Wednesday, April 17, 2013

യുപിഎയുടേത് തെറ്റായ ചികിത്സ

തെറ്റായ ചികിത്സ കാരണം രോഗിയുടെ നില വഷളായിട്ടും തന്റെ ദുര്‍വാശിയില്‍ ഉറച്ചുനില്‍ക്കുന്ന വൈദ്യന്റെ അവസ്ഥയിലാണ് യുപിഎ സര്‍ക്കാരും അതിന്റെ തലപ്പത്തിരിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും. രോഗി മരിച്ചാലും കുഴപ്പമില്ല, താന്‍ പറയുന്നതാണ് ശരിയെന്ന് വാദിക്കുന്ന വൈദ്യനാണ് യഥാര്‍ഥത്തില്‍ ചികിത്സ വേണ്ടത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ (സിഐഐ) വാര്‍ഷിക സമ്മേളനത്തില്‍ രാജ്യം കടുത്ത സാമ്പത്തികക്കുഴപ്പത്തിലാണെന്നാണ് പ്രധാനമന്ത്രി സമ്മതിച്ചത്. രണ്ട് പതിറ്റാണ്ടുമുമ്പ് രാജ്യത്ത് നവഉദാരനയങ്ങളുടെ അടിസ്ഥാനത്തിലുള്ള സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് അന്ന് ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് തുടക്കമിട്ടപ്പോള്‍ എന്തൊക്കെയായിരുന്നു അവകാശവാദങ്ങള്‍? ഉദാരവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ- ആഗോളവല്‍ക്കരണ നയങ്ങള്‍ രാജ്യത്ത് തേനും പാലും ഒഴുക്കാന്‍ വഴിതുറക്കുമെന്ന് മന്‍മോഹന്‍സിങ്ങും കൂട്ടരും പ്രചരിപ്പിച്ചു.

ഇന്ന് രാജ്യത്ത് നിരാശ പടരുകയാണെന്നും വ്യവസായലോകത്തിന്റെ നേതാക്കള്‍ ഇതില്‍ വീണുപോകരുതെന്നും പ്രധാനമന്ത്രി പറയുന്നു. സാമ്പത്തികവളര്‍ച്ച അഞ്ച് ശതമാനമായി ചുരുങ്ങി. സ്വാതന്ത്ര്യാനന്തര സാമ്പത്തികചരിത്രത്തിലെ നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ് രാജ്യം. വേഗത്തിലുള്ള പരിഷ്കാര നടപടികള്‍ സ്വീകരിച്ചാല്‍ വളര്‍ച്ച എട്ട് ശതമാനത്തില്‍ എത്തിക്കാം. സാമ്പത്തിക അച്ചടക്കം, നിക്ഷേപത്തിനുള്ള മെച്ചപ്പെട്ട അന്തരീക്ഷം, സമഗ്ര വളര്‍ച്ച എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ പ്രധാനമന്ത്രി ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതുകൊണ്ട് അദ്ദേഹം എന്താണ് അര്‍ഥമാക്കുന്നതെന്ന് പരിശോധിക്കാം. സാമ്പത്തിക അച്ചടക്കത്തിന്റെ പേരില്‍ സബ്സിഡികള്‍ വെട്ടിച്ചുരുക്കുകയാണ്. ഇതേത്തുടര്‍ന്ന് ഇന്ധനവില കുതിച്ചുയരുന്നു. ഇത് സാര്‍വത്രികമായ വിലക്കയറ്റത്തിന് ഇടയാക്കി. ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് പണം എത്തിക്കുന്നതിലൂടെ സബ്സിഡി ചോര്‍ച്ച ഒഴിവാക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെടുന്നു. എന്നാല്‍, വന്‍കിട വ്യവസായികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും നല്‍കുന്ന ഭീമമായ നികുതിസൗജന്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരം പറയുന്നില്ല.

കഴിഞ്ഞവര്‍ഷംമാത്രം അഞ്ചുലക്ഷം കോടി രൂപയുടെ നികുതിസൗജന്യമാണ് കോര്‍പറേറ്റുകള്‍ക്ക് നല്‍കിയത്. കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കുന്നത് സമഗ്രവളര്‍ച്ച ഉറപ്പാക്കാനാണെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന സബ്സിഡികളെ സമ്പദ്ഘടനയ്ക്കുമേലുള്ള ഭാരമായി വ്യാഖ്യാനിക്കുന്നു. സാമ്പത്തിക അച്ചടക്കത്തിന്റെ പേരില്‍ വരുംനാളുകളില്‍ സ്വീകരിക്കുന്ന നടപടികള്‍ രാജ്യത്തെ ബഹുഭൂരിപക്ഷം ജനതയുടെയും ജീവിതം കൂടുതല്‍ ദുസ്സഹമാക്കുമെന്ന് ഉറപ്പാണ്. പഞ്ചസാര വിലനിയന്ത്രണം നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഉദാഹരണംമാത്രം. ഇനി കുറഞ്ഞ വിലയ്ക്ക് സര്‍ക്കാരിന് പഞ്ചസാര നല്‍കാനുള്ള ബാധ്യത മില്ലുകള്‍ക്കില്ല. പൊതുവിപണിയില്‍ പഞ്ചസാരവില കുതിച്ചുയരും. സമ്പദ്ഘടനയെ പൊതുമേഖല നയിക്കണമെന്ന നെഹ്റുവിയന്‍ കാഴ്ചപ്പാടില്‍നിന്നുള്ള ദിശാമാറ്റം പ്രധാനമന്ത്രി പരസ്യമായി പ്രഖ്യാപിക്കുകയാണ്. രാജ്യത്തെ സമ്പദ്ഘടനയെ ഇപ്പോള്‍ നയിക്കുന്നത് സ്വകാര്യനിക്ഷേപങ്ങളാണെന്നും അതുകൊണ്ട് സ്വകാര്യനിക്ഷേപങ്ങള്‍ കൂടുതലായി ഉണ്ടാകാന്‍ ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചു.

നിക്ഷേപങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചു. വിദേശനിക്ഷേപങ്ങള്‍ സ്വാഗതംചെയ്യുന്നതായി വ്യക്തമായ സൂചന നല്‍കി. വരുംമാസങ്ങളില്‍ സാമ്പത്തികമേഖലയിലടക്കം പുതിയ തലമുറ പരിഷ്കാരങ്ങള്‍ നടപ്പാക്കും. എഫ്ഡിഐ നയവും പുനഃപരിശോധിക്കും. ബാങ്ക് ദേശസാല്‍ക്കരണത്തെ അട്ടിമറിക്കുന്ന വിധത്തില്‍ രാജ്യത്തെ ബാങ്കിങ് മേഖലയില്‍ വിദേശബാങ്കുകള്‍ക്ക് കടന്നുവരാന്‍ അനുമതി നല്‍കിയതിനെ പ്രധാനമന്ത്രി സ്വയം ശ്ലാഘിച്ചു. ലോകത്തെ മുതലാളിത്ത രാജ്യങ്ങള്‍ സാമ്പത്തികമാന്ദ്യത്തില്‍നിന്ന് കരകയറാന്‍ കഴിയാതെ ഉഴലുമ്പോഴാണ് മന്‍മോഹന്‍സിങ്ങിന്റെ ഈ ഗിരിപ്രഭാഷണം. 2008ല്‍ ലോകത്ത് ആഞ്ഞുവീശിയ സാമ്പത്തികമാന്ദ്യത്തില്‍നിന്ന് ഇന്ത്യയെ രക്ഷിച്ചുനിര്‍ത്തിയത് രാജ്യത്തെ പൊതുമേഖലാബാങ്കുകളാണെന്ന വസ്തുത എല്ലാവരും അംഗീകരിച്ചതാണ്. എന്നിട്ടും പ്രധാനമന്ത്രി പറയുന്നത് രാജ്യം നേരിടുന്ന പ്രശ്നം പരിഹരിക്കാന്‍ ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ശരിയായ തന്ത്രം ആവിഷ്കരിക്കണമെന്നാണ്.

ഇവിടെ പ്രശ്നം സാമ്പത്തികമാന്ദ്യമാണ്. പക്ഷേ, അദ്ദേഹം തെറ്റായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തന്ത്രം ആവിഷ്കരിക്കുന്നത്. ഇത്രയേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടും നിക്ഷേപത്തില്‍ ഇടിവുണ്ടായി. കാരണം മുതല്‍മുടക്കാന്‍ ധൈര്യമില്ല. ജനങ്ങളുടെ വാങ്ങല്‍ശേഷി കുറഞ്ഞിരിക്കുന്നു. ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നു. കൂടുതല്‍ മുതല്‍മുടക്കി കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചാല്‍ കൂടുതല്‍ ചരക്കുകള്‍ കെട്ടിക്കിടക്കും. ജനങ്ങളുടെ വാങ്ങല്‍ശേഷി ഉയര്‍ത്താനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. അതിനുപകരം അവരെ കൂടുതല്‍ ഞെക്കിപ്പിഴിയുന്നത് തെറ്റായ ചികിത്സയാണ്. കൂടുതല്‍ ദാരിദ്ര്യവല്‍ക്കരണത്തിന് വിധേയരാകുന്ന ജനങ്ങളുടെ വാങ്ങല്‍ശേഷി സ്വാഭാവികമായും കുറയും. വിപണിയില്‍ ചരക്കുകള്‍ കെട്ടിക്കിടക്കും. ഇത് മാന്ദ്യം കൂടുതല്‍ രൂക്ഷമാക്കും. രാജ്യം നേരിടുന്ന പ്രശ്നം പരിഹരിക്കാന്‍ ഉതകുന്ന പ്രതിവിധിയല്ല യുപിഎ മുന്നോട്ടുവയ്ക്കുന്നത്. ഇത്തരം നിലപാടുകളില്‍നിന്ന് പ്രധാനമന്ത്രിയെയും സഹപ്രവര്‍ത്തകരെയും പിന്തിരിപ്പിക്കാന്‍ അതിശക്തമായ ജനകീയപ്രക്ഷോഭം ഉയര്‍ന്നുവരണം. രാജ്യത്തിന്റെ ഭാവി ശോഭനമാകണമെങ്കില്‍ ഈ പ്രക്ഷോഭങ്ങള്‍ വിജയത്തിലെത്തണം.

*
ദേശാഭിമാനി മുഖപ്രസംഗം 17 ഏപ്രില്‍ 2013

No comments: