Sunday, April 28, 2013

നാഴികക്കല്ലുകള്‍ - അടൂരും സി.എസ്.വെങ്കിടേശ്വരനും തെരഞ്ഞെടുക്കുന്നു

നൂറു വര്‍ഷംമുമ്പാണ് ഒരിക്കലും കള്ളം പറയാത്ത രാജാവിന്റെ കഥ പറഞ്ഞ് ധുണ്ഡിരാജ് ഗോവിന്ദ ഫാല്‍കെ എന്ന സാഹസികന്‍ ഇന്ത്യയുടെ സ്വന്തം സിനിമകള്‍ക്ക് തുടക്കമിട്ടത്. "രാജഹരിശ്ചന്ദ്ര" മുംബൈയില്‍ കൊറോണേഷന്‍ സിനിമാസില്‍ റിലീസ് ചെയ്ത 1913 മെയ് മൂന്നാണ് ഇന്ത്യന്‍ സിനിമയുടെ ഉദ്ഘാടനദിവസം. ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ കല അനന്തമായ പ്രയാണം തുടരുമ്പോള്‍ 100 വര്‍ഷം വളരെ ചെറിയ കാലയളവുമാത്രം. എന്നാല്‍, വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനുള്ള ആയുധമാക്കി സിനിമയെ മാറ്റാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും ഒറ്റപ്പെട്ടതാണ്.

നൂറുവര്‍ഷത്തെ ഇന്ത്യന്‍സിനിമകളില്‍ ഏറ്റവും പ്രധാനമായി ഈ ചിത്രങ്ങളെ തെരഞ്ഞടുക്കാന്‍ രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഇവ ഇന്ത്യന്‍ യാഥാര്‍ഥ്യവുമായി അത്രയേറെ ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ വിവിധകാലഘട്ടത്തിന്റെ സാമൂഹിക രാഷ്ട്രീയ മാറ്റത്തെ പലരീതിയില്‍ ആവിഷ്കരിക്കുന്നു. രണ്ട്, ഇവ സിനിമ എന്ന മാധ്യമത്തിന്റെ ഭാവുകത്വമാറ്റം രേഖപ്പെടുത്തുകയും ലാവണ്യപരമായ പരിണാമങ്ങള്‍ കൊണ്ടുവരികയും ചെയ്തു

നൂറു വര്‍ഷത്തിന്റെ ഊര്‍ജവുമായി മുന്നേറുന്ന ഇന്ത്യന്‍ സിനിമയുടെ നാഴികക്കല്ലുകള്‍ കണ്ടെത്താനുള്ള തിരിഞ്ഞുനോട്ടത്തില്‍ വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനും ദേശീയ അംഗീകാരം ലഭിച്ച ചലച്ചിത്ര നിരൂപകന്‍ സി എസ് വെങ്കിടേശ്വരനും പങ്കുചേരുന്നു.

ഇന്നോളമിറങ്ങിയ മലയാളചിത്രങ്ങളില്‍ നിന്ന് തനിക്കിഷ്ടപ്പെട്ട പത്തു ചിത്രങ്ങള്‍ അടൂര്‍ തെരഞ്ഞെടുക്കുന്നു.
 
അടൂരിന്റെ ഇഷ്ട മലയാള സിനിമകള്‍

സിനിമ മാറുന്നില്ലെങ്കിലും ഓരോ കാലത്തും സിനിമകളോടുള്ള ആഭിമുഖ്യം മാറിക്കൊണ്ടിരിക്കും. മുമ്പ് ഒരിക്കല്‍ നടത്തിയ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമാണ് ഈ പട്ടിക. സിനിമയുടെ പരിണാമ ഘട്ടങ്ങളില്‍ നിലവിലിരുന്ന മൊത്തം വ്യവസ്ഥയില്‍ നിന്ന് മാറി എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ച ചിത്രങ്ങളാണിവ.

ന്യൂസ്പേപ്പര്‍ ബോയ് (1955)സംവിധാനം: പി രാംദാസ്

ചെമ്മീന്‍(1965)സംവിധാനം: രാമുകാര്യാട്ട്

ഓളവും തീരവും (1970)സംവിധാനം: പി എന്‍ മേനോന്‍

നിര്‍മാല്യം (1973)സംവിധാനം: എം ടി വാസുദേവന്‍നായര്‍

തമ്പ് (1978)സംവിധാനം: ജി അരവിന്ദന്‍

അമ്മ അറിയാന്‍ (1986)സംവിധാനം: ജോണ്‍ എബ്രഹാം

ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക് (1983)സംവിധാനം: കെ ജി ജോര്‍ജ്

ഒരിടത്തൊരു ഫയല്‍വാന്‍ (1981)സംവിധാനം: പി പത്മരാജന്‍

ദൃഷ്ടാന്തം (2006)സംവിധാനം: എം പി സുകുമാരന്‍നായര്‍

ചിത്രസൂത്രം (2010)സംവിധാനം: വിപിന്‍ വിജയ്

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ വഴിത്തിരിവായ ചിത്രങ്ങളെ വെളിച്ചത്തിലേക്ക് നീക്കിനിര്‍ത്തുകയാണ് വെങ്കിടേശ്വരന്‍

പഥേര്‍ പാഞ്ചാലി (ബംഗാളി-1955) സംവിധാനം-സത്യജിത് റേ ഇന്ത്യന്‍ സിനിമയുടെ അലകും പിടിയും മാറ്റിയ സിനിമ. സിനിമയെക്കുറിച്ച് അന്നോളമുള്ള സങ്കല്‍പ്പം അര്‍ഥപൂര്‍ണമായി അട്ടിമറിച്ചു.

അജാന്ത്രിക്(ബംഗാളി-1958) സംവിധാനം- ഋത്വിക് ഘട്ടക് അഞ്ച് ദശകങ്ങള്‍ക്കപ്പുറം ഘട്ടക് ഒരുക്കിയ സിനിമ മനുഷ്യനും യന്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഏറ്റവും ആധുനികമായ പ്രമേയം കൈകാര്യംചെയ്യുന്നു. പ്രമേയത്തിന്റെയും പരിചരണത്തിന്റെയും ശക്തികൊണ്ട് ഈ സിനിമ എല്ലാകാലവും ജീവിക്കും.

കല്‍ക്കട്ട 71 (ബംഗാളി-1972) സംവിധാനം-മൃണാള്‍ സെന്‍ എഴുപതുകളിലെ ഇന്ത്യന്‍ യുവാക്കളുടെ കലാപ മനസ്സിനെ അങ്ങേയറ്റം തീക്ഷ്ണമായി, നൂതനപരിചരണ രീതിയില്‍ ആവിഷ്കരിച്ചു. രൂപകല്‍പ്പനയിലും പ്രമേയത്തിലും വിപ്ലവകരം

.ഗരം ഹവാ (ഹിന്ദി-1973) സംവിധാനം-എം എസ് സത്യു ഇന്ത്യാവിഭജനത്തിന്റെ ദാരുണമായ ദുരന്തനിമിഷത്തെ മാനുഷികമായി കൈകാര്യംചെയ്ത സിനിമ. അത്തരം ചിത്രങ്ങളില്‍ ആദ്യത്തേത്.

പ്യാസ (ഹിന്ദി-1957) സംവിധാനം-ഗുരുദത്ത് മുഖ്യധാരാ സിനിമയില്‍ നിന്നുകൊണ്ടുതന്നെ നാഗരികപശ്ചാത്തലത്തിലെ വിഷാദാത്മക നായകകഥാപാത്രത്തെ തീവ്രമായി, സാര്‍വലൗകികമായി അവതരിപ്പിച്ചു.

ദേവദാസ്(1955) മുന്നോട്ടുവച്ച നായക സങ്കല്‍പ്പത്തിന്റെ തുടര്‍ച്ചയാണെങ്കിലും പ്യാസ ആ ഇമേജിനെ സിനിമാറ്റിക്കായി വളരെയേറെ മുന്നോട്ടു കൊണ്ടുപോയി.

സൂരജ് കാ സത്വന്‍ ഘോഡ (ഹിന്ദി-1992) സംവിധാനം-ശ്യാം ബെനഗല്‍ ഹിന്ദി സിനിമയുടെ കഥപറച്ചില്‍ പാരമ്പര്യത്തെ മാറ്റിമറിച്ചു. കഥപറച്ചിലില്‍ ലീലാപരതയോടെയുള്ള സമീപനം കൊണ്ടുവന്നു. പ്രണയകഥ പറയുന്നതിലും പുതിയ രീതി പരീക്ഷിച്ചു. ഒരേ കഥ പലരീതിയില്‍ പറയുന്ന രീതി മുഖ്യധാരയ്ക്ക് ഇണങ്ങുംവിധം അവതരിപ്പിച്ചു.

എലിപ്പത്തായം (മലയാളം 1981) സംവിധാനം-അടൂര്‍ ഗോപാലകൃഷ്ണന്‍ അടഞ്ഞ വ്യവസ്ഥിതിയും വ്യക്തിയും തമ്മിലുള്ള ബന്ധത്തെ വളരെ വിശദമായും നൂതനമായും കൈകാര്യംചെയ്ത സിനിമ. രൂപഘടനയിലും പരിചരണ രീതിയിലും പുതുമ കൊണ്ടുവന്നു.

ഇമാഗി നിഗ്തേം (മണിപ്പുരി-1981) സംവിധാനം-അരിമ്പം ശ്യാം ശര്‍മ വടക്ക് കിഴക്കന്‍ മേഖലയില്‍നിന്ന് ദേശീയശ്രദ്ധ കിട്ടിയ ആദ്യ ചിത്രം. ലളിതവും വളരെ ഗ്രാമീണവും എന്നാല്‍, സാര്‍വലൗകികവുമായി ജീവിതാവസ്ഥ തുറന്നുകാട്ടിയ അപൂര്‍വ സിനിമ.

ഗുലാബി ടാക്കീസ് (കന്നട-2008) സംവിധാനം-ഗിരീഷ് കാസറവള്ളി ബാബറിമസ്ജിദ് തകര്‍ത്തതിനു ശേഷം ഇന്ത്യന്‍ മുസ്ലിം ജീവിതത്തില്‍ വന്ന മാറ്റത്തെ രേഖപ്പെടുത്തിയ ചിത്രം. വെറും വര്‍ഗീയ -സാമുദായിക പ്രശ്നംമാത്രമല്ല മറിച്ച് ആഗോളവല്‍ക്കരണ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇത്തരം സമൂഹം നേരിടുന്ന പാര്‍ശ്വവല്‍ക്കരണത്തെ ആഴത്തില്‍ ചിത്രീകരിക്കുന്നു. കടലും പൊതുസ്വത്തും കോര്‍പറേറ്റുകള്‍ കൈകാര്യംചെയ്യുമ്പോള്‍ അതില്‍പെടുന്ന മനുഷ്യരുടെ ദുരവസ്ഥ രേഖപ്പെടുത്തി.

ചോമന ദുടി (കന്നട-1975) സംവിധാനം-ബി വി കാരന്ത് സിനിമാറ്റിക് ആയി ഇന്ത്യന്‍ ഗ്രാമീണജീവിതത്തെ സമഗ്രമായി അവതരിപ്പിച്ച സിനിമ അവരുടെ സഹനവും സമരവും രേഖപ്പെടുത്തുന്നു. വലിയ പ്രദേശത്തെ നിരവധി പേരുടെ കഥകള്‍ ഇത്ര അഗാധമായും തീവ്രമായും ആരും അടയാളപ്പെടുത്തിയിട്ടുണ്ടാവില്ല.

കാഞ്ചനസീത (മലയാളം-1977) സംവിധാനം- അരവിന്ദന്‍ ഇന്ത്യന്‍സിനിമാ ചരിത്രത്തില്‍ വലിയ പങ്കും പുരാണകഥാചിത്രങ്ങളാണ്. അവയില്‍ റാഡിക്കലായ മാറ്റമാണ് അരവിന്ദന്‍ കൊണ്ടുവന്നത്. എല്ലാവര്‍ക്കും അറിയാവുന്ന വലിയ കഥ ആദിവാസി സമുദായത്തില്‍ കൊണ്ടുചെന്നു നിര്‍ത്തി കഥാപാത്രങ്ങളെ എല്ലാ ആലവാരങ്ങളും അഴിച്ചുവച്ച് മനുഷ്യരാക്കി മാറ്റിയ അപൂര്‍വ സിനിമ.

*
ദേശാഭിമാനി

No comments: