Monday, April 15, 2013

ഉഴിഞ്ഞാല്‍ : കൂട്ടായ്മയുടെ മറ്റൊരു വിജയകഥ

ഒരു വീണ്ടെടുപ്പിന്റെ മറുപേരാണിന്ന് ഉഴിഞ്ഞാല്‍. കൈവിട്ടുപോകുമായിരുന്ന ഒരു കാര്‍ഷിക സംസ്കൃതിയെ തിരിച്ചുപിടിച്ച കഥയാണ് പുതുക്കാട്ടുകാര്‍ പറയുക. ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും കര്‍ഷകരുടെയും കൂട്ടായ്മയില്‍ നെല്‍ക്കൃഷിയില്‍ രചിച്ച വിജയഗാഥയാണ് ഉഴിഞ്ഞാല്‍ പാടശേഖരത്തിന് പറയാനുള്ളത്. ദേശീയപാത 47ല്‍ തൃശൂര്‍ പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂരിനടുത്താണ് ഉഴിഞ്ഞാല്‍ പാടശേഖരം. കുറുമാലിപ്പുഴയുടെ തീരത്തുള്ള ഇവിടം എക്കല്‍മണ്ണ് നിക്ഷേപത്താല്‍ സമ്പന്നമാണ്.

കുറുമാലിപ്പുഴയ്ക്ക് സമാന്തരമായി ഊഞ്ഞാല്‍(ഉഴിഞ്ഞാല്‍) രൂപത്തിലാണ് ഈ പാടശേഖരത്തിന്റെ കിടപ്പ്. പുതുക്കാട് പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമാണിത്. കുറുമാലിപ്പുഴയില്‍ വെള്ളം കയറിയാല്‍ ഉഴിഞ്ഞാല്‍ പാടത്തും ജലനിരപ്പുയരും. വെള്ളം അടിച്ചുവറ്റിച്ചുവേണം കൃഷയിറക്കാന്‍. കുറുമാലിപ്പുഴയില്‍നിന്ന് ഒലിച്ചുവരുന്ന വന്‍തോതിലുള്ള എക്കല്‍നിക്ഷേപം ഈ മണ്ണിനെ ഫലഭൂയിഷ്ടടമാക്കുന്നു. ഒപ്പം മലമടക്കുകളിലെ പാടശേഖരങ്ങളായ ഏലകളുടെ സ്വഭാവവും ഇതിനുണ്ട്. 22 ഹെക്ടറാണ് ഉഴിഞ്ഞാല്‍ പാടശേഖരം. മിക്കവാറും തരിശ്. കളിമണ്‍ ഖനനക്കാര്‍ വിലകൊടുത്തുവാങ്ങി തരിശിട്ടിരുന്ന സ്ഥലവും ധാരാളം. ഇവിടെയാണ് കര്‍ഷക കൂട്ടായ്മ വിളയിറക്കി വിജയം കൊയ്തത്. പതിനൊന്ന് ഏക്കറിലാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കര്‍ഷക കൂട്ടായ്മ കൃഷിയിറക്കിയത്. മണ്ണുമാഫിയ വിലകൊടുത്തുവാങ്ങി തരിശിട്ട 50പറ നിലവും ഇതില്‍പ്പെടും. വിവിധയിടങ്ങളില്‍ രൂപീകരിച്ച കര്‍ഷകസമിതികളിലെ അംഗങ്ങള്‍ സ്വയം സമാഹരിച്ച ഒന്നരലക്ഷം രൂപകൊണ്ടാണ് വിളവിറക്കിയത്.

കൊടകര മണ്ഡലം കേന്ദ്രീകരിച്ച് രൂപംകൊടുത്ത നെല്ല് സംസ്കരണ വിപണനകൂട്ടായ്മ വാങ്ങുന്ന നെല്ലിന്റെ വില മുന്‍കൂര്‍ നല്‍കിയാണ് വിളവെടുപ്പിന്റെ ചെലവിനുള്ള പണം കണ്ടെത്തിയത്. പുതുക്കാട് പഞ്ചായത്തില്‍ 100 പറയിലും കൊടകര പഞ്ചായത്തിലെ പുത്തൂക്കാവ് പാടശേഖരത്തിലെ 50 പറയിലുമാണ് കര്‍ഷക കൂട്ടായ്മ വിളയിറക്കിയത്.കൂലിവേലക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഐടി വിദഗ്ധര്‍ തുടങ്ങി നാനാമേഖലകളില്‍ നിന്നുമുള്ളവര്‍ പാടത്തിറങ്ങി. ഒരോരുത്തരും അവരവരുടെ ഒഴിവുസമയങ്ങളില്‍ കര്‍ഷകരായി. വെറുതെ കൃഷിയിറക്കുക മാത്രമല്ല. കൊയ്തെടുത്ത നെല്ല് സംഭരിച്ച് അരിയാക്കി അതതു പാടശേഖരത്തിന്റെ പേരില്‍ വിപണനം ചെയ്യുക എന്ന ഉദ്ദേശത്തോടെ നെല്ല് സംസ്കരണ വിപണന കൂട്ടായ്മയും (ജജങഇ) കൊടകരയില്‍ രൂപീകരിച്ചിട്ടുണ്ട്. കൊടകര മേഖലയിലെ 8 പഞ്ചായത്തുകളില്‍ നിന്നുള്ള 100 പേരുടെ കൂട്ടായ്മയാണിത്. കലര്‍പ്പില്ലാത്ത അരി വിപണിയിലെത്തിക്കുക എന്ന ലക്ഷ്യവും ഈ കൂട്ടായ്മ കൈവരിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഉഴിഞ്ഞാല്‍ എന്ന ബ്രാന്‍ഡ്നെയിമിലുള്ള അരി വിപണിയിലെത്തി.

ഉഴിഞ്ഞാല്‍പ്പാടത്തെ 100 പറ നെല്‍ക്കൃഷിയില്‍നിന്നും സംഭരിച്ച 4 ടണ്‍ നെല്ലാണ് അരിയാക്കി ഉഴിഞ്ഞാല്‍ അരി എന്ന ബ്രാന്‍ഡില്‍ വിപണിയിലെത്തിച്ചത്. ഇതിന്റെ വിപണനോദ്ഘാടനം ഏപ്രില്‍ നാലിന് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ വൈശാഖനും നെല്ല് സംസ്കരണ വിപണന കൂട്ടായ്മയുടെ പ്രഖ്യാപനം പുതുക്കാട് എംഎല്‍എ പ്രൊഫ.സി രവീന്ദ്രനാഥും നിര്‍വഹിച്ചു. നെല്‍വയലുകളുടെയും നെല്‍കൃഷിയുടെയും വിസ്തൃതി ഭീതിതമാംവിധം കുറയുന്നതുസംബന്ധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് കൊടകരയില്‍ നടത്തിയ പഠനമാണ് നെല്‍ക്കൃഷിരംഗത്തെ പുതിയ ചലനങ്ങള്‍ക്ക് വഴിതെളിച്ചത്. കേരളത്തില്‍തന്നെ ഏറ്റവും വലിയ ഗ്രൂപ്പ് ഫാമിങ് സൊസൈറ്റികളിലൊന്നാണ് ഉഴിഞ്ഞാല്‍. ഇരുപതോളം പമ്പ് സെറ്റ്, ട്രില്ലര്‍, മെതിയന്ത്രം, പെട്ടിപറ, ഓഫീസ് കെട്ടിടം എന്നിവ ഉണ്ടെങ്കിലും ഒന്നും കൃത്യമായി പ്രവര്‍ത്തിച്ചിരുന്നില്ല. വെള്ളം നിയന്ത്രിക്കുന്നതിനുള്ള സ്ലൂയിസ് തകരാറിലാണ്. കൃഷിയിറക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകുന്നതിന് പ്രക്ഷോഭരംഗത്തിറങ്ങിയുമാണ് ഇവര്‍ വിജയം കൊയ്തത്.

*
കെ എന്‍ സനില്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 14 ഏപ്രില്‍ 2013

No comments: