Saturday, May 11, 2013

സാമൂഹ്യ ബാങ്കിംഗ് അസ്തമിക്കുകയാണോ?

ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുമ്പോഴാണ് ഗ്രാമപുരോഗതിയും രാഷ്ട്രപുരോഗതിയും കരഗതമാകുന്നത്. ഗ്രാമവികസനവും സാമ്പത്തിക ഉള്‍ചേര്‍ക്കലും ലക്ഷ്യം വച്ചുകൊണ്ടുതന്നെയാണ് 1969 ല്‍ നമ്മുടെ രാജ്യത്ത് ബാങ്ക് ദേശസാല്‍ക്കരണം നടത്തിയത്. ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് 121 കോടിയാണ് ഇന്ത്യയിലെ ജനങ്ങള്‍. അര്‍ജുന്‍ സെന്‍ ഗുപ്തയുടെ കണക്കനുസരിച്ച് 84 കോടി ഇന്ത്യക്കാരുടെ ദിവസവരുമാനം കേവലം 20 രൂപയില്‍ താഴെയാണ്. അവരുടെ ജീവിതത്തില്‍ ക്രിയാത്മകമായി ബാങ്കുകള്‍ ഇടപെടണം. അവരുടെ വരുമാനം വര്‍ധിപ്പിക്കാനും അതിലൂടെ അവരുടെ ജീവിതനിലവാരം ഉയര്‍ത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ നേടിയെടുക്കാനും ബാങ്കുകള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. ദേശസാല്‍ക്കരണത്തിനുശേഷം ഗ്രാമപ്രദേശങ്ങളില്‍ ശാഖകള്‍ തുറക്കുകയും മുന്‍ഗണനാവായ്പകള്‍ നല്‍കി തുടങ്ങുകയും ചെയ്തു. 1975 ല്‍ പ്രാദേശിക ഗ്രാമീണ്‍ ബാങ്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1980 ല്‍ വീണ്ടും ബാങ്ക്് ദേശസാല്‍ക്കരണം നടന്നു. ഇന്ത്യയില്‍ ആറ് ലക്ഷത്തിലധികം ഗ്രാമങ്ങള്‍ ഉണ്ട്. ബാങ്കിംഗ് സൗകര്യങ്ങള്‍ ലഭ്യമായ ഗ്രാമങ്ങള്‍ കേവലം അഞ്ച് ശതമാനം മാത്രം. 1991 ല്‍ നടപ്പിലാക്കി തുടങ്ങിയ ജനവിരുദ്ധ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മൂലം ആയിരക്കണക്കിന് ബാങ്കുശാഖകള്‍ അടച്ചുപൂട്ടി. മുന്‍ഗണനാ വായ്പകള്‍ പുനര്‍നിര്‍വചിക്കപ്പെട്ടു. വന്‍കിട വായ്പകളും മുന്‍ഗണനാലിസ്റ്റില്‍ സ്ഥാനം പിടിച്ചു. അങ്ങനെ മുന്‍ഗണനാവായ്പകള്‍ വന്‍തോതില്‍ വര്‍ധിക്കുകയും ഗുണഭോക്താക്കളുടെ എണ്ണം തീരെ കുറഞ്ഞുവരികയും ചെയ്തു. ബാങ്കുകളുടെ സാമൂഹ്യമായ ഉത്തരവാദിത്തം മാറുകയും ലക്ഷ്യം ലാഭം മാത്രമായി ചുരുങ്ങുകയും ചെയ്തു. കോര്‍പറേറ്റ് വായ്പാ പുനഃസംഘടന തുടങ്ങിയ പദ്ധതികളിലൂടെ കുത്തകകള്‍ ബാങ്കിംഗ് മേഖലയില്‍ നിന്നും കോടികള്‍ തട്ടാന്‍ തുടങ്ങി.

ഗ്രാമങ്ങളില്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ തീരെ അപര്യാപ്തമായതുകൊണ്ട് ഗ്രാമീണര്‍ എപ്പോഴും വട്ടിപ്പലിശക്കാരുടെ കൊടിയ ചൂഷണത്തിന് ഇരകളാകുന്നു. മൈക്രോഫിനാന്‍സ് കമ്പനികളുടെ ചൂഷണവും തുടരുന്നു. ഗ്രാമപ്രദേശങ്ങളില്‍ ബാങ്കുശാഖകള്‍ക്കു പകരം 'ബിസിനസ് കറസ്‌പോണ്ടന്റ്' എന്ന പേരില്‍ ഏജന്റിനെവച്ച് ഇടപാടുകള്‍ നടത്തിവരികയാണ്. സ്വകാര്യവല്‍ക്കരണത്തിന്റെയും പുറംകരാര്‍ പണിയുടേയും പുത്തന്‍ അവതാരങ്ങള്‍, സ്വകാര്യവ്യക്തികള്‍ ബാങ്കിടപാടുകള്‍ ഏജന്‍സിയിലൂടെ നടത്തുന്നതുകൊണ്ട് ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളൊന്നും ഭരണാധികാരികള്‍ക്ക് വിഷയമല്ല. ബാങ്കിംഗ് സൗകര്യത്തിന്റെ അപര്യാപ്തത കൊണ്ടാണ് പശ്ചിമബംഗാളിലെ സാധാരണ ജനങ്ങള്‍ ശാരദാ ചിട്ടിഫണ്ടില്‍ നിക്ഷേപിച്ചത്. 30,000 കോടിയോളം വരുന്ന സാധാരണ ജനങ്ങളുടെ സമ്പാദ്യം തിരിച്ചുനല്‍കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. ബാങ്കിംഗ് സൗകര്യങ്ങള്‍ ലഭ്യമായിരുന്നെങ്കില്‍ ഇത്തരം തട്ടിപ്പുകള്‍ ഒഴിവാക്കാമായിരുന്നു. എന്നിട്ടും ഭരണാധികാരികള്‍ എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടും അതിലൂടെ സബ്‌സിഡിപ്പണം വരവുവെക്കുമെന്നും വീമ്പിളക്കുന്നു.

ബാങ്കിംഗ് ശൃംഖലയില്‍ പെടാതെ നടക്കുന്ന ഇടപാടുകളെയാണ് നിഴല്‍ ബാങ്കിംഗ് (ഷാഡൊ ബാങ്കിംഗ്) എന്നുപറയുന്നത്. ഒരു നിയന്ത്രണവും ഇല്ലാതെ ഒരു നിയമത്തിനും വഴിപ്പെടാതെ തുടര്‍ച്ചയായി ഈ പ്രക്രിയ നടന്നുവരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി നിഴല്‍ ബാങ്കിംഗിന്റെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 20 ശതമാനം. 37 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നിഴല്‍ ബാങ്കിംഗിലൂടെ നമ്മുടെ രാജ്യത്ത് അരങ്ങേറുന്നത്. ഇന്ത്യയുടെ ദേശീയ ഉല്‍പാദനത്തിന്റെ 37 മടങ്ങ്. നവലിബറല്‍ നയങ്ങള്‍ ഇത്തരം പ്രവണതകള്‍ വളര്‍ത്തുകയാണെന്ന് നാം തിരിച്ചറിയണം.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ബാങ്കിംഗ് മേഖലയെ സാധാരണജനങ്ങളില്‍ നിന്നകറ്റി. ചെറിയ ചെറിയ വായ്പകള്‍ ബാങ്കുകള്‍ നല്‍കാതായപ്പോള്‍ ഗ്രാമീണ ജനങ്ങള്‍ കൊള്ളപ്പലിശക്കാരുടെ ചൂഷണത്തിന് വീണ്ടും ഇരകളായി തുടങ്ങി. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടേയും ഗ്രാമീണ ബാങ്കുകളുടേയും ശവക്കുഴി തോണ്ടുക എന്ന ദൗത്യമാണ് യു പി എ ഏറ്റെടുത്തിരിക്കുന്നത്. ബാങ്കിംഗ് നിയമഭേദഗതി ബില്‍ പാസായതോടെ പൊതുമേഖലാ ബാങ്കുകള്‍ തീരെ ഇല്ലാതാകും. ബാങ്ക് നിക്ഷേപത്തില്‍ വലിയ പങ്കും സാധാരണക്കാരുടെ സമ്പാദ്യമാണ്. ആ സമ്പാദ്യം ഓഹരിക്കമ്പോളത്തില്‍ ചൂതാട്ടത്തിന് വിട്ടുകൊടുത്ത് കോര്‍പറേറ്റുകളുടെ കീശയില്‍ എത്തിക്കുന്ന ഭേദഗതിയാണ് നിയമത്തില്‍ വരുത്തിയിരിക്കുന്നത്.

നിലവിലുള്ള നിയമപ്രകാരം വിദേശികള്‍ക്ക് സ്വകാര്യ ബാങ്കുകളുടെ 74 ശതമാനം വരെ ഓഹരി കൈക്കലാക്കാം. 74 ശതമാനം ഓഹരി കൈവശം ഉണ്ടെങ്കിലും ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തില്‍ വിദേശികള്‍ക്ക് 10 ശതമാനം വോട്ടവകാശം മാത്രമേ ഉണ്ടായിരുന്നുള്ളു. പുതിയ ഭേദഗതിയിലൂടെ വോട്ടവകാശ പരിധി 26 ശതമാനമായി ഉയര്‍ത്തി.

പുതിയ സ്വകാര്യ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചുകഴിഞ്ഞു. വ്യവസായ കുടുംബങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റുകള്‍ക്കും ഇനി സ്വന്തം ബാങ്ക് തുടങ്ങാം. 500 കോടിയാണ് മൂലധനം. 25 ശതമാനം ശാഖകള്‍ ഗ്രാമപ്രദേശങ്ങളില്‍ തുടങ്ങണം. മുന്‍ഗണനാ വായ്പകള്‍ നല്‍കണം. ഇതൊക്കെയാണ് പുതിയ സ്വകാര്യ ബാങ്കുകള്‍ തുടങ്ങാനുള്ള വ്യവസ്ഥകള്‍. മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴും ഒരു അപേക്ഷ പോലും റിസര്‍വ് ബാങ്കിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് 2013 ഏപ്രില്‍ 22-ാം തീയതി ഗ്രാമീണ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാന്‍ മേഖലാ ഗ്രാമീണ ബാങ്ക് നിയമഭേദഗതി ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചത്.

സ്വകാര്യ മൂലധനത്തിലൂടെ ഓഹരി നല്‍കി ഗ്രാമീണ ബാങ്കുകളുടെ മൂലധനം 500 കോടി രൂപയായി ഉയര്‍ത്താന്‍ നിയമഭേദഗതി ലക്ഷ്യമിടുന്നു. കേന്ദ്ര സര്‍ക്കാരും സ്‌പോണ്‍സര്‍ ബാങ്കും കൂടി ഇപ്പോഴുള്ള 85 ശതമാനം ഓഹരി 51 ആക്കി കുറയ്ക്കാനും സംസ്ഥാന സര്‍ക്കാരിനെ ചിത്രത്തില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കാനും ഭേദഗതി നിര്‍ദേശിക്കുന്നു. മൂലധനത്തിന്റെ 49 ശതമാനം സ്വകാര്യ മേഖലക്ക്. സ്വകാര്യ കുത്തകകള്‍ക്ക് പുതിയ ലൈസന്‍സ് വാങ്ങി 25 ശതമാനം ശാഖകള്‍ ഗ്രാമപ്രദേശങ്ങളില്‍ തുറക്കുന്നതിന് പകരം വളരെ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ ബാങ്കുകള്‍ വില്‍ക്കാന്‍ തന്നെയാണ് ധനമന്ത്രിയുടെ പുറപ്പാട്. തികച്ചും ജനവിരുദ്ധമായ നടപടിയാണിത്.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ അനാരോഗ്യകരമായ ചലനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും കര്‍ഷകരുള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെ ജീവിതദുരിതങ്ങള്‍ വളര്‍ത്താനും മാത്രമേ ഇത്തരം സ്വകാര്യവല്‍ക്കരണ നടപടികള്‍ കൊണ്ട് സാധിക്കു. ഗ്രാമീണ വായ്പാ സംവിധാനം പൊളിച്ചടുക്കാനും വട്ടിപ്പലിശക്കാരുടെ മൈക്രോഫിനാന്‍സ് കമ്പനികളുടെയും കൊടിയ ചൂഷണത്തിന് ഗ്രാമവാസികളെ എറിഞ്ഞുകൊടുക്കാനുമാണ് ധനമന്ത്രി തുനിയുന്നത്. ഒരു വിഭാഗത്തേയോ, ഒരു പ്രദേശത്തേയോ മാത്രം ബാധിക്കുന്നതല്ല ഈ വിഷയം. രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാന്‍ തുനിയുന്ന ഭരണാധികാരികളെ വിചാരണ ചെയ്യാനും ഇന്ത്യന്‍ ജനത തയാറാകണം.

*
കെ ജി സുധാകരന്‍

No comments: