Wednesday, April 24, 2013

പിരിയാനാകാതെ

രണ്ടു ശരീരത്തിലായി പകുത്തുവച്ച ഒരു ജീവന്‍ ഒമ്പതുമാസമായി ഇന്ത്യന്‍ സുപ്രീംകോടതിയുടെ വ്യഥയാണ്. മരണത്തിലേക്ക് നീങ്ങുന്ന ഈ ഇരട്ടകള്‍ക്കായി പല നിയമങ്ങള്‍ തലനാരിഴ കീറിയിട്ടും കോടതിക്ക് ചെയ്യാനാകുന്നത് പരിമിതമായ കാര്യങ്ങള്‍ മാത്രം. ഈ നിസ്സഹായത പങ്കുവച്ചും കുറെയേറെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചും കേസില്‍ കോടതി കൈക്കൊണ്ട തീര്‍പ്പിനെപ്പറ്റി...

ഒരു പരിഹാരം കണ്ടെത്താന്‍ ഉറക്കമില്ലാത്ത രാത്രികളാണ് ഞങ്ങള്‍ ചെലവിട്ടത്. ഇത്തരം ഘട്ടങ്ങളില്‍; പ്രത്യേകിച്ച്, ഒരു ജീവന്‍ എടുത്തുമാറ്റണമോ അതോ നിലനിര്‍ത്തണമോ എന്ന പ്രശ്നം പരിഗണിക്കുമ്പോള്‍, ജഡ്ജിമാര്‍ കടന്നുപോകുന്ന മാനസികവും മനഃശാസ്ത്രപരവുമായ വ്യഥ സമൂഹം മിക്കപ്പോഴും പരിഗണിക്കുകയോ അറിയുകയോ ചെയ്യാറില്ല.

സുപ്രീംകോടതി ജഡ്ജി ജ. കെ എസ് രാധാകൃഷ്ണന്റെ ഈ വാക്കുകള്‍ ഒരു വധശിക്ഷാവിധിയുടെ ആമുഖക്കുറിപ്പല്ല. രണ്ടു ശരീരത്തിലായി പകുത്തുവച്ച ഒരു ജീവന്‍ സംരക്ഷിക്കാനുള്ള കോടതിയുടെ വേവലാതിയാണ് ഈ വരികളില്‍. സബയും ഫറയും ഇന്ന് സുപ്രീംകോടതിയുടെ ദത്തുമക്കളാണ്. പക്ഷേ, നിയമത്തിന്റെ പതിവു വഴികളില്‍നിന്നു മാറി തെരഞ്ഞിട്ടും അവരുടെ യാതനയ്ക്ക് ശാശ്വത പരിഹാരം കാണാന്‍ കോടതിക്കായില്ല. എങ്കിലും രണ്ടു ശരീരങ്ങളിലായി ആ ജീവന്‍ നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യാനാകും എന്ന അന്വേഷണത്തില്‍ സുപ്രീംകോടതി ഒരുപരിധിവരെ വിജയിച്ചു. ഒമ്പതുമാസമായി പരിഗണിക്കുന്ന കേസില്‍ താല്‍ക്കാലികമായെങ്കിലും ഒരു തീര്‍പ്പുണ്ടാക്കാന്‍ 2013 ഏപ്രില്‍ പത്തിന് കോടതിക്കായി.
 
സബയും ഫറയും സയാമീസ് ഇരട്ടകളായി (Conjointed twins) പിറന്നിട്ട് 17 വര്‍ഷമായി. തലയോട്ടികള്‍ കൂടിച്ചേര്‍ന്ന തരത്തിലുള്ള (Craniopagus) ഇരട്ടകള്‍ കൂടിയാണ് ഇവര്‍. ഏതെങ്കിലും ശസ്ത്രക്രിയയിലൂടെ ഇത്തരക്കാരെ വേര്‍പെടുത്താന്‍ എളുപ്പമല്ല. കുട്ടികളുടെ ചികിത്സയുടെ വിശദാംശങ്ങള്‍ 19 ഖണ്ഡികകളുള്ള വിധിയില്‍ വിശദീകരിക്കുന്നു. ഈ രംഗത്തെ അമേരിക്കയിലെ വിദഗ്ധ ഡോക്ടറായ ബെഞ്ചമിന്‍ കാഴ്സണ്‍ കുട്ടികളെ പരിശോധിച്ചിരുന്നു. തലച്ചോറിലെ അതിപ്രധാനമായ ഒരു ഞരമ്പ് ഇരുവര്‍ക്കുമായി ഒന്നേയുള്ളൂ എന്ന് അദ്ദേഹം കണ്ടെത്തി. ഫറയ്ക്ക് രണ്ട് വൃക്കയുണ്ട്. സബയ്ക്ക് വൃക്കയേ ഇല്ല. ഒമ്പതുമാസ കാലത്തായി അഞ്ചോ ആറോ ശസ്ത്രക്രിയ നടത്തിയാല്‍ ഇവരെ വേര്‍പെടുത്താനായേക്കും എന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, എല്ലാ ഘട്ടത്തിലും അപകടസാധ്യത ഏറെയാണ്. ചിലപ്പോള്‍ ഒരാള്‍ അല്ലെങ്കില്‍ രണ്ടാളും മരിച്ചെന്നു വരാം.

2012 ജൂലൈയില്‍ കേസ് ആദ്യം കേട്ടപ്പോള്‍ ദില്ലിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുട്ടികളെ എത്തിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. എയര്‍ ആംബുലന്‍സില്‍ കുട്ടികളെയും രക്ഷിതാക്കളെയും കൊണ്ടുപോകാനും നിര്‍ദേശം നല്‍കി. പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിക്കാനും പറഞ്ഞിരുന്നു. പക്ഷേ, കുട്ടികളെ ഡല്‍ഹിയിലേക്ക് അയക്കാന്‍ അച്ഛനമ്മമാര്‍ വിസമ്മതിച്ചു. ബിഹാറിലെത്തി കുട്ടികളെ പരിശോധിച്ച് ഡോക്ടര്‍മാര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. വിശദമായ പരിശോധന നടത്താതെ കുട്ടികളെ വേര്‍പെടുത്താനുള്ള ശസ്ത്രക്രിയയുടെ വിജയസാധ്യതയെപ്പറ്റി ഒന്നും പറയാനാകില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

സിടി സ്കാന്‍, എംആര്‍ഐ സ്കാന്‍ എന്നിവയടക്കം പല പരിശോധനകളും വേണം. അവയ്ക്കൊക്കെത്തന്നെ അപകടസാധ്യതയുണ്ട്. അതുകൊണ്ട് പരിശോധനയ്ക്ക് വീട്ടുകാര്‍ തയ്യാറല്ല. കുട്ടികള്‍ക്ക് സാന്ത്വന പരിചരണവും ചെലവിന് പണവും കിട്ടിയാല്‍ മതി എന്നും അവര്‍ പറയുന്നു- മെഡിക്കല്‍ സംഘം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കുട്ടികളെ വളര്‍ത്താന്‍ പെന്‍ഷന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് അമ്മ എഴുതിയ കത്തും കോടതിയിലെത്തി. പ്രായപൂര്‍ത്തിയാകാത്തവരുടെ അവകാശങ്ങള്‍, ജീവിക്കാനുള്ള അവകാശം, മനുഷ്യജീവന്റെ വില, രക്ഷിതാക്കളുടെ കാഴ്ചപ്പാടുകള്‍, ഡോക്ടര്‍മാരുടെ ധര്‍മം, കോടതിയുടെ ചുമതല തുടങ്ങി ഒരുപിടി വിഷയങ്ങള്‍ പ്രശ്നത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.

പല നിയമങ്ങളിലായി വേരുകളുള്ള പ്രശ്നങ്ങളാണിവ. ആരോഗ്യപാലന നിയമം, കുടുംബനിയമം, ക്രിമിനല്‍ നിയമം, മനുഷ്യാവകാശ നിയമം എന്നിവയൊക്കെ ഇതില്‍ ബന്ധപ്പെടുന്നു. കോടതി ആരുടെ താല്‍പ്പര്യം സംരക്ഷിക്കണം? ഫറയുടെയോ സബയുടെയോ? അതോ രണ്ടുപേരുടെയുമോ? രക്ഷിതാക്കളുടെ ആഗ്രഹങ്ങള്‍ മറികടന്ന് കുട്ടികളുടെ ജീവന്‍ അല്ലെങ്കില്‍ ഒരാളുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമോ?- വിധിയില്‍ ചോദിക്കുന്നു. ചികിത്സ കിട്ടേണ്ടവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അതുകൊണ്ട് അവര്‍ക്ക് ശസ്ത്രക്രിയക്കായി സ്വയം അനുമതി നല്‍കാന്‍ കഴിയില്ല. രക്ഷിതാക്കള്‍ അനുമതി നല്‍കാന്‍ തയ്യാറുമല്ല. അനുമതി കൂടാതെ ശസ്ത്രക്രിയ ചെയ്താല്‍ അത് അപൂര്‍വ സാഹചര്യങ്ങളിലൊഴികെ നിയമവിരുദ്ധവുമാകും.

ജീവിക്കാനുള്ള അവകാശം ഭരണഘടനയുടെ 21-ാം വകുപ്പ് നല്‍കുന്നുണ്ട്. ഇവിടെ പക്ഷേ ശസ്ത്രക്രിയ ചെയ്താല്‍ ഒരാളെങ്കിലും ജീവിക്കുമെന്ന് ഉറപ്പുപറയാന്‍ കഴിയുമോ? ഒരാള്‍ മരിച്ചാല്‍ മരിക്കട്ടെ എന്നു കരുതി മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ കോടതിക്ക് അവകാശമുണ്ടോ? ഒരാളെങ്കിലും ജീവിക്കും എന്ന് ആധികാരികമായ മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കില്‍, രക്ഷിതാക്കള്‍ സമ്മതിച്ചില്ലെങ്കിലും ശസ്ത്രക്രിയക്ക് കോടതിക്ക് അനുമതി നല്‍കാമായിരുന്നു. ഇവിടെ ആ ഉറപ്പും ഇല്ല. രക്ഷിതാക്കളും സഹോദരനും ശസ്ത്രക്രിയക്ക് എതിരാണ്. രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ മേലുള്ളത് പരമാധികാരമൊന്നുമല്ലെന്ന് കോടതി മുമ്പ് വിധിച്ചിട്ടുണ്ട്. ആ അധികാരം നിയന്ത്രിക്കാനും പുനഃപരിശോധിക്കാനും കോടതികള്‍ക്ക് അധികാരവുമുണ്ട്. കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി അങ്ങനെ ചെയ്യാനാകും.

ഫറയും സബയും സുപ്രീംകോടതിയുടെ സംരക്ഷണയിലുള്ള കുട്ടികളാണ് (Wards of the court). അത്തരത്തിലുള്ള അധികാരം വിനിയോഗിക്കാനും കോടതിക്കാകും. മുന്‍കാല കേസുകളില്‍ അങ്ങനെ ചെയ്തിട്ടുമുണ്ടെന്ന് കേസുകള്‍ ഉദ്ധരിച്ച് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ആനുകൂല്യം രണ്ടു കുട്ടികള്‍ക്കും ഒരുപോലെയാണ്. പക്ഷേ, പരിശോധനകള്‍ നടത്തിവരുമ്പോള്‍ ഒരുപക്ഷേ ഒരാളുടെ ജീവന്‍ ഉപേക്ഷിച്ചാലേ മറ്റേ ആളെ രക്ഷിക്കാനാകൂ എന്നുവന്നേക്കാം. അങ്ങനെ വന്നാല്‍ രണ്ടാളും മരിക്കുന്നതിനേക്കാള്‍ ജീവിക്കാന്‍ വളരെ കൂടുതല്‍ സാധ്യതയുള്ളയാളെ രക്ഷിക്കാം എന്ന് തീരുമാനിക്കാന്‍ കോടതിക്ക് കഴിയും. ഇവിടെ പക്ഷേ അതുപോലും നിര്‍ണയിക്കാനാകുന്നില്ല.

പരിശോധനതന്നെ അപകടമായേക്കാം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പരിശോധനയേ വേണ്ടെന്ന് രക്ഷിതാക്കളും പറയുന്നു. സാമ്പത്തിക സഹായമാണ് അവര്‍ ആവശ്യപ്പെടുന്നത്. അത് ആവശ്യവുമാണ്. പക്ഷേ, കുട്ടികളുടെ ജീവന്‍ അപകടത്തിലാകുന്ന സ്ഥിതി പരിഹരിക്കാന്‍ അതുകൊണ്ട് കഴിയില്ല. ഇരട്ടകള്‍ അനുഭവിക്കുന്ന വേദനയും യാതനയും ആരും കാര്യമാക്കുന്നില്ലെന്ന ഖേദപ്രകടനത്തോടെയാണ് വിധിയുടെ അവസാന ഭാഗത്തേക്ക് കോടതി കടക്കുന്നത്. രക്ഷിതാക്കള്‍ പണത്തെപ്പറ്റിയും സാന്ത്വന പരിചരണത്തെപ്പറ്റിയുംമാത്രം പറയുന്നു. ഒരാളെയെങ്കിലും രക്ഷിക്കാന്‍ കഴിയുമോ എന്ന് വിദഗ്ധാഭിപ്രായം നല്‍കാന്‍പോലും ഡോക്ടര്‍മാര്‍ക്ക് കഴിയുന്നില്ല- കോടതി ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള സാഹചര്യത്തില്‍ ചെയ്യാനാകുന്ന കാര്യങ്ങള്‍ എന്ന നിലയില്‍ നാല് നിര്‍ദേശം നല്‍കിയാണ് വിധിന്യായം ജഡ്ജിമാര്‍ അവസാനിപ്പിക്കുന്നത്.

1. പട്നയിലെ സിവില്‍ സര്‍ജന്‍ കുട്ടികളെ ഇടയ്ക്കിടെ പരിശോധിക്കണം. മൂന്നുമാസത്തിലൊരിക്കലെങ്കിലും റിപ്പോര്‍ട്ട് എഐഎഎംഎസിലേക്ക് അയക്കണം.

2. ബിഹാര്‍ സര്‍ക്കാര്‍ കുട്ടികളുടെ ചികിത്സാചെലവ് പൂര്‍ണമായി വഹിക്കണം. കുടുംബത്തിന് പ്രതിമാസം 5000 രൂപയും നല്‍കണം.
3. കുട്ടികളുടെ സ്ഥിതിയും ഇവര്‍ക്ക് നല്‍കിയ ചികിത്സയും ആറുമാസത്തിലൊരിക്കല്‍ സുപ്രീംകോടതിയെ അറിയിക്കണം.

4. കൂടുതല്‍ നിര്‍ദേശങ്ങള്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കണം. ആധുനികവും കൂടുതല്‍ ശാസ്ത്രീയവുമായ ചികിത്സ കുട്ടികള്‍ക്ക് നല്‍കാനുള്ള സാധ്യതകളും ആരായണം- വിധിയില്‍ പറഞ്ഞു.
 
യാതനയുടെ 17 വര്‍ഷം

ബിഹാറിലെ സമാന്‍പുരയില്‍ മുഹമ്മദ് ഷക്കീല്‍ അഹമ്മദിന്റെയും റാബിയ ഖാത്തുന്റെയും മക്കളാണ് സബയും ഫറയും. ഷക്കീല്‍ അഹമ്മദിന്റെ ചെറിയ ചായക്കടയാണ് ഇവരുടെ ഏക വരുമാനമാര്‍ഗം. പത്തംഗ കുടുംബത്തിന്റെ പ്രാരാബ്ധത്തിനു നടുവില്‍ ഈ കുട്ടികളുടെ ചികിത്സാ ചെലവുകള്‍ അഹമ്മദിന് താങ്ങാനാകുന്നില്ല. ഇടയ്ക്കിടെ സഹായങ്ങള്‍ കിട്ടിയിരുന്നു. കുട്ടികള്‍ക്ക് 10 വയസ്സുള്ളപ്പോള്‍ അബുദാബിയിലെ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് കുട്ടികളുടെ ചികിത്സയ്ക്ക് സഹായം നല്‍കി. അമേരിക്കയില്‍ ഈ രംഗത്തെ വിദഗ്ധനായ ബെഞ്ചമിന്‍ കാഴ്സണെ ചികിത്സയ്ക്കായി ഇന്ത്യയിലെത്തിച്ചു. ശസ്ത്രക്രിയയുടെ ചെലവ് വഹിക്കാമെന്ന് രാജകുമാരന്‍ ഉറപ്പ് നല്‍കിയെങ്കിലും അപകടസാധ്യതമൂലം കാഴ്സണ്‍ പിന്മാറി. വീട്ടുകാര്‍ക്കും യോജിപ്പുണ്ടായിരുന്നില്ല.

കുട്ടികള്‍ പലപ്പോഴും കടുത്ത വേദന അനുഭവിക്കുന്നു. തലവേദന മിക്കപ്പോഴുമുണ്ട്. കൈകാലുകള്‍ വളഞ്ഞുതിരിഞ്ഞ് പ്രശ്നമാകുന്നു. ആദ്യമൊക്കെ ചെറിയ വീട്ടുജോലികള്‍ ചെയ്തിരുന്ന ഇരുവരും ഇപ്പോള്‍ ഏറെ നേരം കിടപ്പാണ്. കിടന്നാല്‍ പിന്നെ അനങ്ങാന്‍ കഴിയില്ല. അതിനിടയിലും അവര്‍ സാധാരണ കുട്ടികളെപ്പോലെ മോഹിക്കുന്നു. സബയ്ക്ക് ഡോക്ടറാകണം; ഫറയ്ക്ക് അധ്യാപികയും. നടന്‍ സല്‍മാന്‍ ഖാനാണ് ഇരുവരുടെയും ആരാധനാപാത്രം. ഖാന്‍ ഒരിക്കല്‍ രണ്ടുപേരെയും കണ്ടിരുന്നു. 50,000 രൂപയും നല്‍കി. പിന്നെ ലഭിച്ചതെല്ലാം വാഗ്ദാനങ്ങള്‍മാത്രം. ഭക്ഷണകാര്യത്തില്‍ വരെ പ്രത്യേക പരിഗണന വേണ്ട കുട്ടികളെ നിലനിര്‍ത്താന്‍ കുടുംബത്തിന് കഴിയുന്നില്ല. കുട്ടികളെ ദയാവധം നടത്തണമെന്നുപോലും അവര്‍ ആവശ്യപ്പെടുന്ന സ്ഥിതിവന്നു.

2012 ജൂലൈയില്‍ പുണെയിലെ സിംബയോസിസ് ലോ സ്കൂളിലെ വിദ്യാര്‍ഥിനിയായ ആരുഷി ധസ്മാനയാണ് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിലെത്തിയിച്ചത്. പത്രവാര്‍ത്ത കണ്ടാണ് പൊതുതാല്‍പ്പര്യഹര്‍ജി നല്‍കിയത്. കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ നടപടികളുണ്ടാകണമെന്നും ജീവിതച്ചെലവിന് പണം നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. അന്നുമുതല്‍ ഇടയ്ക്കിടെ കേസ് പരിഗണിക്കുന്ന കോടതി നിരവധി ഉത്തരവുകള്‍ പലപ്പോഴായി നല്‍കിയിരുന്നു. 2013 ഏപ്രില്‍ 10ന് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനും ജസ്റ്റിസ് ദീപക് മിശ്രയും അടങ്ങുന്ന ബെഞ്ച് വിശദമായിത്തന്നെ പരിഗണിക്കുകയായിരുന്നു.

*
അഡ്വ. കെ ആര്‍ ദീപ ദേശാഭിമാനി

No comments: