Wednesday, May 8, 2013

എഴുതപ്പെട്ടത്

തൃശൂരിലെ അഡ്വ. എം വിനോദ് നാടകപ്രവര്‍ത്തകനും സംവിധായകനുമാണ്. പ്രസിദ്ധനായ എന്ന് ഞാന്‍ എഴുതുന്നില്ല. നാടക സംവിധായകന്റെ സ്ഥാനം എല്ലായ്പ്പോഴും പിന്‍കര്‍ട്ടനും പിറകിലാണെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന ആളായതുകൊണ്ട് വിനോദ് എത്രകണ്ട് അറിയപ്പെടുന്നു എന്നു നിശ്ചയമില്ല. എന്തായാലും രണ്ടു പതിറ്റാണ്ടായി അദ്ദേഹം നാടകരംഗത്തുണ്ട്. രണ്ടോ മൂന്നോ മാസങ്ങള്‍ക്കു മുമ്പ് വിനോദ് എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു. എന്റെ ചില കഥകള്‍ നാടകമായി അവതരിപ്പിക്കുവാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. സ്വാഭാവികമായും എനിക്കു വളരെ സന്തോഷമുണ്ടായി. നാടകം എന്റെ ഏറ്റവും പ്രിയപ്പെട്ട കലാരൂപമാണ്. ഇതുവരെയും ഒരു നാടകം എഴുതാത്തതില്‍ കുറ്റബോധമുണ്ട്. കുട്ടിക്കാലത്തെക്കുറിച്ചുള്ള എന്റെ ഓര്‍മകളില്‍ പലതും ഞങ്ങളുടെ നാട്ടിന്‍പുറത്തെ അമച്വര്‍ നാടകാവതരണവുമായി ബന്ധപ്പെട്ടുള്ളതാണ്.

ആള്‍ത്താമസമില്ലാത്ത വീടുകളിലായിരിക്കും അന്ന് മുതിര്‍ന്നവരുടെ നാടക പരിശീലനം. റിഹേഴ്സലിന്റെ അവസാന നാളുകളിലാണ് സംഗീതവിദ്വാന്മാര്‍ എത്തുക. ഹാര്‍മോണിയത്തിന്റെ നേര്‍ത്ത പശ്ചാത്തലത്തില്‍ തബലയില്‍ മുഴങ്ങിക്കേട്ട ശബ്ദമാണ് ജീവിതം കുറച്ചൊക്കെ മധുരതരമാണെന്ന് എന്നെ ധരിപ്പിച്ചത്. എന്റെ മൂന്നു കഥകളാണ് നാടകമാക്കാന്‍ വേണ്ടി വിനോദ് തെരഞ്ഞെടുത്തത്. രണ്ടു പുസ്തകങ്ങള്‍, മലമുകളിലെ വെളിച്ചം, പ്ലാശ്ശേരിയിലെ കടവ്. വര്‍ഷങ്ങള്‍ക്കു മുമ്പ്, ചരിത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ പല കാലത്തായി ഞാന്‍ എഴുതിയവയാണ് അവ. കഥയുടെ നാടകാവിഷ്കാരം എന്നാല്‍ കഥ അതേപടി ഒന്നും ചോരാതെയും ഒന്നും ചേര്‍ക്കാതെയും അവതരിപ്പിക്കുക എന്നല്ലല്ലോ. ശരിക്കു പറഞ്ഞാല്‍ അതൊരു വായനയാണ്. നാടക സംവിധായകന്റെ ക്രിയാത്മകമായ വായന. എഴുത്തുകാരന്‍ എഴുതിയതാവണം വായനക്കാരന്‍ വായിച്ചെടുക്കേണ്ടതെന്ന് ഒരു നിര്‍ബന്ധവുമില്ല. തന്റെ "അധികാരം" എന്ന നോവലില്‍ അശ്ലീലമുണ്ടെന്ന് പണ്ട് കെഎസ്യുക്കാര്‍ ആരോപണം ഉന്നയിച്ചപ്പോള്‍ വി കെ എന്‍ പ്രതികരിച്ചത് ഓര്‍മയുണ്ട്: "അതുവ്വോ? എഴുതുമ്പോള്‍ ഉണ്ടായിരുന്നില്ല."

വിനോദ് തെരഞ്ഞെടുത്ത കഥകളുടെ പൊതുസ്വഭാവം ഞാന്‍ ശ്രദ്ധിച്ചു. മൂന്നും രാഷ്ട്രീയ വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. സമകാലിക സാമൂഹ്യജീവിതത്തില്‍ ആഴ്ന്നുകിടക്കുന്ന രാഷ്ട്രീയത്തെ സ്പര്‍ശിക്കാത്ത കഥകള്‍ ഞാന്‍ ഏറെയൊന്നും എഴുതിയിട്ടില്ല. പ്രതിസന്ധികള്‍ മറികടക്കാനുള്ള സാമാന്യ മനുഷ്യന്റെ പരിശ്രമങ്ങളില്‍ പങ്കു വഹിച്ചിട്ടുള്ള സ്ഥലങ്ങളും കാലങ്ങളും പ്രസ്ഥാനങ്ങളും, അറിയപ്പെടുന്നവരും അല്ലാത്തവരുമായ വ്യക്തികളും കഥാരചനയില്‍ എനിക്കു സഹായകമാകാറുണ്ട്. ഈ കഥകളാകട്ടെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം പ്രതിരോധ പ്രസ്ഥാനങ്ങള്‍ പൊതുവെ നേരിട്ട ആത്മപ്രതിസന്ധികളെ നിരീക്ഷിക്കുന്ന രീതിയില്‍ എഴുതപ്പെട്ടവയാണ്. ആത്മവിമര്‍ശനങ്ങള്‍ എന്നു പറയാം. സാമ്രാജ്യത്വം അതിന്റെ ഇരകളുടെ ആത്മാവില്‍ സൈനികത്താവളങ്ങള്‍ ഉണ്ടാക്കുന്ന ഇക്കാലത്ത് ആത്മപരിശോധനയാണ് പുരോഗമന സാഹിത്യത്തിന്റെ മുഖമുദ്ര എന്ന് എനിക്കു തോന്നുന്നു. വിനോദ് എങ്ങനെയാണ് ഈ കഥകള്‍ വായിച്ചെടുക്കുന്നത് എന്നറിയാന്‍ കൗതുകം തോന്നി. തൃശൂരിലെ സംഗീത നാടക അക്കാദമിയിലുള്ള നാട്യഗൃഹത്തിലാണ് നാടകങ്ങള്‍ അരങ്ങേറിയത്. മൂന്നു നാടകങ്ങളും രണ്ടു ദിവസങ്ങളിലായി ആവര്‍ത്തിച്ച് അവതരിപ്പിച്ചു. നാട്യഗൃഹത്തിന്റെ പരിമിതമായ സൗകര്യത്തില്‍ തിങ്ങിനിറഞ്ഞ സദസ്സ് നിന്നും നിലത്തിരുന്നുമൊക്കെയാണ് നാടകം കണ്ടത്. ആദ്യ ദിവസത്തെ സദസ്സില്‍ ഞാനും സ്ഥലംപിടിച്ചു.

രണ്ടു പുസ്തകങ്ങള്‍, മലമുകളിലെ വെളിച്ചം എന്നീ കഥകളുടെ അവതരണത്തെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ ഒന്നും എഴുതുന്നില്ല. (നാടകാവതരണത്തെ പരിശോധിക്കാനും വിലയിരുത്താനും വേണ്ടിയല്ല ഈ കുറിപ്പ്.) പക്ഷേ മൂന്നാമത്തെ നാടകത്തെ- "പ്ലാശ്ശേരിയിലെ കടവി"നെക്കുറിച്ച് എഴുതാതെ വയ്യ. അത്യന്തം ആര്‍ജവമുള്ളതായിരുന്നു അവതരണം എന്നതുമാത്രമല്ല, അതുയര്‍ത്തിയ ചില ചോദ്യങ്ങള്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അതെഴുതിയ എഴുത്തുകാരനെ പരിഭ്രമിപ്പിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ. പിടിവിട്ടുപോയ വാക്ക് പിന്നീട് തിരിച്ചെത്തുന്നത് ഏതു രൂപത്തിലാണെന്നു പറയാന്‍ വയ്യ. എഴുതിക്കഴിഞ്ഞ കഥകളെ തികഞ്ഞ നിസ്സംഗതയോടെയാണ് ഞാന്‍ തിരിഞ്ഞുനോക്കുക പതിവ്. എഴുതുന്നതോടെ എഴുത്തുകാരനെ ആ ബാധ വിട്ടുപോകുന്നു. പിന്നെ അത് വായനക്കാരന്റെ പ്രശ്നമാണ്. പക്ഷേ, ഇവിടെ സംഗതി വ്യത്യസ്തമായി. പ്ലാശ്ശേരിയിലെ കടവും ഒരു രാഷ്ടീയകഥയാണ്. "വിപ്ലവം നമ്പീശന്‍" എന്നാണ് തന്റെ ആവിഷ്കാരത്തിന് വിനോദ് പേരു നല്‍കിയിരിക്കുന്നത്. പ്രസിദ്ധനായ ഒരു രാഷ്ട്രീയനേതാവ് തിരുവനന്തപുരത്തുനിന്ന് തന്റെ വീട്ടിലേക്കുള്ള യാത്രയില്‍ പൊടുന്നനെ എന്തോ ഓര്‍ത്ത് ഒരു പുലര്‍ച്ചയ്ക്ക് ചെറിയൊരു റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങുന്നു. അദ്ദേഹത്തിന് തന്റെ പഴയ സഹപ്രവര്‍ത്തകനായ പ്ലാശ്ശേരി നാരായണന്‍ നമ്പീശനെ ഒന്നു കാണണം. എത്ര കാലമായി കണ്ടിട്ട്? പ്ലാശ്ശേരി എന്ന ഗ്രാമത്തിന് ഒരു മാറ്റവുമില്ല. അവിടത്തെ പുഴയ്ക്കും മാറ്റമില്ല. പണ്ട് ഒരു നീണ്ട ജയില്‍വാസം കഴിഞ്ഞ് നമ്പീശനോടൊപ്പം ഇവിടെ വന്നത് അദ്ദേഹം ഓര്‍ക്കുന്നു. ലോക്കപ്പില്‍വച്ച് കിട്ടിയ കൊടിയ മര്‍ദനങ്ങളെ ഒരുവക ആത്മലഹരിയോടെയാണ് അന്നു നമ്പീശന്‍ സ്വീകരിച്ചത്. അദ്ദേഹം പറയുന്നുണ്ട്: "അവര് ഇടിക്കുമ്പോ എനിക്കതൊരു സുഖാഡോ. കണ്ണടച്ചങ്ങട് കെടന്ന് കൊടുത്താല് ഒരു തരം ലഹരി."

നമ്പീശന്‍ പിന്നെ രാഷ്ട്രീയ പ്രവര്‍ത്തനം പാടെ നിര്‍ത്തി. എല്ലാം നഷ്ടപ്പെട്ട് തികച്ചും ദരിദ്രമായ സാഹചര്യത്തില്‍ ജീവിക്കുകയാണ്. ഒരുകാലത്ത് പൊലീസ് മര്‍ദനത്തെ ലഹരിപോലെ ആസ്വദിച്ച അദ്ദേഹം ഇപ്പോള്‍ മദ്യലഹരിയുടെ പിടിയിലാണ്. പുലര്‍ച്ചയ്ക്കു തുടങ്ങുന്ന മദ്യപാനം ഏതാണ്ടൊരു ഉന്മാദാവസ്ഥയില്‍ അദ്ദേഹത്തെ എത്തിച്ചിരിക്കുന്നു. ലോകത്തോട് മുഴുവന്‍ പുച്ഛം. വൈരാഗ്യം. വെറുപ്പ്. തന്റെ പഴയ സഹപ്രവര്‍ത്തകന്‍, ഇന്നത്തെ സമുന്നതനായ നേതാവിനെ അടുത്തുകണ്ടപ്പോള്‍ വിരല്‍ ചൂണ്ടി നമ്പീശന്‍ ചോദിക്കുന്നു: "ഒരു പെണ്‍കുട്ടിക്ക് എത്ര വയസ്സായാലാണ് അവളെ ബലാത്സംഗം ചെയ്യാറാവുക? ഇന്നാള് പേപ്പറില് വായിച്ചു. പത്തു വയസ്സായ ഒരു കുട്ടീനെ ബലാത്സംഗം ചെയ്തൂന്ന്. കഴിഞ്ഞ ദിവസം വേറൊരു സ്ഥലത്ത് ആറു വയസ്സായപ്പൊള്‍ ചെയ്തൂന്ന് കേട്ടു. അങ്ങനെ പല പല വയസ്സാവുമ്പോള്‍ അതിനൊരു കൃത്യതല്യാണ്ടായില്ലേ? എത്ര വയസ്സാ കണിശ്ശം? തീരുമാനണ്ടോ?" നാട്യഗൃഹത്തില്‍ എഴുന്നേറ്റുനിന്ന് ഒരു പുരുഷന്‍ എന്ന നിലയില്‍, ഒരു മുതിര്‍ന്ന മനുഷ്യന്‍ എന്ന നിലയില്‍ ലോകത്തോട് മാപ്പു ചോദിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അന്ന് ഇതെഴുതുമ്പോള്‍ ഈ വാക്കുകള്‍ക്ക് ഇത്രയൊന്നും ഗൗരവമുണ്ടെന്ന് തീര്‍ച്ചായായും ഞാന്‍ ചിന്തിച്ചിട്ടില്ല. വിനോദിന്റെ സംവിധാനമാണോ, ജയചന്ദ്രന്‍ എന്ന നടന്റെ അസാമാന്യ പ്രതിഭയാണോ വാക്കുകളെ ഇത്രമാത്രം സ്ഫോടനാത്മകമാക്കിയത്? അതൊക്കെ സഹായിച്ചിട്ടുണ്ടാകാം. ഞാന്‍ ഓര്‍മിച്ചു. ഇതിനകം എത്രയോ പരിവര്‍ത്തനങ്ങള്‍ നടന്നു. എത്രയോ പ്രഭാഷണങ്ങള്‍. എത്രയെത്ര തത്വവിചാര സംവാദങ്ങള്‍ക്ക് ലോകം സാക്ഷിയായി. മാനവികതയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും എത്ര ടണ്‍ കടലാസുകളില്‍ എഴുതപ്പെട്ടു കഴിഞ്ഞു. എന്നിട്ടും നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടെ ജീവിതം-

*
അശോകന്‍ ചരുവില്‍ ദേശാഭിമാനി

No comments: