Thursday, April 25, 2013

സാധാരണക്കാരനായ മന്ത്രിയും മന്ത്രിയായ സാധാരണക്കാരനും

""കമ്പനി പൂട്ടി കമ്പനി ഉടമ കുമ്പനിറച്ചു സുഖിച്ചീടുമ്പോള്‍ ബീഡി തിരച്ചുതിരച്ചിഹ നിത്യം വീടുപുലര്‍ത്തും തൊഴിലാളികളോ
പട്ടണനടുവില്‍ പണിയില്ലാതെ പട്ടികളെപ്പൊലുഴന്നീടുന്നു
നിറുത്തീടട്ടേ ലോക്കൗട്ടുടനെ തുറന്നീടട്ടെ കമ്പനിവേഗം
പണികിട്ടട്ടേ തൊഴിലാളര്‍ക്ക് പശിതീര്‍ക്കട്ടെ പണി ചെയ്യുന്നോര്‍
എങ്ങനെ പോക്കും വീടുകള്‍ ഞങ്ങള്‍ എങ്ങനെ പോക്കും
റംസാന്‍ കാലം വേലവിയര്‍പ്പുകള്‍ വറ്റും മുമ്പെ
കൂലികൊടുക്കണമെന്നരുള്‍ ചെയ്ത
കൊല്ലാക്കൊലയെ എതിര്‍ത്ത
മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം""

എന്നു പാടി പൊന്നാനിയിലെ മുസ്ലിം ജനസാമാന്യത്തെ സമരാഗ്നിയിലേക്ക് ആനയിച്ച ഇ കെ ഇമ്പിച്ചി ബാവ മികച്ചൊരു ഭരണാധികാരി കൂടിയായിരുന്നു. പാര്‍ടിക്കും തൊഴിലാളികള്‍ക്കും വേണ്ടി മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച ഇമ്പിച്ചിബാവ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഏപ്രില്‍ 10ന് 13 വര്‍ഷം കഴിഞ്ഞു. 1967ലെ ഇ എം എസ് മന്ത്രിസഭയില്‍ ട്രാന്‍സ്പോര്‍ട്ട്-ജയില്‍-ഫിഷറീസ് മന്ത്രിയായിരുന്നു ഇമ്പിച്ചിബാവ. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഇമ്പിച്ചി ബാവ എന്ന മന്ത്രി ആരായിരുന്നുവെന്ന് അനുഭവത്തിലൂടെ മനസിലായ കാലമായിരുന്നു അത്. അദ്ദേഹം മന്ത്രിയായതിനു ശേഷമാണ് കെഎസ്ആര്‍ടിസിയെ ജനകീയവല്‍ക്കരിച്ചതും മലബാറുകാര്‍ക്ക് പരിചയപ്പെടുത്തിയതും. പാവപ്പെട്ടവര്‍ക്ക് ആശ്വാസം ലഭിക്കുന്ന നടപടികള്‍ക്ക് ഉദ്യോഗസ്ഥ മേധാവിത്വം തടസ്സം നിന്നപ്പോഴൊക്കെ അത് തട്ടിമാ റ്റാന്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു.

പാവപ്പെട്ടവരും സാധാരണക്കാരുമായ ആയിരക്കണക്കിനു തൊഴില്‍രഹിതര്‍ക്ക് മന്ത്രി നേരിട്ട് തൊഴില്‍ നല്‍കിയതിനെ പക്ഷപാതമെന്ന് പറഞ്ഞ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോള്‍ ഉരുളയ്ക്കുപ്പേരിപോലെ മറുപടികൊടുത്തു. സ്വന്തം പ്രവൃത്തിയിലുള്ള ആത്മാര്‍ഥതയും സത്യസന്ധതയും കൊണ്ടുമാത്രമാണ് അദ്ദേഹത്തിന് പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനായത്. സിഗററ്റ് കവറിന്റെ പുറത്ത് പേരെഴുതിക്കൊടുത്ത് മന്ത്രി കുടുംബക്കാര്‍ക്കും അളിയന്മാര്‍ക്കും കെഎസ്ആര്‍ടിസിയില്‍ ജോലി നല്‍കിയെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപണമുന്നയിച്ചപ്പോള്‍ ഇമ്പിച്ചിബാവ കൊടുത്ത മറുപടി രസകരമാണ്. ""ശരിയാണ്, ഞാന്‍ കുറേ അളിയന്മാര്‍ക്ക് ജോലി കൊടുത്തിട്ടുണ്ട്. രാജ്യത്തുള്ള സ്ത്രീകളെയെല്ലാം സഹോദരിമാരായാണ് ഞാന്‍ കാണുന്നത്. ആ നിലയ്ക്ക് അളിയന്മാര്‍ക്ക് ജോലികൊടുത്തിട്ടുണ്ട്."" ഇതോടെ പ്രതിപക്ഷാരോപണത്തിന്റെ മുനയൊടിഞ്ഞു. പൊന്നാനി എ വി ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് വിദ്യാര്‍ഥികളുടെ പ്രകടനങ്ങളിലും പൊതുയോഗങ്ങളിലും നേതൃത്വം വഹിച്ചിരുന്ന ഇമ്പിച്ചിബാവ അക്കാലത്തെ പൊന്നാനിയിലെ പ്രമുഖ സ്വാതന്ത്ര്യ സമരസേനാനികളായിരുന്ന പാറേരിക്കല്‍ കൃഷ്ണപ്പണിക്കര്‍, ഇ ചോയുണ്ണി, കെ വി രാമന്‍മേനോന്‍, ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ എന്നിവരോടെല്ലാം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

അക്കാലത്താണ് ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹത്തോട് ബന്ധപ്പെട്ട് എ കെ ജിയുടെ നേതൃത്വത്തിലുള്ള കാല്‍നടപ്രചാരണജാഥ പൊന്നാനിയിലെത്തിയത്. ജനങ്ങളുടെ നേതാവ് രൂപത്തിലും ഭാവത്തിലും ഭാഷയിലും ജനങ്ങളിലൊരാളായിത്തീരുന്നത് ഇമ്പിച്ചിബാവ അനുഭവിച്ചറിഞ്ഞു. ഗാന്ധിജി ഗുരുവായൂരില്‍ വന്ന ദിവസം നേതാവിനെ സ്വീകരിക്കുവാനും വന്ദിക്കുവാനും അണിനിരന്നിരുന്നവരുടെ കൂട്ടത്തില്‍ ഇമ്പിച്ചിബാവയും ഉണ്ടായിരുന്നു. ഗാന്ധിജിയുടെ കൈ ചുംബിക്കാന്‍ ആഗ്രഹമുണ്ടെന്ന് തൊട്ടടുത്തുനിന്ന കൃഷ്ണപ്പണിക്കരോട് ഇമ്പിച്ചിബാവ പറഞ്ഞു. ഗാന്ധിജി അടുത്തെത്തിയപ്പോള്‍ കൃഷ്ണപ്പണിക്കര്‍ ഗാന്ധിജിയെ വണങ്ങിയശേഷം അദ്ദേഹത്തിന്റെ വലതുകൈ പിടിച്ച് ഇമ്പിച്ചിബാവയെ നോക്കി. തല്‍ക്ഷണം ഇമ്പിച്ചിബാവ ഇരുകൈകൊണ്ടും ഗാന്ധിജിയുടെ വലതുകരം പിടിച്ചു ചുംബിച്ചു. മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തോടുള്ള ഒരു പിഞ്ചുമനസ്സിന്റെ നിഷ്കളങ്കമായ ആദരവായിരുന്നു ഇമ്പിച്ചിബാവയിലൂടെ പ്രകടമായത്.

അക്കാലത്ത് തന്നെയായിരുന്നു ഇമ്പിച്ചിബാവ ബീഡിതെറുപ്പ് തൊഴിലാളികളുടെ സമരത്തിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്നത്. അന്ന് കര്‍മപരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ രൂപവല്‍ക്കരിച്ച കമ്മിറ്റിയുടെ ലീഡറായി ഇമ്പിച്ചിബാവയെ ചുമതലപ്പെടുത്തിയത് കെ ദാമോദരനായിരുന്നു. പൊന്നാനിയുടെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായമാണ് 1939 ലെ ബീഡിതെറുപ്പ് സമരം. ക്രൂരമായ ചൂഷണത്തിന് വിധേയമായിരുന്നു പൊന്നാനിയിലെ ബീഡിതെറുപ്പ് തൊഴിലാളികളുടെ ജീവിതം. പട്ടിണിയുടെ കഥ മാത്രമാണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത്. ജീവിതം ഒരുവിധത്തില്‍ തള്ളിനീക്കുമ്പോഴാണ് വേതനം വെട്ടിക്കുറക്കുന്നത്. ഇതോടെ അര്‍ധപട്ടിണിക്കാരായ തൊഴിലാളികള്‍ മുഴുപ്പട്ടിണിയിലേക്ക് വീണു. ജീവിതം പൂര്‍ണമായും വഴിമുട്ടിയതോടെ തൊഴിലാളികള്‍ക്ക് മുന്നില്‍ സമരമല്ലാതെ മാര്‍ഗമില്ലാതായി. അവര്‍ സമരത്തിന്റെ തീച്ചൂളയിലേക്ക് ഇറങ്ങി. ആ സമരത്തിന് പ്രത്യയശാസ്ത്രപരമായി നേതൃത്വം നല്‍കാന്‍ ആരുമില്ലായിരുന്നു. അങ്ങനെയാണ് ഇമ്പിച്ചിബാവയുടെ നേതൃത്വത്തില്‍ ഒരു പറ്റം ചെറുപ്പക്കാരായ തൊഴിലാളികള്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപകരിലൊരാളും പൊന്നാനിക്കാരനുമായ കെ ദാമോദരനെ സമീപിക്കുന്നത്. അദ്ദേഹം തൊഴിലാളികളുടെ ആവശ്യം ആഹ്ലാദത്തോടെ ഏറ്റെടുത്തു.

സമരത്തെ സഹായിക്കാന്‍ കണ്ണൂരില്‍നിന്ന് സി കണ്ണനും വള്ളുവനാട്ടില്‍നിന്ന് ഇ പി ഗോപാലനും ഏറനാട്ടില്‍നിന്ന് സാധു അഹമ്മദ്കുട്ടിയും വന്നേരിയില്‍ നിന്ന് സി ഉണ്ണിരാജയും പൊന്നാനിയിലെത്തി. സമരം രൂക്ഷമായി. കമ്പനികള്‍ ഒന്നൊന്നായി ലോക്കൗട്ട് ചെയ്തു. കമ്പനി ലോക്കൗട്ട് ചെയ്തതോടെ തൊഴിലാളികളുടെ ആവേശം വര്‍ധിച്ചു. ബീഡിത്തൊഴിലാളികളായിരുന്ന വി വി കെ ബാവയും നടനും കവിയുമായിരുന്ന പ്രേംജി എന്ന എം പി ഭട്ടതിരിപ്പാടും എഴുതിയ ഗാനങ്ങള്‍ തൊഴിലാളികള്‍ക്ക് ആവേശം പകര്‍ന്നു. ""കമ്പനി പൂട്ടി കമ്പനി ഉടമ കുമ്പനിറച്ചു സുഖിച്ചീടുമ്പോള്‍ വേലവിയര്‍പ്പുകള്‍ വറ്റും മുമ്പെ കൂലികൊടുക്കണമെ ന്നരുള്‍ചെയ്ത കൊല്ലാക്കൊലയെ എതിര്‍ത്ത മുഹമ്മദ് സല്ലല്ലാഹു അലൈവസല്ലം....."" എന്ന പ്രേംജിയുടെ വരികള്‍ ഇസ്ലാംമത വിശ്വാസികളായ തൊഴിലാളികളുടെ ഹൃദയത്തില്‍ തട്ടി. ഗായകന്‍ അസീസും സംഘവും ഗാനങ്ങള്‍ സമരസഖാക്കള്‍ക്കു പാടിക്കൊടുത്തു. അവര്‍ അതേറ്റുപാടി. സമരം മൂര്‍ധന്യാവസ്ഥയിലെത്തിയപ്പോള്‍ കെ ദാമോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. സമരത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ മുഴുവന്‍ ഇരുമ്പഴിക്കുള്ളിലായി. പുരുഷന്മാര്‍ ജയിലിലായതോടെ സ്ത്രീകളും കുട്ടികളും സമരരംഗത്തിറങ്ങി. അന്നേവരെ പകല്‍ വെളിച്ചത്തില്‍ പട്ടണം കാണാത്ത, രാത്രിയില്‍ പോലും പര്‍ദ്ദയിട്ട് പുറത്തിറങ്ങിയിരുന്ന മുസ്ലിം സ്ത്രീകള്‍ മൂടുപടം വലിച്ചുമാറ്റി സമരമുഖത്ത് പ്രത്യക്ഷപ്പെട്ടു. ""ഇങ്ക്വിലാബ് സിന്ദാബാദ് അല്ലാഹു അക്ബര്‍"" എന്ന മുദ്രാവാക്യം ഒറ്റശ്വാസത്തില്‍ ഒരേചുണ്ടുകളില്‍നിന്ന് മുഴങ്ങി.

പൊന്നാനിപോലുള്ള ഒരു പ്രദേശത്ത് മുസ്ലിംസ്ത്രീകള്‍ സമരത്തിന് തയ്യാറായത് വിപ്ലവം തന്നെയായിരുന്നു. സ്ത്രീകളും സമരം ചെയ്യാന്‍ തുടങ്ങിയതോടെ മുതലാളിമാരും നിയമപാലകരും അങ്കലാപ്പിലായി. ബഹുജനം മുഴുവന്‍ സമരത്തില്‍ അണിനിരന്നതോടെ കീഴടങ്ങുകയല്ലാതെ മറ്റ് വഴിയില്ല എന്ന് മനസ്സിലാക്കിയ മുതലാളിമാരും ഭരണാധികാരികളും ഒത്തുതീര്‍പ്പ് ശ്രമം ആരംഭിച്ചു. അവസാനം പാലക്കാട് തുക്ടിയുടെ സാന്നിധ്യത്തില്‍ നടന്ന സന്ധിസംഭാഷണത്തിലൂടെ രണ്ടരമാസം നീണ്ട ഐതിഹാസിക സമരത്തിന് തിരശ്ശീല വീണു. കേരളത്തിലെ ആദ്യത്തെ സംഘടിത തൊഴിലാളിവര്‍ഗസമരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ സമത്തിന് ശേഷമാണ് പൊന്നാനിക്കുമുകളില്‍ ചെങ്കൊടി ഉയര്‍ന്നു പാറിയതും കമ്യൂണിസ്റ്റ് പ്രസ്ഥാനം മലപ്പുറത്ത് വേരുപിടിക്കാന്‍ തുടങ്ങിയതും. മത മേധാവികളുടെ ഒത്താശയോടെ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന മുതലാളിമാര്‍ക്കെതിരെ അതേ മതവിശ്വാസികളായ തൊഴിലാളികളെ സമരരംഗത്തേക്ക് ആനയിക്കുന്നതില്‍ ഇമ്പിച്ചിബാവ വഹിച്ച പങ്ക് സ്മരണീയമാണ്. കഷ്ടപ്പാടുകള്‍ക്ക് നേരെ സഹതാപപൂര്‍ണമായ നോട്ടം പോലും നടത്താന്‍ ആരും തയ്യാറാവാതെ വന്നപ്പോള്‍ ആ പീഡിത സമൂഹം തങ്ങളുടെ രക്തത്തെ തിരിച്ചറിയുകയായിരുന്നു. മതം അതിന്റെ എല്ലാ പ്രതിലോമതയോടും കൂടി ആധിപത്യം സ്ഥാപിച്ചിരുന്ന ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച ഇമ്പിച്ചിബാവയെ വിപ്ലവകാരിയാക്കി മാറ്റിയതും ചൂഷണം തന്നെയായിരുന്നു.

സാമൂതിരിക്കും അറബികള്‍ക്കുമിടയിലെ വിളക്കുകണ്ണിയായി മാറിയ മര്‍ഹൂം സൈനുദ്ദീന്‍ മഖ്തൂം തങ്ങളുടെ പുണ്യസാന്നിധ്യംകൊണ്ട് ധന്യമാക്കപ്പെട്ട പൊന്നാനിയില്‍നിന്ന്; നാല്‍പ്പതിലേറെ പള്ളികളും പള്ളിക്കുളങ്ങളും നിരവധി ഖബറിടങ്ങളും മുഖമുദ്രയായി മാറി "ചെറിയ മക്ക" എന്നറിയപ്പെടുന്ന പൊന്നാനിയില്‍നിന്ന് ഇമ്പിച്ചിബാവ എന്ന വിപ്ലവകാരി ഉദയംകൊണ്ടു. പൊന്നാനിയുടേയും മലബാറിലെ മാപ്പിളമാരുടേയും പൊതു പാരമ്പര്യം മതാധിഷ്ഠിതം മാത്രമല്ല, മതനിരപേക്ഷതയുടേയും കൂടിയാണ്. പറയിപെറ്റ പന്തിരുകുലത്തില്‍പ്പെട്ട മുസ്ലിമായ ഉപ്പുകൊറ്റനും പറയനായ പാക്കനാരും ബ്രാഹ്മണനായ അഗ്നിഹോത്രിയും ഒരമ്മപെറ്റ മക്കളാണെന്ന മനുഷ്യസ്നേഹത്തിന്റെ മഹാകഥയാണ് പൊന്നാനിയുടെ ജീവിതദര്‍ശനം പറഞ്ഞുതരുന്നത്. മങ്ങാട്ടച്ചന്റേയും അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തും "കപ്പപ്പാട്ട്", "നൂല്‍ മദഹ്"എന്നിവയുടെ കര്‍ത്താവും ഹാസ്യസാമ്രാട്ടുമായ കുഞ്ഞായന്‍ മുസ്ലിയാരുടെയും പ്രവര്‍ത്തന കേന്ദ്രമായിരുന്നു പൊന്നാനി. സാമൂതിരി രാജാവിന്റെ വിശ്വസ്ത സേവകരായിരുന്നു ഇരുവരും. മതസൗഹാര്‍ദത്തിന്റെ ആ വിശാലമായ പൈതൃകം ഇന്നും പൊന്നാനിക്കാര്‍ കാത്തുസൂക്ഷിക്കുന്നു. അതുകൊണ്ടുതന്നെയായിരിക്കണം 1921 ല്‍ മലബാറില്‍ ചോരപ്പുഴയൊഴുക്കിയ, പിന്നീട് മാപ്പിള ലഹളയെന്ന് മുദ്രയടിക്കപ്പെട്ട മലബാര്‍ കലാപം പൊന്നാനിയെ രക്തപങ്കിലമാക്കാതിരുന്നത്.

പൊന്നാനി വലിയ തങ്ങളായ ഇമ്പിച്ചിക്കോയ തങ്ങളും മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. പില്‍ക്കാലത്ത് ആര്‍എസ്എസ് പദയാത്ര പൊന്നാനിയിലൂടെ കടന്നു വരുമ്പോള്‍ അക്രമാവസ്ഥ സംജാതമായപ്പോള്‍ ഇമ്പിച്ചിബാവ മുന്നില്‍ നിന്നാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കിയത്. ബീഡിത്തൊഴിലാളി സമരം പഠിപ്പിച്ച മനുഷ്യസ്നേഹത്തിന്റെ പാഠവുമായി രാഷ്ട്രീയരംഗത്തേക്കുയര്‍ന്നുവന്ന ഇമ്പിച്ചി ബാവ എംപിയും എംഎല്‍എയും മന്ത്രിയുമായിരിക്കുമ്പോള്‍ തന്നെ താനാക്കിയ തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സദാ ജാഗ്രത പുലര്‍ത്തി. പൊന്നാനിയുടെ വികസനത്തിന് അദ്ദേഹം എപ്പോഴും പരിഗണന നല്‍കി. അതില്‍ മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. പൊന്നാനി തുറമുഖ വികസനം അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. അതിലുള്ള ഇമ്പിച്ചിബാവയുടെ ഉത്കണ്ഠയും ജാഗ്രതയും അദ്ദേഹം ഫിഷറീസ് വകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍ വ്യക്തമായി. ബജറ്റില്‍ പണം വകയിരുത്താനും ഡ്രഡ്ജര്‍ കൊണ്ടുവന്ന് മണ്ണ് മാറ്റിക്കാനും അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വികാരം പൊന്നാനിയിലെ മത്സ്യത്തൊഴിലാളികളോടുള്ള കൂറായിരുന്നു. 1991 ല്‍ പൊന്നാനിയെ പ്രതിനിധീകരിച്ചു നിയമസഭയിലെത്തിയ അദ്ദേഹം അവസാനം നടത്തിയ പ്രസംഗവും മത്സ്യത്തൊഴിലാളികളെയും സ്വന്തം മണ്ഡലത്തെയും കുറിച്ചായിരുന്നു. പൊന്നാനി തുറമുഖം ഡ്രഡ്ജ് ചെയ്യാത്തതില്‍ പല തവണ സഭയില്‍ രോഷാകുലനായി. അന്ന് ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന എം ടി പത്മയോടും തുറമുഖമന്ത്രിയായിരുന്ന എം വി രാഘവനോടും ഇക്കാരണത്താല്‍ ഒന്നിലേറെ തവണ ഏറ്റുമുട്ടി.

പൊന്നാനി തുറമുഖത്തെ മണ്ണുമാറ്റാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിലുള്ള രോഷവും വേദനയുമായിരുന്നു അതില്‍ പ്രകടിപ്പിച്ചിരുന്നത്. അവസാന നാളുകളിലും അദ്ദേഹത്തിന്റെ ചിന്ത പൊന്നാനി തുറമുഖത്തിന്റെ വികസനം മാത്രമായിരുന്നു. ചണ്ഡീഗഢിലെ 15 ാം പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞ് മടങ്ങും വഴി പൊന്നാനിയിലെ മത്സ്യബന്ധന തുറമുഖത്തിന്റെ കാര്യങ്ങളെ കുറിച്ച് കേന്ദ്രമന്ത്രിമാരോട് അന്വേഷിക്കുവാനും കേന്ദ്രമന്തി ജഗദീഷ് ടൈറ്റ്ലറെ കണ്ട് നിവേദനം നല്‍കുവാനുമായിരുന്നു അദ്ദേഹം ഡല്‍ഹിയില്‍ ഇറങ്ങിയത്. അതിനായി രാമണ്ണറേയും മറ്റ് എംപിമാരേയും കണ്ട് അദ്ദേഹം സംസാരിച്ചിരുന്നു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയവും നിശ്ചയിച്ചിരുന്നു. ഇതിനുവേണ്ടി ഒന്നുരണ്ടുദിവസം ഡല്‍ഹിയില്‍ താമസിക്കുവാനും ഇമ്പിച്ചിബാവ നിശ്ചയിച്ചിരുന്നു. എന്നാല്‍ അതിന് സാധിക്കും മുമ്പ് 1995 ഏപ്രില്‍ 10ന് മരണം അദ്ദേഹത്തെ കീഴ്പ്പെടുത്തി. പിന്നീട്, പാലോളി മുഹമ്മദ് കുട്ടി ഫിഷറീസ് വകുപ്പ് മന്ത്രിയായതിനുശേഷമാണ് പൊന്നാനി തുറമുഖത്ത് മത്സ്യബന്ധന ഹാര്‍ബര്‍ നിര്‍മിച്ച് ഇമ്പിച്ചിബാവയുടെ സ്വപ്നം സാക്ഷാത്കരിച്ചത്.

*
സഫറുള്ള പാലപ്പെട്ടി ദേശാഭിമാനി വാരിക

No comments: