Monday, April 15, 2013

മാര്‍ഗരറ്റ് താച്ചര്‍ വിടവാങ്ങുമ്പോള്‍

മാര്‍ഗരറ്റ് താച്ചര്‍ അന്തരിച്ചു. ഉരുക്ക് വനിതയെന്ന വിശേഷണം നേടി 1979 മുതല്‍ 1990 വരെ പതിനൊന്നര വര്‍ഷങ്ങളിലെ മൂന്ന് ഊഴങ്ങളിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രിപദം അലങ്കരിച്ച ഈ മാന്യ വനിത, ഒരു ഭരണാധികാരിക്കപ്പുറം എന്തൊക്കെയോ ആയിരുന്നു. രണ്ടാം ലോക മഹായുദ്ധാനന്തരം അസ്തമയം കണ്ട ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഗൃഹാതുരതയുള്ള യുദ്ധമോഹങ്ങള്‍ക്ക് സങ്കുചിത ദേശീയതയുടെ ഹരം പകര്‍ന്ന്, അര്‍ജന്റീനയുമായി പടവെട്ടി ഫോക്ക്ലാന്‍ഡ് പിടിച്ചെടുത്തപ്പോള്‍ താച്ചര്‍ക്ക് ആരാധകര്‍ ഏറുകയായിരുന്നു. നാല്‍പ്പതു വര്‍ഷത്തിലേറെ നീണ്ട ബ്രിട്ടീഷ് ലേബര്‍ പാര്‍ടിയുടെ ഭരണത്തെ കടപുഴക്കാന്‍ യാഥാസ്ഥിതികരായ ടോറിപാര്‍ടി കണ്ടെത്തിയ താച്ചര്‍, ബ്രിട്ടിനിലെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയെന്നതുപോലെ, ആ സ്ഥാനത്തെത്തും മുമ്പെ ആദ്യത്തെ പ്രതിപക്ഷനേതാവുമായിരുന്നു. സോഷ്യലിസത്തിന്റെ ആടയാഭരണങ്ങള്‍ മാത്രം എടുത്തണിഞ്ഞിരുന്ന ബ്രിട്ടീഷ് ലേബര്‍ പാര്‍ടി, അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ സാധിതമാകാതെ നിറംകെട്ടുനിന്ന ഘട്ടത്തിലാണ്, പണപ്പെരുപ്പവും, ബജറ്റ് കമ്മിയും തൊഴിലില്ലായ്മയും എഴുപതുകളുടെ അറുതിയില്‍ ബ്രിട്ടനെ ഗ്രസിച്ചത്. ട്രേഡ് യൂണിയനുകളുടെ ആധിപത്യമാണ് ബ്രിട്ടന്റെ ശാപമെന്ന ശകാരത്തോടെ, താച്ചറിസം എന്ന് പിന്നീട് വിളിക്കപ്പെട്ട സ്വതന്ത്രവിപണി സന്ദേശങ്ങളുമായി അക്കാലത്തെ പ്രതിപക്ഷ നേതാവായിരുന്ന താച്ചര്‍, ആക്രമണമഴിച്ചുവിട്ടപ്പോള്‍, ലേബര്‍ പാര്‍ടിക്ക് പ്രതിരോധിക്കാന്‍ എളുപ്പമായിരുന്നില്ല.

താരപരിവേഷത്തോടെ അധികാരാരൂഢയായ താച്ചര്‍, ലേബര്‍ പാര്‍ടിയുടെ ഭരണ കാലത്ത് സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയനില്‍ നിന്നും കടം കൊണ്ടിരുന്ന ദേശീയ പൊതുമേഖലയുടെ അടിവേരറുത്തു. ബ്രിട്ടീഷ് ലേബര്‍ പാര്‍ടിയെ തന്നെ കമ്പോള വ്യവസ്ഥയുടെ വ്യക്താക്കളാക്കിമാറ്റുന്ന വലതുപക്ഷ പ്രത്യയശാസ്ത്രമുന്നേറ്റമാണ് താച്ചറിസത്തിന്റെ ഭാഗമായി നടന്നത്. അങ്ങനെ സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം ലോകമാകെ നിറഞ്ഞാടിയ ആഗോളവത്ക്കരണ നയങ്ങളുടെ തിരുപ്പിറവിയുടെ വരവിനെ മുന്‍കൂട്ടി ഉദ്ഘോഷിച്ച സുവിശേഷകയായി, സ്നാപകയോഹന്നാനെപോലെ മഹത്വവല്‍ക്കരിക്കപ്പെട്ടവളായി, പാശ്ചാത്യലോകം താച്ചറെ കൊണ്ടാടി. ട്രേഡ് യൂണിയനുകളുടെ വിഷപ്പല്ലു പറിച്ചവള്‍, ക്ഷേമരാഷ്ട്ര സങ്കല്‍പ്പങ്ങളെ പുനര്‍നിര്‍മ്മിച്ചവള്‍, സോവ്യറ്റ് സോഷ്യലിസത്തെ തകര്‍ത്തവള്‍ തുടങ്ങി വലതുപക്ഷ മാധ്യമങ്ങള്‍ ഈ ഉരുക്കു വനിതയെ വീരാരാധനകൊണ്ട് മൂടി. അത് പലതും ശരിതന്നെയായിരുന്നു. താച്ചര്‍ അധികാരത്തിലിരുന്ന ദശകത്തിലാണ് സോവ്യറ്റ് യൂണിയനിലെ ഭരണം വിപ്ലവാനന്തര തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. വിപ്ലവം നടത്തിയ കാലത്തെ നേതാക്കളില്‍ നിന്നും വിപ്ലവാനുഭവങ്ങളില്ലാത്ത നാലാമത്തെ തലമുറയിലേക്കു റഷ്യയിലെ ഭരണാധികാരം പകര്‍ന്നു നല്‍കപ്പെട്ട ആ ചരിത്ര സന്ദര്‍ഭത്തിലാണ് ""താച്ചറിസം"" യൗവനയുക്തയായത്. അമേരിക്കയില്‍ പ്രസിഡന്റായ റൊണാള്‍ഡ് റീഗന്റെ വകയായി ""റീഗനിസവും"" രംഗത്തെത്തി. സോവ്യറ്റ് യൂണിയനെ തകര്‍ത്ത പ്രതിവിപ്ലവനായകനായിരുന്ന ഗോര്‍ബച്ചേവ് അധികാരത്തിലേറുന്നതിന് മൂന്നു മാസം മുമ്പുതന്നെ 1984 ഡിസംബറില്‍ അദ്ദേഹത്തെ താച്ചര്‍ ലണ്ടനിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി. ""ഞാന്‍ ഗോര്‍ബച്ചേവിനെ ഇഷ്ടപ്പെടുന്നു, നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം"". കൂടിക്കാഴ്ചയ്ക്കുശേഷം താച്ചര്‍ പറഞ്ഞതങ്ങനെയാണ്. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനും അവരോടൊപ്പം കൂടി. ചരിത്രത്തിലേയും വര്‍ത്തമാനത്തിലേയും, രണ്ട് ലോക സാമ്രാജ്യങ്ങളുടെയും രാഷ്ട്രാധിപന്‍മാരുമായി ഐക്യപ്പെട്ട ഗോര്‍ബച്ചേവ് സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയെ പരിഷ്ക്കരിക്കുന്നതായി നടിച്ച് അവതരിപ്പിച്ച പെരിസ്ട്രോയിക്കയും ഗ്ലാസ്നോസ്തും, താച്ചറിസത്തിന്റെ കമ്മട്ടത്തിലടിച്ച കള്ളനാണയങ്ങളായിരുന്നു. യഥാര്‍ത്ഥത്തില്‍ താച്ചര്‍ ബ്രിട്ടനില്‍ നടപ്പിലാക്കിയ സ്വതന്ത്ര വിപണി വ്യവസ്ഥയുടെ താല്പര്യങ്ങള്‍ക്കൊത്ത നയനിലപാടുകളാണ് ഗോര്‍ബച്ചേവ് ആദ്യന്തം സ്വീകരിച്ചിരുന്നത്. താച്ചര്‍ക്കാവട്ടെ തന്റെ പാര്‍ടിയായ ടോറി കക്ഷിയില്‍ നിന്നു പോലും കടുത്ത എതിര്‍പ്പുകള്‍ ഉണ്ടായി.

1980 ഒക്ടോബറില്‍ താച്ചര്‍ അധികാരമേറ്റ് പതിനേഴ് മാസം തികയുന്ന ഘട്ടത്തിലാണ് ലോകസാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തേക്കാള്‍ ഭയാനകമായ പതനത്തിലേക്ക് ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥ കൂപ്പുകുത്തിയത്. വംശീയവും വിഭാഗീയവുമായ സംഘട്ടനങ്ങളിലേക്കും അരാജകത്വത്തിലേക്കും ബ്രിട്ടന്‍ നീങ്ങിയ നാളുകള്‍. ബ്രിട്ടനിലെ ഇടത്തരക്കാര്‍ പോലും തകര്‍ച്ചയെ നേരിട്ടു. താഴ്ന്ന വരുമാനക്കാര്‍ വഴിയാധാരമായി. എന്നിട്ടും പൊതുമേഖലയെ സര്‍ക്കാര്‍ കയ്യൊഴിയുക, സമ്പദ്വ്യവസ്ഥയ്ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം കുറയ്ക്കുക, കമ്പോളത്തില്‍ സര്‍ക്കാര്‍ ഇടപെടാതിരിക്കുക തുടങ്ങിയ നയങ്ങളില്‍ നിന്നും താച്ചര്‍ പിന്നോക്കം പോയില്ല. പണപ്പെരുപ്പം വാനം മുട്ടെ ഉയര്‍ന്ന്, ജനജീവിതം തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ടപ്പോഴും താന്‍ സമന്വയത്തിന്റെ രാഷ്ട്രീയക്കാരിയല്ല എന്ന് തുറന്നടിച്ച്, വലതുപക്ഷ നയങ്ങളെ മുറുകെപ്പിടിച്ചതിനാലാണ്, കമ്പോള ശക്തികള്‍ക്ക് താച്ചര്‍ പ്രിയംകരിയായത്, അതേ താച്ചര്‍ക്ക് ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ കരകയറ്റാനായില്ല. താച്ചറുടെ മൂന്നാമൂഴമെത്തിയപ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ തന്നെ ബ്രിട്ടന്റെ പ്രഭാവത്തിന് നിറംമങ്ങി തുടങ്ങിയിരുന്നു. വിജയിച്ച പ്രധാനമന്ത്രിയായല്ല മൂന്നാമൂഴം കഴിഞ്ഞപ്പോള്‍ താച്ചര്‍ പടിയിറങ്ങിയതെന്ന് ചരിത്രം സാക്ഷ്യം നല്‍കുന്നു. ബൂര്‍ഷാ രാഷ്ട്രീയത്തിന്റെ താല്പര്യങ്ങളെ അതി പ്രാഗത്ഭ്യത്തോടെ നടപ്പിലാക്കിയ ആള്‍ എന്ന നിലയില്‍, താച്ചറുടെ വ്യക്തിപരമായ കഴിവുകള്‍ ആദരിക്കപ്പെടുന്നതുതന്നെയാണ്.

എന്നാല്‍ ലോകത്തിന് താച്ചറിസം നല്‍കിയ നേട്ടങ്ങളെന്താണ്. താച്ചറിസം ഇന്ന് ബ്രിട്ടനേയോ യൂറോപ്പിനേയോ രക്ഷിക്കുമോ. താച്ചര്‍ക്കു മുമ്പേ താച്ചറിസം വിടവാങ്ങിയെന്നതാണ് സത്യം. സോവ്യറ്റ് തകര്‍ച്ചയ്ക്ക് ശേഷം ഏക ധ്രുവലോകം അനായാസം സാധിക്കുമെന്ന അമേരിക്കന്‍ പ്രതീക്ഷകള്‍ തെറ്റി. ബഹു ധ്രുവതയുടെ ശക്തിസൗന്ദര്യങ്ങള്‍ ലോകം നോക്കിക്കാണുകയാണിന്ന്. മുതലാളിത്ത ലോകം മാന്ദ്യത്തിലേക്ക് നീങ്ങി അര ദശകം പിന്നിട്ടിട്ടും വീണ്ടെടുപ്പിന്റെ ലക്ഷണങ്ങളില്ല. മുതലാളിത്ത വികാസ നയങ്ങളുടെ മുന്തിയ മാതൃകയായ യൂറോപ്പ് കടുത്ത രോഗപീഡയാല്‍ വിറകൊള്ളുന്നു. ലോകമാകെ കൊള്ളയടിച്ചു നടന്ന പഴയ സാമ്രാജ്യത്വ രാജ്യങ്ങള്‍ കടലാസുപുലികള്‍പോലുമല്ലാതെയായി. വിവിധ അംഗരാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാന്‍ ഇന്ത്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും പോലും കടം കൊള്ളേണ്ട ""ഗതികേടിലേക്ക് "" യൂറോപ്യന്‍ യൂണിയന്‍ പെട്ടുപോയിരിക്കുന്നു. മുതലാളിത്തത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് ലോകത്തെ രക്ഷിക്കാനാവില്ലെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്ന സംഭവങ്ങള്‍ക്കാണ് ലോകം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. താച്ചറിസവും, റീഗനിസവും മന്‍മോഹനിസവും അലുവാലിയയുടെ കുറിപ്പടികളും സ്വതന്ത്രവിപണി വാദത്തിന്റെ തുള്ളി മരുന്നുകള്‍ തന്നെയാണ്. അത് സേവിച്ചാല്‍ രോഗം മാറുമെന്ന മൂഢ വിശ്വാസങ്ങള്‍ക്ക് ലോകമാകെ അറുതി വരുന്ന കാലമാണിത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വ്യക്തിയെന്ന നിലയില്‍ പ്രാഗത്ഭ്യത്തോടെ പ്രവര്‍ത്തിച്ചിരുന്ന താച്ചര്‍ക്ക് നമുക്ക് ആചാരപരമായി വിട നല്‍കാം, താച്ചറിസം അതിനു മുമ്പേ അസ്തമിച്ചു എന്ന തിരിച്ചറിവോടെ.

*
അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക

No comments: