Tuesday, March 26, 2013

അതിരുകളില്ലാത്ത അഭിനയ ജീവിതം

അര നൂറ്റാണ്ടിലേറെ നീണ്ട കലാസപര്യ. നര്‍ത്തകിയായും നാടകനടിയായും വെള്ളിത്തിരയിലെ സജീവസാന്നിധ്യമായും ഒടുവില്‍ മിനിസ്ക്രീനിലെ മെഗാസീരിയലുകളില്‍ ഗാര്‍ഹിക സദസ്സുകള്‍ക്ക് പ്രിയപ്പെട്ടവളായും നിറഞ്ഞുനിന്ന അനുപമമായ സര്‍ഗജീവിതം. സുകുമാരി എന്ന കലാകാരിയുടെ "റേഞ്ച്" ഏതെങ്കിലുമൊരു കാലത്തിലോ, ഏതെങ്കിലുമൊരു തലമുറയിലോ ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല. പ്രേക്ഷകെന്‍റ മാറിമാറി വന്ന അഭിരുചികള്‍ അനായാസം ഉള്‍ക്കൊണ്ട് അഭിനയിച്ച സുകുമാരി അവതരിപ്പിച്ച കഥാപാത്രങ്ങളുടെ വൈവിധ്യം മലയാളത്തില്‍ എന്നല്ല ഇന്ത്യയില്‍തന്നെ മറ്റൊരു നടിക്കും അവകാശപ്പെടാനാവുമെന്ന് തോന്നുന്നില്ല.

പ്രാരാബ്ധക്കാരിയായ നാട്ടിന്‍പുറത്തുകാരിയായും പൊങ്ങച്ചക്കാരിയായ സൊസൈറ്റി ലേഡിയായും വയോവൃദ്ധയായ മുത്തശ്ശിയായും വെള്ളിത്തിരയില്‍ അവര്‍ ജീവിച്ചു. മലയാളികള്‍ക്കെന്ന പോലെ തമിഴര്‍ക്കും തെലുങ്കര്‍ക്കും ബംഗാളികള്‍ക്കും ഒറിയക്കാര്‍ക്കും പ്രിയപ്പെട്ട നടിയായി. കൊട്ടാരക്കരയെയും ശിവാജിഗണേശനെയും നാഗേശ്വരറാവുവിനെയും പോലുള്ള ആദ്യകാല നായകനടന്മാര്‍ തൊട്ട് അവരുടെ നടന്മാരായ മക്കള്‍ക്കൊപ്പം വരെ അഭിനയിച്ച് ഇന്ത്യന്‍ ഭാഷാസിനിമയുടെ പരിഛേദമായി മാറുകയായിരുന്നു സുകുമാരി.

മലയാളത്തില്‍ കൊട്ടാരക്കര, സത്യന്‍, പ്രേംനസീര്‍ തുടങ്ങിയവര്‍ മുതല്‍ കുഞ്ചാക്കോ ബോബന്‍, ജയസൂര്യ തുടങ്ങിയ ഏറ്റവും ഇളംതലമുറക്കാര്‍ക്കൊപ്പം വരെ സുകുമാരി അഭിനയിച്ചു. സംവിധായകന്‍ - അയാള്‍ ഏത് തലമുറക്കാരനായാലും ശരി - ഉന്നം വെക്കുന്നിടത്ത് അനായാസം എറിഞ്ഞു കൊള്ളിക്കുവാനുള്ള കൗശലം സര്‍ഗ സമ്പന്നയായ ഈ അഭിനേത്രിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് കേരള ഗവര്‍മെണ്ടിെന്‍റ അവാര്‍ഡുകള്‍ (നാലു തവണ) മുതല്‍ പത്മശ്രീ പുരസ്കാരം വരെ അവരെ തേടിയെത്തിയത്. 1940ല്‍ തിരുവനന്തപുരത്ത് മാധവന്‍നായരുടെയും സത്യഭാമയുടെയും മകളായി ജനിച്ച സുകുമാരി പത്താമത്തെ വയസ്സു മുതല്‍ തന്നെ അഭിനയരംഗത്തെത്തി. മുത്തശ്ശി കാര്‍ത്യായനി അമ്മയാണ് ആദ്യനാളുകളില്‍ സുകുമാരിയെ നോക്കി വളര്‍ത്തിയത്. പിന്നീട് പ്രശസ്ത കലാകാരിയും അമ്മയുടെ സഹോദരിയുമായ സരസ്വതിയുടെ ശിക്ഷണം സുകുമാരിക്ക് ലഭിച്ചു. തിരുവിതാംകൂര്‍ സഹോദരിമാരെന്ന പേരില്‍ പ്രശസ്തരായ പദ്മിനി, രാഗിണി, ലളിത എന്നിവരുടെ അമ്മയാണ് സരസ്വതി. ചെറുപ്പത്തില്‍ തന്നെ നൃത്തത്തിലും നാടകത്തിലും തിരക്കുള്ള കലാകാരി ആയി മാറാന്‍ സുകുമാരിക്ക് കഴിഞ്ഞു.

കലാരംഗത്ത് തിരക്ക് വര്‍ധിച്ചുവന്നതോടെ തേര്‍ഡ് ഫോമില്‍ വെച്ചുതന്നെ അവര്‍ക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്നു ചെന്നൈയില്‍ ഗുരു ഗോപിനാഥിെന്‍റ കീഴില്‍ നൃത്തപരിശീലനം പൂര്‍ത്തിയാക്കിയ സുകുമാരി ആദ്യം അഭിനയിച്ചത് "ഒരിരവ്" എന്ന തമിഴ് സിനിമയില്‍ ആയിരുന്നു. ഈ സിനിമയിലെ ദീര്‍ഘമായ നൃത്തരംഗത്ത് പ്രത്യക്ഷപ്പെട്ട അവര്‍ പിന്നീട് "കൂടപ്പിറപ്പ്", "തസ്കരവീരന്‍" തുടങ്ങിയ സിനിമകളില്‍ പ്രധാന വേഷമിട്ടു. 1957ല്‍ പുറത്തിറങ്ങിയ "തസ്കരവീരന്‍" ആറ് ഭാഷകളില്‍ നിര്‍മിക്കപ്പെട്ട സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു.

ആദ്യം തമിഴ് സിനിമകളില്‍ അഭിനയിച്ച സുകുമാരി ക്രമേണയാണ് മലയാള സിനിമയില്‍ എത്തുന്നത്. അടൂര്‍ ഭാസി, എസ് പി പിള്ള, ബഹദൂര്‍ തുടങ്ങിയവര്‍ക്കൊപ്പം തുടക്കത്തില്‍ ഹാസ്യ റോളുകളിലായിരുന്നു അഭിനയിച്ചത്. പിന്നീട് "ചട്ടക്കാരി", "പൂച്ചക്കൊരു മൂക്കുത്തി", "കാര്യം നിസ്സാരം", "ബോയിംഗ് ബോയിംഗ്" തുടങ്ങി എണ്ണമറ്റ സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി അവര്‍ മാറി. ഒരു നടി ഏത് റോളുകളും അഭിനയിച്ച് ഫലിപ്പിക്കുവാന്‍ കഴിവുള്ളവളായിരിക്കണം എന്ന നിലപാടായിരുന്നു സുകുമാരിയെ നയിച്ചത്. അതുകൊണ്ടാണ് പദ്മരാജന്‍ മുതല്‍ പ്രിയദര്‍ശന്‍ വരെയുള്ള സംവിധായകര്‍ക്ക് സുകുമാരി പ്രിയപ്പെട്ട അഭിനേത്രി ആയി മാറിയത്.

മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, സിംഹള തുടങ്ങിയ ഭാഷകളിലായി 2500 ലേറെ സിനിമകളില്‍ സുകുമാരി അഭിനയിച്ചു. അഭിനയിച്ച സിനിമകളുടെയെല്ലാം രേഖകള്‍ കൈവശമുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് ഗിന്നസ് ബുക്കില്‍ ഇടം കണ്ടെത്താമായിരുന്നു. സിനിമയില്‍ ഏത് റോളും അനായാസം കൈകാര്യം ചെയ്യും വിധത്തില്‍ പ്രഗത്ഭയായ നടിയാവാന്‍ സഹായിച്ചത് നാടക കലയില്‍ നിന്നും അവര്‍ സ്വായത്തമാക്കിയ അഭിനയപാഠങ്ങളായിരുന്നു.

40 വര്‍ഷത്തോളം അവര്‍ക്ക് നാടകകലയുമായി സജീവമായ ബന്ധമുണ്ടായിരുന്നു. വൈ ജെ പാര്‍ഥസാരഥി, "ചോ" രാമസ്വാമി തുടങ്ങിയവരുടെ ട്രൂപ്പുകളില്‍ സ്ഥിരം അഭിനേത്രിയായിരുന്നു സുകുമാരി. "ചോ"യുടെ മിക്ക നാടകങ്ങളിലും പ്രധാന വേഷം അഭിനയിച്ചത് സുകുമാരിയായിരുന്നു. ആയിരത്തി അഞ്ഞൂറോളം വേദികളില്‍ അവതരിപ്പിക്കപ്പെട്ട "ചോ"യുടെ "തൂഗ്ലക്കി"ല്‍ അയ്യങ്കാര്‍ സ്ത്രീയുടെ റോള്‍ സുകുമാരി അനശ്വരമാക്കി മാറ്റി. നാടകരംഗത്ത് അയ്യായിരത്തോളം അരങ്ങുകളില്‍ അവര്‍ തെന്‍റ അഭിനയപാടവം കാഴ്ചവെച്ചു. ഏഴാമത്തെ വയസ്സുമുതല്‍ തന്നെ നൃത്ത വേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ സുകുമാരി സിലോണ്‍, സിംഗപ്പൂര്‍, മലേഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

1974 (ചട്ടക്കാരി), 1979 (വിവിധ സിനിമകള്‍), 1983 (കൂടെവിടെ, കാര്യം നിസ്സാരം), 1985 (അരപ്പട്ടകെട്ടിയ ഗ്രാമം) എന്നീ വര്‍ഷങ്ങളിലെ ഏറ്റവും നല്ല സഹനടിക്കുള്ള കേരള ഗവര്‍മെണ്ടിെന്‍റ പുരസ്കാരം സുകുമാരിക്ക് ലഭിച്ചു. 1967, 1974, 1980, 1981 എന്നീ വര്‍ഷങ്ങളില്‍ കേരള ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡും 1991ല്‍ തമിഴ്നാട് സര്‍ക്കാരിെന്‍റ കലൈമണി പുരസ്കാരവും സുകുമാരിക്കായിരുന്നു. 1971, 1974 എന്നീ വര്‍ഷങ്ങളിലെ മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ്, ജനകീയ ഫിലിം അവാര്‍ഡ്, ഏഷ്യാനെറ്റ് അവാര്‍ഡ് (1998), കേരളാ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് (2000), ഗള്‍ഫ് മലയാളി അവാര്‍ഡ് (2000), കലാകൈരളി അവാര്‍ഡ് (2001), ദുബായ് കൈരളി കേന്ദ്ര അസോസിയേഷന്‍ അവാര്‍ഡ് (2001), സൂര്യ സ്റ്റേജ് ആന്‍റ് ഫിലിം സൊസൈറ്റി അവാര്‍ഡ് (2002), ഭരത് സിനി അവാര്‍ഡ് (2002) എന്നിവയാണ് സുകുമാരിക്ക് ലഭിച്ച മറ്റ് പുരസ്കാരങ്ങള്‍. 2003ല്‍ ആണ് കേന്ദ്ര ഗവര്‍മെണ്ട് പദ്മശ്രീ പുരസ്കാരം നല്‍കി അവരെ ആദരിച്ചത്.

*
ദേശാഭിമാനി

No comments: