Sunday, April 14, 2013

ബംഗാളിനെ ഞെട്ടിച്ച കൊലപാതകം

ബംഗാളില്‍ വിദ്യാര്‍ത്ഥി നേതാവ് പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട സംഭവം മമത സര്‍ക്കാരിനെതിരെ ജനരോഷം ആളിക്കത്തിച്ചു. വന്‍ കോളിളക്കം സൃഷ്ടിച്ച ഈ സംഭവം ബംഗാളില്‍ മാത്രമല്ല രാജ്യത്തൊട്ടാകെ വലിയ പ്രതിഷേധത്തിന് ഇടയാക്കി. അതിനു ശേഷം സംസ്ഥാനത്തിന് പുറത്ത് മുഖമന്ത്രി മമത ബാനര്‍ജി സന്ദര്‍ശിച്ച സ്ഥലങ്ങളിലെല്ലാം അവരുടെ കൊലപാതക രാഷ്ട്രീയത്തിനും അക്രമത്തിനുമെതിരെ വന്‍ പ്രതിഷേധമാണ് അലയടിച്ചത്. ബംഗാള്‍ രാഷ്ട്രീയത്തില്‍ അടുത്ത സമയത്തൊന്നും ഇത്രയധികം ജനവികാരം പ്രതിഫലിച്ച സംഭവം ഉണ്ടായിട്ടില്ല. മമത അധികാരത്തില്‍ വന്നതിനുശേഷം മറ്റെല്ലാ രംഗത്തുമെന്നപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജനകീയ സ്വഭാവവും ജനാധിപത്യ അവകാശങ്ങളും അട്ടിമറിയ്ക്കപ്പെട്ടു. കോളേജ് - സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് നീട്ടി വെച്ചു. ഇതിനെതിരെ ജനാധിപത്യപരമായി യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നാല് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ഏപ്രില്‍ രണ്ടിന് കൊല്‍ക്കത്തയില്‍ നിരോധനം ലംഘിച്ച് മാര്‍ച്ചു നടത്തി. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന മാര്‍ച്ച് അടിച്ചമര്‍ത്താനുള്ള ശ്രമമാണ് പൊലീസ് നടത്തിയത്. എസ് എഫ് ഐ ജനറല്‍ സെക്രട്ടറി ഋത്തബ്രത ബന്ദോപാധ്യായയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത എസ്പ്ലനേഡിലേക്ക് പ്രകടനമായി മുന്നേറിയ വിദ്യാര്‍ത്ഥികളെ പൊലീസ് തടയുകയും അവര്‍ക്കു നേരെ ക്രൂരമായി മര്‍ദനം അഴിച്ചു വിടുകയും ചെയ്തു. പൊലീസ് അക്രമത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കു പറ്റി. നൂറിലധികം പേരെ അറസ്റ്റു ചെയ്തു.

വന്‍ പ്രതിഷേധ പ്രകടനം അരങ്ങേറുമെന്ന് മുന്‍കൂര്‍ അറിയാമായിരുന്നിട്ടും അതിനെ നേരിടാനുള്ള സന്നാഹം ഒന്നും പൊലീസ് ഒരുക്കിയിരുന്നില്ല. അറസ്റ്റു ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളെ വാഹനങ്ങളില്‍ കുത്തി നിറച്ചാണ് ജയിലിലേക്ക് കൊണ്ടു പോയത്. വാഹനത്തിനുള്ളില്‍ വെച്ചും പൊലീസ് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ചു. അതിനെ ചോദ്യം ചെയ്ത എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗമായ സുദീപ്ത ഗുപ്തയേയും മൂര്‍ഷിദാബാദില്‍ നിന്നുള്ള മറ്റൊരു നേതാവായ ജോസഫ് ഹുസ്സനേയും ക്രൂരമായി മര്‍ദിയ്ക്കുകയും ആലിപൂര്‍ പ്രസിഡന്‍സി ജയിലിനു മുമ്പില്‍ വെച്ച് വാഹനത്തില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നെന്ന് കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പുറത്തു തെറിച്ചു വീണ രണ്ടു പേര്‍ക്കും ഗുരുതരമായ പരിക്കു പറ്റി. തലയ്ക്ക് അടിയേറ്റ സുദീപ്ത ഗുപ്തയുടെ നില ആശങ്കാജനകമായിരുന്നു. എങ്കിലും അവരെ ആശുപത്രിയിലെത്തിയ്ക്കുന്നതിലും പൊലീസ് അനാസ്ഥയാണ് കാട്ടിയത്. വൈകി ആശുപത്രിയിലെത്തി ഏതാനും മണിക്കൂറിനുള്ളില്‍ സുദീപ്ത മരണപ്പെട്ടു. പൊലീസിന്റെ ക്രൂരമായ നടപടിയിലും വിദ്യാര്‍ത്ഥി നേതാവ് സുദീപ്ത കൊല്ലപ്പെട്ടതിലും കൊല്‍ക്കത്തയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വന്‍ പ്രതിഷേധം അലയടിച്ചു. വിദ്യാര്‍ത്ഥി - യുവജന സംഘടനകള്‍ മാത്രമല്ല രാഷ്ട്രീയ - സാമൂഹ്യ - സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പ്രതിഷേധത്തില്‍ പങ്കെടുക്കുകയും കൊലപാതകത്തെ അധിക്ഷേപിക്കുകയും ചെയ്തു. ജനകീയ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ മമത സര്‍ക്കാര്‍ കൈക്കൊള്ളുന്ന ക്രൂരമായ നടപടികളുടെ ഭാഗമാണ് ഈ കൊലപാതകമെന്ന് പലരും പറഞ്ഞു. പ്രതിഷേധ പ്രകടനങ്ങളിലും ശവസംസ്കാര ചടങ്ങിലുംആയിരങ്ങളാണ് പങ്കെടുത്തത്. അടുത്ത ദിവസം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ആശുപത്രിയില്‍ നിന്നും സൂദീപ്തയുടെ ബന്ധുക്കളും എസ്എഫ്ഐ നേതാക്കളും ചേര്‍ന്ന് ഏറ്റു വാങ്ങിയ മൃതദേഹം ആദ്യം സുദീപ്ത പഠിച്ച നേതാജി നഗര്‍ കോളേജിലും അതിനു ശേഷം വീട്ടിലും കൊണ്ടു പോയി. രണ്ടിടത്തും നൂറകണക്കിന് സഹപ്രവര്‍ത്തകരും ആളുകളും അഭിവാദ്യമര്‍പ്പിക്കാനെത്തി. വികാര നിര്‍ഭരമായ രംഗങ്ങളാണ് അവിടെ ദര്‍ശിച്ചത്. വീട്ടില്‍ നിന്നും വൈകുന്നേരം നാലു മണിയോടെ ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് റോഡിലുള്ള എസ്എഫ് ഐ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കൊണ്ടു വന്ന മൃതദേഹം അവിടെ പൊതു ദര്‍ശനത്തിന് വെച്ചു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും ജനങ്ങളുമാണ് അവിടെ കൂടിയത്. മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചനം അറിയിക്കാന്‍ ആശുപത്രിയിലെത്തിയെങ്കിലും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മൃതദേഹം കാണാന്‍പോലും കഴിയാതെ മടങ്ങേണ്ടി വന്നു.

മുഖ്യമന്ത്രി പൊലീസിനെ ന്യായീകരിച്ചത് കൂടുതല്‍ പ്രതിഷേധത്തിന് ഇടയാക്കി. സുദീപ്തയുടെ കുടുംബത്തിന് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും കുറ്റവാളി സര്‍ക്കാരിന്റെ ഒരു സഹായവും തങ്ങള്‍ക്കാവശ്യമില്ലെന്നും തന്റെ മകന്‍ വിശ്വസിച്ച ഒരു പ്രസ്ഥാനത്തിനു വേണ്ടിയാണ് ജീവന്‍ ബലിനല്‍കിയതെന്നും അതിനെ ഒരു നഷ്ടപരിഹാരംകൊണ്ടും തിരിച്ചുനല്‍കാന്‍ കഴിയില്ലെന്നും സുദീപ്തയുടെ പിതാവ് പ്രണബ് ഗുപ്ത പറഞ്ഞു. സുദീപ്തിയുടെ കൊലപാതകം നിസ്സാരമായൊരു സംഭവമാണന്നും അപകടമരണമാണന്നും മമതാ ബാനര്‍ജി നടത്തിയ അഭിപ്രായത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വരുന്നതിന് മുമ്പാണ് മുഖ്യമന്ത്രി അപകട മരണമായി ഇത് തള്ളിക്കളഞ്ഞത്. പൊലീസ് കസ്റ്റഡിയില്‍ വെച്ച് നടന്ന മരണം നിസ്സാര വല്‍ക്കരിക്കാനുള്ള ശ്രമമാണ് മമത നടത്തുന്നത്. ഇതിനെതിരെയും സുദീപ്തയുടെ കുടുംബവും ജനങ്ങളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ മുന്‍കൂര്‍ പ്രസ്താവന തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നതിന്റെ തെളിവാണെന്നും മരണത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അച്ഛന്‍ പ്രണാബ് ഗുപ്ത ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു കൊണ്ട് അദ്ദേഹം ഗവര്‍ണര്‍ എം കെ നാരായണനെ കണ്ട് നിവേദനം നല്‍കി. പൊലീസ് കേസ് മറ്റു വിധത്തില്‍ ആക്കാനുള്ള ശ്രമം നടത്തുകയാണെന്നും അവരില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും അദ്ദേഹം ഗവര്‍ണറോട് പറഞ്ഞു, പ്രതിപക്ഷ നേതാവ് സൂര്യകാന്ത മിശ്രയോടൊപ്പമാണ് പ്രണാബ് ഗുപ്ത ഗവര്‍ണറെ കണ്ടത്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത സുദീപ്തയുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു കൊണ്ടു പോയ വാഹനത്തിന്റെ ഡ്രൈവര്‍ രാജാ ദാസ് അപകടമൊന്നും നടന്നില്ല എന്നും പ്രസിഡന്‍സി ജയിലിന് മുമ്പില്‍ എത്തുമ്പോള്‍ പൊലീസ് വിദ്യാര്‍ത്ഥികളെ പുറത്തേക്ക് വലിച്ചിറക്കി ക്രൂരമായി മര്‍ദിയ്ക്കുന്നത് കണ്ടതായും വെളിപ്പെടുത്തി. അപകടം നടന്നുവെന്ന് വരുത്താന്‍ തന്നെ സംഭവത്തിനു ശേഷം അറസ്റ്റു ചെയ്യുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നു. വണ്ടി സ്പീഡ് കുറച്ചാണ് ഓടിച്ചത്. പൊലീസ് പറയുന്നതുപോലെ വിളക്കുമരത്തില്‍ ആരും തട്ടുന്നതായി താന്‍ കണ്ടില്ലെന്നും അയാള്‍ അറിയിച്ചു. സുദീപ്ത ഗുപ്തയുടെ മരണത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബസുവും ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടു. എസ് എഫ് ഐ സംസ്ഥാന നേതാവ് സുദീപ്ത ഗുപ്ത പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ തൃണമൂല്‍ ഛാത്രപരിഷത്തിന്റെ പ്രമുഖ നേതാവ് സംഘടനയില്‍ നിന്നും രാജിവെച്ചു. പശ്ചിമ മെദിനിപൂര്‍ ജില്ലാ സെക്രട്ടറി സുബിജിത് ദാസ് ആണ് കൊലപാതകത്തില്‍ പ്രതിഷേധിച്ച് തൃണമൂലിനോട് വിടപറഞ്ഞത്. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയ ഒരു നേതാവിനെ ക്രൂരമായി മര്‍ദിച്ചു കൊലചെയ്ത നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അത് ആരു ചെയ്താലും പൊറുക്കാന്‍ കഴിയുന്നതല്ലെന്നും തൃണമൂലില്‍ നിന്ന് രാജിവെച്ചു കൊണ്ട് ജില്ലാ പ്രസിഡന്റിന് നല്‍കിയ കത്തില്‍ സുബിജിത് പറഞ്ഞു.

ഏതു പ്രസ്ഥാനത്തില്‍ പെട്ട ആളായാലും സുദീപ്ത ഒരു വിദ്യാര്‍ത്ഥിയാണെന്നും അയാളുടെ ക്രൂരമായ മരണം തന്നെ ഞെട്ടിച്ചുവെന്നും ഇനി ഇത്തരം അക്രമം ആവര്‍ത്തിയ്ക്കാന്‍ പാടില്ലെന്നും സുബിജിത് ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ചു. താന്‍ തൃണമൂലില്‍ ചേര്‍ന്നത് മമത ബാനര്‍ജിയോടുള്ള ബഹുമാനം കൊണ്ടാണ്. എന്നാല്‍ അവരുടെ പല നിലപാടും അംഗീകരിക്കാന്‍ കഴിയുന്നില്ല. ഫേസ് ബുക്കില്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പാര്‍ടി നേതാക്കള്‍ പലരും തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി സുബിജിത് അറിയിച്ചു. എന്നാല്‍, ഭീഷണിയ്ക്കു മുമ്പില്‍ മുട്ടു മടക്കിക്കൊണ്ട് ഇനി സംഘടനയില്‍ തുടരില്ലെന്ന് അദ്ദേഹം പറഞ്ഞു. പഠിത്തത്തില്‍ സമര്‍ഥനായിരുന്ന 23 കാരനായിരുന്ന സുദിപ്ത ഗുപ്ത ബിരുദം കഴിഞ്ഞ ശേഷം എം എയ്ക്ക് പഠിയ്ക്കാനായി രവീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നിട്ട് ഏതാനും ദിവസങ്ങളേ കഴിഞ്ഞിരുന്നുള്ളൂ. കലയിലും സാഹിത്യത്തിലും എല്ലാം തല്‍പരനായിരുന്ന അദ്ദേഹം നിരവധി കവിതകളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്.

*
ഗോപി കൊല്‍ക്കത്ത ചിന്ത വാരിക 19 ഏപ്രില്‍ 2013

No comments: