചു. "ഡാ... ഇവന്‍ വേന്ദ്രന്‍" പിന്നെ വാത്സല്യപൂര്‍വം ചോദിച്ചു. "പറയൂ.. ഭക്താ... എന്താ നിന്റെ സംശയങ്ങള്‍?"

നാണു എഴുന്നേറ്റു. വിനയപൂര്‍വം ചോദിച്ചു. "തേര് ഒരു പുരാണവാഹനമാണോ ഗുരോ?" "എന്താ സംശയം. നമ്മുടെ ദേവന്മാര്‍ അതിലല്ലേ സഞ്ചരിച്ചിരുന്നത്." " അതില്‍ കയറുന്നവര്‍ക്ക് പൊതുവെ കഷ്ടകാലമാണോ ഗുരോ?"

"ഭക്താ എന്താ നിന്റെ ചോദ്യത്തിന്റെ അടിസ്ഥാനം?" "ദശരഥ മഹാരാജാവ് കയറിയല്ലോ. ഫലം ശ്രീരാമചന്ദ്രന് വനവാസം. അര്‍ജുനന്‍ കയറി ഫലം യുദ്ധമുഖത്ത് തളര്‍ന്ന് വീണു." "നീയിതെല്ലാം എന്നെയോര്‍മിപ്പിക്കുന്നത.്..?" "വേറെയൊരാള്‍ കൂടി തേരില്‍ കയറിയല്ലോ. അദ്ദേഹത്തിന്റെ കാര്യവും ഇപ്പോള്‍ കഷ്ടത്തിലല്ലേ!" " നീ ഉദ്ദേശിക്കുന്നത്?"

"ലാല്‍ജി അദ്വാന്‍ജി" "ഭക്താ നീ അതിരുവിടുന്നു." "ഗുരുജി നമ്മുടെ രാജ്യം എന്താണ്?" "ഹൈന്ദവരാഷ്ട്രം" " ഹിന്ദുക്കളെല്ലാം ഒന്നിക്കേണ്ടതല്ലേ ഗുരുജി?" " തീര്‍ച്ചയായും. അതിനാണല്ലോ നാം യത്നിക്കുന്നത്.ഹൈന്ദവശക്തി ഉണരേണ്ടിയിരിക്കുന്നു." "അപ്പോള്‍ നമ്മള്‍ ഹിന്ദുക്കള്‍ എല്ലാം മറന്ന് ഒന്നിക്കണം അല്ലേ ഗുരോ?" "അതെ ഭക്താ... എന്താ സംശയം?" " എന്നിട്ടെന്താ ഗുരോ ഹിന്ദുവായ അദ്വാന്‍ജിയും ഹിന്ദുവായ മോഡിജിയും ഒന്നിക്കാത്തത്?" "ഭക്താ... നമുക്ക് ധ്യാനത്തിനുള്ള നേരമായി.. ഓം ശാന്തി... ശാന്തി..."

*
എം എം പൗലോസ് ദേശാഭിമാനി വാരിക

No comments: