Saturday, March 9, 2013

സഹകരണ മേഖലയിലെ പ്രതിസന്ധി

കേരളത്തിലെ പ്രാഥമിക സഹകരണസംഘങ്ങള്‍ പ്രത്യേകിച്ചും, സഹകരണമേഖല പൊതുവിലും നിലനില്‍പ്പിനെക്കുറിച്ചുള്ള ആശങ്കകളാണ് അന്താരാഷ്ട്ര സഹകരണ ആഘോഷങ്ങള്‍ പെയ്തിറങ്ങിയ ഈ വേളയില്‍ പങ്കുവയ്ക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വിപുലവും കരുത്തുറ്റതുമായ സഹകരണപ്രസ്ഥാനമാണ് കേരളത്തിലേത്. സംസ്ഥാനത്തെ നിക്ഷേപ- വായ്പാ മേഖലയില്‍ നിര്‍ണായക പങ്കുവഹിക്കുന്നു എന്നുമാത്രമല്ല, ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെടാനുള്ള ശേഷി അത് ആര്‍ജിക്കുകയുംചെയ്തു. പാല്‍വിതരണംതൊട്ട് മെഡിക്കല്‍- എന്‍ജിനിയറിങ് കോളേജുകളുടെ നടത്തിപ്പുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സഹകരണമേഖലയിലെ സ്ഥാപനങ്ങള്‍ ഇന്ന് നിര്‍വഹിക്കുന്നു. നിക്ഷേപം, വായ്പാ വിതരണം എന്നിവയുടെ കാര്യത്തില്‍ രാജ്യത്തെ ശരാശരിയുടെ എത്രയോ മുകളിലാണ് കേരളത്തിലെ സഹകരണ വായ്പാ മേഖലയുടെ സ്ഥാനം.

പ്രാഥമിക സഹകരണ സംഘങ്ങളുടെ ഇന്ത്യയിലെ മൊത്തം നിക്ഷേപത്തിന്റെ 80 ശതമാനവും കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ വിഹിതമാണെന്ന വസ്തുത ഈ മേഖലയുടെ ശക്തി വിളിച്ചോതുന്നു. സാധാരണക്കാര്‍ ആശ്രയിക്കുന്ന വായ്പാ സ്ഥാപനം എന്ന സ്ഥാനം പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കാണെന്നു മാത്രമല്ല, നീതിസ്റ്റോര്‍, മെഡിക്കല്‍സ്റ്റോര്‍, രാസവള ഡിപ്പോ, പൊതുവിതരണ സ്റ്റോര്‍, കല്യാണമണ്ഡപം, ആംബുലന്‍സ് സേവനം ഇങ്ങനെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് പ്രാഥമിക സഹകരണസ്ഥാപനങ്ങള്‍ വിജയകരമായി ഏറ്റെടുത്തത്.

ജനോപകാരപ്രദമായ ഇത്തരം പ്രവര്‍ത്തനങ്ങളൊന്നും തുടരാനാകാത്ത സാഹചര്യമാണ് കേന്ദ്ര നിയമഭേദഗതിയുടെ ഭാഗമായി സംജാതമായിട്ടുള്ളത്. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി അയച്ച "ബാങ്കിങ് നിയമ ഭേദഗതി ബില്‍ 2012" ആണ് ഇതില്‍ പ്രധാനം. ബാങ്കിങ് പ്രവര്‍ത്തനം നടത്തുന്ന എല്ലാ സ്ഥാപനങ്ങളും അത് തുടര്‍ന്ന് നടത്തുന്നതിന് റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് എടുക്കണമെന്ന നിര്‍ദേശം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 1607 പ്രാഥമിക സഹകരണ സംഘങ്ങളെയും കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പുതിയ നിയമഭേദഗതിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടരാന്‍ റിസര്‍വ് ബാങ്ക് ലൈസന്‍സിന് അപേക്ഷിക്കുകയോ, അതിനു തയ്യാറായില്ലെങ്കില്‍ എല്ലാ ബാങ്കിങ് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ച് കാര്‍ഷിക- കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍മാത്രം നടത്തി മുന്നോട്ടുപോവുകയോ വേണ്ടിവരുമെന്ന അപകടകരമായ സാഹചര്യമാണ് രൂപപ്പെട്ടിട്ടുള്ളത്. ഇത് കേരളീയരുടെ വായ്പാവശ്യങ്ങളെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ കൊടിയ ചൂഷണത്തിലേക്ക് തള്ളിവിടുന്ന നിര്‍ദേശമാണ്.

ബാങ്കിങ് പ്രവര്‍ത്തനത്തില്‍നിന്നു ലഭിക്കുന്ന ലാഭം സാമൂഹ്യ നന്മ ലാക്കാക്കിയുള്ള ഇടപെടലുകള്‍ക്കും, അംഗങ്ങള്‍ക്കിടയില്‍ ലാഭവിഹിതമായി വീതിക്കാനുമാണ് ഉപയോഗിക്കുന്നതെന്ന യാഥാര്‍ഥ്യം മനസ്സിലാക്കി നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന ഇളവുകള്‍ പ്രാഥമിക സഹകരണ വായ്പ സംഘങ്ങള്‍ക്ക് തുടര്‍ന്നും ലഭിക്കുന്നതിനുള്ള അടിയന്തര സമ്മര്‍ദം കേന്ദ്രസര്‍ക്കാരില്‍ ചെലുത്തേണ്ട സമയമാണിത്. ചട്ടങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ ഇക്കാര്യം സജീവമായി പരിഗണിക്കാമെന്ന് ബില്ലിന്റെ ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ വേളയില്‍ കേന്ദ്ര ധനമന്ത്രി ഉറപ്പുനല്‍കിയതാണ്. കേരള സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സഹകാരികളെയാകെ യോജിപ്പിച്ച് ഇത് യാഥാര്‍ഥ്യമാക്കാന്‍ ഇടപെടേണ്ടതുണ്ട്. ഇതുപോലെ പ്രധാനമാണ് ആദായനികുതി നല്‍കാനും നിക്ഷേപകരില്‍നിന്ന് ടിഡിഎസ് പിടിച്ചെടുക്കാനുമുള്ള ബാധ്യതയില്‍നിന്ന് ആദായനികുതി നിയമത്തിലെ 80 പി സെക്ഷന്‍ അനുസരിച്ച് സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള ഒഴിവ് തുടര്‍ന്നും നിലനിര്‍ത്തുക എന്നത്. മൊത്ത വായ്പാ വിതരണത്തിലെ കാര്‍ഷിക വായ്പയുടെ ശതമാനക്കണക്കിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ ഈ ഇളവിന് യോഗ്യരല്ലെന്നു പ്രഖ്യാപിച്ച് ആദായനികുതിവകുപ്പ് നടത്തുന്ന ആസൂത്രിത ആക്രമണങ്ങളില്‍നിന്ന് പ്രാഥമിക സഹകരണസംഘങ്ങളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അണിയറയില്‍ ഒരുങ്ങുന്ന "ഡയറക്ട് ടാക്സ് കോഡ് ബില്‍" പ്രാഥമിക സഹകരണ സംഘങ്ങളുടെ ഒരുലക്ഷം രൂപയില്‍ കൂടുതലുള്ള പലിശ- പലിശയിതര വരുമാനങ്ങള്‍ക്ക് ആദായനികുതി ബാധകമാക്കുന്ന വിനാശകാരിയായ നിര്‍ദേശങ്ങള്‍ അടങ്ങിയതാണ്. കേരളത്തിന്റെ സഹകരണ പ്രസ്ഥാനത്തിന്റെ അടിത്തറയും ഘടനയും അപ്പാടെ തകര്‍ക്കുന്ന ശുപാര്‍ശകള്‍ അടങ്ങിയ പ്രകാശ് ബക്ഷി കമീഷന്റെ റിപ്പോര്‍ട്ട് ഇതിനകം പുറത്തുവന്നു കഴിഞ്ഞു. കാര്‍ഷിക വായ്പ വിതരണം മെച്ചപ്പെടുത്താന്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ ജില്ലാ ബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്റുകള്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നും സംസ്ഥാന ജില്ലാ ബാങ്കുകള്‍ മാത്രമടങ്ങുന്ന "ഇരു ടയര്‍" സംവിധാനമാണ് നല്ലത് എന്നുമാണ് റിസര്‍വ് ബാങ്ക് ഇക്കാര്യങ്ങള്‍ പഠിക്കാന്‍ ചുമതലപ്പെടുത്തിയ കമീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്. കേരളസര്‍ക്കാര്‍തന്നെ മുന്‍കൈ എടുത്ത്, സഹകാരികളെയാകെ യോജിപ്പിച്ച് ശക്തമായ സമ്മര്‍ദം ചെലുത്തിയാല്‍ മാത്രമേ സഹകരണ വായ്പാ മേഖല എത്തിപ്പെട്ട അഗാധമായ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂ എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. എന്നാല്‍, സഹകാരികളെ വിശ്വാസത്തിലെടുത്ത് ബദലുകള്‍ക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് ആത്മാര്‍ഥതയോടെയുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ നടത്തുന്നുണ്ടോ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല.

കേരള സഹകരണ നിയമ ഭേദഗതി ബില്‍ 2013 അവതരിപ്പിക്കുന്നതിനുമുമ്പ് സഹകാരികള്‍ക്ക് വിശദമായ ചര്‍ച്ചയ്ക്ക് അവസരമൊരുക്കുമെന്ന തൃശൂര്‍ സഹകരണ കോണ്‍ഗ്രസിന്റെ വേദിയിലെ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല. വേണ്ടത്ര കൂടിയാലോചനകള്‍ കൂടാതെ അവതരിപ്പിച്ചു പാസാക്കിയ ബില്ലിലെ നിര്‍ദേശങ്ങള്‍ (സംഘം രജിസ്ട്രേഷന്‍, ജീവനക്കാരുടെ വേതനം തുടങ്ങിയവ) ഭരണഘടനാ ഭേദഗതിയുടെ അന്തഃസത്തയെത്തന്നെ ചോദ്യംചെയ്യുന്നതും രജിസ്ട്രാറുടെ അധികാരങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതുമാണെന്ന ആക്ഷേപമുണ്ട്. ഇക്കാര്യത്തില്‍ കോടതികളുടെ ഇടപെടല്‍ ഉണ്ടായാല്‍ കേന്ദ്രനിയമം ഏകപക്ഷീയമായി ഇവിടെ നടപ്പാക്കേണ്ടിവരുമെന്ന ആശങ്കയും വ്യാപകമാണ്.

*
കെ എ സുദര്‍ശനകുമാര്‍ ദേശാഭിമാനി 09 മാര്‍ച്ച് 2013

No comments: