Tuesday, March 19, 2013

മുങ്ങുന്ന യുപിഎ കപ്പല്‍

യുപിഎ മന്ത്രിസഭയില്‍നിന്ന് പിന്‍വാങ്ങാനും പിന്തുണ പിന്‍വലിക്കാനുമുള്ള ഡിഎംകെയുടെ തീരുമാനത്തോടെ ന്യൂനപക്ഷ യുപിഎ മന്ത്രിസഭ കൂടുതല്‍ ന്യൂനപക്ഷമായി. എന്നാല്‍, ഇതുകൊണ്ട് അടുത്ത ദിവസങ്ങളില്‍ മന്ത്രിസഭ തകരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. കാരണം ഏത് അധാര്‍മികനടപടികളിലൂടെയും ഭരണം നിലനിര്‍ത്താനുള്ള പാടവം ആവര്‍ത്തിച്ചുതെളിയിച്ച സംവിധാനമാണ് യുപിഎ. ഇപ്പോള്‍ പിന്തുണയ്ക്കുന്ന അവശേഷിച്ച പാര്‍ടികളെ എന്തുകൊടുത്തും കൂടെ നിര്‍ത്തിയും കൂടുതല്‍പേരെ കോടികള്‍ കൈമാറി കാലുമാറ്റിച്ച് ഒപ്പം കൂട്ടിയും മുന്നോട്ടുപോകാനാകും മന്‍മോഹന്‍സിങ്ങും കൂട്ടരും ശ്രമിക്കുക. അതാകട്ടെ, ഇന്ത്യന്‍രാഷ്ട്രീയത്തെ കൂടുതല്‍ മലീമസമാക്കുകയേ ഉള്ളൂ.

എന്നാല്‍, ഇതുകൊണ്ട് ആത്യന്തികമായി യുപിഎ മന്ത്രിസഭ രക്ഷപ്പെടുമെന്ന് കരുതാനാകില്ല. ഏറിയാല്‍ മൂന്നോ നാലോ മാസംകൂടിയേ അത് മുന്നോട്ടുപോകൂ എന്നാണ് നിഷ്പക്ഷ രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. തുടരെ കൈക്കൊണ്ട ജനദ്രോഹനടപടികളുടെ പാപഭാരവുംപേറി വീണ്ടും വോട്ടര്‍മാരെ സമീപിക്കുക ദുഷ്കരമാണെന്നു തിരിച്ചറിയുന്ന ഘടക കക്ഷികളും പിന്തുണ കക്ഷികളും അതിനെ കൈവിട്ടു. സമീപകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിലൊന്നിലും കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കാത്തതും 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ നൂറു നൂറ്റമ്പതു സീറ്റിനപ്പുറത്തേക്ക് കോണ്‍ഗ്രസിനോ ബിജെപിക്കോ പോകാന്‍ കഴിയില്ലെന്നു വിലയിരുത്തുന്ന ചാനല്‍ സര്‍വേഫലങ്ങളും മറ്റും ഇതര മതേതര ജനാധിപത്യപാര്‍ടികള്‍ക്ക് കൃത്യമായ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. അവരത് വായിക്കുന്നുമുണ്ട്. ഒഡിഷയിലെ നവീന്‍ പട്നായിക്കിന്റെ മുതല്‍ ബിഹാറിലെ നിധീഷ്കുമാറിന്റെ വരെ പുതിയ നിലപാടുകളും സ്വതന്ത്രമായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആഗ്രഹപ്രകടനങ്ങളും അവര്‍ക്ക് മറ്റൊരു സൂചനകൂടി നല്‍കുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ മുലായംസിങ്ങും സ്വതന്ത്രരാഷ്ട്രീയ നിലപാടിനുവേണ്ടി ഉള്ളാലെ ആഗ്രഹിക്കുന്നുണ്ട്. ഇത്തരം പാര്‍ടികളും പ്രാദേശിക പാര്‍ടികളും ഒക്കെ കോണ്‍ഗ്രസില്‍നിന്ന് അകന്നുനിന്ന് സ്വന്തം മുഖം രക്ഷിച്ചെടുക്കാന്‍ പൊതുതെരഞ്ഞെടുപ്പടുക്കുമ്പോള്‍ ശ്രമിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. ഇതിനൊപ്പമാണ് ഇടതുപക്ഷത്തിന്റെ ശ്രദ്ധേയമായ സാന്നിധ്യവും. ഇത്തരം ചുവരെഴുത്തുകള്‍ കാണുന്ന പാര്‍ടികള്‍ യുപിഎയിലുണ്ട്. ആ പശ്ചാത്തലത്തില്‍കൂടിയാണ് യുപിഎ മന്ത്രിസഭ കാലാവധി തികയ്ക്കില്ല എന്ന ചിന്ത കൂടുതല്‍ ശക്തമാകുന്നത്. എത്രയേറെ പാര്‍ടികളാണ് യുപിഎയില്‍നിന്ന് ഇക്കാലത്ത് അകന്നുപോയത്. തെലങ്കാന രാഷ്ട്രീയസമിതി, എംഡിഎംകെ, പട്ടാളിമക്കള്‍ കക്ഷി, ഓള്‍ ഇന്ത്യാ മജ്ലിസ് ഇത്തേഹാദുള്‍ മുസ്ലിമിന്‍, ടിഎംസി, പിഡിപി എന്നിങ്ങനെ നീളുന്നു ആ പട്ടിക. ഇപ്പോഴിതാ ഡിഎംകെയും. അകന്നുപോയ ചില ചെറുകക്ഷികളെ മടക്കിക്കൊണ്ടുവരാന്‍ യുപിഎ തീവ്രശ്രമം നടത്തുകയുണ്ടായി. എങ്കിലും മഹാഭൂരിപക്ഷവും കോണ്‍ഗ്രസില്‍നിന്നും യുപിഎയില്‍നിന്നും അകലം പാലിക്കുന്നതാണ് തങ്ങള്‍ക്ക് നല്ലതെന്ന ചിന്തയില്‍ത്തന്നെ ഇപ്പോഴും കഴിയുന്നു. ഈ പ്രവണത വരുംനാളുകളില്‍ കൂടാനല്ലാതെ കുറയാന്‍ സാധ്യതയില്ല.

കൊളംബോയെയും ഡിഎംകെയെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്നതെങ്ങനെ എന്ന പ്രശ്നം യുപിഎക്ക് ഈ ഘട്ടത്തില്‍ തലവേദന സൃഷ്ടിക്കുന്നുണ്ടാകുമെന്നത് തീര്‍ച്ച. ഒരുപക്ഷേ, പാര്‍ലമെന്റില്‍ ശ്രീലങ്കാപ്രശ്നത്തില്‍ ഒരു പ്രമേയം പാസാക്കി ഡിഎംകെയെ അനുനയിപ്പിക്കാന്‍ ശ്രമമുണ്ടായെന്നും വരാം. പക്ഷെ, വിടുവിച്ച ബന്ധം എന്തിന്റെ പേരിലായാലും പുനഃസ്ഥാപിച്ചാല്‍ പൊതുതെരഞ്ഞെടുപ്പ് അടുത്തഘട്ടത്തില്‍ ഡിഎംകെക്ക് കനത്ത വില നല്‍കേണ്ടിവരും; പ്രത്യേകിച്ച് ശ്രീലങ്കയിലെ തമിഴ് വംശജരുടെ പ്രശ്നത്തില്‍ തമിഴ്നാട്ടില്‍ വികാരം കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍. അതുകൊണ്ട് അനുനയവാക്കുകളോട് അനുഭാവം കാട്ടുക കരുണാനിധിക്ക് അത്ര എളുപ്പമുള്ള കാര്യമല്ല.

ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കെതിരായ കൊടിയ മനുഷ്യാവകാശലംഘനം, പലവട്ടം അപേക്ഷിച്ചിട്ടും യുപിഎ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു എന്നതാണല്ലോ കരുണാനിധിയുടെയും ഡിഎംകെയുടെയും പരാതി. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമീഷനില്‍ തങ്ങള്‍ പറയുന്ന ഭേദഗതികള്‍ അവതരിപ്പിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചിരിക്കുന്നു. തമിഴര്‍ക്കെതിരായ കൂട്ടക്കൊലയെക്കുറിച്ച് ആഗോള അന്വേഷണം വേണമെന്നും യുദ്ധകുറ്റകൃത്യം മുന്‍നിര്‍ത്തി ശ്രീലങ്കന്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെടുന്നതാണ് ഈ ഭേദഗതികള്‍. ഇതൊന്നും ചെയ്തില്ലെങ്കിലും മാര്‍ച്ച് 21നുമുമ്പായി പാര്‍ലമെന്റ് പ്രമേയം പാസാക്കിയാല്‍ അതുകൊണ്ട് തൃപ്തിയടയും കരുണാനിധി എന്നു സൂചനയുണ്ട്. എന്നാല്‍, അങ്ങനെ തൃപ്തിയടഞ്ഞ് വോട്ടര്‍മാരെ അഭിമുഖീകരിച്ചാല്‍ അവര്‍ ഏതുതരത്തില്‍ പ്രതികരിക്കുമെന്ന പ്രശ്നമുണ്ട്. തമിഴ്നാട്ടിലുടനീളം പ്രതിഷേധം ആളിപ്പടരുന്ന ഘട്ടത്തില്‍ അത്തരത്തിലുള്ള "തൃപ്തിയടയല്‍" കരുണാനിധിക്ക് എളുപ്പമാകാനിടയില്ല. പുറമെ നടിക്കുന്നില്ലെങ്കിലും കോണ്‍ഗ്രസിന് ഉല്‍ക്കണ്ഠയുണ്ട്. സോണിയ ഗാന്ധി, ഗുലാംനബി ആസാദ്, ചിദംബരം, കമല്‍നാഥ്, സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവരുള്‍പ്പെട്ട നിര്‍ണായകസമിതി അടിയന്തരയോഗം ചേര്‍ന്നത് ഇതിന്റെ സൂചനയാണ്. ആന്റണിയെയും മറ്റും കരുണാനിധിയെ കാണാനയച്ചതും ഇതിന്റെ സൂചനയാണ്.

പൊതുതെരഞ്ഞെടുപ്പ് വരുമ്പോഴേക്ക് പുറമെനിന്നുള്ള പിന്തുണ പിന്‍വലിച്ച് സമാജ്വാദി പാര്‍ടി പോയേക്കും എന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് ഇതിന് ഗൗരവമേറുന്നത്. പെന്‍ഷന്‍- ഇന്‍ഷുറന്‍സ് ബില്ലുകളെ പിന്തുണയ്ക്കാന്‍ തങ്ങളെ കിട്ടില്ലെന്ന് മുലായംസിങ് നേരത്തേതന്നെ പറഞ്ഞത് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് ബാധ്യത ഒഴിവാക്കാന്‍ അദ്ദേഹം തയ്യാറാകുമെന്നതിന്റെ സൂചനയാണ്. ഏതു പാര്‍ടിക്കും സമ്മര്‍ദം ചെലുത്തി എന്തും നേടാവുന്ന സ്ഥിതിയാണ് കേന്ദ്രത്തിലുള്ളത്. ബിഹാറിനു പ്രത്യേക സംസ്ഥാനപദവി വേണമെന്ന് പറയുന്ന നിധീഷ്കുമാറിനെ കൂട്ടി ഡിഎംകെ പോയ കുറവു പരിഹരിക്കാനുള്ള ശ്രമമടക്കം ഉണ്ടാകാം. എന്നാലും മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കാനുള്ള സാധ്യത തീരെയില്ല എന്നുതന്നെ പറയാം.

*
ദേശാഭിമാനി മുഖപ്രസംഗം 20 മാര്‍ച്ച് 2013

No comments: